Monday, May 14, 2012

പ്രശ്നങ്ങളില്‍ മുഖംതിരിച്ച്

പതിനഞ്ചാം ലോക്സഭയുടെ ആദ്യസമ്മേളനത്തിന് ശേഷം വിവിധ വകുപ്പുകളിലേക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ചചെയ്യുന്നതിന് ഏപ്രില്‍ 24, 25 തീയതികളിലാണ് പാര്‍ലമെന്റ് വീണ്ടും സമ്മേളിച്ചത്. കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ ഏപ്രില്‍ 24ന് രണ്ട് പ്രാവശ്യം മാറ്റിവച്ച സഭ പിന്നീട് നടപടിക്രമങ്ങളിലേക്ക് പോകാതെ പിരിഞ്ഞു.

ഏപ്രില്‍ 25 മുതല്‍ വിവിധ വകുപ്പുകളെ സംബന്ധിച്ചുള്ള ചര്‍ച്ച ആരംഭിച്ചു. 25, 26 തീയതികളില്‍ റെയില്‍വേ ഉപധനാഭ്യര്‍ഥനയാണ് ചര്‍ച്ചചെയ്തത്. പൊതുബജറ്റില്‍ ഉയര്‍ന്ന ആവശ്യങ്ങളും വിമര്‍ശങ്ങളും തന്നെയാണ് ഉപധനാഭ്യര്‍ഥനകളിലും പ്രകടമായത്. അന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞത് ഉപധനാഭ്യര്‍ഥന ചര്‍ച്ചാവേളയില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഗണിക്കുമെന്നാണ്. എന്നാല്‍, കേരളത്തിന്റെ ഒരു പ്രശ്നവും അംഗീകരിക്കാന്‍ മന്ത്രി തയ്യാറായില്ല; പിന്നീട് പരിശോധിക്കും എന്ന് പറഞ്ഞ് ഒഴിയുകയാണ് ഉണ്ടായത്. റെയില്‍വേ ബജറ്റിനെതിരെ കേരളത്തില്‍നിന്ന് ശക്തമായ വിമര്‍ശമാണ് ഉയര്‍ന്നത്. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് രാമചന്ദ്ര ഡോം ആണ് പ്രധാനമായും ചര്‍ച്ചയില്‍ പങ്കെടുത്തത്. മന്ത്രി മുകുള്‍ റോയ് മറുപടി പറഞ്ഞു.

അഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമായിരുന്നു. നിയമസമാധാന രംഗത്തെ തകര്‍ച്ച ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ മിക്കവരും സംസാരിച്ചത്. മാവോയിസ്റ്റ് അക്രമം, വര്‍ഗീയ കലാപം തുടങ്ങിയ പ്രധാന വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്ലിനെതിരെ ശക്തമായ വിമര്‍ശം ഉയര്‍ന്നു. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ടിഎംസി, ഡിഎംകെ തുടങ്ങിയ കക്ഷികളും എസ്പി, ബിഎസ്പി, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ടികളും എതിര്‍ത്താണ് സംസാരിച്ചത്. ഭീകരവിരുദ്ധ നിയമത്തിന്റെ പേരില്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നയത്തിനെതിരെ ശക്തമായ വിമര്‍ശം പാര്‍ലമെന്റില്‍ ഉയര്‍ന്നു. ചര്‍ച്ചയില്‍ സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത്് കഹന്‍ ദാസ്് പങ്കെടുത്തു.

മറ്റ് രാഷ്ട്രീയ പാര്‍ടികളുടെ പ്രധാന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. ആരോഗ്യവകുപ്പിന്റെ ചര്‍ച്ചകളില്‍ ശക്തമായ വിമര്‍ശമാണ് ഉയര്‍ന്നത്. സംസ്ഥാനങ്ങളിലെ പോരായ്മകളും പരാതികളും വിവരിക്കുന്ന ഒന്നായി ചര്‍ച്ചമാറി. ആരോഗ്യം സംസ്ഥാനത്തിന്റെ പരിധിയിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ മന്ത്രി ഗുലാം നബി ആസാദ് ശ്രമിച്ചെങ്കിലും അത് കൂടുതല്‍ വിമര്‍ശങ്ങള്‍ക്ക് വഴിവച്ചു. ലോക്സഭയില്‍ രണ്ട് പ്രാവശ്യം വോട്ടെടുപ്പ് വേണ്ടിവന്നു. നിലവിലുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ കാലാവധി ഒരു വര്‍ഷംകൂടി നീട്ടാനുള്ള ഭേദഗതിക്കെതിരായിരുന്നു ആദ്യത്തെ വോട്ടെടുപ്പ.് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ കൗണ്‍സില്‍ വേണമെന്ന് ശക്തമായ അഭിപ്രായം ഉയര്‍ന്നു. ഈ രംഗത്ത് നടക്കുന്ന അഴിമതിയുടെ കഥകള്‍ പല അംഗങ്ങളും ഉദാഹരണസഹിതം വിവരിച്ചു. തൃപ്തികരമായ മറുപടിയില്ലാതെ മന്ത്രി കുഴഞ്ഞു. കാലാവധി നീട്ടാനുള്ള ഭേദഗതിക്കെതിരായി തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടുചെയ്തു. സര്‍ക്കാരിന് അനുകൂലമായി 100 ഉം എതിരായി 57 വോട്ടുമാണ് വന്നത്. പ്രതിപക്ഷം ആകെ സഭയില്‍ ഹാജരായിരുന്നുവെങ്കില്‍ ബില്‍ പരാജയപ്പെടുമായിരുന്നു. സിപിഎമ്മിനെ പ്രതിനിധാനംചെയ്ത് ഡോ. അനൂപ് കുമാര്‍ സാഹ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രധാന ചര്‍ച്ച നടന്നത് ധനകാര്യ ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ടാണ്. ബജറ്റിലെ നികുതി നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട ഭേദഗതികളാണ് ധനബില്ലില്‍ പ്രധാനമായും വരുന്നത്. പൊതുബജറ്റില്‍ കോര്‍പറേറ്റ് മാനോജ്മെന്റിന് അനുകൂല സമീപനമാണ് ധനമന്ത്രി സ്വീകരിച്ചത്. 5.3 ശതമാനം കമ്മി പ്രതീക്ഷിക്കുന്ന ബജറ്റില്‍ 4500 കോടി രൂപ വന്‍കിടക്കാര്‍ക്ക് സൗജന്യം നല്‍കുകയും 46,500 കോടി രൂപ സാധാരണക്കാരുടെമേല്‍ നികുതി അടിച്ചേല്‍പ്പിക്കുകയുമാണ് ചെയ്തത്. പിരിച്ചെടുക്കേണ്ട 5,28,000 കോടി രൂപ ഇളവ് നല്‍കുക വഴി വന്‍കിടക്കാര്‍ക്കുളള സൗജന്യം വീണ്ടും വര്‍ധിപ്പിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നത് വഴി 30,000 കോടി രൂപ പ്രതീക്ഷിക്കുന്ന ബജറ്റ് 31,000 കോടി രൂപയുടെ സബ്സിഡിയാണ് വിവിധ ഇനങ്ങളില്‍ വെട്ടിക്കുറച്ചത്. ധനബില്ലിലെ പുതിയ നിര്‍ദേശങ്ങള്‍ വന്‍കിടക്കാര്‍ക്കും കുത്തകകള്‍ക്കും വീണ്ടും സൗജന്യങ്ങള്‍ നല്‍കുന്നതാണ്. വിദേശനിക്ഷേപ നിയന്ത്രണ നിയമം ഒരു വര്‍ഷത്തേക്ക് മാറ്റിവയ്ക്കുക വഴി വിദേശകുത്തകകള്‍ക്ക് പരവതാനി വിരിക്കുകയാണ് ധനമന്ത്രി ചെയ്തത്. സ്ഥലകൈമാറ്റത്തിനുള്ള നികുതിയിലും സ്വര്‍ണാഭരണങ്ങള്‍ക്കുമേലുള്ള നികുതിയിലും കുറവുവരുത്തി. 1949ലെ ഇന്‍കം ടാക്സ് ആക്ട് കോടതി വിധിയെത്തുടര്‍ന്ന് മുന്‍കാല പ്രാബല്യത്തോടെ ഭേദഗതിചെയ്തത് സ്വാഗതാര്‍ഹമാണ്. കുത്തകകളെ അനുകൂലിക്കുന്ന ഭേദഗതിയെ ഇടതുപാര്‍ടികളാണ് ശക്തമായി എതിര്‍ത്തത്. വന്‍കിടക്കാര്‍ക്കുവേണ്ടി ബിജെപിയും കോണ്‍ഗ്രസും മറ്റു പാര്‍ടികളും കൈകോര്‍ക്കുന്ന രംഗമാണ് പാര്‍ലമെന്റില്‍ കണ്ടത്. ഇടതുപക്ഷ പാര്‍ടികളുടെ 22 വോട്ടിനെതിരെ കോണ്‍ഗ്രസും ബിജെപിയും മറ്റ് കക്ഷികളും ചേര്‍ന്നപ്പോള്‍ 212 വോട്ടിന് ഭേദഗതികള്‍ പാസായി. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് ചൗധരി, എം ബി രാജേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാലുദിവസം ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കേണ്ടിവന്നു. അംഗങ്ങളുടെ സമ്മര്‍ദത്തെതുടര്‍ന്ന് എല്ലാ പാര്‍ടിനേതാക്കളും പങ്കെടുത്ത പൊതുചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വഴങ്ങി. ഭക്ഷ്യ ഉല്‍പ്പാദനം വര്‍ധിച്ച സന്ദര്‍ഭത്തില്‍ സംഭരണ രംഗത്തെ ഗുരുതരമായ വീഴ്ചയാണ് അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചത്. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ഉറപ്പുനല്‍കി. വിദ്യാഭ്യാസ അവകാശ ഭേദഗതിനിയമം രാജ്യസഭയിലും ലോക്സഭയിലും ചര്‍ച്ചയ്ക്ക് ശേഷം പാസാക്കി. ലോക്സഭയില്‍ പി കെ ബിജുവും രാജ്യസഭയില്‍ പി രാജീവും സംസാരിച്ചു. ലോക്സഭയില്‍ സിവില്‍ ഏവിയേഷന്റെ ചര്‍ച്ചയില്‍ പി കരുണാകരന്‍ പങ്കെടുത്തു. പ്ലാച്ചിമട ട്രിബ്യൂണല്‍ വിഷയം ബിജു അവതരിപ്പിക്കുകയും മറ്റ് അംഗങ്ങള്‍ പിന്‍താങ്ങുകയുംചെയ്തു. രാജ്യസഭയില്‍ റെയില്‍വേയുടെയും മോട്ടോര്‍ വെഹിക്കിള്‍ ഭേദഗതി നിയമത്തിലും ബാലഗോപാലും മെഡിക്കല്‍ കൗണ്‍സില്‍, മാര്യേജ് ബില്‍ എന്നിവയുടെ ചര്‍ച്ചയില്‍ പി രാജീവും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഭേദഗതി നിയമത്തില്‍ ടി എന്‍ സീമയും ലേബര്‍ ഭേദഗതി നിയമത്തില്‍ തപന്‍ സെന്നും കല്‍ക്കരി ഭേദഗതിനിയമത്തില്‍ ശ്യാമള്‍ ചക്രവര്‍ത്തിയും പ്രതിരോധ വകുപ്പിന്റെ ചര്‍ച്ചയില്‍ ടി കെ രംഗരാജനും മെഡിക്കല്‍ കൗണ്‍സില്‍, ലേബര്‍ ഭേദഗതി നിയമങ്ങളില്‍ എം പി അച്യുതനും പങ്കെടുത്തു. രംഗനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് എ സമ്പത്ത് ലോക്സഭയില്‍ ആവശ്യപ്പെട്ടു.

മെയ് 10ന് ചോദ്യോത്തരവേളയ്ക്ക് ശേഷം അസാധാരണ സംഭവങ്ങള്‍ക്ക് സഭ സാക്ഷിയായി. ധനബില്‍ പാസായശേഷം നികുതി സൗജന്യവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചില പ്രസ്താവനകള്‍ വന്നു എന്നുപറഞ്ഞ് ബിജെപിയിലെ ജസ്വന്ദ് സിങ്് വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തി. ധനമന്ത്രി പ്രണബ് മുഖര്‍ജി ക്ഷോഭത്തോടെ ഇതിനെ ചോദ്യംചെയ്യുകയും വാക് തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു മണിവരെ സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഹിലരി ക്ലിന്റന്റെ കൊല്‍ക്കത്ത സന്ദര്‍ശനത്തിന്റെ ഭാഗമായി ചെറുകിട മേഖലയില്‍ വിദേശനിക്ഷേപപ്രശ്നത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയ വാര്‍ത്ത രാജ്യസഭയില്‍ ബഹളത്തിനും സഭ നിര്‍ത്തിവയ്ക്കുന്നതിലേക്കും എത്തിച്ചു. രാജ്യത്തെ ബാധിക്കുന്ന നയപരമായ പ്രശ്നം ഒരു സംസ്ഥാന മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യുന്നതിനെ സിപിഐ എം നേതാവ് സീതാറാം യെച്ചൂരി ശക്തമായി വിമര്‍ശിച്ചു. കേരളത്തിനുള്ള മണ്ണെണ്ണ ക്വോട്ട വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ രാവിലെ 10.30ന് ധര്‍ണ ആരംഭിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഇടതുപക്ഷ എംപിമാരും ഇതില്‍ പങ്കെടുത്തു. ശൂന്യവേളയില്‍ പാര്‍ലമെന്റിലും ഈ വിഷയം ചര്‍ച്ചയായി.

സാധാരണഗതിയില്‍ വെള്ളിയാഴ്ച സഭയില്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല. സ്വകാര്യബില്ലുകളും പ്രമേയങ്ങളും ചര്‍ച്ചചെയ്യുന്ന ദിവസമാണത്. എന്നാല്‍, അന്ന് സഭ സമ്മേളിച്ച ഉടന്‍, സിബിഎസ്സി പുസ്തകത്തില്‍ ഡോ. അംബേദ്കറെ വിമര്‍ശിച്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഉയര്‍ത്തി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. എല്ലാ പാര്‍ടിയിലുംപെട്ടവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഭരണഘടന നിര്‍മാണത്തിന് മൂന്നുവര്‍ഷത്തിലധികം സമയമെടുത്തതിന് ജവാഹര്‍ലാല്‍ നെഹ്റു അംബേദ്കറെ വിമര്‍ശിക്കുന്ന നിലയിലാണ് കാര്‍ട്ടൂണ്‍. അംഗങ്ങളുടെ പ്രതിഷേധം ശക്തിപ്പെട്ടപ്പോള്‍ പ്രണബ് മുഖര്‍ജി ഇടപെട്ട് ഈ കാര്യത്തില്‍ സഭയ്ക്ക് ആകെയുള്ള പ്രതിഷേധവും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തി. വീണ്ടും ഈ പ്രശ്നം ഉയര്‍ന്നതോടെ സഭ ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റി. രണ്ട് മണിക്ക് വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിഷേധമുദ്രാവാക്യവുമായി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. വകുപ്പിന്റെ ചുമതലയുള്ള കപില്‍ സിബല്‍ സര്‍ക്കാരിനു വേണ്ടി വീണ്ടും പ്രസ്താവന നടത്തി. കാര്‍ട്ടൂണ്‍ ഉള്‍പ്പെടെയുളള ഭാഗം സിലബസില്‍നിന്ന് പിന്‍വലിക്കുമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. രാജ്യസഭയിലും ഇതേ പ്രശ്നം ഉയര്‍ന്നുവരുകയും പ്രക്ഷുബ്ധമായ അന്തരീക്ഷത്തിന് കാരണമാവുകയുംചെയ്തു.

*
പി കരുണാകരന്‍ ദേശാഭിമാനി 14 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പതിനഞ്ചാം ലോക്സഭയുടെ ആദ്യസമ്മേളനത്തിന് ശേഷം വിവിധ വകുപ്പുകളിലേക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ചചെയ്യുന്നതിന് ഏപ്രില്‍ 24, 25 തീയതികളിലാണ് പാര്‍ലമെന്റ് വീണ്ടും സമ്മേളിച്ചത്. കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ ഏപ്രില്‍ 24ന് രണ്ട് പ്രാവശ്യം മാറ്റിവച്ച സഭ പിന്നീട് നടപടിക്രമങ്ങളിലേക്ക് പോകാതെ പിരിഞ്ഞു.