Friday, December 28, 2012

അമേരിക്കന്‍ ഫലത്തിലെ അന്തര്‍ധാരകള്‍

അമേരിക്കന്‍ തെരഞ്ഞെടുപ്പുഫലങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ രൂക്ഷമായ സാമ്പത്തികക്കുഴപ്പത്തിന്റെ ഫലമായി ശക്തിപ്പെടുന്ന വര്‍ഗവൈരുധ്യവും തെരഞ്ഞെടുപ്പില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നുകാണാം. രണ്ടാംവട്ടം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് പാര്‍ടിയുടെ ബറാക് ഒബാമയ്ക്കും റിപ്പബ്ലിക്കന്‍ പാര്‍ടി സ്ഥാനാര്‍ഥി മിറ്റ് റോംനിക്കും ജനകീയവോട്ടുകള്‍ തുല്യമായാണ് ലഭിച്ചത്- ഏകദേശം 49 ശതമാനം വീതം. വളരെ രൂക്ഷമായ മത്സരം നടന്നു എന്നാണ് ജനകീയവോട്ടുകളുടെ തുല്യത തെളിയിക്കുന്നത്. വെള്ളക്കാരുടെ വംശീയത ഇളക്കിവിട്ട് വോട്ടുപിടിക്കാന്‍ മിറ്റ് റോംനിയും റിപ്പബ്ലിക്കന്‍ പാര്‍ടിയും ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. അത് ചെറിയതോതില്‍ ഫലം കാണുകയും ചെയ്തെന്ന് 2008നേക്കാള്‍ കൂടുതല്‍ വെള്ളക്കാരുടെ വോട്ടുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് കിട്ടി എന്ന കണക്കുകള്‍ തെളിയിക്കുന്നു. ഡെമോക്രാറ്റിക് പാര്‍ടിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചത് ഹിസ്പാനിക്കുകള്‍ (തെക്കേ അമേരിക്കയില്‍നിന്നോ മധ്യ അമേരിക്കയില്‍നിന്നോ കുടിയേറിയവര്‍), ഏഷ്യന്‍-അമേരിക്കക്കാര്‍, ആഫ്രോ- അമേരിക്കക്കാര്‍ എന്നീ വിഭാഗങ്ങളില്‍നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മിറ്റ് റോംനി വെള്ളക്കാരുടെ വംശീയവികാരം ഇളക്കിവിടാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്ന വെള്ളക്കാരല്ലാത്തവരുടെ വംശീയത ഒബാമയ്ക്കനുകൂലമായി ഭവിച്ചിട്ടുണ്ടാകണം. അതല്ല, ഒബാമയും സംഘവും ലോകരാഷ്ട്രീയത്തില്‍ ബ്രിക്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) മോഡലില്‍ ഒരു ആഭ്യന്തരസഖ്യം രൂപപ്പെടുത്താന്‍ ശ്രമിച്ചെന്നും മാധ്യമങ്ങളെഴുതി.

വംശീയത ഇളക്കിവിടാന്‍ ശ്രമം നടന്നിട്ടും 40 ശതമാനം വെള്ളക്കാരുടെ വോട്ടുകള്‍ ഒബാമയ്ക്കു ലഭിച്ചു. തൊഴിലാളികള്‍ ഒബാമയ്ക്കനുകൂലമായി വോട്ടുരേഖപ്പെടുത്തിയെന്നതാണ് കാരണം. ഹിസ്പാനിക്കുകളും ആഫ്രോ അമേരിക്കന്‍ വംശജരും ഏഷ്യന്‍ വംശജരും വെള്ളക്കാരെ അപേക്ഷിച്ച് കടുത്ത തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമൂഹ്യ അവഗണനയും നേരിടുന്നവരാണ്. തൊഴിലാളിവര്‍ഗത്തില്‍പ്പെടുന്നവരും ദുരിതമനുഭവിക്കുന്നവരും ഒബാമയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കി. അതിന് ഒരു പ്രധാനകാരണം ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന സാര്‍വത്രിക ആരോഗ്യസംരക്ഷണ നിയമമാണെന്നും മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. സമൂഹത്തിലെ ദരിദ്രരും ദുര്‍ബലരും ആയവരെകൂടി ആരോഗ്യസുരക്ഷാപദ്ധതിയില്‍ കൊണ്ടുവരുന്ന ഈ നിയമം റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ രൂക്ഷമായ എതിര്‍പ്പിനെ മറികടന്നാണ് ഒബാമ സര്‍ക്കാര്‍ പാസാക്കിയെടുത്തത്.

ഒബാമയ്ക്കും ഡെമോക്രാറ്റിക് പാര്‍ടിക്കും അമേരിക്കയിലെ കോര്‍പറേറ്റ് ലോബിയുടെ എല്ലാ പിന്തുണയും ലഭിച്ചിരുന്നെന്ന കാര്യവും വിസ്മരിച്ചുകൂടാ. ഏറ്റവും അധികം പണമൊഴുക്കപ്പെട്ട ഈ തെരഞ്ഞെടുപ്പില്‍ മിറ്റ് റോംനിയേക്കാള്‍ കൂടുതല്‍ ഫണ്ട് ശേഖരിക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞു. അതായത് അമേരിക്കന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് ഒബാമ തികച്ചും സ്വീകാര്യനാണ്. ബൂര്‍ഷ്വാ രാഷ്ട്രീയത്തിലെ വ്യത്യസ്ത രാഷ്ട്രീയസമീപനങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ടിയും ഡെമോക്രാറ്റിക് പാര്‍ടിയും പ്രതിനിധാനം ചെയ്യുന്നത്. പ്രതിസന്ധിയിലാണ്ട മുതലാളിത്തത്തെ രക്ഷിക്കാനെടുക്കേണ്ട അടവുകള്‍ സംബന്ധിച്ചാണ് ഇരുവര്‍ക്കുമിടയിലെ തര്‍ക്കം. തൊഴിലും വരുമാനവും വര്‍ധിപ്പിച്ച് അധ്വാനിക്കുന്നവര്‍ക്കിടയില്‍ വ്യാമോഹം വളര്‍ത്തുന്ന നയങ്ങള്‍ നടപ്പാക്കി മുതലാളിത്തത്തിന് ഒരു ജനകീയമുഖം നല്‍കുകയാണ് ഇന്നത്തെ ഘട്ടത്തില്‍ ആവശ്യമെന്ന സമീപനമാണ് ഡെമോക്രാറ്റുകളുടേത്. എന്നാല്‍, കോര്‍പറേറ്റുകള്‍ക്ക് ലാഭമുറപ്പാക്കുന്ന കര്‍ശനയം സ്വീകരിച്ച് മൂലധനമുടക്കിനെ പ്രേത്സാഹിപ്പിക്കുകയാണ് സാമ്പത്തികമാന്ദ്യം പരിഹരിക്കാനുള്ള മാര്‍ഗമെന്ന് റിപ്പബ്ലിക്കന്‍കക്ഷി വാദിക്കുന്നു. അമേരിക്കയിലെ മുതലാളിത്തവ്യവസ്ഥയില്‍ അമേരിക്കന്‍ സാമ്രാജ്യത്വതാല്‍പ്പര്യവും സംരക്ഷിക്കണമെന്ന കാര്യത്തില്‍ അടിസ്ഥാനപരമായി ഇരുകൂട്ടര്‍ക്കും യോജിപ്പുതന്നെ. പക്ഷേ മുതലാളിത്തവ്യവസ്ഥയുടെ നാലതിരുകള്‍ക്കുള്ളില്‍നിന്നുകൊണ്ടാണെങ്കിലും ഡെമോക്രാറ്റുകള്‍ മുന്നോട്ടുവയ്ക്കുന്ന നയങ്ങള്‍ അധ്വാനിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്ക് സഹായകരമാകുമെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ് തൊഴിലാളിവോട്ടുകള്‍ കൂടുതല്‍ ഒബാമയ്ക്കു ലഭിക്കാന്‍ കാരണം. മുതലാളിത്തചേരിയിലെ തര്‍ക്കങ്ങള്‍ അത്രമാത്രം വര്‍ഗപരമായ ധാരണകള്‍ ഉദ്ദീപിപ്പിക്കാന്‍ ഇടയാക്കി. എന്നാല്‍, രൂക്ഷമായ സാമ്പത്തികക്കുഴപ്പത്തിന്റെ മധ്യത്തിലും സ്വതന്ത്രമായ ഒരു തൊഴിലാളിവര്‍ഗ നിലപാടിന്റെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കുന്നിടത്തേക്ക് അവര്‍ എത്തയിട്ടില്ലെന്ന പരിമിതിയും തെരഞ്ഞെടുപ്പ് വെളിവാക്കുന്നു. വാള്‍സ്ട്രീറ്റ് കൈയടക്കല്‍ സമരത്തില്‍ ഒരു ശതമാനം സമ്പന്നരെ മാത്രം സംരക്ഷിക്കുന്ന വ്യവസ്ഥയാണ് അമേരിക്കയിലേത്് എന്ന വിമര്‍ശം തൊഴിലാളിവര്‍ഗം ഉന്നയിച്ചെങ്കിലും ഇപ്പോഴും ബൂര്‍ഷ്വാരാഷ്ട്രീയത്തിന്റെ അതിരുകള്‍ പുറത്തുകടക്കാനാകാതെ അതിന്റെ അനുബന്ധമായി അവര്‍ നിലകൊള്ളുന്നു. വ്യക്തമായ വര്‍ഗവീക്ഷണവും വിപ്ലവരാഷ്ട്രീയധാരണയും പുലര്‍ത്തുന്നതും സ്വാധീനമുള്ളതുമായ ഒരു കമ്യൂണിസ്റ്റുപാര്‍ടിയുടെ അഭാവത്തില്‍ തൊഴിലാളിവര്‍ഗം ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നതില്‍ അത്ഭുതമില്ല.

എന്നാല്‍, തുടരുന്ന സാമ്പത്തികക്കുഴപ്പം ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താന്‍ തൊഴിലാളിവര്‍ഗത്തെ കൂടുതല്‍ നിര്‍ബന്ധിതമാക്കും. 2013 ജനുവരി ഒന്ന് എന്ന ഒരു ധനകാര്യ കിഴുക്കാംതൂക്കിന്റെ (financial cliff) വക്കത്താണ് അമേരിക്ക നില്‍ക്കുന്നത്. ബുഷ് ഭരണത്തിന്റെ അവസാനാളുകളില്‍ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ മുതലാളിമാര്‍ക്കനുവദിച്ച നാനാ നികുതിയിളവുകള്‍ ആ ദിവസമാകുമ്പോള്‍ സ്വയം അവസാനിക്കും. ധനകമ്മി ചുരുക്കാനുള്ള ചെലവുചുരുക്കലും പ്രതിരോധച്ചെലവ് വെട്ടിക്കുറവും സ്വയം നിലവില്‍വരും. അത് സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കുമെന്നും ഭരണത്തെയും സൈന്യത്തെയും വൈതരണിയിലെത്തിക്കുമെന്നും എല്ലാവര്‍ക്കും ഉല്‍ക്കണ്ഠയുണ്ട്. അത് തരണംചെയ്യാന്‍ റിപ്പബ്ലിക്കന്‍ പാര്‍ടിയും ഡെമോക്രാറ്റിക് പാര്‍ടിയും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തേണ്ടിവരും. അല്ലെങ്കില്‍ അത് റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് ഭൂരിപക്ഷമുള്ള അമേരിക്കന്‍ ജനപ്രതിനിധി സഭയും പ്രസിഡന്റും തമ്മിലുള്ള വൈരുധ്യത്തിനിടയാക്കും. മുതലാളിമാര്‍ക്കുള്ള നികുതിയിളവുള്‍ തുടരണമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ടി നിലപാട്. വന്‍കിടക്കാരുടെ ഇളവുകള്‍ തുടരേണ്ടതില്ലെന്നുള്ള നിലപാടാണ് ഡെമോക്രാറ്റുകള്‍ തെരഞ്ഞെടുപ്പുഘട്ടത്തില്‍ പ്രചരിപ്പിച്ചത്. മുതലാളിത്തവ്യവസ്ഥയെ സംരക്ഷിക്കാന്‍ ഒത്തുതീര്‍പ്പിന്റെ പേരില്‍ ഡെമോക്രാറ്റുകള്‍ സ്വീകരിക്കാനിടയുള്ള അവസരവാദനിലപാടും റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ തുറന്ന പക്ഷപാതവും ഒരു സ്വതന്ത്രനിലപാടിന്റെ പ്രാധാന്യം തൊഴിലാളിവര്‍ഗത്തിന് വ്യക്തമാക്കിക്കൊടുക്കും. തൊഴിലില്ലായ്മയും അതിന്റെ പശ്ചാത്തലത്തില്‍ ശക്തിപ്പെടുന്ന കരാര്‍വല്‍ക്കരണം, താല്‍ക്കാലികജോലി, പാര്‍ട്ടൈം ജോലി എന്നിവ വഴിയുള്ള ചൂഷണവും രൂക്ഷമായി തൊഴിലാളികളുടെ ജീവിതത്തെ താറുമാറാക്കുകയാണ്്.

വെള്ളക്കാരല്ലാത്തവരുടെ ഇടയില്‍ അതില്‍ കൂടുതല്‍ രൂക്ഷമാണെങ്കിലും വെള്ളക്കാരായ തൊഴിലാളികളും പ്രതിസന്ധിയുടെ കരാളാലിംഗനത്തില്‍ത്തന്നെയാണ്. തൊഴിലാളിവര്‍ഗം ഇപ്രകാരം രാഷ്ട്രീയബോധം ആര്‍ജിക്കാനുള്ള സാധ്യത മുന്‍കൂട്ടി മനസ്സിലാക്കുന്നത് അമേരിക്കയിലെ മുതലാളിവര്‍ഗം തന്നെയാണ്. അത് തടയാനാണ് മിറ്റ് റോംനി ഒരുവശത്തും ഒബാമ മറുവശത്തും വംശീയമായ ചേരിതിരിവുകള്‍ സൃഷ്ടിച്ച് തൊഴിലാളികളുടെ ഉണര്‍ന്നുവരുന്ന വര്‍ഗബോധത്തെ കെടുത്താന്‍ ശ്രമിക്കുന്നത്. സാമ്പത്തികപ്രതിസന്ധി അപരിഹാര്യമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇത്തരം ഹീനമന്ത്രങ്ങള്‍ മുതലാളിത്തം കൂടുതല്‍ കൂടുതല്‍ അവലംബിക്കാനാണ് സാധ്യത. ബൂര്‍ഷ്വാസി ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മുഖംമൂടി വലിച്ചെറിയുകയാണ്.

*
വി ബി ചെറിയാന്‍ ദേശാഭിമാനി 24 ഡിസംബര്‍ 2012

No comments: