Wednesday, January 23, 2013

ഭീകരതയ്ക്ക് എന്ത് മതം?

ആര്‍എസ്എസും അതിെന്‍റ രാഷ്ട്രീയവിഭാഗമായ ബിജെപിയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നത് പുതിയ ഒരറിവല്ല. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊന്നതിനുപിന്നാലെ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ് എന്ന് പില്‍ക്കാലത്ത് കോണ്‍ഗ്രസ് മറന്നുപോയതാണ് പ്രശ്നം. മുസ്ലിം ന്യൂനപക്ഷസമുദായത്തില്‍ വിഭാഗീയ ലക്ഷ്യങ്ങളോടെ വളര്‍ത്തിയെടുക്കുന്ന മൗലികവാദവും തീവ്രവാദവും ഇന്ന് രാജ്യം നേരിടുന്ന പരുക്കന്‍ യാഥാര്‍ഥ്യമാണ്. എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണ്; എല്ലാ മുസ്ലിങ്ങളും ഭീകരരാണ് എന്ന കുയുക്തിയുമായി ഭീകരവാദത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ ചിത്രീകരിക്കാനും സ്വന്തം ഭീകരമുഖം ആ പ്രചാരണപ്രളയത്തില്‍ ഒളിപ്പിച്ചുവയ്ക്കാനുമാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. ആ ശ്രമത്തിന് വലിയ തിരിച്ചടിയേറ്റത് മലേഗാവ്, മക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്‍ക്കുപിന്നില്‍ ഹിന്ദുത്വ തീവ്രവാദി സംഘങ്ങളാണ് എന്ന് തെളിഞ്ഞതോടെയാണ്. പ്രജ്ഞാ താക്കൂര്‍, അസീമാനന്ദ് തുടങ്ങിയ ഹിന്ദുത്വ വാദികള്‍ പിടിക്കപ്പെടുകയും ഗൂഢാലോചന നിസ്സംശയം തെളിയുകയും ചെയ്തപ്പോള്‍ "ഹിന്ദുത്വ പീഡനം" ആരോപിച്ച് ദുര്‍ബലമായ പ്രതിഷേധമുയര്‍ത്താനല്ലാതെ യുക്തിഭദ്രമായി ജനങ്ങളോട് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ സംഘപരിവാറിന് കഴിഞ്ഞില്ല.

ബിജെപി പരമോന്നത നേതൃപദവിയിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡിയാണ് ഗുജറാത്തിലെ വംശഹത്യയുടെ നായകന്‍ എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. മോഡിയുടെ പ്രശസ്തിക്കായി വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി ഗുജറാത്ത് പൊലീസ് നടത്തിയ നരഹത്യകളും രഹസ്യമല്ല. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ നടമാടിയ ഏറ്റവും കൊടിയ മനുഷ്യക്കുരുതിയാണ് ഗുജറാത്ത് കലാപം. നീതിന്യായ സംവിധാനങ്ങളെ മറികടക്കാനും നിയമ വ്യവസ്ഥയെ അട്ടിമറിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭരണമാണ് ഗുജറാത്തില്‍ മോഡി നയിക്കുന്നത്. അതാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന "മാതൃക". മുസ്ലിങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിന് മതഭ്രാന്തിളകിയ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് രാഷ്ടീയമറ നല്‍കുകയാണ് ബിജെപി. നീതിനിഷ്ഠനായ പൊലീസുദ്യോഗസ്ഥന്‍ ഹേമന്ദ് കാര്‍ക്കറെ ഹിന്ദുത്വ ഭീകരവാദികളുടെ തനിനിറം പുറത്തുകൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിനെതിരെ നികൃഷ്ടമായ പ്രചാരവേലയ്ക്കാണ് സംഘപരിവാര്‍ തയ്യാറായത് എന്നോര്‍ക്കണം. അദ്ദേഹത്തെ മുംബൈ ആക്രമണസമയത്ത് ഭീകരര്‍ കൊലപ്പെടുത്തിയതോടെ, ആ പ്രചാരണം അവസാനിപ്പിക്കേണ്ടിവരികയായിരുന്നു.

രണ്ടുപതിറ്റാണ്ടായി ഹിന്ദുത്വശക്തികള്‍ നടത്തുന്ന വര്‍ഗീയവല്‍ക്കരണപ്രവര്‍ത്തനങ്ങളെ ഇന്ത്യയിലെ ഭീകരവാദപ്രവര്‍ത്തനങ്ങളുടെ പൊതുവായ വളര്‍ച്ചയില്‍നിന്ന് വേര്‍പെടുത്തിക്കാണാനാവില്ല. വര്‍ഗീയവാദവും മതതീവ്രവാദവുമാണ് ഭീകരപ്രവര്‍ത്തനത്തിന് വെള്ളവും വളവും നല്‍കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനവും നീതിനിഷേധവും ന്യൂനപക്ഷസമുദായങ്ങള്‍ക്കിടയില്‍ മൗലികവാദശക്തികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഏതാനും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ അക്രമങ്ങള്‍ പരിധിവിട്ട് തുടരുകയാണ്. മുംബൈ ഭീകരാകമണത്തിനുപിന്നില്‍ പാക് ജിഹാദി ഗ്രൂപ്പായിരുന്നു. 2011ലെ മുംബൈ സ്ഫോടനങ്ങള്‍, ഡല്‍ഹി ഹൈക്കോടതി ബോംബ് സ്ഫോടനം-ഇങ്ങനെ വീണ്ടും ആക്രമണങ്ങളുണ്ടായി. മുസ്ലിം തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന നിരവധി വിവരങ്ങള്‍ നിമിഷംപ്രതിയെന്നോണം പുറത്തുവരുന്നു. ഈ പശ്ചാത്തലത്തില്‍, ഭീകരവാദികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അവര്‍ ഏതുമതത്തില്‍പ്പെട്ട ഭീകരഗ്രൂപ്പുകളാണെന്ന നിലയില്‍ വേര്‍തിരിച്ചു കൈകാര്യംചെയ്യാനാവില്ല. പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണെന്ന രീതിയില്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടുള്ള പ്രയോജനം ഭീകരവാദശക്തികള്‍ക്കാണ്. ദൗര്‍ഭാഗ്യവശാല്‍, കോണ്‍ഗ്രസ് ഈ യാഥാര്‍ഥ്യം കാണാതെയാണ് എക്കാലത്തും പ്രവര്‍ത്തിച്ചിട്ടുള്ളത്. ഹിന്ദു ഭീകരവാദികള്‍ക്കെതിരെ മൃദുസമീപനമാണ് അവര്‍ എന്നും സ്വീകരിച്ചത്. ഭിന്ദ്രന്‍വാലയെപ്പോലുള്ള കൊടുംഭീകരരെ ഊട്ടിവളര്‍ത്തിയ പാരമ്പര്യമാണ് ആ പാര്‍ടിയുടേത്. ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളും അതില്‍ പ്രകോപിതരായി ഹിന്ദുത്വശക്തികള്‍ മുഴക്കുന്ന വെല്ലുവിളികളും പുതിയ എന്തെങ്കിലും സന്ദേശം നല്‍കുന്നതല്ല എന്ന് ഇരുപക്ഷത്തിന്റെയും ഇതഃപര്യന്തമുള്ള സമീപനത്തില്‍നിന്ന് വ്യക്തമാണ്. ഭീകരവാദത്തിനെതിരെ പോരാടുന്നതിന് വര്‍ഗീയ ശക്തികള്‍ക്കെതിരെ അണിനിരക്കണം; അവരെ ഒറ്റപ്പെടുത്തണം. അത് മനസിലാക്കി കോണ്‍ഗ്രസ് ഇടപെടുന്നില്ലെങ്കില്‍ ഷിന്‍ഡെയുടെ വാക്കുകള്‍ക്കും അതിലെ കടുപ്പത്തിനും അത് അച്ചടിക്കുന്ന കടലാസിന്റെ വിലപോലും കല്‍പ്പിക്കാനാവില്ല. ഷിന്‍ഡെയെ കോണ്‍ഗ്രസ് വക്താവ് തള്ളിപ്പറഞ്ഞതും ഭീകരപ്രവര്‍ത്തനത്തിന് പുതിയ നിര്‍വചനം നല്‍കാന്‍ ശ്രമിക്കുന്നതും അപഹാസ്യമായ നാടകത്തിന്റെ ഭാഗംമാത്രം.

വെറും വാക്കുകളല്ല, മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തില്‍ അടിയുറച്ചുനിന്ന് രാജ്യത്തിന്റെ ഐക്യവും ഉദ്ഗ്രഥനവും സുരക്ഷിതമാക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ് കോണ്‍ഗ്രസ് പ്രകടിപ്പിക്കേണ്ടത്. ബിജെപി പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷകക്ഷിയാണിന്ന്. അതിന് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളോട് അടിസ്ഥാനപരമായ ഭിന്നതകളൊന്നുമില്ല. നവലിബറല്‍ നയങ്ങളെ അവര്‍ ഗാഢം പുണരുന്നു. വര്‍ഗീയ പാര്‍ടി എന്നതിനൊപ്പം കോണ്‍ഗ്രസിനുള്ള വലതുപക്ഷ ബദല്‍കൂടിയാണ് ബിജെപി എന്ന യാഥാര്‍ഥ്യം, ആ പാര്‍ടിക്കെതിരെ ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നയിച്ച ആക്ഷേപത്തിന്റെയും അതേത്തുടര്‍ന്നുള്ള വാദപ്രതിവാദങ്ങളുടെയും ഗൗരവമില്ലായ്മയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള സമരത്തില്‍ മതനിരപേക്ഷ ശക്തികളോടൊപ്പം അണിചേരാതെ, ആകാവുന്ന എല്ലാ മേഖലയിലും വര്‍ഗീയ-സാമുദായിക ശക്തികളുടെ ദയാദാക്ഷിണ്യത്തിന് കൈനീട്ടുന്ന കോണ്‍ഗ്രസിന് സംഘപരിവാറിന്റെ വര്‍ഗീയ-ഭീകര അജന്‍ഡകളെ ചെറുക്കാനുള്ള ത്രാണിയില്ല.

*
ദേശാഭിമാനി മുഖപ്രസംഗം 23 ജനുവരി 2013

No comments: