Wednesday, December 26, 2012

മദ്യാസക്തിക്കെതിരെ മാനവ ജാഗ്രത

കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യാസക്തിക്കെതിരെ പുരോഗമന യുവജന- വിദ്യാര്‍ത്ഥി- മഹിളാ പ്രസ്ഥാനങ്ങള്‍ സംയുക്തമായി ക്യാംപയിന്‍ സംഘടിപ്പിക്കുകയാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്ന സാമൂഹ്യ തിന്മയെ ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഒക്ടോബര്‍ മാസം മുതല്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ-മഹിളാ എന്നീ സംഘടനകള്‍ ചേര്‍ന്ന് വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്്. മലയാളിക്ക് ആഘോഷ വേളകളില്‍ മദ്യം ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. ഓരോ ദിവസവും മലയാളികള്‍ കുടിച്ചുതള്ളുന്നത് കോടിക്കണക്കിന് രൂപയുടെ മദ്യമാണ്. മൂന്നരക്കോടി ജനസംഖ്യയില്‍ ഏകദേശം നാല്‍പ്പതു ലക്ഷത്തോളംപേര്‍ മദ്യത്തിനും മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ക്കും അടിമകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 17 ലക്ഷത്തോളം മദ്യപന്‍മാര്‍ അടിയന്തര ചികിത്സയ്ക്ക് വിധേയരാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

യുവാക്കളുടെയിടയില്‍ ഭയാനകമാംവിധം മദ്യാസക്തി വര്‍ദ്ധിച്ചുവരികയാണെന്ന വസ്തുത കണ്ടില്ലെന്ന് നടിക്കാന്‍ പുരോഗമന സമൂഹത്തിന് കഴിയില്ല. 13-ാമത്തെ വയസ്സില്‍ പലരും കുടിച്ചുതുടങ്ങുന്നുവെന്നത് ഞെട്ടിക്കുന്ന വാര്‍ത്തയായി അവശേഷിക്കുന്നു. സാക്ഷരതയിലും ആരോഗ്യമേഖലയിലും മറ്റു സാമൂഹിക പുരോഗതിയിലും ഏറെ നേട്ടം കൈവരിച്ച കേരളം തന്നെയാണ് മദ്യത്തിന്റെ ഉപയോഗത്തില്‍ ഒന്നാംസ്ഥാനത്ത് എന്നത് തികച്ചും വിരോധാഭാസം തന്നെ. ഓണത്തിനും ക്രിസ്മസിനും പുതുവര്‍ഷാരംഭത്തിലും മലയാളികള്‍ കുടിച്ചുതള്ളുന്ന മദ്യം കോടിക്കണക്കിന് ലിറ്ററാണ്. മുന്‍വര്‍ഷങ്ങളിലെ മദ്യവിറ്റുവരവിന്റെ റിക്കോര്‍ഡുകള്‍ ഭേദിക്കാന്‍ ഓരോ വര്‍ഷവും കേരളത്തിലെ മദ്യപന്‍മാര്‍ നടത്തുന്ന "ആത്മാര്‍ത്ഥമായ" പരിശ്രമം ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഓണത്തിന് മദ്യവില്‍പ്പനയുടെ കാര്യത്തില്‍ ജില്ലകളും താലൂക്കുകളും പരസ്പരം മത്സരിക്കുന്നു. ഇന്ന് ഹര്‍ത്താലുകള്‍പോലും മദ്യം സേവിക്കാനുള്ള ദിവസമായി ചിലര്‍ കാണുന്നു. കണക്കുകള്‍ വ്യക്തമാക്കുന്നത് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് സ്ഥാപനങ്ങള്‍ മാത്രമാണ്. ഒന്ന് ബിവറേജസ് കോര്‍പറേഷനും രണ്ട് ഇറച്ചി വില്‍പ്പനകേന്ദ്രമായ കെപ്കോയും.

സാധാരണദിനങ്ങളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഒരു ഔട്ട്ലെറ്റില്‍ ഒരു ദിവസം ശരാശരി വില്‍പ്പന 12 കോടി രൂപയിലധികമാണ്. ഹര്‍ത്താലായാല്‍ അത് 15 കോടിയായി വര്‍ദ്ധിക്കും. അടുത്തിടെ കോര്‍പ്പറേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത് കഴിഞ്ഞ 50 ഹര്‍ത്താല്‍ ദിവസങ്ങളില്‍ കോര്‍പ്പറേഷന്‍ വിറ്റത് 5,539 കോടി രൂപയുടെ മദ്യമാണ് എന്നാണ്. ജീവിതത്തില്‍ അച്ചടക്കമില്ലാത്തവര്‍ ബിവറേജസിനു മുന്നില്‍ അച്ചടക്കത്തോടെ "ക്യൂ" നില്‍ക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നും. പണ്ട് പൊലീസുകാര്‍ ബിവറേജസിനു മുന്നില്‍ അടിപിടി ഉണ്ടാകാതിരിക്കാന്‍ "ഡ്യൂട്ടി" ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍, ഇന്ന് സ്വയം നിയന്ത്രിച്ചുകൊണ്ട് "ക്യൂ" പാലിക്കാന്‍ മദ്യപന്‍മാര്‍ തയ്യാറാണ്. റേഷന്‍കടയിലോ മാവേലിസ്റ്റോറിലോ ആയിരുന്നു ഈ നീണ്ട "ക്യൂ" എങ്കില്‍ പിറുപിറുത്തുകൊണ്ട് അരിയും മണ്ണെണ്ണയും വാങ്ങാതെ വീട്ടില്‍ പോകാനും ഇക്കൂട്ടര്‍ക്ക് യാതൊരു മടിയുമില്ല. കൂലിപ്പണി ചെയ്തുകിട്ടുന്ന പൈസ മുഴുവന്‍ കള്ളുകുടിച്ചും ലോട്ടറി വാങ്ങിയും ബിവറേജസിനു മുന്നില്‍ത്തന്നെ മലയാളി തീര്‍ക്കുന്നു.

"വൈകിട്ടെന്താ പരിപാടി" എന്ന പരസ്യവാചകം കൗമാരക്കാരും യുവാക്കളും വൃദ്ധന്മാരും പരസ്പരം ചോദിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മദ്യം വരുത്തിവയ്ക്കുന്ന വിനാശകരമായ വശങ്ങളെക്കുറിച്ച് പറയാതെ തന്നെ ബോധവാന്മാരാണ് നമ്മള്‍. ജനവും മരണവും ജയവും പരാജയവും ഒരുമിച്ചിരുന്ന് മദ്യം നുണയാന്‍വേണ്ടി മാത്രമാവുന്നു. വിവാഹ സല്‍ക്കാരത്തില്‍ വിളമ്പുന്ന മദ്യം തന്നെ വിവാഹ വേര്‍പിരിയലിന് കാരണമാകുന്ന ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനത്തിനും ആത്മഹത്യയ്ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും മദ്യം വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതില്ലല്ലോ. ആരോഗ്യപ്രശ്നങ്ങള്‍ക്കു പുറമെ നിരവധി മാനസിക രോഗങ്ങള്‍ക്കും വിഷാദരോഗങ്ങള്‍ക്കും മദ്യം ഹേതുവാകുന്നു. പണ്ട് രഹസ്യമായി മദ്യപിച്ചിരുന്ന മലയാളിക്ക് ഇന്ന് പരസ്യമായി മദ്യപിക്കുന്നതിന് യാതൊരു മടിയുമില്ല. സാമൂഹ്യ മദ്യപാനം (ടീരശമഹ റൃശിസശിഴ) ഇന്നൊരു ഫാഷനായിരിക്കുന്നു. വിവാഹസല്‍ക്കാരവേളകളിലും ഗൃഹപ്രവേശനത്തിനും മറ്റ് ആഘോഷവേളകളിലും പ്രായഭേദമെന്യേ ഒരുമിച്ചിരുന്ന് മദ്യം നുണയുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. കുടുംബസദസ്സുകളില്‍ വിരുന്നുകാരനായും മദ്യം എത്തുന്നു. മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് മദ്യപിക്കുന്ന മക്കളുടെ എണ്ണം അനുദിനം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു. മദ്യപിക്കുന്ന കാര്യത്തില്‍ സ്ത്രീകളും ഒട്ടും പിന്നിലല്ല എന്നാണ് കണക്കുകള്‍ പറയുന്നത്. 2015 ആകുമ്പോഴേക്ക് ഇന്ത്യയിലെ ആകെ മദ്യവില്‍പ്പനയുടെ നാലിലൊന്ന് നിയന്ത്രിക്കുന്നത് സ്ത്രീകളായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഉപഭോഗസംസ്കാരത്തിന്റെ ഉല്‍പന്നങ്ങളായ ഡാന്‍സ് ബാറുകള്‍, സിനിമാ ദൃശ്യങ്ങള്‍, ഹബ്ബുകള്‍ തുടങ്ങിയവയാണ് മദ്യത്തിന്റെ ഉപഭോഗം കൂടാനുള്ള പ്രധാന കാരണങ്ങളായി കരുതുന്നത്. അരാഷ്ട്രീയവല്‍ക്കരണത്തിന്റെ ഫലമായി പൊതു ഇടങ്ങള്‍ നഷ്ടപ്പെട്ട മലയാളി, സ്വകാര്യ ഇടങ്ങളിലേക്ക് ചുരുങ്ങാന്‍ തുടങ്ങിയതും മദ്യത്തിന്റെ ഉപഭോഗം കൂടാന്‍ കാരണമായി. ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന തൊഴില്‍സംസ്കാരം ഇതിന് ആക്കംകൂട്ടി. അബോധാവസ്ഥയില്‍ ജീവിക്കാന്‍ ഇന്ന് യുവാക്കള്‍ ഇഷ്ടപ്പെടുന്നു. നമ്മുടെ കലാലയങ്ങളും ഇന്ന് മദ്യത്തിന്റെയും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടെയും നീരാളിപ്പിടുത്തത്തിലാണ്. ഒരു കാലഘട്ടത്തില്‍ കലാലയങ്ങളെ അടക്കിഭരിച്ചിരുന്ന മദ്യത്തിനും മയക്കുമരുന്നിനും കുറവ് വന്നത് വിദ്യാര്‍ത്ഥി സംഘടിതശക്തിയുടെ ഇടപെടലുകൊണ്ടാണ്. എന്നാല്‍, ഇന്ന് കലാലയങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ കലാലയങ്ങളിലേക്ക് മടങ്ങിവരുന്ന മദ്യത്തെക്കുറിച്ചും മയക്കുമരുന്നിനെക്കുറിച്ചും പറയുന്നില്ല. അരാഷ്ട്രീയവല്‍ക്കരണം ക്യാമ്പസുകളെ അരാജകത്വത്തിലേക്ക് നയിക്കുന്നു.

രാഷ്ട്രീയം നിരോധിച്ച ക്യാമ്പസുകളാണ് ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മദ്യാസക്തിക്കെതിരെ കലാലയങ്ങള്‍ കൈകോര്‍ക്കുന്നു എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 2012 നവംബര്‍ 29ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും മദ്യാസക്തിക്കെതിരെ വിപുലമായ വിദ്യാര്‍ത്ഥി കൂട്ടായ്മകളും മറ്റ് പരിപാടികളും സംഘടിപ്പിച്ചു. വരും ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ വിപുലമായ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തിയെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ മദ്യനിരോധനംവഴി ഈ സാമൂഹ്യവിപത്തിനെ തടയാന്‍ കഴിയില്ല. ബോധവല്‍ക്കരണത്തിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും മാത്രമേ ഇത് സാധ്യമാകൂ. സര്‍ക്കാര്‍ മദ്യം നിരോധിക്കാന്‍ തയ്യാറായില്ലെങ്കിലും ഇതിനെതിരെ പൗരന്മാരെ ബോധവാന്മാരാക്കാന്‍ തയ്യാറാകണം. സര്‍ക്കാരിന്റെ ഇടപെടലിനൊപ്പം സാമൂഹ്യ ഇടപെടലുകളും ഇതിനാവശ്യമാണ്. ഈ അവസരത്തിലാണ് കേരളത്തിലെ പുരോഗമന യുവജന - മഹിളാ - വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ മദ്യാസക്തിക്കെതിരെ മാനവജാഗ്രതാ ക്യാമ്പയിന്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. 2009ല്‍ നടത്തിയ ക്യാമ്പയിനിന്റെ തുടര്‍ച്ചയാണിത്. ഈ ക്യാമ്പയിനില്‍ വിദ്യാര്‍ത്ഥി സമൂഹവും മുഴുവന്‍ കേരള സമൂഹവും അണിനിരക്കേണ്ടത് അനിവാര്യമാണ്.

*
ടി പി ബിനീഷ് ചിന്ത വാരിക

No comments: