Friday, November 16, 2012

പ്രതിരോധ മന്ത്രിയുടെ വിലയിരുത്തല്‍

ബ്രഹ്മോസിന്റെ മിസൈല്‍ സംയോജനയൂണിറ്റ് കമീഷന്‍ ചെയ്ത് പ്രതിരോധമന്ത്രി എ കെ ആന്റണി നടത്തിയ പ്രസ്താവം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കര്‍മരാഹിത്യത്തിനും കെടുകാര്യസ്ഥതയ്ക്കുമുള്ള സര്‍ട്ടിഫിക്കറ്റാവുന്നുണ്ട്. കേരളത്തിന്റെ വികസനകാര്യങ്ങളില്‍ കേരളത്തിലുള്ള സര്‍ക്കാരിനുതന്നെ താല്‍പ്പര്യമില്ലെന്നാണ് പ്രതിരോധമന്ത്രി പറഞ്ഞത്. കേരളീയര്‍ക്കാകെ കൃത്യമായി ഇപ്പോള്‍ അറിയാം എന്നുള്ളതുകൊണ്ടാവാം ഈ സര്‍ക്കാരിന് എന്തിലാണ് താല്‍പ്പര്യം എന്നത് പ്രതിരോധമന്ത്രി വിശദീകരിച്ചില്ല. എമര്‍ജിങ് കേരള പോലുള്ള മാമാങ്കങ്ങള്‍ നടത്തി വ്യവസായവികസനമുണ്ടാവുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നതിലും കൊച്ചി മെട്രോപോലുള്ള പദ്ധതികള്‍ വന്‍കിട കമീഷനടിക്കാനുള്ള സംവിധാനമാക്കി മാറ്റുന്നതിലും ഒക്കെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് താല്‍പ്പര്യം. ഒരുപക്ഷേ, രാഷ്ട്രീയ ഔചിത്യത്തിന്റെ ലംഘനമായിപ്പോവുമോ എന്ന ശങ്കകൊണ്ടാവാം ആന്റണി അക്കാര്യത്തിലേക്ക് കടക്കാതിരുന്നത്.

കേരളത്തിന്റെ വികസനകാര്യത്തില്‍ സൂക്ഷ്മവും സമഗ്രവുമായി ശ്രദ്ധിച്ചിരുന്ന ഒരു സര്‍ക്കാര്‍- ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍- ഇവിടെയുണ്ടായിരുന്നു. ആ സര്‍ക്കാരിന്റെ പ്രഥമപരിഗണനകളില്‍തന്നെ നാടിന്റെ വികസനം വന്നിരുന്നുവെന്ന കാര്യം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍തന്നെ എ കെ ആന്റണി സ്ഥിരീകരിച്ചിട്ടുമുണ്ട്. അങ്ങനെയുള്ള ഒരു സര്‍ക്കാരിന്റെ ഭരണത്തിനുപിന്നാലെയാണ് ഈ സര്‍ക്കാര്‍ എത്തിയത് എന്നോര്‍ക്കണം. സുസ്ഥിര വികസനത്തിന്റെ പാതയിലൂടെ സമഗ്രമായ ഉല്‍ക്കര്‍ഷത്തിനുള്ള ആസൂത്രിതമായ പദ്ധതികളാവിഷ്കരിച്ച് മുന്നോട്ടുപോയ ആ സര്‍ക്കാരിനെതിരെ നുണപ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയില്‍ യുഡിഎഫ്. അങ്ങനെ ഒരു വിഭാഗത്തെയെങ്കിലും തെറ്റിദ്ധരിപ്പിച്ച് നേരിയ ഭൂരിപക്ഷം നേടിയവര്‍ അധികാരത്തിന്റെ നാളുകളില്‍ കേരളത്തെ നയിച്ചുകൊണ്ടുപോവുന്നത് വികസനരാഹിത്യത്തിന്റെ അഗാധഗര്‍ത്തങ്ങളിലേക്കാണ് എന്നതാണിപ്പോള്‍ വ്യക്തമായിട്ടുള്ളത്. എ കെ ആന്റണിയുടെ പരാമര്‍ശങ്ങള്‍ സ്വാഭാവികമായും ജനങ്ങളെ ഒരു വീണ്ടുവിചാരത്തിലേക്ക് നയിക്കും എന്നത് തീര്‍ച്ചയാണ്. ആ വീണ്ടുവിചാരമാകട്ടെ, വസ്തുനിഷ്ഠമായ താരതമ്യപഠനത്തിന്റെ അടിസ്ഥാനത്തില്‍തന്നെയുള്ളതായിരിക്കുംതാനും.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ടായപ്പോഴും കേരളത്തില്‍ പ്രാധാന്യമുള്ള എന്തെങ്കിലും ഒരു പ്രതിരോധ സ്ഥാപനംപോലും വന്നിരുന്നില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശുഷ്കാന്തിയോടും കര്‍മോത്സുകതയോടുമുള്ള പ്രവര്‍ത്തനങ്ങളാണ് ചില പ്രതിരോധ വ്യവസായ സ്ഥാപനങ്ങള്‍ വരാനുള്ള അന്തരീക്ഷമൊരുക്കിയത്. ""ഞങ്ങള്‍ ചില ആശയകൈമാറ്റം നടത്തിയതേയുള്ളു. എന്നാല്‍, തുടര്‍ന്ന് വേണ്ട എല്ലാ കാര്യങ്ങളും അവര്‍തന്നെ ചെയ്തു"" എന്നാണ് പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞത് എന്നോര്‍ക്കുക. ഇങ്ങനെവന്ന ആറോളം പദ്ധതികളില്‍ ചിലത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍മൂലം എല്‍ഡിഎഫ് ഭരണത്തില്‍തന്നെ പൂര്‍ത്തിയാവുന്ന സ്ഥിതിയുണ്ടായി. എന്നാല്‍, മറ്റുള്ളവ ഭരണമാറ്റത്തോടെ അവതാളത്തിലായി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓണ്‍ ഡിഫന്‍സ് കപ്പല്‍ രൂപകല്‍പ്പനാശാലയ്ക്ക് ശിലയിട്ടത് പ്രതിരോധമന്ത്രിതന്നെയാണ്. ഇട്ട കല്ല് കല്ലുമാത്രമായി ഇപ്പോഴും കിടക്കുന്നു. കെല്‍- ഭെല്‍ സംയുക്ത സംരംഭം തുടങ്ങാന്‍ 2009ല്‍ ധാരണാപത്രം ഒപ്പിട്ട് പ്രവര്‍ത്തനമാരംഭിച്ചതാണ്. ഭരണമാറ്റത്തോടെ അത് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായി. പള്ളിപ്പുറത്തെ നിര്‍ദിഷ്ട ഓര്‍ഡനന്‍സ് ഫാക്ടറി ഉപേക്ഷിക്കപ്പെട്ട നിലയിലായി. യുഡിഎഫ് ഭരണനേതൃത്വത്തിന്റെ കര്‍മരാഹിത്യത്തിലൂടെ കേരളത്തിന് കിട്ടാവുന്നതുപോലും നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഇതിലേക്ക് കേരളം കണ്ണുതുറക്കേണ്ട ഘട്ടമാണിത്. പ്രതിരോധമന്ത്രിതന്നെ ദുരവസ്ഥ തുറന്നുകാട്ടിയശേഷവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയും ചെയ്യുന്നത് ആന്റണി തങ്ങളെക്കുറിച്ചല്ല, മറ്റാരെയോ കുറിച്ചാണ് പറഞ്ഞത് എന്ന് വരുത്തിതീര്‍ക്കുംവിധം കണ്ണടച്ചിരുട്ടാക്കാന്‍ നോക്കുകയാണ്. അവരുടെ പ്രതികരണം അതാണ് വ്യക്തമാക്കുന്നത്.

ഒന്നരവര്‍ഷമായി കേരളത്തിലെ സര്‍ക്കാര്‍ പ്രതിരോധ വ്യവസായ സംരംഭങ്ങളെക്കുറിച്ച് കേവലമായ അന്വേഷണംപോലും നടത്തിയിട്ടില്ല എന്നാണ് ആന്റണി പറയുന്നത്. ഈ അന്വേഷണം നടത്താന്‍ ചുമതലയുള്ളവരല്ല തങ്ങള്‍ എന്നാണോ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും പറയുന്നത്? എങ്കില്‍ അവര്‍ തങ്ങളുടെ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ല എന്നതിനു വേറെ തെളിവുവേണ്ട. സംസ്ഥാനത്തേക്ക് പുതിയ പദ്ധതികള്‍ കൊണ്ടുവരാന്‍ ധൈര്യമില്ല എന്ന് കേരളീയനായ പ്രതിരോധമന്ത്രിതന്നെ പറയുമ്പോള്‍ തങ്ങള്‍ വ്യവസായ സൗഹൃദാന്തരീക്ഷമൊരുക്കിയിരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും "എമര്‍ജിങ് കേരള"യിലെ പ്രഖ്യാപനത്തിന്റെ അടിത്തറ പൊളിയുകയാണ്.

കേന്ദ്രവും കേരളവും ഒരേ കക്ഷി ഭരിച്ചാല്‍ വന്‍ നേട്ടമുണ്ടാവുമെന്ന മുദ്രാവാക്യവുമായി നടന്നിരുന്നവര്‍ ഒരേ കക്ഷി ഭരിച്ച ഘട്ടത്തില്‍ ഉണ്ടായതു കോട്ടംമാത്രമായിരുന്നുവെന്ന് ജനങ്ങളോട് ഏറ്റുപറയാന്‍കൂടി പുതിയ പശ്ചാത്തലത്തില്‍ തയ്യാറാവണം. ഈ ഭരണത്തില്‍ കേരളത്തിന്റെ ഒരു കാര്യവും നടപ്പാവുന്നില്ല എന്നതാണ് സ്ഥിതി. കേരളത്തിലെ പൊതുമേഖലാരംഗത്തെ കേന്ദ്രനിക്ഷേപം മരവിക്കുകയോ കുറയുകയോ ചെയ്യുന്നു. കുട്ടനാട് പാക്കേജ് നടപ്പാക്കാതെ കാലതാമസംകൊണ്ട് പദ്ധതി നിര്‍വഹണചെലവ് നാലിരട്ടികണ്ട് വര്‍ധിച്ചിരിക്കുന്നു. പാക്കേജിന്റെ 70 ശതമാനം കേന്ദ്രമാണ് വഹിക്കേണ്ടത്. ആ വഴിക്ക് ഒരു ചെരുവിരല്‍പോലും ഇവര്‍ അനക്കുന്നില്ല. കര്‍മരാഹിത്യത്തിന്റെ മഞ്ഞുപര്‍വതമായി ഉറഞ്ഞുനില്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. പ്രതിരോധമന്ത്രിയുടെ പ്രസംഗത്തിലെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മറ്റൊരുകാര്യംകൂടി കാണാനാവും. കേരളത്തിലേക്ക് ഇവിടെ നിലവിലുള്ള അവസ്ഥയില്‍ പ്രതിരോധ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ തനിക്ക് ധൈര്യമില്ല എന്നുപറഞ്ഞ പ്രതിരോധമന്ത്രി, എല്‍ഡിഎഫ് കാലത്ത് പ്രതിരോധസ്ഥാപനങ്ങള്‍ വരുന്നത് ഭരണരാഷ്ട്രീയതലത്തില്‍ രഹസ്യമായി സൂക്ഷിക്കപ്പെടുമായിരുന്നു എന്നുകൂടി പറഞ്ഞിട്ടുണ്ട്.

പ്രതിരോധ സ്ഥാപനങ്ങളുടെ കാര്യത്തില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ മന്ത്രിസഭയ്ക്ക് കഴിയാത്ത അവസ്ഥ ഇപ്പോള്‍ ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെടുത്തി അക്കാര്യം വേറെ ചര്‍ച്ചചെയ്യണം. പ്രതിരോധസ്ഥാപനങ്ങള്‍ വരുന്നതിനോട് മന്ത്രിസഭയ്ക്ക് ഇത്ര വിമുഖത എന്തുകൊണ്ട് എന്നത് അതുമായിക്കൂടി ബന്ധപ്പെടുത്തി ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. പ്രതിരോധമന്ത്രാലയത്തെ പ്രതിരോധിക്കാന്‍ കേരളത്തിലെ സര്‍ക്കാരില്‍ ആളില്ല എന്നുവരെ പ്രതിരോധമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ. ഗൗരവതരമായ ആ അവസ്ഥയിലേക്ക് കേരളം കണ്ണുതുറക്കേണ്ടതുണ്ട്; പ്രത്യേകിച്ചും ഭീകരവാദത്തിന്റെ വേരുകള്‍ കേരളത്തിലേക്ക് പടരുന്നതായും കേരളത്തില്‍ അതിന് സംരക്ഷകരുണ്ടാവുന്നതായും ഉള്ള റിപ്പോര്‍ട്ടുകളുടെകൂടി പശ്ചാത്തലത്തില്‍.

*****

ദേശാഭിമാനി മുഖപ്രസംഗം 16-11-12

No comments: