Monday, May 28, 2012

മുഖ്യമന്ത്രിയുടെ ഇന്ദ്രജാലം

ഉമ്മന്‍ചാണ്ടിയും അഴിമതിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് ചില കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്നത്. ഈ പ്രചാരകര്‍ കോണ്‍ഗ്രസും അഴിമതിയും തമ്മില്‍ നാണയത്തിന്റെ ഇരുവശംപോലെ അഭേദ്യബന്ധമുണ്ടെന്ന് സമ്മതിക്കുകയും ചെയ്യുന്നു. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസില്‍ ഒരു പക്ഷത്തായിരുന്നല്ലോ. ആദര്‍ശത്തിന്റെ ആള്‍രൂപമായി മാധ്യമസഹായത്തോടെ ഇവര്‍ അവതരിക്കുകയും ചെയ്തു. പ്രതിരോധവകുപ്പിലെ ആയുധക്കച്ചവടം, പാമൊലിന്‍- ടൈറ്റാനിയം- സൈന്‍ ബോര്‍ഡ് ഇടപാടുകള്‍ എന്നിവ രണ്ടുപേരെയും അഴിമതിയുടെ ആള്‍രൂപമാക്കി മാറ്റി. ഇപ്പോഴാകട്ടെ കേസുകള്‍ പിന്‍വലിപ്പിച്ചും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം മരവിപ്പിച്ചും ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയും രക്ഷപ്പെടാനുള്ള നീക്കമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്.

പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. ഇടപാട് നടക്കുമ്പോള്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. പാമൊലിന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അക്കൗണ്ടന്റ് ജനറലും എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭാസമിതിയും വിജിലന്‍സും കണ്ടെത്തിയതാണ്. മന്ത്രിസഭയില്‍ ഫയല്‍ ധൃതിപിടിച്ച് കൊണ്ടുവന്നതാകട്ടെ ഉമ്മന്‍ചാണ്ടിയാണുതാനും. ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പിട്ടതുകൊണ്ടാണ് ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ ഒപ്പിട്ടതും. സര്‍ക്കാരിന് രണ്ടുകോടി രൂപ നഷ്ടമുണ്ടാക്കിയ ഇടപാടാണിത്. കുറഞ്ഞനിരക്കില്‍ ഓഫറുണ്ടായിട്ടും അത് സ്വീകരിക്കാതെ കൂടിയ നിരക്കില്‍ പാമൊലിന്‍ വാങ്ങാന്‍ നിര്‍ദേശിച്ചത് ധനവകുപ്പിന്റെ അനുമതിയോടെയാണ്. കരാറിലില്ലാത്ത സര്‍വീസ് ചാര്‍ജ് കൊടുക്കാന്‍ നിര്‍ദേശിച്ചതും ഉമ്മന്‍ചാണ്ടിയാണ്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സ് ജഡ്ജി നിര്‍ദേശിച്ചത്. യുഡിഎഫ് അധികാരത്തില്‍ വരാനിടയുണ്ടെന്ന് വ്യക്തമായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ നിരപരാധിയാണെന്ന് വിവരിച്ചപ്പോഴാണ് രണ്ടാമതും അന്വേഷിക്കാന്‍ ജഡ്ജി നിര്‍ദേശിച്ചത്. സത്യസന്ധമായ അന്വേഷണം നടന്നാല്‍ ഉമ്മന്‍ചാണ്ടി പ്രതിയാകുമെന്ന് വ്യക്തം. ഉമ്മന്‍ചാണ്ടിയുടെ ദല്ലാളായ പി സി ജോര്‍ജുവഴി ജഡ്ജിയെ ഭീഷണിപ്പെടുത്തിയും ഉദ്യോഗസ്ഥര്‍ക്ക് പ്രലോഭനം നല്‍കിയും പാമൊലിന്‍ കേസില്‍നിന്ന് ഉമ്മന്‍ചാണ്ടി ഒഴിവായെങ്കിലും ജനങ്ങളുടെ മനസ്സില്‍ അപരാധിയായി തുടരുകയാണ്. അഴിമതിക്കേസുകളില്‍നിന്ന് ഇത്തരത്തില്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന സാഹചര്യം സംജാതമായതോടെ എന്ത് നെറികേടും ചെയ്യാന്‍ യുഡിഎഫ് ഭരണത്തില്‍ സാധിക്കുമെന്ന നിലയുണ്ടായി.

ടൈറ്റാനിയം കേസിലും ഇതേ അവസ്ഥയാണ്. ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഒരു പദ്ധതി സമര്‍പ്പിക്കപ്പെട്ടു. കമ്പനിയുടെ മൂലധനത്തേക്കാള്‍ കൂടിയ തുകയാണ് പദ്ധതിച്ചെലവ്. മാലിന്യസംസ്കരണപദ്ധതിയുടെ അനിവാര്യത ചൂഷണംചെയ്താണ് കൂടിയ തുകയുടെ നിര്‍ദേശം ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി അംഗീകരിച്ചത്. ഭീമമായ തുകയുടെ പദ്ധതിയായതുകൊണ്ടും സുതാര്യമായ ഇടപാടല്ലാത്തതുകൊണ്ടും പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനോട് ആരോഗ്യമന്ത്രിയായിരുന്ന കെ കെ രാമചന്ദ്രന്‍ വിയോജിച്ചു. രാമചന്ദ്രന്‍ മാറി എ സുജനപാല്‍ ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ഉടന്‍ പദ്ധതിക്ക് അനുമതി നല്‍കി. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. ഇതുസംബന്ധിച്ച് തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്. ജൂണ്‍ 25നകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അഴിമതിരഹിതനാക്കി ഉമ്മന്‍ചാണ്ടിയെ മാറ്റുന്ന റിപ്പോര്‍ട്ടായിരിക്കും വിജിലന്‍സ് ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കുകയെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകാനിടയില്ല.

സൈന്‍ ബോര്‍ഡ് അഴിമതിക്കേസില്‍ ഒന്നാംപ്രതിയായ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി ഒരു ഹര്‍ജി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത് ടൈറ്റാനിയം കേസ് രജിസ്റ്റര്‍ചെയ്യാതിരിക്കാന്‍വേണ്ടി കൂടിയാണ്. ഉമ്മന്‍ചാണ്ടിക്ക് പങ്കാളിത്തമുള്ള മൂന്നാമത്തെ അഴിമതിക്കേസാണ് സൈന്‍ ബോര്‍ഡ് ഇടപാട്. 500 കോടി രൂപയുടെ അഴിമതി ആരോപണമാണ് ഈ ഇടപാടുസംബന്ധിച്ച് നിയമസഭയില്‍ ടി എം ജേക്കബ് 2005 ജൂലൈ 18ന് ഉന്നയിച്ചത്. നിയമസഭാസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറായാല്‍ തെളിവുകള്‍ നല്‍കാമെന്നും 500 കോടിയുടെ അഴിമതി തെളിയിക്കാമെന്നും ടി എം ജേക്കബ് വെല്ലുവിളിച്ചിരുന്നു. ഉമ്മന്‍ചാണ്ടിക്ക് അധികാരത്തിന്റെ അഹങ്കാരമാണെന്നും 500 കോടി രൂപയുടെ കൈക്കൂലിപ്പണത്തിന്റെ പങ്ക് അദ്ദേഹം കൈപ്പറ്റിയെന്നുമാണ് യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി എം ജേക്കബ് അന്നു പറഞ്ഞത്. ടി എം ജേക്കബ്ബിന്റെ വെല്ലുവിളി സ്വീകരിച്ച് അന്വേഷണം നടത്താന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധമായില്ല. കൈ ശുദ്ധമായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി അന്നതിന് തയ്യാറാകുമായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടി എം ജേക്കബ് ഉന്നയിച്ച ആരോപണത്തെക്കുറിച്ച് വിജിലന്‍സിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്തെ ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നതാണ് വിജിലന്‍സ് കേസ്. നാഷണല്‍ ഹൈവേ ചീഫ് എന്‍ജിനിയര്‍ പി സി കുട്ടപ്പന്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ചീഫ് എന്‍ജിനിയര്‍ ജോസഫ് മാത്യു, കരാറുകാരന്‍ ഹബീബ് റഹ്മാന്‍ എന്നിവരാണ് വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതികള്‍. കേസന്വേഷണം സത്യസന്ധമായി നടന്നാല്‍ ഒന്നാംപ്രതിസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയാണ് വരേണ്ടത്. കരാറുകാരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍മാത്രമാണ് തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനിയര്‍ കരാര്‍ നല്‍കിയത്. അങ്ങനെ ഉത്തരവ് ഇറക്കിയതാകട്ടെ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണവും. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിച്ചില്ല. ഇതേരീതിയിലാണ് സംസ്ഥാനപാതയിലും കരാര്‍ നല്‍കിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷപോലും കരാറുകാരനില്‍നിന്ന് വാങ്ങിയില്ല. പരമാവധി അഞ്ചുവര്‍ഷംവരെമാത്രമേ കരാര്‍ നല്‍കാവൂ എന്ന കേന്ദ്രനിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് 30 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ ക്ഷണിക്കാതെ സ്വന്തക്കാര്‍ക്ക് കരാര്‍ നല്‍കുക എന്നത് യുഡിഎഫ് സര്‍ക്കാര്‍ പലപ്പോഴും സ്വീകരിക്കുന്ന നിലപാടാണ്. പാമൊലിന്‍, ടൈറ്റാനിയം ഇടപാടുകളില്‍ ഇത് കാണാം. ഇവിടെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയാതീതമായി തെളിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

2011 ജൂണ്‍ ഏഴിനായിരുന്നു പ്രതികളെ പ്രോസിക്യൂട്ടുചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാര്‍ അനുമതിക്കായി എഴുതിയത്. എന്നാല്‍, സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. കേവലം ഉദ്യോഗസ്ഥര്‍മാത്രം പ്രതിയായ ഒരു കേസിന് പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരിക്കാന്‍ കാരണമെന്തെന്ന് യുഡിഎഫിന് വിശദീകരിക്കാനാകുന്നില്ല. സര്‍ക്കാരിന് വന്ന നഷ്ടം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ബാലിശമായ ന്യായമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിരത്തുന്നത്. 500 കോടി രൂപ സര്‍ക്കാരിന് നഷ്ടമുണ്ടായി എന്ന വിജിലന്‍സ് ഐജി സെന്‍കുമാര്‍ ഗുപ്തയുടെ റിപ്പോര്‍ട്ടുപോലും സര്‍ക്കാര്‍ പൂഴ്ത്തിവച്ചു. കേവലം ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍മാത്രമല്ല, മുഖ്യമന്ത്രിയെക്കൂടി രക്ഷിച്ചെടുക്കലാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരുന്ന സര്‍ക്കാരിന്റെ ലക്ഷ്യം. ലാവ്ലിന്‍ കേസില്‍ വിജിലന്‍സ് പ്രോസിക്യൂഷന്‍ നടപടിയുടെ അനുമതിക്കായി അപേക്ഷ നല്‍കിയപ്പോള്‍, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു. ഇവിടെ അതുപോലും ചെയ്തില്ല. മുഖ്യമന്ത്രിതന്നെ നിയമോപദേശകനായി. ഫലത്തില്‍ താന്‍ പ്രതിയായ കേസ് താന്‍തന്നെ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുന്ന മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറി. ജഡ്ജിയെ പുകച്ച് പുറത്തുചാടിച്ചവര്‍ക്ക് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാനാണോ പ്രയാസം!

സൈന്‍ ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കുന്നതായി കോടതിയെ വിജിലന്‍സ് അറിയിച്ചപ്പോള്‍, നഗ്നമായി ഭരണസംവിധാനം ദുരുപയോഗംചെയ്യുന്ന മുഖ്യമന്ത്രിയെയാണ് കേരളീയര്‍ കണ്ടത്. സിപിഐ എം വിരുദ്ധ വാര്‍ത്താപ്രവാഹത്തില്‍ മുങ്ങിപ്പോയ സംഭവമാണ് സൈന്‍ ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിച്ച സര്‍ക്കാര്‍നടപടി. അഴിമതി സ്വാഭാവികമായ ഒരു പ്രക്രിയയല്ല; പൊതുസ്വത്ത് കൊള്ളയടിക്കാന്‍ ഭരണകൂടം അവസരം ഒരുക്കുന്നതുമൂലം ഉണ്ടാകുന്നതാണ്. അത്തരം അവസരങ്ങളില്‍ പിടിക്കപ്പെട്ടാല്‍ കേസ് ഒഴിവാക്കുക എന്നതും വലതുപക്ഷഭരണത്തിന്റെ രീതിയാണ്. ഇത്തരം നടപടികള്‍മൂലമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം ആളറിയാതെ കടന്നുപോയത്. ആളെ അറിയിക്കാനാകട്ടെ ശുഭകരമായ കാര്യങ്ങളില്ലതാനും. തമ്മിലടിയും അഴിമതിയും മാത്രം. അഴിമതിക്കേസുകള്‍ ഒന്നൊന്നായി പിന്‍വലിക്കുന്നത് നേട്ടങ്ങളുടെ പട്ടികയില്‍ ആരും പെടുത്തുകയില്ലല്ലോ.

യുഡിഎഫിനെ സഹായിക്കുന്ന "മ"പത്രം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ഇപ്രകാരം എഴുതി: ""കഷ്ടിച്ച് കേവലഭൂരിപക്ഷം കൈമുതലുള്ള ഒരു സര്‍ക്കാരിന് ഒരുവര്‍ഷത്തെ ആയുസ്സുണ്ടായി എന്നതുപോലും പലര്‍ക്കും അത്ഭുതമായിരുന്നു. എന്നാല്‍ ഇച്ഛാശക്തിയുള്ള നേതൃത്വമുണ്ടെങ്കില്‍ ഈ ബലഹീനതകളെ മറികടന്ന് ഇന്ദ്രജാലം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ട്രാക്ക് റെക്കോഡ് തെളിയിക്കുന്നത്"". ഈ വിലയിരുത്തല്‍ തികച്ചും ശരിയാണ്. അക്ഷരാര്‍ഥത്തില്‍ ഭരണം നിലനിര്‍ത്താന്‍ ഇന്ദ്രജാലംതന്നെയാണ് മുഖ്യമന്ത്രി സൃഷ്ടിക്കുന്നത്. അഴിമതിക്കേസുകള്‍ ഒഴിവാക്കിയുള്ള ട്രാക്ക് റെക്കോഡുതന്നെയാണ് യുഡിഎഫിനുള്ളത്. അതാണ് സൈന്‍ ബോര്‍ഡ് കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം തെളിയിക്കുന്നത്.

*
എം വി ജയരാജന്‍ ദേശാഭിമാനി 28 മേയ് 2012

No comments: