Wednesday, June 6, 2012

അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നു

അധികാര വികേന്ദ്രീകരണവും പഞ്ചായത്ത്രാജ് സംവിധാനവും സ്വാതന്ത്ര്യസമരകാലത്തുതന്നെ ചര്‍ച്ചചെയ്തിരുന്നതും മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനായി ശക്തമായി വാദിച്ചിരുന്നതുമാണ്. സ്വാതന്ത്ര്യാനന്തരം വിവിധ സംസ്ഥാനങ്ങളില്‍ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു. ബംഗാള്‍, കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നേറുകയുംചെയ്തു. 73, 74 ഭരണഘടനാ ഭേദഗതിയോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒട്ടേറെ അധികാരങ്ങള്‍ കൈവന്നു. തുടര്‍ന്ന് മധ്യപ്രദേശ്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളും അധികാരവികേന്ദ്രീകരണരംഗത്ത് ചില നടപടികള്‍ക്ക് മുതിരുകയുണ്ടായി. ഭരണഘടനാ ഭേദഗതിയുടെ അന്തഃസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ട് നടപടി സ്വീകരിച്ച ഏകസംസ്ഥാനം കേരളമാണ്. ജനകീയാസൂത്രണ പദ്ധതിയിലൂടെ അധികാരവും സമ്പത്തും മാത്രമല്ല, പ്രാദേശികാസൂത്രണവും പകര്‍ന്നുനല്‍കുകവഴി കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയിലേയ്ക്കുള്ള വളര്‍ച്ച പടിപടിയായി കൈവരിച്ചു.

കേരളത്തില്‍ അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാരുകളുടെ ഇച്ഛാശക്തിയാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ ഇക്കാര്യത്തില്‍ ഒരുപടികൂടിക്കടന്ന് തദ്ദേശ സ്ഥാപനങ്ങളെ ശക്തമാക്കുന്ന നടപടികള്‍ സ്വീകരിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരവും സമ്പത്തും ലഭിച്ചിരുന്നുവെങ്കിലും അവ വിനിയോഗിക്കുന്നതിനുള്ള ഉദ്യോഗസ്ഥ സംവിധാനം പര്യാപ്തമായിരുന്നില്ല. അതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ അധിക തസ്തിക സൃഷ്ടിക്കുകയും, ഫലപ്രദമല്ലാതിരുന്ന ഉദ്യോഗസ്ഥ പുനര്‍വിന്യാസം മതിയാക്കി സ്വതന്ത്രമായ ഉദ്യോഗസ്ഥ സംവിധാനമൊരുക്കുകയുംചെയ്തു. മതിയായ സാങ്കേതിക വിഭാഗം ജീവനക്കാരെയും ലഭ്യമാക്കി. തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളെയാകെ ഉള്‍ക്കൊള്ളിച്ച് പൊതുസര്‍വീസും രൂപീകരിച്ചു. അധികാര വികേന്ദ്രീകരണരംഗത്ത് കേരളം മുന്നേറിയ ഘട്ടത്തില്‍ കര്‍ണാടകം, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ പുരോഗതി കൈവരിച്ചില്ലെന്നു മാത്രമല്ല പിറകോട്ട് പോകുന്ന അനുഭവമാണ് കാണാന്‍ കഴിയുക. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ഭരണഘടനാ പിന്‍ബലമല്ല ഭരണാധികാരികളുടെ ഇച്ഛാശക്തിയാണ് അധികാര വികേന്ദ്രീകരണത്തിന് വേണ്ടത്. കേരളത്തില്‍ യുഡിഎഫ് അധികാരമേറ്റതുതന്നെ അധികാര വികേന്ദ്രീകരണ പ്രസ്ഥാനത്തിന്റെ കടയ്ക്കല്‍കത്തിവച്ചുകൊണ്ടാണ്. വകുപ്പിനെ മൂന്നായി വിഭജിച്ച് മൂന്നുമന്ത്രിമാരുടെ കീഴിലാക്കി. തദ്ദേശസ്ഥാപനങ്ങളെയും അനുബന്ധ സ്ഥാപനങ്ങളെയും ഏജന്‍സികളെയും തകര്‍ക്കുന്ന സമീപനം സ്വീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും സമ്പത്തും കവര്‍ന്നെടുത്തു. വിവിധ അതോറിറ്റികള്‍ രൂപീകരിച്ച് തദ്ദേശസ്ഥാപനങ്ങളുടെ അധികാരത്തിന്മേല്‍ കടന്നുകയറ്റത്തിനു ശ്രമിക്കുന്നു. തദ്ദേശ പൊതുസര്‍വീസ് അട്ടിമറിച്ചു. എന്‍ജിനിയറിങ് പൊതുസര്‍വീസിനെയും ഇല്ലാതാക്കാനുള്ള ശ്രമമാരംഭിച്ചു. പദ്ധതി പ്രവര്‍ത്തനം സര്‍ക്കാര്‍തന്നെ തടസ്സപ്പെടുത്തി. ഏറ്റുവുമൊടുവില്‍ മാര്‍ച്ച് അവസാനം പദ്ധതി പണം വിവിധ സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ക്ക് സംഭാവനയായി നല്‍കാന്‍ ഉത്തരവിറക്കി. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനും പ്രാദേശിക വികസനത്തിനും ചെലവിടേണ്ട പദ്ധതി പണം സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ചോര്‍ത്തിക്കൊടുക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉല്‍പ്പാദന- സേവന മേഖലകളെ പാടെ അവഗണിക്കുകയും, പശ്ചാത്തല മേഖലയ്ക്ക് അമിതപ്രാധാന്യം നല്‍കുന്നതിനുമാണ് സര്‍ക്കാര്‍ നീക്കം. 50 ശതമാനം ഫണ്ട് ഒരു മാനദണ്ഡവുമില്ലാതെ ഭരണസമിതികള്‍ക്ക് ഇഷ്ടംപോലെ ചെലവഴിക്കുന്നതിന് അനുമതി നല്‍കുന്നു. വാര്‍ഷിക പദ്ധതിയില്ലാതാകുന്നു. ഏറ്റെടുക്കുന്ന പദ്ധതികള്‍ രണ്ടു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിച്ചാല്‍ മതി. സാങ്കേതിക സമിതികള്‍ ആവശ്യമില്ല. പദ്ധതി അംഗീകാരം പൂര്‍ണമായി ഉദ്യോഗസ്ഥ മേധാവികള്‍ക്ക് നല്‍കുന്നു. ഫലത്തില്‍ പദ്ധതി പ്രവര്‍ത്തനത്തിലെ ജനകീയ ഇടപെടലുകള്‍ അവസാനിപ്പിച്ച് ഉദ്യോഗസ്ഥ കേന്ദ്രീകൃതമാക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യസംസ്കരണമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ സ്വീകരിച്ച വിവിധ പരിപാടികളിലൂടെ മാലിന്യപ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരം കാണുന്നതിനും കേന്ദ്രത്തില്‍നിന്ന് നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച വികലനയങ്ങളും സങ്കുചിത രാഷ്ട്രീയലക്ഷ്യവും പ്രശ്നം രൂക്ഷമാക്കി. പുതുതായി ഒരു മാലിന്യ സംസ്കരണ പ്ലാന്റും ആരംഭിക്കാന്‍ കഴിയുന്നില്ലെന്നുമാത്രമല്ല, നിലവിലുള്ളവ അടച്ചുപൂട്ടുന്ന സ്ഥിതിയിലെത്തി. പണിയെടുത്താല്‍ കൂലി ലഭിക്കാത്ത ജീവനക്കാരായി നഗരസഭാ ജീവനക്കാര്‍ മാറിയിരിക്കുന്നു. നഗരസഭകള്‍ പലതും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകാരണം ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നു.

പെന്‍ഷന്‍ ആനൂകൂല്യം ലഭിക്കുന്നില്ലെന്നുമാത്രമല്ല പ്രതിമാസ പെന്‍ഷന്‍പോലും മുടങ്ങുന്നു. ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് വ്യക്തമായ മാനദണ്ഡം നിലവിലുള്ള വകുപ്പാണ് തദ്ദേശവകുപ്പ്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സ്ഥലംമാറ്റ കരട് പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ സ്വീകരിച്ച് കുറ്റമറ്റ രീതിയില്‍ സുതാര്യമായാണ് അവ നടന്നുവന്നത്. എന്നാല്‍, യുഡിഎഫ് അധികാരമേറ്റതോടെ മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റം ആരംഭിച്ചു. ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി ദ്രോഹിച്ചു. വന്‍ അഴിമതിയാണ് നടമാടുന്നത്. ഓരോ തസ്തികയ്ക്കും റേറ്റ് നിശ്ചയിച്ച് പണപ്പിരിവ് നടത്തുകയാണ്. സംഘടനാ നേതാക്കളെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റുന്നു. മേയര്‍മാര്‍ക്ക് തങ്ങളുടെ പിഎമാര്‍ ആരാകണമെന്ന് നിശ്ചയിക്കാന്‍പോലും അവകാശമില്ലാത്ത അവസ്ഥ. ജീവനക്കാരോട് കടുത്ത നീതിനിഷേധമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്. ശമ്പള പരിഷ്കരണ ഉത്തരവ് പൂര്‍ണമായും നടപ്പാക്കിയില്ല. അപാകതകള്‍ പരിഹരിച്ചില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ സര്‍വീസിലെ ശമ്പള സ്കെയില്‍പോലും നഗരസഭകളിലെ ജീവനക്കാര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. പ്രോവിഡന്റ് ഫണ്ട് ക്രഡിറ്റ് കാര്‍ഡ് വിതരണംചെയ്യുന്നില്ല. ജീവനക്കാരുടെ മിതവും ന്യായവുമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് നിരവധി തവണ നിവേദനം നല്‍കി. അനവധി പ്രക്ഷോഭങ്ങള്‍ നടത്തി. ഫെബ്രുവരി 9ന് ജീവനക്കാര്‍ യോജിച്ച് പണിമുടക്കും നടത്തി. എന്നാല്‍, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുന്നതിനോ സംഘടനകളുമായി ചര്‍ച്ചയ്ക്കോ ഉള്ള ജനാധിപത്യ മര്യാദപോലും പൂലര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളോടൊപ്പം ജനപക്ഷ ജനസൗഹൃദ നഗരസഭകള്‍ കെട്ടിപ്പടുക്കാനും അധികാര വികേന്ദ്രീകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാനും വേണ്ട തീരുമാനങ്ങള്‍ക്ക് ആലപ്പുഴയില്‍ നടക്കുന്ന കെഎംസിഎസ്യു 45-ാം സംസ്ഥാന സമ്മേളനം രൂപം നല്‍കും.

*
കെ ജയദേവന്‍ (കെഎംസിഎസ്യു ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 07 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അധികാര വികേന്ദ്രീകരണവും പഞ്ചായത്ത്രാജ് സംവിധാനവും സ്വാതന്ത്ര്യസമരകാലത്തുതന്നെ ചര്‍ച്ചചെയ്തിരുന്നതും മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനായി ശക്തമായി വാദിച്ചിരുന്നതുമാണ്. സ്വാതന്ത്ര്യാനന്തരം വിവിധ സംസ്ഥാനങ്ങളില്‍ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു. ബംഗാള്‍, കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നേറുകയുംചെയ്തു. 73, 74 ഭരണഘടനാ ഭേദഗതിയോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒട്ടേറെ അധികാരങ്ങള്‍ കൈവന്നു. തുടര്‍ന്ന് മധ്യപ്രദേശ്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളും അധികാരവികേന്ദ്രീകരണരംഗത്ത് ചില നടപടികള്‍ക്ക് മുതിരുകയുണ്ടായി. ഭരണഘടനാ ഭേദഗതിയുടെ അന്തഃസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ട് നടപടി സ്വീകരിച്ച ഏകസംസ്ഥാനം കേരളമാണ്. ജനകീയാസൂത്രണ പദ്ധതിയിലൂടെ അധികാരവും സമ്പത്തും മാത്രമല്ല, പ്രാദേശികാസൂത്രണവും പകര്‍ന്നുനല്‍കുകവഴി കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയിലേയ്ക്കുള്ള വളര്‍ച്ച പടിപടിയായി കൈവരിച്ചു.