Friday, April 27, 2012

മാധ്യമ നുണയും വളച്ചൊടിക്കലും

സിപിഐ എം ഇരുപതാം കോണ്‍ഗ്രസിനെക്കുറിച്ച് വിവിധ വിഭാഗം കോര്‍പറേറ്റ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ വളച്ചൊടിക്കലുകളുടെയും അര്‍ധസത്യങ്ങളുടെയും നുണകളുടെയും പ്രവാഹമായിരുന്നു. യുപിഎ സര്‍ക്കാരിന് നല്‍കിവന്ന പിന്തുണ 2008 ജൂലൈയില്‍ പിന്‍വലിച്ചശേഷം പാര്‍ടിക്കെതിരായി വന്‍കിട ബിസിനസ് മാധ്യങ്ങളില്‍ ഒരുവിഭാഗം സ്ഥിരമായി വിദ്വേഷപ്രചാരണം നടത്തുകയാണ്. പശ്ചിമബംഗാളിലെയും കേരളത്തിലെയും പരമ്പരാഗത കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമങ്ങളാണ് ഈ പ്രചാരണത്തിന്റെ മുന്‍നിരയിലുള്ളത്.
സിപിഐ എം ഇരുപതാം കോണ്‍ഗ്രസിലേക്ക് നീങ്ങവെ ആനന്ദ്ബസാര്‍ പത്രിക ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ബംഗാളിലെ ഒരുവിഭാഗം മാധ്യമങ്ങള്‍, ബുദ്ധദേവ് ഭട്ടാചാര്യ പാര്‍ടിയുടെ കേന്ദ്രനേതൃത്വവുമായി അതൃപ്തിയിലാണെന്നും അതുകൊണ്ട് അദ്ദേഹം പാര്‍ടിയുടെ പൊളിറ്റ് ബ്യൂറോ- കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചുവരികയാണെന്നും പ്രചരിപ്പിച്ചു. കേന്ദ്രകമ്മിറ്റിയില്‍നിന്നും പൊളിറ്റ് ബ്യൂറോയില്‍നിന്നും തന്നെ ഒഴിവാക്കാന്‍ ബുദ്ധദേവ് ഭട്ടാചാര്യ അഭ്യര്‍ഥിച്ചതായും ഇക്കാര്യം കാണിച്ച് അദ്ദേഹം പാര്‍ടി ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചതായും പാര്‍ടി കോണ്‍ഗ്രസിന്റെ ആദ്യദിവസം കേരളത്തിലെയും ബംഗാളിലെയും അച്ചടി- ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ആരോഗ്യപ്രശ്നങ്ങള്‍ കാരണം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വിശദീകരിച്ച് അദ്ദേഹം ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ "ഉള്ളടക്കംപോലും" ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പുതിയ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ബുദ്ധദേവ് ഉണ്ടായിരിക്കില്ലെന്ന ഊഹാപോഹങ്ങള്‍ അടക്കം നിലനിന്നു. പാര്‍ടിനേതൃത്വത്തില്‍ ആഴമേറിയ ഭിന്നതകളുണ്ടെന്ന് ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ പ്രചാരണങ്ങള്‍.

പാര്‍ടിയുടെ നയപരവും അടവുപരവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരമോന്നത സമിതിയാണ് കോണ്‍ഗ്രസ്. വ്യത്യസ്ത മേഖലകളില്‍ പാര്‍ടിയുടെ പങ്കും പ്രവര്‍ത്തനവും സംബന്ധിച്ച് വിമര്‍ശനാത്മകമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാധ്യമങ്ങള്‍പ്രസിദ്ധീകരിക്കുമെന്ന് പൊതുവെ കരുതുന്നു. പക്ഷേ, ഇവിടെ കണ്ടത് ആസൂത്രിതമായി വിവരങ്ങള്‍ വളച്ചൊടിക്കാനും സത്യമെന്ന പേരില്‍ നുണകള്‍ അവതരിപ്പിക്കാനും ഇവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭാവനാവിലാസങ്ങളെ ആധികാരിക റിപ്പോര്‍ട്ടുകളായി പ്രസിദ്ധീകരിക്കാനുമുള്ള ശ്രമങ്ങളാണ്. വസ്തുതകള്‍ അവതരിപ്പിക്കുക, ഇവയുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തുക എന്നിങ്ങനെ പത്രധര്‍മത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍പോലും പാര്‍ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ചെയ്ത ചില മാധ്യമപ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു. ഇതിന്റെ അങ്ങേയറ്റം പ്രകടമായ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം.

ആനന്ദ് ബസാര്‍ ഗ്രൂപ്പിന്റെ ഇംഗ്ലീഷ് ദിനപത്രമായ ടെലിഗ്രാഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ മികച്ചുനിന്നു. പാര്‍ടി കോണ്‍ഗ്രസ് നടപടിക്രമങ്ങളെക്കുറിച്ച് രണ്ട് ഒന്നാം പേജ് റിപ്പോര്‍ട്ടുകള്‍ ഏപ്രില്‍ ഒമ്പതിന്, ഒറ്റദിവസം ഈ പത്രം പ്രസിദ്ധീകരിച്ചു. പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്രരേഖയ്ക്കുമേല്‍ നടന്ന വോട്ടെടുപ്പ് സംബന്ധിച്ചായിരുന്നു ഇതില്‍ ഒന്ന്. വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന രണ്ടു പ്രതിനിധികളുടെ പേര് ഈ റിപ്പോര്‍ട്ടില്‍ നല്‍കിയിരുന്നു. ഈ രണ്ടു പേരും തെറ്റായിരുന്നു. 727 പ്രതിനിധികളില്‍ ഒരാള്‍ പ്രമേയത്തെ എതിര്‍ത്തതായും മൂന്നുപേര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതായും അന്നേദിവസം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഇത്തരം വോട്ടെടുപ്പ് അസാധാരണമോ അപ്രതീക്ഷിതമോ അല്ല. സിപിഐ എം കോണ്‍ഗ്രസില്‍ പ്രതിനിധികള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാനും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനും തീരുമാനം എടുക്കേണ്ട കാര്യങ്ങളില്‍ വോട്ടവകാശം രേഖപ്പെടുത്താനും അവകാശമുണ്ട്. രാഷ്ട്രീയപ്രമേയത്തിന്റെ കാര്യത്തിലും രണ്ടു പ്രതിനിധികള്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുകയും രണ്ടു പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. പക്ഷേ, ടെലിഗ്രാഫും ഇന്ത്യന്‍ എക്സ്പ്രസും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ ഇതിനെ പാര്‍ടിയിലെ രണ്ടു നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്.

പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രമേയങ്ങള്‍ പ്രതിനിധാനംചെയ്യുന്നത് ഏതെങ്കിലും ഒരു നേതാവിന്റെ വീക്ഷണമല്ല, മറിച്ച് കേന്ദ്രകമ്മിറ്റിയുടെ കാഴ്ചപ്പാടാണെന്ന് കമ്യൂണിസ്റ്റ് പാര്‍ടിയെക്കുറിച്ച് ധാരണയുള്ള ആര്‍ക്കും അറിയാവുന്നതാണ്. കരട് രാഷ്ട്രീയ പ്രമേയമായാലും കരട് പ്രത്യയശാസ്ത്ര രേഖയായാലും അതെല്ലാം ചര്‍ച്ചകളുടെയും കേന്ദ്രകമ്മിറ്റിയില്‍ എത്തിച്ചേരുന്ന പൊതുധാരണകളുടെയും ഉല്‍പ്പന്നങ്ങളാണ്. പാര്‍ടി കോണ്‍ഗ്രസില്‍ എന്തെങ്കിലും ഭിന്നത കണ്ടെത്താന്‍ കഴിയാതെ ഒരു വിഭാഗം മാധ്യങ്ങള്‍ ഇത്തരത്തില്‍ ഭിന്നതകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചു.

ടെലിഗ്രാഫ് ഒന്നാംപേജില്‍ പ്രാധാന്യത്തോടെ നല്‍കിയ മറ്റൊരു വാര്‍ത്ത "സാമ്പത്തികശാസ്ത്രജ്ഞന്‍ വിട്ടുപോകുന്നു" എന്നതായിരുന്നു. ആറു ദിവസത്തെ പാര്‍ടി കോണ്‍ഗ്രസ് പൂര്‍ത്തിയായശേഷം ഡല്‍ഹിയിലേക്ക് മടങ്ങാന്‍ നിശ്ചയിച്ചിരുന്ന പ്രഭാത് പട്നായിക് നാലാംനാളില്‍ രോഷാകുലനായി മടങ്ങുകയാണെന്നായിരുന്നു റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടത്. ഒരു പ്രതിനിധി പട്നായിക്കിനെ വിമര്‍ശിച്ചെന്നും നേതൃത്വത്തിന്റെ നിലപാടില്‍ അദ്ദേഹം നിരാശനാണെന്നും ഈ റിപ്പോര്‍ട്ടില്‍ ആരോപിച്ചു. ഈ റിപ്പോര്‍ട്ട് പൂര്‍ണമായും കെട്ടിച്ചമച്ചതാണ്, ഒന്നാമത്തെ വാര്‍ത്ത എഴുതിയ ലേഖകന്‍തന്നെയാണ് ഇതിന്റെയും സ്രഷ്ടാവ്. കുടുംബാംഗങ്ങളില്‍ ഒരാള്‍ രോഗബാധിതനായി കഴിയുന്നതിനാല്‍ പാര്‍ടി കോണ്‍ഗ്രസില്‍നിന്ന് നേരത്തെ മടങ്ങാന്‍ കോണ്‍ഗ്രസ് തുടങ്ങുംമുമ്പേ താന്‍ ജനറല്‍ സെക്രട്ടറിയില്‍നിന്ന് രേഖാമൂലം അനുമതി വാങ്ങിയിരുന്നതായി പട്നായിക്കിന് കത്തുവഴി പത്രാധിപരെ അറിയിക്കേണ്ട അവസ്ഥ ഉണ്ടായി.

മിത്തുകളുടെ സൃഷ്ടിയില്‍ മലയാള മനോരമയും പിന്നോട്ട് പോയില്ല. പാര്‍ടി കോണ്‍ഗ്രസിനുശേഷം മനോരമ പ്രസിദ്ധീകരിച്ച ആറുകോളം തലക്കെട്ട് വാര്‍ത്തയില്‍, കോണ്‍ഗ്രസ് തെരഞ്ഞെടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ പട്ടികയില്‍ ഒരു മുതിര്‍ന്ന അംഗത്തിന്റെ പേര് എങ്ങനെ താഴേക്കുവന്നുവെന്ന് വിശദീകരിച്ചു. പട്ടികയില്‍ അദ്ദേഹത്തിന്റെ സ്ഥാനം രണ്ടാമത് വരുന്നതിനു പകരം മൂന്നാമതാക്കിയെന്നാണ് പത്രം കണ്ടെത്തിയത്. കീഴ്വഴക്കമനുസരിച്ച് പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ പട്ടിക പ്രഖ്യാപിക്കുന്നത്, ഓരോരുത്തരും പിബിയില്‍ പ്രവേശിച്ചതിന്റെയോ പാര്‍ടി അംഗത്വം ലഭിച്ചതിന്റെയോ സീനിയോറിറ്റി അനുസരിച്ചാണ്. മുന്‍കോണ്‍ഗ്രസിന്റെ അതേ ക്രമത്തില്‍ത്തന്നെയാണ് ഇത്തവണയും പേരുകള്‍ വന്നത്. പാര്‍ടിയില്‍ രൂക്ഷമായ അഭിപ്രായഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കാന്‍ മനോരമ കാട്ടിയ കടുംകൈ ആണ് ഈ റിപ്പോര്‍ട്ട്.

പാര്‍ടിയുടെ രാഷ്ട്രീയവും അടവുപരവുമായ നിലപാട് കൈക്കൊള്ളുന്നതിലും പൊതുവായ പ്രത്യയശാസ്ത്ര കാഴ്ചപ്പാടില്‍ എത്തുന്നതിലും ഭാവിപ്രവര്‍ത്തനത്തിനുള്ള പരിപാടിക്ക് ദിശാബോധം നല്‍കുന്നതിലും തികഞ്ഞ ഐക്യവും ലക്ഷ്യബോധവുമാണ് ഇരുപതാം കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. കോണ്‍ഗ്രസിന്റെ വിജയം അംഗീകരിക്കാന്‍ കോര്‍പറേറ്റ് മാധ്യമങ്ങളില്‍ പലര്‍ക്കും കഴിയുന്നില്ലെന്നാണ് വ്യക്തമാകുന്നത്. സിപിഐ എമ്മിനെക്കുറിച്ച് അവര്‍ എന്ത് കാഴ്ചപ്പാട് പുലര്‍ത്തിയാലും പത്രധര്‍മത്തിന്റെ അടിസ്ഥാനശിലകളെന്നത് ഒരു പരിധിവരെ വസ്തുനിഷ്ഠതയും സത്യം വെളിപ്പെടുത്തലുമാണെന്ന് അംഗീകരിക്കണം.

*
ദേശാഭിമാനി 27 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സിപിഐ എം ഇരുപതാം കോണ്‍ഗ്രസിനെക്കുറിച്ച് വിവിധ വിഭാഗം കോര്‍പറേറ്റ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ വളച്ചൊടിക്കലുകളുടെയും അര്‍ധസത്യങ്ങളുടെയും നുണകളുടെയും പ്രവാഹമായിരുന്നു. യുപിഎ സര്‍ക്കാരിന് നല്‍കിവന്ന പിന്തുണ 2008 ജൂലൈയില്‍ പിന്‍വലിച്ചശേഷം പാര്‍ടിക്കെതിരായി വന്‍കിട ബിസിനസ് മാധ്യങ്ങളില്‍ ഒരുവിഭാഗം സ്ഥിരമായി വിദ്വേഷപ്രചാരണം നടത്തുകയാണ്. പശ്ചിമബംഗാളിലെയും കേരളത്തിലെയും പരമ്പരാഗത കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമങ്ങളാണ് ഈ പ്രചാരണത്തിന്റെ മുന്‍നിരയിലുള്ളത്.