Sunday, December 30, 2012

അമേരിക്ക: തോക്കിനു മുന്നിലെ ജീവിതം


ഈ വര്‍ഷം ഇത് രണ്ടാംവട്ടമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ കണ്ണീര്‍വാര്‍ക്കുന്നത്. ആദ്യത്തേത് സ്വാഭാവികമാണെന്നു പറയാം. രണ്ടാമത്തേത് വിലയ്ക്ക് വാങ്ങിയതും. അമേരിക്കയില്‍ തുടര്‍ക്കഥകളാകുന്ന കൂട്ടക്കൊലയുടെ ചരിത്രത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. 1968ല്‍ റോബര്‍ട്ട് കെന്നഡിയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും വെടിയേറ്റ് കൊല്ലപ്പെട്ടശേഷം ഇതേവരെ പത്ത് ലക്ഷത്തിലേറെ അമേരിക്കക്കാര്‍ ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പ്രതിദിനം 80 പേരാണ് ഇങ്ങനെ കൊല്ലപ്പെടുന്നത്. ഇക്കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ നടന്ന 19-ാമത്തെ കൂട്ടക്കൊലയാണ് ഇപ്പോള്‍ കണക്ടിക്കട്ടില്‍ നടന്ന അതിദാരുണമായ കൂട്ടക്കൊല.

അമേരിക്കയുടെ "തിളങ്ങുന്നു" എന്നവരവകാശപ്പെടുന്ന സംസ്കാരത്തിന്റെ ഭാഗമാണ് തോക്കുകള്‍. ഒരു കറിക്കത്തി വാങ്ങുന്നതിനേക്കാള്‍ വളരെ എളുപ്പമാണ് അവിടെ ഒരു തോക്ക് സ്വന്തമാക്കാന്‍. 30 കോടി തോക്കുകള്‍ അമേരിക്കക്കാരുടെ കൈവശമുണ്ട്. അവയില്‍ മൂന്നിലൊന്നും കൈത്തോക്ക് ആണ്. വേട്ടയ്ക്കല്ല; ആളെക്കൊല്ലുന്നതിനു മാത്രമേ അത് ഉപയോഗിക്കപ്പെടുന്നുള്ളൂ. ലോകത്ത് സ്വകാര്യ വ്യക്തികളുടെ കൈവശം ആളെ കൊല്ലാനുള്ള തോക്കുകള്‍ ഏറ്റവുമധികം ഉള്ളതും അമേരിക്കയിലാണ്. ഓരോ വര്‍ഷവും അമേരിക്കയില്‍ ശരാശരി 17,000 ആളുകള്‍ കൊല്ലപ്പെടുന്നു. അതില്‍ 70 ശതമാനവും തോക്കുകൊണ്ടുള്ളതാണ്. പ്രതിവര്‍ഷം 20,000 ആളുകള്‍ സ്വയം വെടിവെച്ച് മരിക്കുന്ന അമേരിക്കയില്‍, പകുതിയോളം കുടുംബങ്ങളില്‍ ടൂത്ത് പേസ്റ്റോ കത്തിയോ മറ്റു വീട്ടുപകരണങ്ങളോപോലെ തോക്കുകളും സാധാരണമാണ്. ലോകത്തിലെ 20 വികസിത രാജ്യങ്ങളില്‍ എല്ലാം കൂടി വെടിയേറ്റു കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണത്തിന്റെ 25 ഇരട്ടിയാണ് അമേരിക്കയില്‍ ഇങ്ങനെ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം. തോക്കിെന്‍റ ഉപയോഗം സംസ്കാരത്തിന്റെ ഭാഗമായ അമേരിക്കയിലെ സ്കൂളുകളില്‍ ഇത്തരം ആക്രമണങ്ങളുടെ മുന്‍കാല അനുഭവങ്ങളുണ്ടായിട്ടും തോക്കേന്തിയ കാവല്‍ക്കാരോ മതിയായ സുരക്ഷാ സംവിധാനങ്ങളോ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഒരു പിതാവെന്ന നിലയില്‍ ദുഃഖം പങ്കുവെക്കുകയും ഒരു പ്രസിഡന്റെന്ന നിലയില്‍ ഗൗരവമായി വിഷയത്തെ കൈകാര്യം ചെയ്യുകയും ചെയ്യുമെന്നു പറയുന്ന ഒബാമ, മുന്‍കാല സംഭവങ്ങളില്‍ എന്തു നടപടിയാണ് കൈക്കൊണ്ടത്? അധികാരത്തിലേറിയ ശേഷം 4-ാം തവണയാണ് ഇത്തരം കൂട്ടക്കൊലയെ താന്‍ അപലപിക്കുന്നതെന്ന് ഒബാമ ഏറ്റു പറയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു. അമേരിക്ക നാളിതുവരെ സ്വീകരിച്ചിട്ടുള്ള മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ തന്നെയാണ് ഇത്തരത്തില്‍ അക്രമാസക്തിയാല്‍ വാര്‍ത്തെടുക്കപ്പെട്ട പുത്തന്‍ അമേരിക്കന്‍ തലമുറയെന്ന സത്യത്തെ കണ്ണീരുകൊണ്ട് മറയ്ക്കാനാണ് ഒബാമ ശ്രമിച്ചത്. ആഗോള കുത്തകാധിപത്യം സ്ഥാപിക്കാനുള്ള യുദ്ധസന്നാഹങ്ങള്‍ക്കായുള്ള പടക്കോപ്പുകള്‍ നിര്‍മ്മിച്ചുകൂട്ടുന്ന ആക്രാന്തത്തിനിടയില്‍ അമേരിക്ക പുതിയ തലമുറയുടെ രോഗാതുരമായ വളര്‍ച്ചയെ ശ്രദ്ധിച്ചില്ല. അധികാരമേല്‍ക്കുമ്പോള്‍ ആയുധങ്ങള്‍ വാങ്ങുന്നതിലും കൈവശംവെക്കുന്നതിലും നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ജനങ്ങളോടായി വാഗ്ദാനം നടത്തിയ ഒബാമ, പിന്നീടത് വിസ്മരിച്ചു. അര്‍ത്ഥശൂന്യമായ അത്തരം വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നതിനു കാരണം മറ്റൊന്നുമല്ല, ആയുധ ലോബിക്ക് അമേരിക്കയുടെ മേലുള്ള സ്വാധീനം തന്നെ. (ഇസ്രയേല്‍ ഗാസയില്‍ നടത്തിയ കൂട്ടക്കുരുതിയില്‍ ഇന്ത്യ ഒരക്ഷരം ഉരിയാടാതിരുന്നതും ഈ ആയുധ ലോബിക്ക് വഴങ്ങിയാണല്ലോ). തോക്ക് കൈവശം വെയ്ക്കാനുള്ള അവകാശം നല്‍കുകയെന്നാല്‍, ആര്‍ക്കും ആരെയും കൊല്ലാന്‍ സാധ്യതയൊരുക്കുന്ന ഒരു "ലൈസന്‍സ്" ആണ്. ഇക്കാര്യത്തില്‍ ഭരണകൂടം അലംഭാവം കാട്ടുന്നത് തോക്ക് കൈവശം ഉള്ള വ്യക്തികള്‍ക്ക് കൊല്ലാന്‍ കൂടുതല്‍ സ്വാതന്ത്ര്യവും പിന്തുണയും നല്‍കലാണ്.

അനേകം നിരപരാധികളുടെ കൂട്ടക്കൊലയ്ക്ക് സാക്ഷ്യംവഹിച്ച അമേരിക്ക, ഇനിയെങ്കിലും ജനങ്ങള്‍ക്ക് തങ്ങളുടെ ഇഷ്ടംപോലെ തോക്ക് കൈവശംവെക്കാനുള്ള (മൗലികമായിട്ടുള്ള) അവകാശത്തെ ഇല്ലാതാക്കാനുള്ള ശക്തമായ ഗണ്‍ കണ്‍ട്രോള്‍ ആക്ട് നടപ്പില്‍ വരുത്തേണ്ടതാണ്. ഒരു വശത്ത് നിര്‍ലോഭം തോക്കുപയോഗിക്കാനുള്ള അനുമതി നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതോടൊപ്പം, മറുവശത്ത് അതേ പ്രാധാന്യത്തോടെ കാണേണ്ട മറ്റൊരു കാര്യം ഇത്തരം ക്രൂരതകള്‍ക്ക് പ്രേരകമാകത്തക്ക വിധത്തിലുള്ള പുത്തന്‍ തലമുറയുടെ സാമൂഹ്യവും മാനസികവുമായ അനാരോഗ്യാവസ്ഥയെ അടിയന്തിരമായ വിശകലനത്തിനു വിധേയമാക്കണം എന്നതാണ്. സ്വന്തം അമ്മയെയും 20 പിഞ്ചുകുഞ്ഞുങ്ങളെയുമടക്കം 27 പേരെ നിമിഷങ്ങള്‍ക്കുള്ളില്‍ കൊന്ന് സ്വയം ജീവനൊടുക്കത്തക്ക വിധത്തില്‍ അത്യന്തം പൈശാചികമായ മനോനിലയില്‍ എത്താന്‍ തക്കവിധത്തില്‍, കൃത്യം നടത്തിയ യുവാവിനെ പ്രേരിപ്പിച്ച ഘടകങ്ങളേതെന്ന് അന്വേഷണ വിധേയമാക്കണം.

എപ്പോള്‍ വേണമെങ്കിലും ഒരു കൂട്ടക്കൊലയ്ക്ക് തയ്യാറായി നില്‍ക്കത്തക്ക വിധത്തില്‍ അമേരിക്കന്‍ യുവമനസ്സുകളെ പരിപക്വമാക്കിയതിെന്‍റ പിതൃത്വം അമേരിക്കന്‍ ഭരണാധികാരികള്‍ക്കല്ലാതെ മറ്റാര്‍ക്കുമല്ല. കണ്ണും മൂക്കുമില്ലാത്ത അമേരിക്കന്‍ പൈശാചികതയുടെ സന്തതികളായി ഇവര്‍ ഇങ്ങനെ പരിണമിച്ചതില്‍ യാതൊരു തെറ്റും കാണാനില്ല. രോഗാതുരമായ അമേരിക്കന്‍ സമൂഹത്തിന്റെ ഇത്തരം പ്രതിനിധികള്‍ സൃഷ്ടിക്കപ്പെട്ടതില്‍ അമേരിക്കയുടെ അക്രാമക സംസ്കാരത്തിന്റെ പങ്കും നിഷേധിക്കാനാവില്ല. ലോകത്താകമാനം ജയിലറകളില്‍ കഴിയുന്ന കുറ്റവാളികളില്‍ 25 ശതമാനവും അമേരിക്കയിലാണ്. മാധ്യമങ്ങളിലൂടെയുള്ള അതിക്രമങ്ങള്‍ ഏറ്റവുമധികം കാണുന്ന കുട്ടികളും അമേരിക്കയില്‍ തന്നെ. ഒരു ലക്ഷത്തിലേറെ വരുന്ന വിവിധയിനം അക്രമരീതികള്‍ പഠിപ്പിക്കുന്നതരം കളിക്കോപ്പുകളുടെ ഏറ്റവും വലിയ വില്‍പനച്ചന്തയാണ് അമേരിക്ക. ഇത്തരത്തിലുള്ള വീഡിയോ ഗെയിമുകള്‍ വാടകയ്ക്കെടുത്തും വിലയ്ക്കുവാങ്ങിയും കളിക്കാതെ കടന്നുപോകാത്ത ഒരു കുട്ടിക്കാലം ഇല്ലാത്തവര്‍ പുതിയ തലമുറയില്‍ ഉണ്ടാവില്ല. മാനുഷികമൂല്യങ്ങള്‍ നഷ്ടമാക്കുന്ന ഇത്തരം ഗെയിമുകളുടെ വ്യാപകമായ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ഗ്രീസിലെ പോലെ നിരോധിക്കുകയോ ചെയ്യേണ്ടതാണ്. തകര്‍ന്ന മനോനിലയും ച്യുതി നേരിട്ട മാനുഷിക മൂല്യങ്ങളും മൊത്തത്തില്‍ അമേരിക്കയുടെ അക്രമ സംസ്കാരവും മൂലം കൂട്ടക്കൊലയിലേക്ക് നയിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മതപരമായ അനുഷ്ഠാനംപോലെ മെഴുകുതിരി തെളിയിച്ച് അനുശോചനയോഗങ്ങളും വിതുമ്പലുകളും മാത്രം നടത്താതെ സ്വയം വിലയിരുത്തലിനുള്ള സമയം അതിക്രമിച്ചെന്ന് അമേരിക്കന്‍ ഭരണകൂടം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. കൂട്ടക്കൊലയുടെ നാള്‍വഴികള്‍ ന്ദ 1927ല്‍ മിഷിഗണില്‍ ഒരു സ്കൂളിലെ ഉദ്യോഗസ്ഥന്‍ കുട്ടികളും അധ്യാപകരുമുള്‍പ്പെടെ 44 പേരെ കൊലപ്പെടുത്തി. ന്ദ 1984ല്‍ കാലിഫോര്‍ണിയയില്‍ 21 പേര്‍ കൂട്ടക്കശാപ്പ് ചെയ്യപ്പെട്ടു. ന്ദ 1986ല്‍ ഒക്ലാഹോമയില്‍ ഒരു പോസ്റ്റല്‍ ജീവനക്കാരന്‍ 14 പേരെ വെടിവെച്ചു കൊന്നു.

കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെയുണ്ടായ കൂട്ടക്കൊലയുടെ ചരിത്രമെടുത്താല്‍, 1991ല്‍ ജോര്‍ജ്ജ് ഹെര്‍ണാഡ് എന്നയാള്‍ ടെക്സാസില്‍ 23 പേരെ കൊന്നതില്‍നിന്ന് അത് ആരംഭിക്കുന്നു. 1995ല്‍ ഒക്ലാഹോമ സിറ്റിയില്‍ 19 കുട്ടികളുള്‍പ്പെടെ 168 പേര്‍ കൊല്ലപ്പെട്ട സംഭവം ലോകത്തെയാകെ നടുക്കിയിരുന്നു. പിന്നീട് കൊളംബിയയിലും 1999ല്‍ കൊളറാഡോയിലും നടന്ന കൂട്ടക്കൊലയില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 2007ല്‍ വെര്‍ജീനിയയില്‍ നടന്ന കൂട്ടക്കൊലയില്‍ 34 പേരാണ് കൊല്ലപ്പെട്ടത്. 2008ല്‍ നോര്‍ത്തേണ്‍ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയില്‍ ഒരു മുന്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെയ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു. 2009ല്‍ ടെക്സാസില്‍ 13 പേരും 2012ല്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ 7 പേരും കൊല്ലപ്പെട്ടു. ഈ വര്‍ഷം തന്നെ 12 പേരുടെ മരണത്തിനും 58 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ, കൊളറാഡോയിലെ സിനിമാ തിയേറ്ററിനുള്ളില്‍ നടന്ന കൂട്ടക്കൊലയെ തുടര്‍ന്ന് വിസ്കോണ്‍സിനിലെ സിക്ക് ദേവാലയത്തില്‍ 6 പേരെ കൊലപ്പെടുത്തുകയുണ്ടായി. വിസ്കോണ്‍സിനില്‍ തന്നെ പോര്‍ട്ട്ലാന്‍ഡില്‍ 3 പേരെയും കൊലപ്പെടുത്തി. ഏറ്റവും ഒടുവിലത്തേതാണ് സാന്‍ഡി ഹൂക്ക് എലിമെന്ററി സ്കൂള്‍ സംഭവം. ഈ കൂട്ടക്കൊലകള്‍ക്കൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചതേറെയും കൗമാരക്കാരും യുവാക്കളുമായിരുന്നു.

*
കെ ആര്‍ മായ ചിന്ത പുതുവത്സരപതിപ്പ്

No comments: