Wednesday, July 25, 2012

ഊരുകളുടെ കണ്ണ്: 'പാര്‍ട്ടി ഗ്രാമ'ങ്ങളിലൂടെ ഒരു യാത്ര



ഗുണ്ടര്‍ട്ട് മലയാളം പഠിച്ച ദേശം

ഗ്രാമങ്ങള്‍ പറയും മാറ്റത്തിന്റെ കഥ

മലയാളഭാഷാ നിഘണ്ടു എഴുതിയത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണെന്ന് ഏവര്‍ക്കും അറിയാം. ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ചത് ആര്? കണ്ണൂര്‍ ചൊക്ലി ഈ ചോദ്യത്തിന് ഉത്തരം നല്‍കും. ഊരാച്ചേരി ഗുരുനാഥന്മാര്‍. ഭാഷയ്ക്കും സാഹിത്യത്തിനും വിലമതിക്കാനാവാത്ത സംഭാവന നല്‍കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന് മലയാളത്തിന്റെ മധുരം പകര്‍ന്ന നാടാണ് ചൊക്ലി. ജാതീയതയുടെയും അനാചാരങ്ങളുടെയും വേലിക്കെട്ടുകള്‍ തകര്‍ത്ത ഊരാച്ചേരി ഗുരുക്കന്മാരുടെ ഓര്‍മകള്‍ ഉണര്‍ന്നിരിക്കുന്ന ഒരു ചരിത്ര സ്മാരകമുണ്ട് ഇവിടെ. ഗുരുനാഥന്മാര്‍ കൊളുത്തിയ അറിവിന്റെ തിരിവെട്ടം ഏറ്റുവാങ്ങിയ കമ്യൂണിസ്റ്റ് പ്രസ്ഥാനം സൃഷ്ടിച്ച മാറ്റത്തിന്റെ കഥയാണ് ചൊക്ലി ഗ്രാമത്തിന് പറയാനുള്ളത്. അതിക്രമങ്ങളെ "ചൊക്ലി മോഡല്‍" എന്ന് പരിഹസിക്കുന്നവര്‍ കണ്ണടയ്ക്കുന്നത് ഈ വെളിച്ചത്തിനുനേരെയാണ്.

""ഗ്രാമങ്ങളില്‍ ഉണര്‍വും വെളിച്ചവും പകര്‍ന്ന ഗ്രന്ഥശാലകളും സാംസ്കാരിക സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ ഇടപെടല്‍ അഭിമാനകരം. ചോദ്യംചെയ്യാനാവാത്ത സത്യമാണത്. മറ്റു ജനതയ്ക്ക് ഇല്ലാതെപോയ ഈ നേട്ടത്തിനുപിന്നില്‍ ത്യാഗികളായ എത്രയോ പേരുടെ ജീവിതമുണ്ട്""- പറയുന്നത് ആദിവാസിജീവിതത്തിന്റെ നേര്‍ചിത്രം പകര്‍ത്തിയ എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ പാനൂര്‍.

പാനൂര്‍ ടൗണിനടുത്ത പന്ന്യന്നൂര്‍ പഞ്ചായത്തിലെ വീട്ടിലിരുന്ന്, നാടിനെ മാറ്റിത്തീര്‍ത്ത പ്രസ്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍ കെ പാനൂരിന്റെ കണ്ണുകളില്‍ പ്രത്യാശയുടെ തിളക്കമുണ്ട്. കെ പാനൂരിന്റെയോ പന്ന്യന്നൂര്‍ ഗ്രാമത്തിന്റെയോ മാത്രം അനുഭവമല്ലിത്. വടക്കെ മലബാറിലെ ഓരോ ഗ്രന്ഥാലയത്തിന്റെയും പിറവിക്ക് പിന്നില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

ഉണര്‍വിന്റെ സംവാദസദസുകള്‍

രാഷ്ട്രീയപ്രബുദ്ധതയിലേക്ക് വളര്‍ന്ന കണ്ണൂരിലെ ഓരോ ഗ്രാമത്തിനും പറയാന്‍ ഒത്തിരി കഥകളുണ്ട്. സാംസ്കാരികമുന്നേറ്റത്തിന്റെ കൊടിപ്പടമുയര്‍ന്ന ആ ഗ്രാമങ്ങളിലൂടെ യാത്രചെയ്യുമ്പോള്‍ വഴിനീളെ ഗ്രന്ഥാലയങ്ങള്‍ കാണാം. കൂടാതെ, കണ്ണൂരിലെ പാതയോരങ്ങളിലെ മറ്റൊരു കാഴ്ച ബീഡിക്കമ്പനികളായിരുന്നു. അവിടത്തെ പത്രവായന പ്രഭാതങ്ങളെ ശബ്ദമുഖരിതമാക്കും. ഒരാള്‍ ഉറക്കെ പ്രത്യേക താളത്തില്‍ പത്രം വായിക്കുന്നു. ധൃതിയില്‍ ബീഡി തെറുക്കുന്നതിനിടെ മറ്റുള്ളവര്‍ നിശ്ശബ്ദം കേള്‍ക്കുന്നു. വായനയ്ക്കൊടുവില്‍ അക്ഷരാര്‍ഥത്തില്‍ തീ പാറുന്ന ചര്‍ച്ച. പത്രവായനക്കാരന് മറ്റുള്ളവര്‍ തുല്യമായെടുത്ത് അയാള്‍ തെറുക്കുന്നത്രയും ബീഡി നല്‍കുന്നു. മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങളും ഇങ്ങനെ വായിക്കും; ചര്‍ച്ച ചെയ്യും. ഗ്രാമീണ ഗ്രന്ഥാലയങ്ങളില്‍ എല്ലാത്തരം പുസ്തകങ്ങളും സമാഹരിച്ചെത്തിക്കും. ഒരു വായനശാലയിലും രാഷ്ട്രീയംനോക്കി പ്രവേശനം നിയന്ത്രിക്കുന്നില്ല. നാടൊന്നാകെ വായനയിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നു. നാട്ടുമ്പുറങ്ങളിലെ വായനശാലത്തിണ്ണകളിലും കവലകളിലെ ചായക്കടകളിലും നടക്കുന്ന പത്രവായനയും ചര്‍ച്ചയും പതിവ് ദൃശ്യങ്ങള്‍. ഏതു പൊതുവേദിയും അഭിപ്രായപ്രകടനങ്ങള്‍കൊണ്ട് സജീവം. ജനജീവിതത്തിന്റെ ആഴങ്ങളില്‍ വേരുറപ്പിച്ച ജനാധിപത്യബോധത്തിന്റെ തെളിവ്.

കണ്ണൂരിലെ ഗ്രാമങ്ങള്‍ക്ക് ഈ സംവാദപ്രിയം കൈവന്നത് യാദൃച്ഛികമല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യനാളുകളിലേക്ക് നീളുന്നുണ്ട് അതിന്റെ വേരുകള്‍.

സാമൂഹ്യനവോത്ഥാനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയത് വാഗ്ഭടാനന്ദനാണ്. അദ്ദേഹം സ്ഥാപിച്ച ആത്മവിദ്യാസംഘവും പാഠശാലകളും വായനശാലകളും മറ്റും സംവാദസാധ്യതകള്‍ വികസിപ്പിച്ചു. ഗ്രാമങ്ങളില്‍ ഇതിന്റെ വെളിച്ചം പടര്‍ന്നു. കര്‍ഷകരും തൊഴിലാളികളും കമ്യൂണിസ്റ്റുപാര്‍ടിയുമെല്ലാം നാട്ടിലെങ്ങും അത് പ്രസരിപ്പിച്ചു. ഈ ഗ്രന്ഥപ്പുരകളിലെ അക്ഷരങ്ങളുടെ അരണിയിലാണ് വടക്കെ മലബാറിന്റെ മണ്ണ് ചുവന്നത്.

ഈ വെളിച്ചപ്പുരകള്‍ കാണൂ

കണ്ണൂര്‍ ജില്ലയിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായനശാലകളുള്ളത്. 740 എണ്ണത്തിന് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുണ്ട്. അല്ലത്തവയും ചേര്‍ത്താല്‍ എണ്ണം ആയിരം കവിയും. 16 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ച മയ്യില്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍. 32 എണ്ണം. കൗണ്‍സിലിന്റെ അംഗീകാരമുള്ള ഏഴ് ലൈബ്രറികള്‍ക്കുപുറമെ 32 വായനശാലകള്‍ കതിരൂരിലുണ്ട്. തളിപ്പറമ്പ് താലൂക്കില്‍ മാത്രം 340 ഗ്രന്ഥശാലകള്‍! നൂറുപിന്നിട്ട ആസാദ് ലൈബ്രറിയടക്കം 24 വായനാശാലകളുണ്ട് തലശേരി നഗരസഭയില്‍. ലൈബ്രറി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ഇ എം എസ് പുരസ്കാരം നേടിയ വെള്ളൂര്‍ ജവഹര്‍ ലൈബ്രറി നാടിന് മുതല്‍ക്കൂട്ടാണ്. പുസ്തകാലയങ്ങള്‍ എന്നതില്‍നിന്നും അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിജ്ഞാനവിസ്ഫോടനത്തിലേക്കാണ് ഗ്രന്ഥശാലകള്‍ ചുവടുറപ്പിക്കുന്നത്. സംസ്ഥാന പുരസ്കാരത്തിനര്‍ഹമായ തലക്കോട് നവോദയ ഗ്രന്ഥാലയവും മലപ്പട്ടത്തെ ഭഗത്സിങ് വായനശാലയും മാതൃകയാണ്. മയ്യില്‍ ഗ്രന്ഥാലയങ്ങളുടെ ഗ്രാമമാണ്. വായനശാലകള്‍ തുറന്നുവയ്ക്കുന്നത് ബോംബുണ്ടാക്കാനാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ഈ അക്ഷരപ്പുരകള്‍ ഒരുവട്ടമെങ്കിലും സന്ദര്‍ശിക്കണം.ഇവിടെ കാണാം, സാഹോദര്യവും മാനവികതയും തളിര്‍ക്കുന്ന അക്ഷരമുറ്റങ്ങളുടെ ചൈതന്യം.

കമ്യൂണിസ്റ്റുകാര്‍ അധികമുള്ള പ്രദേശങ്ങളെ പാര്‍ടിഗ്രാമമെന്ന് വിളിക്കുകയും അവിടങ്ങളില്‍ നടക്കുന്നത് പൊതുസമൂഹത്തിന് ഹിതകരമല്ലാത്ത കാര്യങ്ങളാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ കാണാതെപോകുന്നത് നന്മയുടെ വിളനിലമായ നാട്ടിടങ്ങള്‍. ചൊക്ലിയും പന്ന്യന്നൂരും കതിരൂരും കരിവെള്ളൂരും കാവുമ്പായിയും മലപ്പട്ടവുമെല്ലാം വേറിട്ടുനില്‍ക്കുന്നത് മനുഷ്യത്വത്തിന്റെ പശിമയില്‍. മറുവശത്ത്, ഇടതുവിരുദ്ധ കേന്ദ്രങ്ങളിലൂടെ യാത്രചെയ്താല്‍ അക്ഷരവിരോധത്തിന്റെ ചിത്രമാവും തെളിയുക. ഒരു ലൈബ്രറിയുമില്ലാത്ത പഞ്ചായത്തെന്ന കീര്‍ത്തി യുഡിഎഫ് ഭരിക്കുന്ന തൃപ്രങ്ങോട്ടൂരിന് സ്വന്തം. യുഡിഎഫ് ഭരണത്തിലുള്ള കണിച്ചാര്‍, കരിയാട് പഞ്ചായത്തുകളില്‍ ലൈബ്രറികൗണ്‍സില്‍ അംഗീകാരമുള്ള ഒരോ ലൈബ്രറി മാത്രം. ലീഗ് കേന്ദ്രങ്ങളുടെ കാര്യം പറയേണ്ടതില്ല.

ചിത്രകാരന്മാരുടെ ഗ്രാമം

ചിത്രകാരന്മാരുടെ സ്വന്തം നാടാണ് കതിരൂര്‍. രാജ്യാന്തര പ്രശസ്തര്‍ മുതല്‍ പുതുതലമുറവരെ നൂറുകണക്കിന് ചിത്രകാരന്മാരുള്ള ഗ്രാമം. വീടിനെ ആര്‍ട്ട് ഗ്യാലറിയാക്കിയ ശങ്കരനാരായണമാരാരെപോലുള്ളവരാണ് കതിരൂര്‍ ഗുരുക്കളുടെ നാടിനെ ദേശശ്രദ്ധയിലേക്ക് നയിച്ചത്. രാജ്യത്താദ്യമായി ഗ്രാമീണ ആര്‍ട്ട് ഗ്യാലറി ഒരുക്കിയ ഗ്രാമമെന്ന പ്രസിദ്ധിയും കതിരൂരിന് സ്വന്തം. ഏറ്റവുമധികം വായനശാലകളും ഗ്രന്ഥാലയങ്ങളുമുള്ള കതിരൂര്‍ കൂട്ടായ്മയുടെ സര്‍ഗാത്മകതകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത നാടാണ്.

ഗ്രാമങ്ങള്‍ ചുവക്കുന്നത്

തുറന്ന രാഷ്ട്രീയ സംവാദങ്ങള്‍, ഗ്രാമീണ വായനശാലകളുടെ വാര്‍ഷികാഘോഷങ്ങള്‍, സാംസ്കാരിക സമ്മേളനങ്ങള്‍, നാടകങ്ങള്‍, കലാപരിപാടികള്‍, മഞ്ഞുറഞ്ഞ രാവുകള്‍ അസ്തമിക്കുവോളം നീളുന്ന കളിയാട്ടങ്ങള്‍, ഗ്രാമോത്സവങ്ങള്‍. ഇങ്ങനെ എത്രയെത്ര സാര്‍ഥകമായ സാമൂഹ്യ ഇടപെടലുകള്‍! ഈ ജനകീയ ഇടപെടലില്‍ എവിടെയാണ് വലതുപക്ഷത്തിന്റെ സ്ഥാനം? തങ്ങള്‍ വിയര്‍പ്പൊഴുക്കി കെട്ടിപ്പടുത്ത ഒരു വായനശാല? ഗ്രന്ഥാലയം? വിജയിപ്പിച്ചെടുത്ത ഒരു സഹകരണ സ്ഥാപനം? ജനാധിപത്യപരമായ അവകാശങ്ങള്‍ക്കുവേണ്ടി നടത്തിയ ഏതെങ്കിലുമൊരു സമരം? ഫ്യൂഡല്‍ മാടമ്പിമാരുടെ കൂലിത്തല്ലുകാരും ചോറ്റുപട്ടാളവുമായി ജീവിച്ചുതീര്‍ത്തവരുടെ പിന്‍മുറക്കാരായ വലതുപക്ഷക്കാര്‍ക്കോ അവരുടെ കൂലിയെഴുത്തുകാര്‍ക്കോ അങ്ങനെയൊന്ന് ചൂണ്ടിക്കാണിക്കാനാകുമോ?

ഫ്യൂഡല്‍ മാടമ്പിത്തത്തിന്റെ വിഷപ്പല്ല് കൊഴിക്കാനുള്ള കരുത്ത് കണ്ണൂരിലെ ജനകീയ പ്രസ്ഥാനം നേടിയത് ജനാധിപത്യപൂര്‍ണമായ ഇടപെടലിലൂടെയാണ്. അറിഞ്ഞും അറിവിനെ ആയുധമാക്കിയും അന്യന്റെ സുഖദുഃഖങ്ങളില്‍ അലിവോടെ അടുത്തുനിന്നും, അവര്‍ക്കായി പ്രവര്‍ത്തിച്ചുമാണ് കണ്ണൂരിലെ ജനകീയ രാഷ്ട്രീയം കരുത്ത് നേടിയത്. നാടിന്റെ വെളിച്ചം കാണാതെ വിഷക്കൂട്ട് വിളമ്പുന്നവര്‍ മറച്ചുവയ്ക്കുന്നത് പൊരുതി വളര്‍ന്ന ജനതയുടെ ചരിത്രം. ഈ നാട്ടുവഴികളിലൂടെ ഒരുതവണയെങ്കിലും നടന്നവര്‍ക്ക് കണ്ടറിയാവുന്നതേയുള്ളൂ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നീരുറവകള്‍, ഗ്രാമജീവിതങ്ങളില്‍ തളിരിട്ട വികസനപാതകള്‍. (അതേപ്പറ്റി നാളെ....)

*
തയ്യാറാക്കിയത് നാരായണന്‍ കാവുമ്പായി, പി.ദിനേശന്‍, സതീഷ് ഗോപി
ചിത്രങ്ങള്‍: കെ മോഹനന്‍

ദേശാഭിമാനി 25 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മലയാളഭാഷാ നിഘണ്ടു എഴുതിയത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണെന്ന് ഏവര്‍ക്കും അറിയാം. ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ചത് ആര്? കണ്ണൂര്‍ ചൊക്ലി ഈ ചോദ്യത്തിന് ഉത്തരം നല്‍കും. ഊരാച്ചേരി ഗുരുനാഥന്മാര്‍. ഭാഷയ്ക്കും സാഹിത്യത്തിനും വിലമതിക്കാനാവാത്ത സംഭാവന നല്‍കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന് മലയാളത്തിന്റെ മധുരം പകര്‍ന്ന നാടാണ് ചൊക്ലി. ജാതീയതയുടെയും അനാചാരങ്ങളുടെയും വേലിക്കെട്ടുകള്‍ തകര്‍ത്ത ഊരാച്ചേരി ഗുരുക്കന്മാരുടെ ഓര്‍മകള്‍ ഉണര്‍ന്നിരിക്കുന്ന ഒരു ചരിത്ര സ്മാരകമുണ്ട് ഇവിടെ. ഗുരുനാഥന്മാര്‍ കൊളുത്തിയ അറിവിന്റെ തിരിവെട്ടം ഏറ്റുവാങ്ങിയ കമ്യൂണിസ്റ്റ് പ്രസ്ഥാനം സൃഷ്ടിച്ച മാറ്റത്തിന്റെ കഥയാണ് ചൊക്ലി ഗ്രാമത്തിന് പറയാനുള്ളത്. അതിക്രമങ്ങളെ "ചൊക്ലി മോഡല്‍" എന്ന് പരിഹസിക്കുന്നവര്‍ കണ്ണടയ്ക്കുന്നത് ഈ വെളിച്ചത്തിനുനേരെയാണ്.