Sunday, June 26, 2011

എന്തുകൊണ്ട് മാര്‍ക്സ് ശരിയായിരുന്നു...

ചരിത്രത്തിന്റെ സമൂര്‍ത്തതകള്‍ക്കിടയില്‍വച്ചാണ് മാര്‍ക്സിസം പിറവിയെടുത്തത്. ചരിത്രത്തെയും പ്രകൃതിയെയും വ്യാഖ്യാനിച്ചുകൊണ്ട് മാത്രമല്ല; മറിച്ച് അതിനെ മാറ്റിമറിച്ചുകൊണ്ടാണ് മാര്‍ക്സിസ്റ്റ് സിദ്ധാന്തവും അതിന്റെ പ്രയോഗവും മുന്നേറിക്കൊണ്ടിരിക്കുന്നത്. സമൂഹത്തെ പിടിച്ച് പിറകോട്ട് വലിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വവിധ ആധിപത്യശക്തികള്‍ക്കെതിരെയും പടവെട്ടിക്കൊണ്ടാണ് ഈ ലോകാവസ്ഥയില്‍ അത് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മാനവവിമോചനത്തിന്റെ ഉദാത്തതയെ സ്വപ്നംകാണുന്ന പ്രസ്തുത സൈദ്ധാന്തിക പദ്ധതിയെയും അതിന്റെ പ്രയോഗരൂപങ്ങളെയും അട്ടിമറിച്ച് തകര്‍ത്ത് തരിപ്പണമാക്കേണ്ടത് സാമൂഹ്യാധികാരം കൈയടക്കിവച്ചിരിക്കുന്ന ആധിപത്യശക്തികളുടെ ഒരിക്കലും അവസാനിക്കാത്ത ലക്ഷ്യമാണ്. ആ ലക്ഷ്യം നിറവേറുന്നതിനുവേണ്ടി, പ്രത്യയശാസ്ത്രപരവും ഉപകരണപരവുമായ വിവിധങ്ങളായ മര്‍ദ്ദക സാമഗ്രികളിലൂടെ അവര്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും അതിന്റെ സൈദ്ധാന്തിക പരിപ്രേക്ഷ്യമായ മാര്‍ക്സിസത്തെയും കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്.

മാര്‍ക്സിസം മരിച്ചെന്നും ചരിത്രം അവസാനിച്ചെന്നും അവര്‍ ആര്‍ത്തുവിളിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഇത്തരം പ്രചാരവേലകളുടെ കഴുത്തറുക്കുന്നതരത്തിലാണ് ലോക മുതലാളിത്തക്രമം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്. മാര്‍ക്സ് മുഖ്യധാരയിലേക്ക് വീണ്ടും വരികയാണ്. എന്നാല്‍ എക്കാലത്തും മാര്‍ക്സ് ഇവിടെത്തന്നെയുണ്ടായിരുന്നു. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും അധീശത്വ പ്രത്യയശാസ്ത്രധാരകള്‍ തലച്ചോറിനെ മൂടാന്‍ അനുവദിക്കാത്ത മുഴുവന്‍ മനുഷ്യരും മാര്‍ക്സിനെ കാണുന്നുണ്ടായിരുന്നു. പുതിയ കാലഘട്ടത്തിന്റെ സമൂര്‍ത്തതകള്‍ക്കനുസരിച്ച് മാര്‍ക്സ് വീണ്ടും വായിക്കപ്പെടുകയാണ്. ആവേശകരമായ ഈയൊരു ചരിത്ര പശ്ചാത്തലത്തിലാണ് ലോകപ്രശസ്ത ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചിന്തകനായ ടെറി ഈഗിള്‍ട്ടന്റെ "Why Marx was Right"എന്ന പുസ്തകം പുറത്തുവരുന്നത്. മാര്‍ക്സിനും മാര്‍ക്സിസത്തിനും എതിരെ ലോകവ്യാപകമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായി പഴയതും പുതിയതുമായ പത്ത് സുപ്രധാന വിമര്‍ശനങ്ങളെയാണ് പ്രസ്തുത ഗ്രന്ഥത്തില്‍ ടെറി ഈഗിള്‍ട്ടണ്‍ ഇഴകീറി പരിശോധിക്കുന്നത്.

ടെറി ഈഗിള്‍ട്ടണ്‍ ഉജ്വലമായി കീറിപ്പിളര്‍ക്കുന്ന പ്രസ്തുത വാദഗതികള്‍ ഇവയാണ്.

1. മാര്‍ക്സിസത്തിന്റെ കഥ കഴിഞ്ഞിരിക്കുന്നു. മുമ്പ് കാലങ്ങളില്‍ തൊഴിലാളികള്‍ക്കിടയിലും അവശതയനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ക്കിടയിലും മാര്‍ക്സിസത്തിന് ചെറിയതരത്തിലുള്ള പ്രാധാന്യമുണ്ടായിരുന്നു. എന്നാലിന്ന് ലോകം ഒരുപാട് മാറിയിരിക്കുന്നു. സമൂഹം വര്‍ഗ്ഗരഹിതമായിരിക്കുന്നു. ഇന്നത്തെ പുതിയ വ്യവസായാനന്തര സമൂഹത്തില്‍ മാര്‍ക്സിസത്തിന് ഒരു പ്രസക്തിയുമില്ല.

2. മാര്‍ക്സിസം സൈദ്ധാന്തികതലത്തില്‍ അതിഗംഭീരമായിരിക്കാം. എന്നാല്‍ , പ്രായോഗികതലത്തില്‍ ജനങ്ങള്‍ക്കുമേല്‍ നിഷ്ഠൂരവാഴ്ചയാണ് അത് അടിച്ചേല്‍പ്പിച്ചത്. സോഷ്യലിസത്തില്‍ ജനാധിപത്യത്തിന് യാതൊരു സ്ഥാനവുമില്ല.

3. മാര്‍ക്സിസം ഒരു തരത്തിലുള്ള നിര്‍ണ്ണയവാദമാണ്. മാര്‍ക്സ് ചരിത്രത്തെ സംബന്ധിച്ച ചില ഉരുക്കുനിയമങ്ങളിലാണ് സ്വയം വിശ്വാസമര്‍പ്പിച്ചിട്ടുള്ളത്. ചരിത്രത്തിന്റെ ശാക്തികബലതന്ത്രങ്ങളെ പ്രതിരോധിക്കാനുള്ളശേഷി മനുഷ്യര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്യൂഡലിസം അനിവാര്യമായും മുതലാളിത്തത്തിലേക്കും മുതലാളിത്തം അതുപോലെ അനിവാര്യമായി സോഷ്യലിസത്തിലേക്കും വഴിമാറിക്കൊടുക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് വിധിവാദത്തിന്റെ സെക്കുലര്‍ പതിപ്പ് മാത്രമാണ്. ഇത് മനുഷ്യന്റെ അന്തസിനും സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കടന്നുകയറ്റമാണ്.

4. മാര്‍ക്സിസം ഒരു ഉട്ടോപ്യന്‍ സ്വപ്നമാണ്. സംഘര്‍ഷങ്ങളോ, കഷ്ടപ്പാടുകളോ, ബുദ്ധിമുട്ടുകളോ ശത്രുതയോ ഇല്ലാത്ത ഒരു സമ്പൂര്‍ണ്ണ സാമൂഹ്യവ്യവസ്ഥയെയാണ് കമ്യൂണിസ്റ്റുകാര്‍ സ്വപ്നം കാണുന്നത്. അവിടെ സ്വാര്‍ത്ഥതയ്ക്ക് ഒരു സ്ഥാനവുമുണ്ടായിരിക്കില്ല. ആരും ആര്‍ക്കും മുകളിലോ താഴെയോ ആയിരിക്കുകയുമില്ല. എല്ലാപേരും തുല്യരായിരിക്കും. എന്നാല്‍ ഇതൊന്നും നടപ്പിലാകാന്‍ പോകുന്നില്ല. കാരണം മനുഷ്യര്‍ അടിസ്ഥാനപരമായും സ്വാര്‍ത്ഥരാണ്.

5. മാര്‍ക്സിസം എല്ലാറ്റിനെയും സാമ്പത്തിക സംവര്‍ഗ്ഗങ്ങളിലേക്ക് വെട്ടിച്ചുരുക്കുന്നു. മാര്‍ക്സിസം ഒരു തരത്തിലുള്ള സാമ്പത്തിക നിര്‍ണ്ണയവാദമാണ്. കല, സാഹിത്യം, മതം, നിയമം, സംസ്കാരം തുടങ്ങി മാനവസമൂഹത്തിന്റെ എല്ലാ വ്യത്യസ്തമണ്ഡലങ്ങളെയും അത് സാമ്പത്തികാടിത്തറയുടെ അല്ലെങ്കില്‍ വര്‍ഗ്ഗസമരത്തിന്റെ കേവലങ്ങളായ പ്രതിഫലനങ്ങള്‍ മാത്രമാക്കി ചുരുക്കുന്നു. മനുഷ്യാവസ്ഥകളുടെ സങ്കീര്‍ണ്ണതകളെ അത് തിരിച്ചറിയുന്നില്ല.

6. മാര്‍ക്സ് ഒരു കേവല ഭൗതികവാദിയാണ്. അദ്ദേഹം പദാര്‍ത്ഥങ്ങളെ മാത്രമേ കാണുന്നുള്ളൂ. മനുഷ്യരുടെ ആത്മീയതലങ്ങള്‍ക്ക് മാര്‍ക്സിസം ഒരു പരിഗണനയും നല്‍കുന്നില്ല. മതത്തോടും ധാര്‍മ്മിക വിചാരങ്ങളോടും മാര്‍ക്സിന് ക്രൂരമായ ശത്രുതയാണുണ്ടായിരുന്നത്. മനുഷ്യാവബോധത്തെ പദാര്‍ത്ഥലോകത്തിന്റെ കേവലമായ പ്രതിഫലനം മാത്രമായിട്ടാണ് മാര്‍ക്സ് കണ്ടിരുന്നത്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്നതാണ് മാര്‍ക്സിസത്തിന്റെ അടിസ്ഥാന പ്രമാണം. ഇത്തരം സൈദ്ധാന്തിക വാദങ്ങളാണ് സ്റ്റാലിനെപ്പോലുള്ള മാര്‍ക്സിന്റെ ശിഷ്യന്മാരെക്കൊണ്ട് കൊടും ക്രൂരതകള്‍ ചെയ്യിച്ചത്.

7. വര്‍ഗ്ഗത്തെപ്പോലെ കാലഹരണപ്പെട്ട മറ്റൊരു പരികല്‍പനയും മാര്‍ക്സിസത്തിലില്ല. സാമൂഹ്യഭൂപടത്തില്‍നിന്നും വര്‍ഗ്ഗങ്ങള്‍ അപ്രത്യക്ഷമായത് മാര്‍ക്സിസ്റ്റുകള്‍ കാണുന്നില്ല. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ മുന്നണിപോരാളികളെന്ന് മാര്‍ക്സ് വിശേഷിപ്പിച്ച തൊഴിലാളിവര്‍ഗ്ഗത്തിന്റെ പൊടിപോലും പുതിയ കാലഘട്ടത്തില്‍ നമുക്ക് കണ്ടെടുക്കാനാവില്ല. വര്‍ഗ്ഗമെന്നത് ഒരു പഴഞ്ചന്‍ വാക്കാണ്. തൊഴിലാളിവര്‍ഗ്ഗമെന്നത് മാര്‍ക്സിന്റെ വെറും ഭാവനയാണ്.

8. മാര്‍ക്സിസ്റ്റുകള്‍ അക്രമാസക്തമായ രാഷ്ട്രീയ പ്രയോഗങ്ങളിലാണ് വിശ്വസിക്കുന്നത്. അവര്‍ സമാധാനപരമായ രാഷ്ട്രീയ പരിവര്‍ത്തനത്തെ അംഗീകരിക്കുന്നില്ല. രക്തരൂഷിതമായ നടപടികളിലൂടെ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കലാണ് അവരുടെ ലക്ഷ്യം. അവര്‍ ജനാധിപത്യത്തെ മാനിക്കുന്നില്ല.

9. മാര്‍ക്സിസം വിഭാവനം ചെയ്യുന്നത് സര്‍വ്വശക്തമായ ഒരു ഏകാധിപത്യഭരണകൂടത്തെയാണ്. മാര്‍ക്സിസ്റ്റുകള്‍ ജനങ്ങളെ പാര്‍ടിയുടെ ആധിപത്യത്തിനുകീഴില്‍ കൊണ്ടുവരുകയും പ്രസ്തുത പാര്‍ടി ഭരണകൂടത്തെ സൃഷ്ടിക്കുകയും പ്രസ്തുത ഭരണകൂടം ഒരു ഏകാധിപതിയെ നിര്‍മ്മിച്ചെടുക്കുകയും ചെയ്യുന്നു. സ്വകാര്യസ്വത്തിന്റെ നിര്‍മ്മാര്‍ജ്ജനമെന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഉന്മൂലനംചെയ്യലാണ്. അതുകൊണ്ട് എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും ലിബറല്‍ ജനാധിപത്യമാണ് ഉദാത്തം.

10. ഫെമിനിസം, പരിസ്ഥിതി രാഷ്ട്രീയം, സ്വവര്‍ഗ്ഗരതിക്കാരുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീയം, ആഗോളവത്കരണവിരുദ്ധ പ്രസ്ഥാനങ്ങള്‍ , സമാധാന പ്രസ്ഥാനങ്ങള്‍ തുടങ്ങി കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ രംഗത്തുവന്ന റാഡിക്കല്‍ പ്രസ്ഥാനങ്ങളെല്ലാംതന്നെ മാര്‍ക്സിസത്തിന് വെളിയിലാണ് രൂപംകൊണ്ടിട്ടുള്ളത്. ഇവയെയൊന്നും പ്രചോദിപ്പിക്കാനോ അവയ്ക്ക് ബൗദ്ധികമായ ഊര്‍ജ്ജം സമ്മാനിക്കാനോ മാര്‍ക്സിസത്തിന് കഴിഞ്ഞിട്ടില്ല.

മാര്‍ക്സിത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ പരിപ്രേക്ഷ്യങ്ങള്‍ക്കെതിരെ, ലോകനിലവാരത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഇത്തരം അസത്യങ്ങള്‍ക്കും അസംബന്ധങ്ങള്‍ക്കുമെതിരെയുള്ള അതി ഗംഭീരമായ ഒരു ബൗദ്ധിക പ്രത്യാക്രാമണമാണ് "എന്തുകൊണ്ട് മാര്‍ക്സ് ശരിയായിരുന്നു" എന്ന പുസ്തകത്തിലൂടെ ടെറി ഈഗിള്‍ടണ്‍ നിര്‍വ്വഹിക്കുന്നത്. കേരളത്തിന്റെ പൊതുമണ്ഡലത്തിലും മാര്‍ക്സിനെയും മാര്‍ക്സിസത്തെയുംകുറിച്ചുള്ള ഇത്തരം വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഒളിഞ്ഞും തെളിഞ്ഞും ശക്തിയായി നിലനില്‍ക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ അതിരൂക്ഷമായ ഒരു ബൗദ്ധിക സംവാദത്തിനുള്ള തിളച്ചുമറിയുന്ന ധൈഷണിക സാമഗ്രികള്‍ ഈ പുസ്തകം പ്രദാനംചെയ്യുന്നു. അതോടൊപ്പം മാര്‍ക്സിസത്തിന്റെ വിപ്ലവപരതയെ അതിന്റെ സമഗ്രാര്‍ത്ഥത്തില്‍ സ്വാംശീകരിച്ചെടുക്കാനും ഈ പുസ്തകം ആവേശം നല്‍കും.


*****


പി എസ് പൂഴനാട്, കടപ്പാട് : ചിന്ത വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മാര്‍ക്സിസം മരിച്ചെന്നും ചരിത്രം അവസാനിച്ചെന്നും അവര്‍ ആര്‍ത്തുവിളിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഇത്തരം പ്രചാരവേലകളുടെ കഴുത്തറുക്കുന്നതരത്തിലാണ് ലോക മുതലാളിത്തക്രമം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്. മാര്‍ക്സ് മുഖ്യധാരയിലേക്ക് വീണ്ടും വരികയാണ്. എന്നാല്‍ എക്കാലത്തും മാര്‍ക്സ് ഇവിടെത്തന്നെയുണ്ടായിരുന്നു. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും അധീശത്വ പ്രത്യയശാസ്ത്രധാരകള്‍ തലച്ചോറിനെ മൂടാന്‍ അനുവദിക്കാത്ത മുഴുവന്‍ മനുഷ്യരും മാര്‍ക്സിനെ കാണുന്നുണ്ടായിരുന്നു. പുതിയ കാലഘട്ടത്തിന്റെ സമൂര്‍ത്തതകള്‍ക്കനുസരിച്ച് മാര്‍ക്സ് വീണ്ടും വായിക്കപ്പെടുകയാണ്. ആവേശകരമായ ഈയൊരു ചരിത്ര പശ്ചാത്തലത്തിലാണ് ലോകപ്രശസ്ത ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചിന്തകനായ ടെറി ഈഗിള്‍ട്ടന്റെ "Why Marx was Right"എന്ന പുസ്തകം പുറത്തുവരുന്നത്. മാര്‍ക്സിനും മാര്‍ക്സിസത്തിനും എതിരെ ലോകവ്യാപകമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായി പഴയതും പുതിയതുമായ പത്ത് സുപ്രധാന വിമര്‍ശനങ്ങളെയാണ് പ്രസ്തുത ഗ്രന്ഥത്തില്‍ ടെറി ഈഗിള്‍ട്ടണ്‍ ഇഴകീറി പരിശോധിക്കുന്നത്.

Mohammed Ajmal C said...

മുതലാളിത്തം പരാജയപ്പെടുന്നു എന്നതു ശരി തന്നെ..എന്നാല്‍ അതിനര്‍ഥം മാറ്ക്സിസം വിജയിക്കുന്നു എന്നണെന്നെഴുതിയതു കുറച്ച് കടന്ന കയ്യായിപ്പോയി.ടെറി ഈഗിള്‍ട്ടണ്‍ ഉജ്വലമായി കീറിപ്പിളര്‍ക്കുന്നതുപോലെ ഒരുകാലത്ത് മാര്‍ക്സിസത്തിന്റെ പരാജയത്തെ ഫ്രാന്‍സിസ് ഫുക്കിയാമയും(the end of history) മറ്റും കീറിമുറിച്ചതാണ്‌-

"നമുക്ക് ഒരു ഭരണകൂടത്തിന്റെ ആവശ്യം തന്നെയില്ലെ.പക്ഷെ മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്ന് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലൂടെ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി രൂപാന്തരം പാലിക്കുന്നതിനിടയില്‍ താല്കാലികമായ സ്റ്റേറ്റ് ഉണ്ടെങ്കില്‍ ആ സ്റ്റേറ്റിന്റെ ആവശ്യം മര്‍ദ്ദനം തന്നെയാണ്‌.തങ്ങളുടെ എതിരാളികളെ തച്ചുടക്കാനുള്ളാ ആയുധമാണ്‌ ഭരണകൂടം .അവിടെ സ്വാതന്ത്ര്യത്തിന്‍ പ്രസക്തിയില്ല"-(Marx and angels)

മനുഷ്യാത്മാവിന്റെ സ്വാതന്ത്ര്യ ദാഹം കാണാന്‍ കഴിഞ്ഞ മാര്‍ക്സിസത്തിന്‌ സ്വാതന്ത്ര്യദാഹം തീര്‍ക്കുന്ന ആത്മാവിനെ കാണാന്‍ കഴിഞ്ഞില്ല എന്നതിന്‌ ഇതില്പരം വേറെന്ത് തെളിവു വേണം ?