Monday, December 31, 2012

മാപ്പ്... മാപ്പ്...

ഡല്‍ഹിയിലെ പെണ്‍കുട്ടി ഒരു പ്രതീകമാണ്. രാജ്യത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ പ്രതീകം. ഇപ്പോള്‍ ജനങ്ങള്‍ ഉണര്‍ന്നിരിക്കുന്നു. അതിന് ജ്യോതിയുടെ ചോര വീഴേണ്ടി വന്നു. അതില്‍ ഒരുപാട് സങ്കടമുണ്ടെങ്കിലും ആശയുടെ കിരണം ഇതില്‍ കാണാനാകുന്നു. ഇനിയെങ്കിലും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തുതുടങ്ങണം. സമൂഹമനസ്സ് വേദനിക്കുന്നത് സര്‍ക്കാര്‍ കാണാതിരുന്നുകൂടാ. എനിക്ക് ആദ്യം പറയാനുള്ളത് സര്‍ക്കാരിനോടാണ്. മുകളില്‍ ശക്തമായ ഭരണസംവിധാനമുണ്ടെങ്കിലേ താഴെയുള്ളവര്‍ക്ക് പേടിയുണ്ടാകൂ. ഇല്ലെങ്കില്‍ എല്ലാം താറുമാറാകും. അതിനുദാഹരണമാണ് ഓരോ രംഗത്തും കാണുന്ന നിയമലംഘനവും അഴിമതിയും ആക്രമണവും പീഡനവും ചൂഷണവും. അടിമുടി അഴിമതി ബാധിച്ച കറുത്തിരുണ്ട ലോകമാണ് ഇപ്പോഴുള്ളത്. ഭരണാധികാരികളെ പേടിയില്ലാത്ത മാഫിയാ സംഘങ്ങളാണ് ഇവിടെയുള്ളത്. സംഘങ്ങള്‍ക്ക് പൊലീസുമായും രാഷ്ട്രീയ പാര്‍ടിയുമായും ഉദ്യോഗസ്ഥരുമായും ബന്ധമുണ്ട്. സാധാരണക്കാര്‍ക്ക് അവരുടെ മുമ്പില്‍ നിശബ്ദരാകാതെ തരമില്ല. അല്ലാത്തപക്ഷം കഠിനമര്‍ദനമേറ്റ് വഴിയില്‍ വീണ് ചാകേണ്ടി വരും. അത് മനസിലാക്കി എല്ലാവരും പറയുന്നു മിണ്ടല്ലേ എന്ന്. പുറത്തുവന്ന ആയിരം കേസുണ്ടെങ്കില്‍ അതിലുമേറെയാണ് വെളിച്ചം കാണാത്തവ. ഇതെല്ലാം നടപടികളില്ലാതെ കെട്ടിക്കിടക്കുന്നു. പെണ്‍വാണിഭക്കേസില്‍ ഒരെണ്ണത്തിനുപോലും അന്തിമ വിധിയുണ്ടായിട്ടില്ല. വര്‍ഷങ്ങള്‍ നീളുന്ന വിചാരണകള്‍. നീതി കിട്ടുമെന്ന് ഉറപ്പുമില്ല. ഒരു പെണ്‍കുട്ടി കോടതിക്കെഴുതി, എനിക്കിനി ഈ കേസ് വേണ്ടെന്ന്. നിങ്ങളിലെനിക്ക് വിശ്വാസമില്ലെന്ന്.

വേട്ടക്കാര്‍ എന്നും സ്വതന്ത്രരാണ്. വേട്ടമൃഗം മുറിവേറ്റ് പിടഞ്ഞ് മരിക്കുകയോ അദൃശ്യയാവുകയോ ചെയ്യുന്നു. ഇനി പെണ്ണിരകളെന്നും ഇരപിടിയന്മാരുമെന്ന രണ്ടുവര്‍ഗം വേണ്ടാ. അതിന് മുന്നിട്ടിറങ്ങേണ്ടത് സമൂഹമാണ്. സമൂഹത്തിന്റെ അതിശക്ത സമ്മര്‍ദമുണ്ടെങ്കില്‍ ഇരപിടിയന്മാര്‍ ശങ്കിക്കും. പൊലീസുകാര്‍ ജോലി കൃത്യമായിചെയ്യും. അഭിഭാഷകര്‍ വേട്ടക്കാര്‍ക്ക് വേണ്ടി മുന്നോട്ടു വരില്ല. കാലവിളംബം ഉണ്ടാകാതെ കോടതികള്‍ വിധിപറയും. ശിക്ഷകള്‍ നടപ്പാക്കും. അങ്ങനെയൊരു കാലം വരണമെങ്കില്‍ ജനം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പെണ്ണിരയെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനെഴുതിയപ്പോള്‍ ഇതൊരു തള്ളയില്ലാത്ത വര്‍ഗമായിപ്പോയല്ലോ എന്ന് പരിതപിച്ചപ്പോള്‍ പലരും എനിക്കെതിരായി രംഗത്തുവന്നു. ഇന്നവര്‍ മിണ്ടുന്നില്ല. അവരുടെ കുഞ്ഞുങ്ങള്‍ക്ക് വഴിയിലും ബസിലും ട്രെയിനിലും സ്കൂളിലും എന്തിന്, സ്വന്തം വീട്ടില്‍പോലും രക്ഷയില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഒരു ജനതയുടെ മനഃസാക്ഷി ഉണരട്ടെ. രാഷ്ട്രീയാതീതമായി, വര്‍ഗാതീതമായി കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍, നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും വേണ്ടി പോരാടാന്‍ നമുക്ക് തന്റേടമുണ്ടാകട്ടെ. തന്റേടമുള്ള തള്ളയുടെ വയറ്റില്‍ പിറന്നവരാണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാനാകണം. മലയാളി ഇനി ചെയ്യേണ്ടത് അതാണ്. സൗമ്യയുടെ കൊലയാളി ഇന്നും ജയിലില്‍ ചപ്പാത്തിയും ചിക്കനും കഴിച്ച് സസുഖം വാഴുന്നു. എന്നാണ് അവന്റെ കഴുത്തില്‍ തൂക്കുകയര്‍ മുറുകുന്നത്. അത് കാണാന്‍ ഞങ്ങള്‍ അമ്മമാര്‍ കാത്തിരിക്കുന്നു. ജ്യോതിയോടെനിക്ക് പറയാനുള്ളത് ഇതുമാത്രമാണ്. നിന്നെ ഞങ്ങള്‍ മറക്കില്ല. നീ സ്ത്രീകളുടെ ജ്യോതിയായി തുടരും. എങ്കിലും നാം ഊതിയണച്ച ആ കൊച്ചുജീവന്റെ മുമ്പില്‍ നമുക്ക് കൈകൂപ്പാം. ജ്യോതീ... മാപ്പ്... മാപ്പ്...

*
സുഗതകുമാരി

No comments: