Tuesday, April 24, 2012

വായ്പയില്‍ കുരുങ്ങുന്ന വിദ്യാഭ്യാസം

അടിസ്ഥാന വിദ്യാഭ്യാസപദ്ധതിക്ക് 1937ല്‍ വാര്‍ധാസമ്മേളനം രൂപംകൊടുക്കുമ്പോള്‍ വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാവണമെന്ന കാഴ്ചപ്പാട് മഹാത്മാഗാന്ധിക്കുണ്ടായിരുന്നു. വേലയില്‍ വിളയുന്ന വിദ്യാഭ്യാസം എന്ന അദ്ദേഹത്തിന്റെ ആശയം വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കേവലസ്വപ്നം മാത്രമായിരുന്നില്ല, മറിച്ച്, സാര്‍വത്രികവിദ്യാഭ്യാസത്തിന് ദാരിദ്ര്യം തടസ്സമാവരുതെന്ന ദീര്‍ഘവീക്ഷണംകൂടിയായിരുന്നു. എന്നാല്‍, വിദ്യാഭ്യാസത്തിന്റെ സ്വയംപര്യാപ്തത എന്ന കാഴ്ചപ്പാടിനെയും അത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന യാഥാര്‍ഥ്യത്തെയും തകിടംമറിച്ച് വിദ്യാഭ്യാസത്തെ വ്യക്തിയുടെ ബാധ്യതയാക്കിത്തീര്‍ക്കുകയാണ് വാര്‍ധാപദ്ധതിയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ഇന്ത്യന്‍ ഭരണാധികാരികള്‍.

വിദ്യാഭ്യാസത്തില്‍നിന്ന് സംസ്കാരത്തെ അടര്‍ത്തിമാറ്റി അവിടെ സമ്പത്തിനെ പ്രതിഷ്ഠിക്കുകയെന്നത് നവലിബറല്‍ സാമ്പത്തികനയത്തിന്റെ ലക്ഷ്യമായിരുന്നു. സാമ്പത്തികലാഭംമാത്രമാണ് ഉന്നതവിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കുന്നതെന്ന ധാരണ വിശേഷിച്ചൊരു പ്രചാരണവുമില്ലാതെ സമൂഹത്തിന്റെ പൊതുബോധത്തില്‍ സ്ഥാപിച്ചെടുക്കാന്‍ ഈ നയത്തിനു കഴിഞ്ഞു. ഇന്ത്യന്‍ ഭരണാധികാരികളുടെ ആത്മാര്‍ഥമായ ശ്രമത്തിന്റെകൂടി ഫലമാണത്. രണ്ടു പതിറ്റാണ്ടായി തുടരുന്ന ഈ ശ്രമത്തിന്റെ സമ്പൂര്‍ണ പ്രതിഫലനമാണ് 2012-13 സാമ്പത്തികവര്‍ഷത്തെ കേന്ദ്രബജറ്റ്.

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ആദ്യവര്‍ഷത്തില്‍ അവതരിപ്പിക്കപ്പെട്ട ബജറ്റ് വിദ്യാഭ്യാസത്തിന് പൊതുവിലും ഉന്നതവിദ്യാഭ്യാസത്തിന് വിശേഷിച്ചും നിരാശയാണ് നല്‍കുന്നത്. 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തെ അവലോകനംചെയ്യാനോ അപാകതകള്‍ പരിഹരിക്കാനോ ഉള്ള ഒരു നടപടിയും ബജറ്റിലില്ല. ഗുണനിലവാരമുള്ള പ്രാഥമികവിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സര്‍വശിക്ഷാ അഭിയാ (എസ്എസ്എ)ന് നാമമാത്ര പരിഗണനയാണ് നല്‍കിയിരിക്കുന്നത്. 2011-12 വര്‍ഷത്തിലെ 21,000 കോടിയുടെ സ്ഥാനത്ത് 25,555 കോടിയുടെ വകയിരുത്തലില്‍ ആ പരിഗണന ഒതുങ്ങുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സെസ് 43 ശതമാനത്തില്‍നിന്ന് 41.6 ശതമാനമായി കുറച്ചുവെന്നതും കാണുക. സമൂഹത്തിന്റെ വിദ്യാഭ്യാസം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന പ്രാഥമിക പാഠം വിസ്മരിക്കപ്പെടുന്നുവെന്നര്‍ഥം.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കണമെന്നും അതില്‍ പകുതി െ്രപെമറി വിദ്യാഭ്യാസത്തിനായിരിക്കണമെന്നുമുള്ള നിര്‍ദേശത്തിന് 40 വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍,2009-10 ലെ കണക്കനുസരിച്ച് 3.7 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി വകയിരുത്തിയിട്ടുള്ളത്. അതേസമയം ബജറ്റില്‍ വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്ന തുകയില്‍ അനിവാര്യമായ വര്‍ധനയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് വ്യക്തമാവുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വകയിരുത്തലായ 4.65 ശതമാനത്തില്‍ നിന്ന് 4.97 ശതമാനമായി ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വിഹിതം കണക്കിലെടുക്കുമ്പോള്‍ ആകെ ബജറ്റിന്റെ 0.69 ശതമാന (2011-12)ത്തില്‍നിന്ന് 0.73 ശതമാന(2012-13)ത്തിലേക്കുള്ള വര്‍ധനമാത്രമാണിത്.

ആഗ്രഹിക്കുന്ന മുഴുവന്‍പേര്‍ക്കും ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുമെന്നും അതിനായി രാജ്യത്ത് കൂടുതല്‍ സര്‍വകലാശാലകളും കോളേജുകളും ആരംഭിക്കുമെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവരുടെ സാമ്പത്തികബാധ്യത കുറയ്ക്കുമെന്നും ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. അതായത് പ്രാപ്യതയും തുല്യതയും ഗുണതയും ഉറപ്പാക്കുമെന്നര്‍ഥം. സ്വീകാര്യമായ അഭിപ്രായമാണത്. എന്നാല്‍, അതിനു തികച്ചും വിരുദ്ധമായ നയസമീപനമാണ് ഉന്നതവിദ്യാഭ്യാസത്തോട് കേന്ദ്രബജറ്റിനുള്ളത്. ഉന്നതവിദ്യാഭ്യാസത്തെ സാമ്പത്തികമായി സഹായിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത പ്രതിബദ്ധത ബജറ്റില്‍ പ്രതിഫലിക്കുന്നില്ല.

ആകെയുള്ള പ്രവേശന നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസത്തിലെ പ്രാപ്യത വിലയിരുത്തുന്നത്. 1950-51 ല്‍ 0.7 ശതമാനമായിരുന്ന പ്രവേശന നിരക്ക് ആറു പതിറ്റാണ്ട് പിന്നിടുമ്പോള്‍ കേവലം 15 ശതമാനമായാണ് ഉയര്‍ന്നത്. 2020 ആവുമ്പോഴേക്കും ഇത് ഇരട്ടിയാക്കുമെന്നാണ് കപില്‍ സിബലിന്റെ വാഗ്ദാനം. എന്നാല്‍, അതിനുള്ള ഒരു പദ്ധതിയും ബജറ്റിലില്ല. പകരം വിദ്യാഭ്യാസലോണിന് സബ്സിഡി അനുവദിക്കുകയാണ് ചെയ്തിട്ടുള്ളത്.

അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സുഗമമായി ലോണ്‍ ലഭിക്കുന്നതിന് ഫണ്ട് രൂപീകരിക്കുമെന്നതാണ് ഉന്നതവിദ്യാഭ്യാസത്തിന് ഈ ബജറ്റിലെ ഒരേയൊരു പുതിയ സംരംഭം. ഫണ്ടിന്റെ സ്വഭാവവും പ്രവര്‍ത്തനരീതിയും മറ്റും നിര്‍വചിക്കപ്പെട്ടിട്ടില്ല. നിലവില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ബാങ്കുകളാണ് വിദ്യാഭ്യാസ വായ്പ നല്‍കുന്നത്. തിരിച്ചടവിന് ശേഷിയുണ്ടെന്ന് ഉറപ്പാക്കിമാത്രമേ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നല്‍കുകയുള്ളൂ. 2009- "10 ല്‍ സാമ്പത്തികമായ ദുര്‍ബലവിഭാഗത്തിന് വിദ്യാഭ്യാസവായ്പയുടെ പലിശയില്‍ സബ്സിഡി നല്‍കിയായിരുന്നു സര്‍ക്കാരിന്റെ പിന്മാറ്റം പ്രകടമായത്. ഇതിനായി 2011-12ല്‍ വകയിരുത്തിയത് 640 കോടി രൂപയായിരുന്നുവെങ്കില്‍ ഇത്തവണ അത് 800 കോടിയായി ഉയര്‍ത്തി. അതേസമയം യുജിസിക്കുള്ള വകയിരുത്തലില്‍ 8927 കോടിയില്‍നിന്ന് കേവലം 1423 കോടിയുടെ വര്‍ധന മാത്രമാണ് വരുത്തിയിട്ടുള്ളത്. ഇത് അശാസ്ത്രീയവും നിരുത്തരവാദപരവുമായ പ്രവണതയാണ്.

സമൂഹത്തിലെ പൗരന്മാരെ സ്വയംപര്യാപ്തരും കാര്യക്ഷമതയുള്ളവരുമാക്കുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പങ്ക് തിരിച്ചറിയുന്ന ഇതര രാജ്യങ്ങള്‍ വിദ്യാഭ്യാസത്തെ സാമ്പത്തികമായി സഹായിക്കുകയെന്നത് പ്രാഥമികമായും സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നു. അത് കമ്പോള ശക്തികള്‍ക്കു വിട്ടുകൊടുക്കുകയല്ല അവര്‍ ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസ സംവിധാനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്തുള്ള ചൈനയും രണ്ടാം സ്ഥാനത്തുള്ള അമേരിക്കയും ഒരു വിദ്യാര്‍ഥിക്കായി ആകെ ചെലവഴിക്കുന്ന ശരാശരി തുക യഥാക്രമം 2500 ഡോളറും 10000 ഡോളറും ആയിരിക്കുമ്പോള്‍ ഇന്ത്യയുടേത് കേവലം 400 ഡോളറാണ്. വികസ്വരരാഷ്ട്രങ്ങളുടെ ഇക്കാര്യത്തിലുള്ള വകയിരുത്തല്‍ ശരാശരി 1000 ഡോളറാണ്. എന്നാല്‍, ലാഭം ലക്ഷ്യമാക്കുന്ന ബാങ്കുകളില്‍നിന്ന് പരമാവധി വായ്പയെടുക്കാന്‍ പ്രേരിപ്പിക്കുന്നവിധത്തില്‍ സബ്സിഡി നല്‍കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. 2011 മാര്‍ച്ചിലെ കണക്കനുസരിച്ച് ബാങ്കുകളിലെ വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകളുടെ എണ്ണം 22.8 ലക്ഷമാണ്. ഇതിലൂടെ തിരിച്ചടയ്ക്കപ്പെടേണ്ട തുക 42,808 കോടിയും. ബാങ്കുകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലോ പ്രാപ്യതയിലോ തുല്യതയിലോ ഗുണമേന്മയിലോ എന്തു പ്രതിബദ്ധതയാണുണ്ടാവുക?

വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാരിന്റെ പിന്തുണ നിര്‍ത്തലാക്കുകയും അതിന്റെ സ്ഥാനത്ത് വിദ്യാഭ്യാസ ലോണിനെ പ്രതിഷ്ഠിക്കുകയുമാണ് ഉദ്ദേശ്യം. യുനെസ്കോ 1948 ല്‍ മനുഷ്യാവകാശ ചാര്‍ട്ടറില്‍ പറയുന്നത് ഉന്നതവിദ്യാഭ്യാസം മനുഷ്യാവകാശമാണെന്നാണ്. അതോടൊപ്പം ഉന്നതവിദ്യാഭ്യാസം പൊതുസ്വത്താണ്. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവും ശാസ്ത്രീയവും സാങ്കേതികവുമായ ഉല്‍പ്പന്നങ്ങളുടെ ഉറവിടമാണത്. സാമൂഹ്യപുരോഗതിയുടെയും മാനവവികസനത്തിന്റെയും അടിസ്ഥാനഘടകമാണത്. അതിനെ നിലനിര്‍ത്താനും വികസിപ്പിക്കാനും ഭരണകൂടം നേരിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ സവിശേഷമായും അത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവിടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തികസഹായം നേരിട്ടാണ് നല്‍കേണ്ടത്, പൊതു സബ്സിഡി അനുവദിക്കുകയാണ് വേണ്ടത്. പകരം ബാങ്കുവായ്പയില്‍മാത്രം സബ്സിഡി അനുവദിച്ച് വിപണിയുടെ നിയന്ത്രണത്തിന് വിദ്യാഭ്യാസത്തെ വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നത്.

ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ പ്രാപ്യതയും തുല്യതയും ഗുണനിലവാരവും ഇല്ലാതാവുക മാത്രമല്ല, വിദ്യാഭ്യാസം പൊതുവിലും ഉന്നതവിദ്യാഭ്യാസം വിശേഷിച്ചും പൊതുസ്വത്തെന്ന നിലയില്‍നിന്ന് സ്വകാര്യസ്വത്തായും ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വ്യക്തിയുടെമാത്രം ഉത്തരവാദിത്തമായും മാറുകയാണ് ചെയ്യുക. വിദ്യാര്‍ഥിക്കാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്. രക്ഷിതാക്കളുടെ ആശങ്ക വര്‍ധിക്കുകയാണ്. പഠനകാലയളവു മുഴുവന്‍ കടബാധ്യതയെക്കുറിച്ചുള്ള മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന വിദ്യാര്‍ഥിക്ക് പഠനം അനുഭവിക്കാനോ ജീവിതം ആസ്വദിക്കാനോ ആവുന്നില്ല. അവന്/അവള്‍ക്ക് രക്ഷിതാക്കളോടും സമൂഹത്തോടും പ്രതിബദ്ധതയുണ്ടാവണമെന്ന് പ്രതീക്ഷിക്കാന്‍ ആര്‍ക്കാണ് അവകാശം?

*
ഡോ. പി എസ് ശ്രീകല ദേശാഭിമാനി 24 ഏപ്രില്‍ 2012

No comments: