Saturday, April 28, 2012

ശത്രുപട്ടികയില്‍ ഇന്റര്‍നെറ്റ്

ഇന്ത്യയില്‍ 12.1 കോടി ആളുകള്‍ ഇന്റര്‍നെറ്റ് ഉപയാഗിക്കുന്നുണ്ട് എന്നാണ് 2011 അവസാനം വന്ന കണക്ക്. അതില്‍ 9.7 കോടിപേര്‍ മാസത്തില്‍ ഒരുതവണയെങ്കിലും "നെറ്റി"ല്‍ കടക്കുന്നവരാണ്. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 75 ശതമാനവും 35 വയസ്സില്‍ താഴെയുള്ളവരാണ് എന്ന് മറ്റൊരു കണക്കും പുറത്തുവന്നിട്ടുണ്ട്. മൂന്നിലൊന്ന് ഉപയോക്താക്കള്‍ 15-24 പ്രായപരിധിയിലുള്ളവരാണ്. അതിനര്‍ഥം പുതിയ തലമുറയോട് ഫലപ്രദമായി സംവദിക്കാനുള്ള ഉപാധിയെന്ന നിലയില്‍ ഇന്റര്‍നെറ്റ് അതിവേഗം വളരുന്നു എന്നാണ്. ഇങ്ങനെയൊരു മാധ്യമത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയും ആ വളര്‍ച്ചയുടെ ഫലമായി സൃഷ്ടിക്കപ്പെടാവുന്ന പ്രശ്നങ്ങളും സ്വാഭാവികമായും ഭരണാധികാരികള്‍ ഗൗരവമായി ശ്രദ്ധിക്കേണ്ടതാണ്. അത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.

അപരിമിതമായ ആത്മപ്രകാശന സ്വാതന്ത്ര്യമാണ് ഇന്റര്‍നെറ്റിന്റെ സവിശേഷത. വിലക്കുകളില്ലാതെ ആര്‍ക്കും സ്വന്തം ആശയങ്ങളും സര്‍ഗസൃഷ്ടികളും പ്രചരിപ്പിക്കാം. അച്ചടിയിലൂടെയും പിന്നീട് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുംമാത്രം പ്രകാശിതമായ രചനകളും ഇടപെടലുകളും വിലക്കുകളോ തടസ്സങ്ങളോ ഇല്ലാതെ ഇന്റര്‍നെറ്റിലൂടെ ലോകവ്യാപകമായി എത്തിക്കാമെന്ന അവസ്ഥ ആശയപ്രചാരണരംഗത്തെ വമ്പിച്ചരീതിയിലുള്ള ജനാധിപത്യവല്‍ക്കരണത്തിന്റെ വാതില്‍കൂടിയാണ് തുറന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വ്യാപകമായതോടെ ഇന്റര്‍നെറ്റ് രാഷ്ട്രീയ ചര്‍ച്ചയുടെയും പ്രചാരണത്തിന്റെയും വേദിയാണ്. സാമൂഹിക പ്രശ്നങ്ങളും രാഷ്ട്രീയനിലപാടുകളും പരസ്യമായി വിചാരണ ചെയ്യപ്പെടുകയും അത് അഭിപ്രായരൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്യുക എന്ന നിലവന്നു. "വിക്കിലീക്സ്" അമേരിക്കയുടെ രഹസ്യക്കോട്ടകള്‍ തകര്‍ത്തെറിഞ്ഞു. സാമ്രാജ്യത്വം ലോകത്തോട് ചെയ്തുകൊണ്ടിരിക്കുന്നതെന്ത് എന്നാണ്, ഇന്റനെറ്റിന്റെ അപാരമായ സാധ്യതകളുപയോഗിച്ച് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നത്. ഇന്റര്‍നെറ്റ് കമ്പനികളെ ഉപയോഗപ്പെടുത്തി വിക്കിലീക്സിനെ തകര്‍ക്കാനാണ് അമേരിക്കന്‍ ഭരണകൂടം ആദ്യശ്രമം നടത്തിയത്. അത്തരം വിലക്കുകളെ അതിജീവിക്കാനുള്ള കൂട്ടായ സംരംഭങ്ങള്‍ അതിവേഗം വളര്‍ന്നുപൊങ്ങി. വിക്കിലീക്സ് തുടര്‍ന്നും ലോകത്തോട് സംവദിച്ചു. ഭരണകൂട ഭീകരതയ്ക്കെതിരായി ഒറ്റപ്പെട്ടതോതില്‍ ഉയര്‍ന്ന ശബ്ദത്തെ കനപ്പെടുത്തുന്നതില്‍ സോഷ്യല്‍നെറ്റ്വര്‍ക്കുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കപ്പെട്ടു.

അങ്ങനെ ആനുകൂല്യങ്ങള്‍ മാത്രമല്ല, തിരിച്ചടിയും നേരിടേണ്ടിവന്നപ്പോഴാണ് ഇന്റര്‍നെറ്റ് സെന്‍സര്‍ ചെയ്യപ്പെടണം എന്ന വികാരം ഭരണാധികാരികളില്‍ രൂഢമൂലമായത്. അമേരിക്കയില്‍ അത് ആദ്യം തുടങ്ങി. അതിന്റെ തുടര്‍ച്ചയാണ് ഇന്ത്യയില്‍ യുപിഎ സര്‍ക്കാര്‍ ഇന്റര്‍നെറ്റിന്റെ സ്വാതന്ത്ര്യത്തെ അരിഞ്ഞുവീഴ്ത്താന്‍ നടത്തുന്ന പടപ്പുറപ്പാട്. ഐടി ആക്ട് 2000 ആണ് ഈ രംഗത്ത് ഇന്ത്യയില്‍ ആദ്യം വന്ന നടപടി. 2008 ഡിസംബര്‍ 23ന് ഐടി അമെന്റ്മെന്റ് ആക്ട് (2008) കൊണ്ടുവന്നതോടെ അധികാരികള്‍ക്ക് വലിയതോതിലുള്ള ദുഃസ്വാതന്ത്ര്യം ലഭിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിനിയോഗംപോലും കുറ്റകൃത്യമായി വ്യാഖ്യാനിച്ച് നടപടിയെടുക്കാവുന്ന ഭേദഗതിയാണ് അതെന്ന് പരക്കെ വിമര്‍ശമുയര്‍ന്നു. അതുംപോര കൂടുതല്‍ നിയന്ത്രണം വേണം എന്നാണ് യുപിഎ സര്‍ക്കാരിന്റെ നിലപാട്. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ക്കെതിരെ കേന്ദ്രമന്ത്രി കപില്‍ സിബല്‍ നടത്തിയ പരസ്യനീക്കങ്ങള്‍ അതാണ് തെളിയിച്ചത്.
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ "ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് റൂള്‍സ്" വിജ്ഞാപനമായി ഇറക്കിയാണ് യുപിഎ സര്‍ക്കാര്‍ കപില്‍സിബലിന്റെ വാക്കാല്‍ഭീഷണിക്ക് നിയമസാധുത നല്‍കിയത്. ഇതനുസരിച്ച് സര്‍വീസ് പ്രൊവൈഡര്‍മാരും വെബ് കമ്പനികളും "ഇന്റര്‍മീഡിയറി"കള്‍ അഥവാ മധ്യവര്‍ത്തികള്‍ എന്ന ഗണത്തില്‍ വരുന്നു. തങ്ങളുടെ സൈറ്റുകളിലും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും പ്രത്യക്ഷപ്പെടുന്ന വിവരങ്ങളെക്കുറിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ 36 മണിക്കൂറിനുള്ളില്‍ ആ പേജ് നീക്കം ചെയ്യണമെന്നും അതില്‍ വീഴ്ചവരുത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നുമാണ് മധ്യവര്‍ത്തികള്‍ക്കുള്ള വ്യവസ്ഥ. ആര്‍ക്കും ഏതിനെതിരെയും പരാതി നല്‍കാം. ശിക്ഷ ഭയന്ന് മധ്യവര്‍ത്തികള്‍ ഉള്ളടക്കം നീക്കംചെയ്യാന്‍ നിര്‍ബന്ധിതരാകും. അക്ഷരാര്‍ഥത്തില്‍ ഇന്റര്‍നെറ്റില്‍ ഏര്‍പ്പെടുത്തുന്ന സെന്‍സര്‍ഷിപ്പാണിത്.

ഇന്റര്‍നെറ്റ് നിരവധി അപകടങ്ങളുടെ വാതിലുകളും തുറന്നിടുന്നുവെന്നത് നേരാണ്. സ്വകാര്യതയ്ക്കു നേരെയുള്ള ആക്രമണംമുതല്‍ ലൈംഗിക അരാജകത്വപ്രചാരണംവരെ ഇന്റര്‍നെറ്റിന്റെ അപകടസാധ്യതകളാണ്. തീവ്രവാദികള്‍ക്കും ഭീകര സംഘടനകള്‍ക്കും സുഗമമായ പ്രവര്‍ത്തനത്തിനുള്ള മാധ്യമവുമാണ് ഇന്റര്‍നെറ്റ്. അത്തരം കുഴപ്പങ്ങളെ നേരിടേണ്ടതുതന്നെ. അപകീര്‍ത്തിപ്പെടുത്തലുകളെയും തെറ്റിദ്ധരിപ്പിക്കലുകളെയും കര്‍ക്കശമായി കൈകാര്യം ചെയ്യേണ്ടതുതന്നെ. അതിലുള്ള കാര്‍ക്കശ്യത്തെയോ നിയമനിര്‍മാണത്തെയോ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, അത്തരം കുഴപ്പങ്ങളുടെ കള്ളിയില്‍പ്പെടുത്തി ആരെയും കുരുക്കാനുള്ള ഒന്നായി ഉപയോഗിക്കാനുള്ളതാണ് കേന്ദ്രത്തിന്റെ ചട്ടങ്ങള്‍. ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന്മേലുള്ള ചാട്ടവാറാണത്. ആ ചട്ടം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ ദിവസം പി രാജീവ് എംപി രാജ്യസഭയുടെ പരിഗണനയ്ക്കായി നല്‍കിയിട്ടുണ്ട്.

രചയിതാവിന് വിശദീകരണം നല്‍കാനുള്ള അവസരംപോലും നല്‍കാതെ രചനകള്‍ നിരോധിക്കുന്നത് പൗരന്റെ മൗലികാവകാശലംഘനമാണ്. യുപിഎ സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യയില്‍ "അഴിമതിരാജ്" ആയപ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ അതിന്റെ പരിഹാസ്യത വസ്തുകതകള്‍ സഹിതം ജനങ്ങളിലെത്തി. രാജ്യത്താകെ അഴിമതിവിരുദ്ധ വികാരം ശക്തിപ്പെടാന്‍ ആ പ്രചാരണം കാരണമായി. ഭരണത്തെ നിയന്ത്രിക്കുന്നവരുടെ പരിഹാസ്യമായ അഴിമതിക്കഥകള്‍ അങ്ങനെ പ്രചരിക്കുന്നതില്‍ കലിപൂണ്ടാണ് പുതിയ ചട്ടങ്ങളും കൊണ്ടിറങ്ങിയത്. അവ്യക്തവും ദുര്‍വ്യാഖ്യാനത്തിന് സാധ്യത തുറന്നിടുന്നതുമായ ചട്ടങ്ങള്‍ തികച്ചും ജനാധിപത്യവിരുദ്ധമായ സമീപനത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. രാജ്യസഭയുടെ ശ്രദ്ധയില്‍വരുന്ന പ്രമേയം അതുകൊണ്ടുതന്നെ അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കേണ്ടതും ചര്‍ച്ചചെയ്ത് പാസാക്കേണ്ടതുമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 28 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയില്‍ 12.1 കോടി ആളുകള്‍ ഇന്റര്‍നെറ്റ് ഉപയാഗിക്കുന്നുണ്ട് എന്നാണ് 2011 അവസാനം വന്ന കണക്ക്. അതില്‍ 9.7 കോടിപേര്‍ മാസത്തില്‍ ഒരുതവണയെങ്കിലും "നെറ്റി"ല്‍ കടക്കുന്നവരാണ്. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 75 ശതമാനവും 35 വയസ്സില്‍ താഴെയുള്ളവരാണ് എന്ന് മറ്റൊരു കണക്കും പുറത്തുവന്നിട്ടുണ്ട്. മൂന്നിലൊന്ന് ഉപയോക്താക്കള്‍ 15-24 പ്രായപരിധിയിലുള്ളവരാണ്. അതിനര്‍ഥം പുതിയ തലമുറയോട് ഫലപ്രദമായി സംവദിക്കാനുള്ള ഉപാധിയെന്ന നിലയില്‍ ഇന്റര്‍നെറ്റ് അതിവേഗം വളരുന്നു എന്നാണ്. ഇങ്ങനെയൊരു മാധ്യമത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയും ആ വളര്‍ച്ചയുടെ ഫലമായി സൃഷ്ടിക്കപ്പെടാവുന്ന പ്രശ്നങ്ങളും സ്വാഭാവികമായും ഭരണാധികാരികള്‍ ഗൗരവമായി ശ്രദ്ധിക്കേണ്ടതാണ്. അത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.