Wednesday, January 9, 2013

ഭൂസമരവും യുഡിഎഫും

രണ്ടാം മിച്ചഭൂമി സമരം ആരംഭിച്ചു. പതിനാലു സമരകേന്ദ്രങ്ങളില്‍ ചെങ്കൊടി ഉയര്‍ന്നു. ഇനി ഒരു വാരം പിന്നിടുമ്പോള്‍ നൂറു സമരകേന്ദ്രങ്ങളില്‍ക്കൂടി കൊടികളുയരും; കുടിലുകളും. അങ്ങനെ ഭൂസമരം പടരും. സമരത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ പോകുന്ന മിച്ചഭൂമിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനുളള അടവാണ് ഈ സമരം എന്നാണ്് റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ ആക്ഷേപം. അദ്ദേഹം ഒരു കണക്കും പറയുന്നു. 2.33 ലക്ഷംപേരാണത്രേ, ഭൂമിയ്ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്തത്. അവര്‍ക്കാകെ മൂന്ന്, നാലു സെന്റ് ഭൂമി നല്‍കാന്‍ 7735 ഏക്കര്‍ ഭൂമി വേണം. ഇതിനുളള തയ്യാറെടുപ്പിലാണത്രേ സര്‍ക്കാര്‍. എല്‍ഡിഎഫിനു ചെയ്യാന്‍ കഴിയാതെ പോയത് യുഡിഎഫ് ചെയ്യുന്നതിലുളള പരിഭ്രാന്തിമൂലമാണത്രേ ഇപ്പോള്‍ സമരം ചെയ്യുന്നത്.

എന്നാല്‍ ഈ ഭൂമിയാകെ ഏറ്റെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ് എന്ന് അദ്ദേഹം മിണ്ടുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു സെന്റ് ഭൂമിപോലും അധികമായി ഏറ്റെടുത്തിട്ടുമില്ല. മൂന്നു നാലു സെന്റുവീതം മതി ഭൂരഹിതര്‍ക്ക് എന്ന് എങ്ങനെയാണ് തീരുമാനമെടുത്തത്? വിതരണം ചെയ്യാന്‍ പോകുന്നുവെന്ന് അടൂര്‍ പ്രകാശ് പറയുന്ന 7735 ഏക്കറിന്റെ എത്രയോ മടങ്ങാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ച ഭൂമി. അതില്‍ 11,000 ഏക്കര്‍ പൊതുവിതരണത്തിനു വേണ്ടി നീക്കിവെച്ചുവെന്ന് മുന്‍ റവന്യൂമന്ത്രി കെ. പി. രാജേന്ദ്രന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഭൂമി ലഭിക്കുന്നതിന് ഭൂരഹിതരോട് രജിസ്റ്റര്‍ ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് നീക്കിവെച്ച ഭൂമിയിലല്ല ഇപ്പോള്‍ സമരം ആരംഭിച്ചിരിക്കുന്നത്. ഇനിയും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതോ തിരിമറികള്‍ തടയേണ്ടതോ ആയ ഭൂമിയിലാണ്. മാത്രമല്ല, സമരത്തിന്റെ ഈ ഘട്ടത്തില്‍ ഭൂമി പിടിച്ചെടുക്കുന്നുമില്ല. സര്‍ക്കാരിന് മിച്ചഭൂമി ചൂണ്ടിക്കാണിക്കുകയേ ചെയ്യുന്നുളളൂ. പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ കൂടി പങ്കെടുക്കേണ്ട സമരമാണിത്.

ഏതൊക്കെ ഭൂമിയിലാണ് സമരഭടന്മാര്‍ പ്രവേശിക്കുന്നത്?

ഒന്ന്, മിച്ചഭൂമിയായിട്ടും, നിയമക്കുരുക്കുകള്‍ ഇല്ലാതിരുന്നിട്ടും മാറിമാറിവന്ന സര്‍ക്കാരുകള്‍ ഇതുവരെ ഏറ്റെടുക്കാത്ത ഭൂമിയുണ്ട്. വിസ്തൃതിയില്‍ വളരെയേറെ വരില്ലെങ്കിലും ശ്രദ്ധക്കുറവു കൊണ്ട് ഇത്തരത്തില്‍ പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ആരുടെയും അല്ലാതായി തുടരുന്നത് അനുവദിക്കാനാവില്ല.

രണ്ട്, ഇനിയും ഏറ്റെടുക്കാനുളള മിച്ചഭൂമിയില്‍ നല്ല പങ്കും കേസുകളില്‍ കുരുങ്ങിക്കിടക്കുകയാണ്. 20 വര്‍ഷത്തിലേറെ പഴക്കമുളള 1409 കേസുകള്‍ താലൂക്ക് ബോര്‍ഡുകളിലുണ്ട്. ഹൈക്കോടതിയില്‍ മറ്റൊരു 343 കേസുണ്ട്. ഇവയില്‍ ഉള്‍പ്പെട്ട ഭൂമിയുടെ വിസ്തൃതി 73,425 ഏക്കര്‍ ആണ്. ഇത്രകാലം കേസുകള്‍ കെട്ടിക്കിടന്നതിന് യുഡിഎഫ് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദികള്‍ എന്ന് ഞങ്ങള്‍ പറയില്ല. ഈ കേസുകള്‍ തീര്‍പ്പാക്കി ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്കു വിതരണം ചെയ്യാന്‍ ഇനി അമാന്തം പാടില്ല. ഈ ഭൂമികളില്‍ പ്രവേശിച്ച് അതു ചൂണ്ടിക്കാണിക്കുന്നതിനെ ആരും എതിര്‍ക്കേണ്ടതില്ലല്ലോ. ആലപ്പുഴയിലെ സമരകേന്ദ്രമായ കൈനകരിയിലെ പൂപ്പളളി മിച്ചഭൂമി ഈ ഇനത്തില്‍ പെട്ടതാണ്.

മൂന്ന്, നിലവിലുളള നിയമപ്രകാരം പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെയ്ക്കാന്‍ ഒരു കുടുംബത്തിനോ സ്ഥാപനത്തിനോ അവകാശമില്ല. ഇതു മറികടക്കുന്നതിനു വേണ്ടി ഭൂമി ബിനാമിപ്പേരിലാക്കുകയോ മറിച്ചുവില്‍ക്കുകയോ ആയിരുന്നു, അടുത്തകാലം വരെ പതിവ്. എന്നാലിപ്പോള്‍ ഒരു പുതിയ പ്രവണത വന്നിരിക്കുകയാണ്. ഭൂമാഫിയ - അതില്‍ കോര്‍പറേറ്റുകളും റിയല്‍ എസ്റ്റേറ്റുകാരും പെടും - നൂറുകണക്കിന് ഏക്കര്‍ ഭൂമി സ്വന്തം പേരിലോ പലരുടെ പേരിലോ വാങ്ങിക്കൂട്ടുകയാണ്.

പുതിയൊരു ഭൂകേന്ദ്രീകരണം കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. വയലുകളാണ് അവരുടെ മുഖ്യലക്ഷ്യം. വയലുനികത്താന്‍ പാടില്ലാത്തതുകൊണ്ട് കരഭൂമിയെ അപേക്ഷിച്ച് വയലുകളുടെ വില വളരെ താഴ്ന്നതാണ്. ചുളുവിലയ്ക്ക് ഇവയും ചതുപ്പുകളും മറ്റും വാങ്ങിക്കൂട്ടുകയാണ്. ഇവ നികത്തി മറിച്ചുവില്‍ക്കുമ്പോള്‍ വമ്പന്‍ ലാഭം നേടാന്‍ ഭൂ മാഫിയയ്ക്ക് കഴിയും. ഞാന്‍ സമരം ഉദ്ഘാടനം ചെയ്ത ആറന്മുള പുഞ്ചപ്പാടം ഇതിനു നല്ല ഉദാഹരണമാണ്. എ കെ ആന്റണി കേരളം ഭരിക്കുന്ന കാലത്താണ് എബ്രഹാം കലമണ്ണില്‍ എന്നയാള്‍ വയലുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത്. പുതുതായി ആരംഭിക്കുന്ന ഏയ്റോനോട്ടിക് എഞ്ചിനീയറിംഗ് കോളേജിന്റെ പേരിലാണ് ഭൂമി വാങ്ങിയത്. അക്കാലത്ത് നൂറു രൂപയായിരുന്നത്രേ സെന്റിനു വില. കൂടുതല്‍ ഭൂമി വാങ്ങിയപ്പോള്‍ വിലയും കുറച്ചുയര്‍ന്നു. എന്നാല്‍ അയ്യായിരം രൂപയ്ക്കപ്പുറം സെന്റിനു നല്‍കിയിട്ടില്ല. അങ്ങനെ 232 ഏക്കര്‍ വാങ്ങിയതിന് ആകെ ചെലവാക്കിയത് അഞ്ചോ ആറോ കോടി രൂപയാണ്. ഈ ഭൂമിയാണ് വിമാനത്താവളം ഉണ്ടാക്കാന്‍ 51 കോടി രൂപയ്ക്ക് കെജിഎസ് എന്ന സ്ഥാപനത്തിന് മറിച്ചുവിറ്റത്. 232 ഏക്കര്‍ വയലു മുഴുവന്‍ നികത്തിയിട്ടില്ല. കുറേ ഭാഗമേ ഇപ്പോഴും നികത്താന്‍ കഴിഞ്ഞിട്ടുളളൂ. ഇതു മുഴുവന്‍ നികത്തിക്കഴിഞ്ഞാല്‍ വില പതിന്മടങ്ങ് ഉയരാന്‍ പോവുകയാണ്. ഭൂമിയുടെ വിലയടക്കം 2000 കോടി രൂപയുടെ മുടക്കുമുതലുളള വിമാനത്താവളക്കമ്പനിയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് അറിയുന്നത്. വിമാനത്താവളം വരട്ടെ, വരാതിക്കട്ടെ. കെജിഎസ് കമ്പനിയ്ക്ക് ലഭിക്കാന്‍ പോകുന്ന ലാഭം എത്ര ഭീമമെന്നു നോക്കൂ.

രണ്ടു നിയമങ്ങള്‍ ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണ്.

1) പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ഭൂമി ഒരു കുടുംബത്തിനു കൈവശം വെയ്ക്കാനാവില്ല. ഇതിലേറെ ഭൂമി കൈവശമുണ്ടായിരുന്നവരുടെ പക്കല്‍നിന്നും വയലുകള്‍ വാങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ നേരിട്ടും അല്ലാതെയും വാങ്ങിച്ച മൂന്നൂറ് ഏക്കറിലേറെ വയലുകള്‍ കെജിഎസ് കമ്പനിയുടെ കൈവശമുണ്ട്. പതിനഞ്ചേക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെയ്ക്കാന്‍ ഇവര്‍ക്കും അവകാശമില്ല.

2) ആര്‍ക്കെങ്കിലും നെല്‍വയല്‍ നികത്തണമെങ്കില്‍ പഞ്ചായത്തുതല കമ്മിറ്റി ശുപാര്‍ശ ചെയ്ത് അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ/സംസ്ഥാനതല കമ്മിറ്റികള്‍ അംഗീകരിക്കണം. ഇതാണ് നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ പറയുന്നത്. ഇത്തരത്തില്‍ ഒരു നടപടിക്രമവും പാലിച്ചിട്ടില്ല.

കേരള ഭൂവിനിയോഗ നിയമപ്രകാരവും നെല്‍വയലുകള്‍ നികത്താന്‍ പാടില്ല. എന്നാല്‍ ആറന്മുളയില്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ നീളത്തില്‍ നൂറു മീറ്റര്‍ വീതിയില്‍ വയലുകള്‍ നികത്തിക്കഴിഞ്ഞു. കേരളത്തിലുളള എല്ലാ റിയല്‍ എസ്റ്റേറ്റ് ആന്റ് ഡെവലപ്പേഴ്സും ഇത്തരത്തില്‍ വയലുകള്‍ വാങ്ങി സ്വന്തം പേരിലാക്കിയിട്ടുണ്ട്. മുന്‍ക്രിക്കറ്റ് താരം കപില്‍ദേവ് കൂടി ഡയറക്ടറായ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി വാങ്ങിക്കൂട്ടിയ പൊക്കാളി നിലത്താണ് എറണാകുളത്ത് കൊടികുത്തിയത്. പക്ഷേ, ആറന്മുളയില്‍ നിന്ന് വ്യത്യസ്തമായി നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെയല്ല, ബിനാമികളുടെ പേരിലാണ് ഭൂമി. കോട്ടയത്തെ മെത്രാന്‍ കായലും ഇതുപോലൊരു പ്രദേശമാണ്. ഇത്തരം ഭൂമികള്‍ ചൂണ്ടിക്കാണിക്കുന്നതിനോട് ആര്‍ക്കാണ് എതിര്‍പ്പുണ്ടാകേണ്ടത്? നാല,് ഭൂപരിധിയില്‍ നിന്ന് ഒഴിവുനേടിയ എസ്റ്റേറ്റുകള്‍ തുണ്ടങ്ങളായി മുറിച്ചുവില്‍ക്കുന്ന പ്രവണതയും ഉണ്ട്. പാട്ടത്തിനെടുത്ത എസ്റ്റേറ്റുകള്‍ പാട്ടവ്യവസ്ഥ ലംഘിക്കുന്നു. പാട്ട ഭൂമി കൃത്രിമരേഖകള്‍ ഉണ്ടാക്കി മറിച്ചുവില്‍ക്കുന്നു! പണയപ്പെടുത്തുന്നു. നെല്ലിയാമ്പതി സംബന്ധിച്ച് യുഡിഎഫിലെ ഹരിത എംഎല്‍എമാര്‍പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ടല്ലോ. ഹാരിസണിന്റെ പ്ലാന്റേഷന്‍സിന്റെ ഭൂമി ബിലീവേഴ്സ് ചര്‍ച്ചിനു വിറ്റത് വലിയ വിവാദമായിരുന്നു. പാട്ടവ്യവസ്ഥകള്‍ എസ്റ്റേറ്റുടമകള്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും വിവാദമായിത്തീര്‍ന്നത് കേരളത്തിലെ ഏറ്റവും വലിയ രണ്ട് എസ്റ്റേറ്റ് ഉടമകളുടെ ഭൂതിരിമറിയാണ്. ടാറ്റ അനധികൃതമായി വലിയൊരു വനമേഖല കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് നിയമസഭാ സമിതിയടക്കം ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ ഇത്തരം വനഭൂമി തങ്ങളുടെ കൈവശമില്ല എന്ന നിലപാടാണ് ടാറ്റയുടേത്.

കൃത്യമായി അളന്നാലേ പൂര്‍ണമായി തെളിവുകള്‍ ഉണ്ടാകൂ. എന്നാല്‍ ഇത്രപോലും തര്‍ക്കത്തിനിടയില്ലാത്ത ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയുടെ കാര്യത്തില്‍പ്പോലും നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരുടെ കൈവശമുളള 54,943 ഏക്കര്‍ മൂന്ന് ആധാരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉളളത്. ഇതില്‍ 25,630 ഏക്കര്‍ വരുന്ന ഒരു ആധാരം വ്യാജമാണ് എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. സബ്രജിസ്ട്രാര്‍ ഓഫീസിലുളള ആധാരം മലയാളത്തിലാണ്. എന്നാല്‍ ഹാരിസണ് അനുകൂലമായ തിരുത്തലുകള്‍ വരുത്തിയ ഇംഗ്ലീഷ് തര്‍ജമയാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ കളളത്തരത്തിന് കൂട്ടുനിന്ന നോട്ടറി ഇന്ന് ജഡ്ജിയും കൂടിയാണ് എന്നറിയുക. വയനാട്ട് ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ചുണ്ടേലിയാണ് മറ്റൊരു കേന്ദ്രം. എന്താണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്? ഒന്ന്, സ്വകാര്യവനഭൂമി കേസുകള്‍ പലതും സര്‍ക്കാര്‍ തോറ്റുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നിപ്പോള്‍ കശുമാവ് തോട്ടവിളയായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ വനഭൂമിയില്‍ കശുമാവ് തൈകള്‍ വച്ചുകൊണ്ട് കയ്യേറ്റങ്ങളെ സാധൂകരിക്കുന്നു. കശുമാവ് കൃഷിയെന്നുപറഞ്ഞ് ബാക്കിയുള്ള മിച്ചഭൂമി തിരിമറി ചെയ്യും. ടാറ്റയും ഹാരിസണും പോലുള്ള എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി വനഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. ഇവ അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഔപചാരികമായിത്തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. രണ്ട്, എല്‍.ഡി.എഫ് സര്‍ക്കാര്‍ പാസ്സാക്കിയ നെല്‍വയല്‍ നികത്തല്‍ നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഡേറ്റാ ബാങ്ക് സൃഷ്ടിച്ച് 2008-ല്‍ ഓരോ തുണ്ട് ഭൂമിയും ഏത് ഇനത്തില്‍പെടുന്നുവെന്ന് തിട്ടപ്പെടുത്തുന്നതിന് മുമ്പുതന്നെ നികത്തിയ ഭൂമികള്‍ കരഭൂമിയായി റെഗുലറൈസ് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇറക്കിയിരിക്കുന്ന ഡേറ്റാ ബാങ്ക് രജിസ്റ്റര്‍ ആകട്ടെ അബദ്ധപഞ്ചാംഗവും.

കേരളത്തില്‍ സാര്‍വത്രികമായി നെല്‍വയല്‍ നികത്തല്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന്, തോട്ടഭൂമിയുടെ 5 ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇതിന് 20 ഏക്കര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് ഒറ്റ പ്ലോട്ട് ആയിരിക്കണമെന്ന് നിബന്ധനയില്ല. അതുകൊണ്ട് ഫലത്തില്‍ തോട്ടം മുഴുവന്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനാവും. നാല്, കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുവേണ്ടി ഭൂമിയെയാണ് ആകര്‍ഷണ ഘടകമായി യു.ഡി.എഫ് സര്‍ക്കാര്‍ എടുത്തുകാണിക്കുന്നത്. എമര്‍ജിങ് കേരളയിലെ ഏതൊരു പ്രോജക്ടിന്റെയും ബിസിനസ്സ് മോഡല്‍ എടുത്താല്‍ അതിലൊരു റിയല്‍ എസ്റ്റേറ്റ് ആംഗിള്‍ കാണാനാകും.

പതിമൂവായിരത്തോളം ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനും മൂവായിരത്തോളം ഏക്കര്‍ ഭൂമി നെല്‍വയലുകള്‍ നികത്തുന്നതിനുമുളള അനുമതിയാണ് വ്യവസായവകുപ്പ് ഇപ്പോള്‍ ചോദിച്ചിട്ടുളളത്. ഇതോടെ ഭൂമാഫിയ നെല്‍വയലുകള്‍ വാങ്ങിക്കൂട്ടുന്ന പ്രവണത പതിന്മടങ്ങു ശക്തിപ്പെട്ടിരിക്കുകയാണ്. അഞ്ച്, 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് ഭേദഗതിയ്ക്കുളള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ മുന്നിലാണ് എന്നാണ് അറിയുന്നത്. അതുപ്രകാരം നെല്‍വയലോ തണ്ണീര്‍ത്തടമോ നികത്തുന്നതിന് പ്രാദേശിക മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുവാദം ആവശ്യമില്ലെന്നും പൊതു ആവശ്യത്തിന് സ്റ്റേറ്റ് ലെവല്‍ കമ്മിറ്റിയുടെ അനുവാദം മതിയാകും എന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, വ്യവസായമേഖലയായി പ്രഖ്യാപിക്കപ്പെട്ടാല്‍ അവിടെ നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നതിനെതിരായ നിയമം ബാധകമായിരിക്കുകയില്ലെന്നും വ്യക്തമാക്കപ്പെട്ടു.

ഇതിനൊക്കെ തൊടുന്യായമായി യുഡിഎഫ് പറയുന്നത് ഇപ്പോള്‍ ആവശ്യപ്പെടുന്നതു പ്രകാരമുളള കര്‍ശന നടപടികള്‍ എല്‍ഡിഎഫ് ഭരണത്തില്‍ എന്തുകൊണ്ട് എടുത്തില്ല എന്നാണ്. കണ്ണന്‍ദേവന്‍ കമ്പനിയുടെ മിച്ചഭൂമി ഏറ്റെടുക്കുന്നതിനുളള വളരെ ശക്തമായ നടപടി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി. പൂര്‍ണഫലപ്രാപ്തിയിലെത്തിയില്ലെന്നു മാത്രം. ഹാരിസണിന്റെ കളളത്തരങ്ങള്‍ക്കു തെളിവു നല്‍കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. ലാന്‍ഡ് ബാങ്കിനു രൂപം നല്‍കുകയും കൃത്യമായ രേഖകള്‍ ഉണ്ടാക്കി പൊതുഭൂമി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. എസ്റ്റേറ്റ് തിരിമറി ചെയ്യുന്നതിന് യുഡിഎഫ് കൊണ്ടുവന്ന നിയമത്തിന് അംഗീകാരം നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഔപചാരികമായി നിയമസഭയുടെ തീരുമാനപ്രകാരം പിന്‍വലിച്ചില്ല എന്ന പഴുതുപയോഗിച്ചാണ് ഏഴുവര്‍ഷം മുമ്പ് തങ്ങള്‍ പാസാക്കിയ നിയമം ഇപ്പോള്‍ വീണ്ടും കൊണ്ടുവരുന്നത്.

ഒന്നാം മിച്ചഭൂമി സമര കാലത്തും അതിനെത്തുടര്‍ന്നുളള രണ്ടുദശകങ്ങളിലും ഭൂമി ഏറ്റെടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഭൂവിനിയോഗത്തെ നിയന്ത്രിക്കുന്നതിനും കാണിച്ച ജാഗ്രതയില്‍ ശോഷണം വന്നു എന്നത് വാസ്തവമാണ്. എന്നാല്‍ എസ്റ്റേറ്റുകള്‍ തിരിമറി ചെയ്യുന്നതിനും ഭൂപരിധി നിയമം ലംഘിക്കുന്നതിനുമുളള ഭൂമാഫിയയുടെ കടന്നുവരവും വ്യാപകമായ വയലുനികത്തലും പുതിയൊരു അവബോധവും വാശിയും ഇന്ന് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുകയാണ്. വലിയ തോതില്‍ ജനങ്ങളെ അണിനിരത്തി മാത്രമേ ഭൂവിനിയോഗ നിയമം നടപ്പിലാക്കാന്‍ കഴിയൂ. ഭൂമിയുടെ കേന്ദ്രീകരണം തടയാനാവൂ. ഭൂപരിധിയില്‍ നിന്ന് ലഭിച്ച ഇളവു ദുരുപയോഗപ്പെടുത്തി കൊളളലാഭമടിക്കാനുളള നീക്കങ്ങള്‍ക്ക് തടയിടാനാവൂ. കൃഷിയെ സംരക്ഷിക്കാനാവൂ. എല്ലാത്തിനുമുപരി ഇന്നും ഭൂരഹിതരായിരിക്കുന്ന ദളിത് - ആദിവാസികള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും ഭൂമി നല്‍കാനാവൂ. ഇനിയും അവശേഷിക്കുന്ന ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനു വേണ്ടിയുളള സാമൂഹ്യദൗത്യമാണ് മുന്‍കാലത്ത് ഭൂപരിഷ്കരണത്തിലൂടെ ഭൂമി ലഭിച്ചവരടക്കം കേരളത്തിലെ ജനങ്ങള്‍ ഭൂസമരത്തിലൂടെ ഏറ്റെടുത്തിട്ടുളളത്.

*
ഡോ. ടി. എം. തോമസ് ഐസക് ചിന്ത വാരിക

No comments: