Friday, December 9, 2011

അമേരിക്കന്‍ മോഡല്‍ രക്ഷാപദ്ധതികള്‍ ഇന്ത്യയിലും തുടരുന്നു

നഷ്ടം നികത്താന്‍ എന്ന വ്യാജേന കോര്‍പ്പറേറ്റുകള്‍ പൊതുപണം കൊള്ളയടിക്കുകയാണ്. ബെയില്‍ ഔട്ട് എന്ന പേരില്‍ ഇന്ത്യയിലും കുത്തകകള്‍ നികുതിപ്പണം തിന്നുകൊഴുക്കുകയാണ്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ്മാല്യ കഴിഞ്ഞവര്‍ഷം തന്നെ വായ്പാ പുനഃസംഘടനയിലൂടെ കോടികള്‍ നേടി. 2011 സെപ്തംബര്‍ വരെ 259 കമ്പനികളുടെ വായ്പ പുനഃസംഘടിപ്പിച്ചതിലൂടെ കോര്‍പ്പറേറ്റുകള്‍ നേടിയത് 121150 കോടി രൂപയാണ്. വൈദ്യുതിബോര്‍ഡുകള്‍ക്ക് ലഭിക്കാനുണ്ടായിരുന്ന 37000 കോടിരൂപയുടെ നികുതിരഹിത കടപത്രം ഇറക്കി.

എസ്സാര്‍ സ്റ്റീല്‍ ലിമിറ്റഡ്, ഇസ്പാറ്റ് ഇന്‍ഡസ്ട്രിയല്‍ കമ്പനി, ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീല്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ 20000 കോടി രൂപയുടെ വായ്പ പുനഃക്രമീകരിച്ചു. വായ്പയുടെ പലിശനിരക്ക് അഞ്ചുശതമാനമായി കുറച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വന്‍സൗജന്യങ്ങളാണ് നല്‍കിയത്. ഓഹരികമ്പോളത്തില്‍ ലിസ്റ്റ് ചെയ്തതും അല്ലാത്തതുമായ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ 10000 കോടി രൂപയുടെ വായ്പ പുനഃക്രമീകരിച്ചു. ഇതിനൊക്കെ റിസര്‍വ് ബാങ്കിന്റെ സമ്മതമുണ്ടായിരുന്നു എന്നതാണ് വാസ്തവം. നേട്ടം കൊയ്ത കമ്പനികള്‍ ഇവയാണ്- ഡി എല്‍ എഫ്, യുണിടെക്, എച്ച്ഡിഐഎല്‍, ഒമാക്‌സ്, ശോഭാ ഡവലപ്പേഴ്‌സ്.

നിങ്ങള്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ വീഴ്ചവരുത്തിയാല്‍ നിങ്ങളെ അന്വേഷിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ വരും. അവര്‍ വായ്പ തിരിച്ചുപിടിക്കാന്‍ നടപടികള്‍ സ്വീകരിക്കും. എന്നാല്‍ മേല്‍ പ്രസ്താവിച്ച കുത്തകകള്‍ വായ്പ വാങ്ങിയാല്‍ കഥയാകെ മാറി. അവര്‍ വീഴ്ച വരുത്തിയാല്‍ കോര്‍പ്പറേറ്റ് വായ്പാ പുനഃക്രമീകരണ സെല്‍ (സിഡിആര്‍ സെല്‍) അവര്‍ക്ക് വന്‍ സൗജന്യങ്ങള്‍ അനുവദിക്കും.

പലിശ ഒഴിവാക്കല്‍, പലിശനിരക്കില്‍ കുറവുവരുത്തല്‍, തിരിച്ചടയ്ക്കാന്‍ മൊറട്ടോറിയം, തിരിച്ചടവ് പുനഃക്രമീകരണം ഇങ്ങനെ നടപടികള്‍ തുടരുന്നു. 2001-02 വര്‍ഷം മുതല്‍ 2011 സെപ്തംബര്‍ വരെ സി ഡി ആറിന് 341 അപേക്ഷകള്‍ ലഭിച്ചു. അപേക്ഷകളില്‍ ഉള്‍പ്പെട്ട കടം 164254 കോടി രൂപ അതില്‍ 259 അപേക്ഷകളില്‍ 121150 കോടി രൂപയുടെ ക്രമീകരണത്തിന് അനുമതി നല്‍കി. ബാക്കി അപേക്ഷകള്‍ പരിഗണനയിലാണ്. മേല്‍പ്രസ്താവിച്ച കമ്പനികള്‍ കൂടാതെ മെയ്താസ് ഇന്‍ഫ്ര, ബി പി എല്‍ സാന്‍യോ, കൈനറ്റിക് എന്‍ജിനീയറിംഗ്, വോക്ക്ഹാര്‍ഡ്ട്, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, മോര്‍പെന്‍ ലബോറട്ടറീസ്, സുഭിഷ, ക്വാടണ്‍സ്, വിശാല്‍ റീട്ടൈല്‍ എന്നീ കമ്പനികളാണ് തടിച്ചുകൊഴുക്കുന്നത്.

സാധാരണജനങ്ങള്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊണ്ട് ദിനങ്ങള്‍ പുലര്‍ത്തുമ്പോള്‍ ഇത്തരം അനീതികള്‍ അരങ്ങേറുന്നത്. സാമൂഹ്യക്ഷേമരംഗത്ത് ചെലവഴിക്കേണ്ട പണമാണ് കുത്തകകളുടെ പണപ്പെട്ടിയിലേക്ക് ഒഴുകുന്നത്. അതിന് കൂട്ടുനില്‍ക്കുകയാണ് ഭരണാധികാരികള്‍.

*
കെ ജി സുധാകരന്‍ കരിവെള്ളൂര്‍ ജനയുഗം 09 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നഷ്ടം നികത്താന്‍ എന്ന വ്യാജേന കോര്‍പ്പറേറ്റുകള്‍ പൊതുപണം കൊള്ളയടിക്കുകയാണ്. ബെയില്‍ ഔട്ട് എന്ന പേരില്‍ ഇന്ത്യയിലും കുത്തകകള്‍ നികുതിപ്പണം തിന്നുകൊഴുക്കുകയാണ്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ്മാല്യ കഴിഞ്ഞവര്‍ഷം തന്നെ വായ്പാ പുനഃസംഘടനയിലൂടെ കോടികള്‍ നേടി. 2011 സെപ്തംബര്‍ വരെ 259 കമ്പനികളുടെ വായ്പ പുനഃസംഘടിപ്പിച്ചതിലൂടെ കോര്‍പ്പറേറ്റുകള്‍ നേടിയത് 121150 കോടി രൂപയാണ്. വൈദ്യുതിബോര്‍ഡുകള്‍ക്ക് ലഭിക്കാനുണ്ടായിരുന്ന 37000 കോടിരൂപയുടെ നികുതിരഹിത കടപത്രം ഇറക്കി.