Sunday, October 28, 2012

ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ല

പ്രബുദ്ധതയിലും ജീവിതനിലവാരത്തിലും കേരളത്തെ ലോകത്തിന്റെതന്നെ മുന്‍നിരയില്‍ എത്തിച്ചത് മലയാളിയുടെ സംഘടിത പോരാട്ടങ്ങളും അതിന് നേതൃത്വം നല്‍കിയ പ്രസ്ഥാനങ്ങളുമാണ്. അതില്‍ അപ്രധാനമല്ലാത്ത സ്ഥാനമാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുള്ളത്. നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെയുമെല്ലാം വളര്‍ച്ചയില്‍ ഈ പ്രസ്ഥാനം നിര്‍ണായക പങ്കുവഹിച്ചു. സാക്ഷരതാ പ്രവര്‍ത്തനത്തിലെ സുപ്രധാന കണ്ണിയായിരുന്നു ഈ പ്രസ്ഥാനം.

സമ്പൂര്‍ണ സാക്ഷരതാ യജ്ഞം ആരംഭിക്കുന്നതിന് ഒന്നര പതിറ്റാണ്ട് മുമ്പ് ആ രംഗത്തെ പ്രവര്‍ത്തനത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ഗ്രന്ഥശാലാ സംഘം നേടി. രണ്ട് നൂറ്റാണ്ടിനടുത്ത് പാരമ്പര്യമുണ്ട് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്. ജനകീയ പ്രസ്ഥാനങ്ങളുടെ മുന്‍കൈയോടൊപ്പം ഗ്രന്ഥശാലകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ഭരണാധികാരികളുടെ സഹായവും ഉണ്ടായതുകൊണ്ടാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ ജനകീയ സാംസ്കാരിക വേദിയായി കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം വളര്‍ന്നത്. ഈ മഹല്‍സേവനത്തിന് വില കല്‍പ്പിക്കുന്ന സമീപനമല്ല സങ്കുചിത രാഷ്ട്രീയ വീക്ഷണം വച്ചുപുലര്‍ത്തുന്ന വലതുപക്ഷ സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ ഗ്രാന്റുകള്‍ നിഷേധിച്ച് ഇതിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ പലപ്പോഴും അവര്‍ ശ്രമിച്ചു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ട അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനാധിപത്യ സ്വഭാവവും കവര്‍ന്നെടുക്കപ്പെട്ടു. ഒന്നര പതിറ്റാണ്ടിലേറെ വേണ്ടിവന്നു അത് വീണ്ടെടുക്കാന്‍. 2011ല്‍ അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടിസര്‍ക്കാരും മുന്‍ഗാമികളുടെ പാതതന്നെയാണ് പിന്‍തുടരുന്നത്. സ്വയംഭരണ സ്ഥാപനമായ ലൈബ്രറി കൗണ്‍സിലിന്റെ നിയമാധിഷ്ഠിത അധികാരങ്ങളില്‍ കടന്നുകയറി ദൈനംദിന ഭരണകാര്യങ്ങളില്‍ കൈകടത്താന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കൗണ്‍സിലിന് പ്രത്യേക സഹായമായി പ്രഖ്യാപിച്ച ഒരു കോടി രൂപ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ ഇല്ലാതായി. കേന്ദ്രാവിഷ്കൃത പദ്ധതിയായ രാജാറാം മോഹന്‍റോയ് ലൈബ്രറി ഫൗണ്ടേഷനില്‍ സര്‍ക്കാരിനു വേണ്ടി രണ്ടുവര്‍ഷമായി കൗണ്‍സില്‍ അടച്ച രണ്ടു കോടി രൂപ തിരിച്ചു നല്‍കിയിട്ടില്ല. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പദ്ധതി- പദ്ധതിയിതര ഗ്രാന്റുകളായി 15.5 കോടി രൂപ ലൈബ്രറി കൗണ്‍സിലിന് വകയിരുത്തിയിരുന്നെങ്കിലും ഏഴുമാസം പിന്നിടാറായിട്ടും അതിന്റെ ഒരു ഗഡുപോലും അനുവദിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പാലിച്ച് യഥാസമയം അപേക്ഷകള്‍ സമര്‍പ്പിച്ചുവെങ്കിലും അകാരണമായി ഗ്രാന്റ് തടഞ്ഞുവച്ചിരിക്കുന്നു. ഇതുമൂലം ലൈബ്രറികള്‍ക്കുള്ള വാര്‍ഷിക ഗ്രാന്റും ലൈബ്രേറിയന്‍ അലവന്‍സും നല്‍കാന്‍ കഴിയുന്നില്ല. ലൈബ്രറി സെസ് ഇനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍വഴി ലഭിച്ച തുക ഉപയോഗിച്ചാണ് ഇതുവരെ അത്യാവശ്യ ചെലവുകള്‍ നിര്‍വഹിച്ചത്. അത് തീര്‍ന്നതോടെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങി. നിത്യച്ചെലവുകള്‍ക്ക് വകയില്ലാതെ കൗണ്‍സില്‍ പ്രവര്‍ത്തനം പൂര്‍ണ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍മ പരിപാടിയില്‍ ഉള്‍പ്പെട്ട ജയില്‍, ജുവനൈല്‍ ഹോം, ഹോസ്പിറ്റല്‍, ഓര്‍ഫനേജ്, മോഡല്‍ വില്ലേജ്, അക്കാദമിക്, ഹെര്‍മിറ്റേജ് ലൈബ്രറി പദ്ധതികള്‍ക്ക് ഭരണാനുമതിയും ഫണ്ടും ലഭിക്കാത്തതിനാല്‍ ഈ വര്‍ഷം തുക ലാപ്സാകാനാണ് സാധ്യത. ഇതുമൂലം അടുത്ത വര്‍ഷം ഈ പദ്ധതികള്‍ക്ക് ആസൂത്രണ കമീഷന്റെ അംഗീകാരം നഷ്ടപ്പെടുകയും ചെയ്യും. പബ്ലിക് ലൈബ്രറീസ് ആക്ട് സെക്ഷന്‍ 48 അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ചുമത്തുന്ന കെട്ടിട നികുതിയുടെയോ വസ്തു നികുതിയുടെയോ മേല്‍ ഒരു രൂപയ്ക്ക് 5 പൈസ തോതില്‍ സര്‍ചാര്‍ജായി ലൈബ്രറി സെസ് ലൈബ്രറി കൗണ്‍സിലിന് നല്‍കാന്‍ വ്യവസ്ഥചെയ്തിട്ടുണ്ട്.

സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന പരിമിതമായ ഗ്രാന്റിന്റെ വരവുകൊണ്ടുമാത്രം ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം തുടര്‍ന്നുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലൈബ്രറി സെസ് തുക ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ജീവശ്വാസമായി തീരുന്നുണ്ട്. അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള ശ്രമമാണ് പി ടി തോമസ് എംപി അധ്യക്ഷനായ, സാംസ്കാരിക നയം ആവിഷ്കരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ. ലൈബ്രറി സെസിലെ ലൈബ്രറി കൗണ്‍സിലിനുള്ള വിഹിതം ഒരു ശതമാനമാക്കി കുറയ്ക്കണമെന്നാണ് ഈ കമ്മിറ്റിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. സാംസ്കാരിക പ്രവര്‍ത്തകരും ഗ്രന്ഥശാലാ പ്രവര്‍ത്തകരും നിയമസഭാ സാമാജികരും നടത്തിയ നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ ദൂരക്കാഴ്ചയോടെ നടപ്പാക്കിയ ഒരു നിയമത്തെ നിര്‍ദയം അട്ടിമറിക്കാനും ജനകീയ പ്രസ്ഥാനത്തിന്റെ അടിത്തറ തകര്‍ക്കാനുമുള്ള ഹീനമായ ശ്രമമാണ് ഇത്. ഇത് കേരളത്തിലെ പുസ്തക പ്രസാധന മേഖലയെയും ആനുകാലിക പ്രസിദ്ധീകരണ മേഖലയെയും തളര്‍ത്തും.

കേരളത്തിലെ ഗ്രന്ഥശാലകള്‍ സംസ്ഥാനത്തെ പുസ്തക വിപണിയില്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത് ഏകദേശം ഇരുപത് കോടി രൂപയാണ്. സര്‍ക്കാര്‍ ഗ്രാന്റ് അപര്യാപ്തമായ അവസ്ഥയില്‍ ലൈബ്രറി സെസ് കൂടി പരിമിതപ്പെടുന്നതോടെ ഗ്രന്ഥശാലകളുടെ പുസ്തക ഗ്രാന്റ് ഗണ്യമായി വെട്ടിക്കുറയ്ക്കേണ്ടി വരും. ദിനപത്രങ്ങളും പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വാങ്ങുന്നതിനുള്ള ഗ്രന്ഥശാലകളുടെ പ്രാപ്തി ദുര്‍ബലമാകും. സാംസ്കാരിക നയരൂപീകരണ സമിതിയുടെ കരടിലെ നിര്‍ദേശങ്ങളിലൊന്നായ, സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനായി സാംസ്കാരിക ഉപദേശക സമിതി രൂപീകരിക്കണമെന്ന നിര്‍ദേശവും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനം വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാനത്തെ ഗ്രന്ഥശാലകളിലും അവയില്‍നിന്ന് ജനാധിപത്യപരമായി തെരഞ്ഞെടുത്തുവന്ന താലൂക്ക്- ജില്ല- സംസ്ഥാന ഭരണ സംവിധാനങ്ങളിലും ഇടതുപക്ഷത്തിനുള്ള മേല്‍ക്കൈയാണ് ഈ പകപോക്കലിന്റെ പിന്നിലുള്ളതെന്ന് വ്യക്തമാണ്. കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തിലെ ഒന്നാമത്തെ പാര്‍ടി ആയതിനും അവര്‍ വായനശാലകളും ഗ്രന്ഥശാലകളും അടക്കമുള്ള സാംസ്കാരിക മേഖലകളെ പരിപോഷിപ്പിക്കുന്നതിന് മുന്‍കൈ എടുക്കുന്നതിനും അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. മഹത്തായ ഈ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ഭാവമെങ്കില്‍ ഇതിനായി ജീവിതം ഉഴിഞ്ഞുവച്ച പതിനായിരക്കണക്കായ പ്രവര്‍ത്തകര്‍ അടങ്ങിയിരിക്കില്ലെന്നും കേരളീയ സമൂഹം കേവലം കാഴ്ചക്കാരായി നോക്കി നില്‍ക്കില്ലെന്നുമുള്ള പാഠം സമീപകാലാനുഭവങ്ങളില്‍ നിന്ന് സംസ്ഥാന ഭരണാധികാരികള്‍ പഠിച്ചാല്‍ നന്ന്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: