Sunday, June 26, 2011

കോണ്‍ഗ്രസിന്റെ കുശിനിക്കാരായി മാറുന്ന ദളിത് വാദികള്‍

"സ്വാഭാവികമായ ഒരു തൊഴില്‍ വിഭജനത്തിന്റെവികസിത രൂപമാണ് ജാതിവ്യവസ്ഥയെന്ന് വെറുതെ പറയാനാവില്ല. അത് പരസ്പരം ഒറ്റപ്പെടുത്തിയും ശ്രേണീബദ്ധമായി വേര്‍തിരിച്ചും അധ്വാനിക്കുന്ന ജനങ്ങളെ ഭിന്നിപ്പിച്ച് ചൂഷണം ചെയ്തിരുന്ന ഒരു സാമൂഹ്യ സംവിധാനമാണ്" എന്ന് ഇര്‍ഫാന്‍ഹബീബ് ജാതി വ്യവസ്ഥയെ നിര്‍വചിച്ചിട്ടുണ്ട്. അധികാരത്തിന്റെയ ചൂഷണത്തിന്റെയും ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒന്നാണ് ജാതി വ്യവസ്ഥ എന്നതിനാല്‍ അതിന്റെ മേല്‍ത്തട്ടിലിരിക്കുന്ന ബ്രാഹ്മണരുടെ മേധാവിത്വത്തിനെതിരായി ജാതി വ്യവസ്ഥ രൂപപ്പെട്ടകാലംമുതല്‍ സംഘടിതവും അസംഘടിതവുമായ ഒട്ടേറെ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ഏറ്റവും സംഘടിതവും വിപുലവുമായത് ബുദ്ധമതംതന്നെയാണ്. എന്നാല്‍ അതൊരു രാഷ്ട്രമതമായി മാറിയതോടെ ഭരണവര്‍ഗ്ഗത്തിന്റെ ദുഷ്പ്രവണതകള്‍ മുഴുവന്‍ ബുദ്ധമതത്തിലേക്ക് കടന്നുവരികയും അതില്‍തന്നെ നിരവധി ചേരികള്‍ രൂപപ്പെടുകയും അവസാനമത് ഹിന്ദുമതത്താല്‍ കീഴ്പ്പെടുത്തപ്പെടുകയും ചെയ്തു.

ബ്രാഹ്മണ മേധാവിത്വത്തില്‍നിന്ന് രക്ഷനേടാന്‍വേണ്ടി സ്വയമേവയും അല്ലാതെയുമൊക്കെ മുസ്ലീം-ക്രിസ്ത്യന്‍ മതങ്ങളിലേക്കുമുള്ള ഒഴുക്ക് അബ്രാഹ്മണ വിഭാഗങ്ങളില്‍നിന്നുമുണ്ടായി. ഭരണാധികാരികളുടെ കീഴില്‍ സൈനികരാവുന്നതിലൂടെ ക്ഷത്രിയര്‍ക്കു മാത്രം നീക്കിവെയ്ക്കപ്പെട്ട തൊഴിലിലേക്ക് അവശ ജാതിക്കാര്‍ എത്തിപ്പെടുകയായിരുന്നു. ജാതി അടിസ്ഥാനത്തിലുള്ളതല്ലാത്ത തൊഴിലുകള്‍ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവും മതം മാറിയവര്‍ക്ക് ലഭ്യമായിരുന്നു. ഇതെല്ലാം വരുമാനവും സാമൂഹിക അന്തസ്സും വര്‍ദ്ധിപ്പിക്കുന്നതിന് അവരെ സഹായിച്ചു. ബ്രിട്ടീഷ് അധിനിവേശകാലത്ത് ഉണ്ടായ മുതലാളിത്ത വളര്‍ച്ചയിലൂടെ ജാതിക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തൊഴിലാളിവര്‍ഗ്ഗം രൂപപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ഭൂനിയമങ്ങളില്‍ വരുത്തിയ മാറ്റത്തിന്റെഭാഗമായി അബ്രാഹ്മണ വിഭാഗങ്ങളില്‍ ചിലര്‍ ഭൂവുടമസ്ഥരായി മാറി. ഇതിന്റെയൊക്കെ അനുരണനങ്ങള്‍ സാമൂഹികരംഗത്തുമുണ്ടായി. അങ്ങനെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നത്. അതില്‍ ഏറ്റവും പുരോഗനപരം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു മഹാത്മാ ജോതിബാ ഫൂലെയുടെ നേതൃത്വത്തിലുള്ള സത്യശോധക് സമാജവും അത് പ്രചരിപ്പിച്ച ചിന്താധാരകളും.

ബ്രാഹ്മണര്‍ക്കും അവരുടെ മേധാവിത്വത്തിനുമെതിരെ മറ്റിതര ജനവിഭാഗങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്നവിധത്തില്‍ "ശൂദ്രാതിശൂദ്രര്‍" എന്ന പ്രയോഗമാണ് ഫൂലെ നടത്തിയത്. മഹാബലിയുടെ ഭരണകാലത്തെ ആദര്‍ശാത്മകമായി അവതരിപ്പിക്കുകയും വാമനനെ അധിനിവേശത്തിന്റെ പ്രതീകമാക്കി ചിത്രീകരിക്കുകയും ചെയ്തു. ക്ഷത്രിയര്‍ മുതല്‍ ദളിതര്‍വരെയുള്ള എല്ലാ അബ്രാഹ്മണ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു ഫൂലെയുടെ പ്രസ്ഥാനം. എന്നാല്‍ ശത്രുവിന്റെ ശത്രുമിത്രം എന്ന അടിസ്ഥാനത്തില്‍ സാമ്രാജ്യത്വത്തിനോട് അയവേറിയ സമീപനമാണ് ഫൂലെ സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായ കാഴ്ചപ്പാടില്ലാതെ പോവുകയും വെറുമൊരു സാമൂഹിക പ്രസ്ഥാനം മാത്രമായി ഫൂലെയുടെ കാലാനന്തരം സത്യശോധക് സമാജം മാറിപ്പോവുകയും ചെയ്തു. എന്നു മാത്രമല്ല കാലാന്തരത്തില്‍ അത് നാമാവശേഷമാവുകയും ചെയ്തു.

ഫൂലെയെ ആത്മീയ ഗുരുവായി സ്വീകരിച്ചുകൊണ്ട് രംഗത്തുവന്ന ദളിത് നേതാവാണ് ഡോ. ബി ആര്‍ അംബേദ്കര്‍ . ദളിത് അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനും പുതിയത് നേടുന്നതിനും വേണ്ടി നിയമാനുസൃത മാര്‍ഗ്ഗങ്ങളിലൂടെ മുന്നേറുക എന്നതായിരുന്നു അംബേദ്കര്‍ പ്രസ്ഥാനത്തിന്റെരീതി. ഭരണ സ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായി കിട്ടുന്ന സ്ഥാനലബ്ധിയിലൂടെ ദളിതന്റെ അവശതകള്‍ ഇല്ലായ്മചെയ്യാനാവും എന്നാണദ്ദേഹം കരുതിയിരുന്നത്. ഭരണകൂട സ്വഭാവത്തെ വര്‍ഗ്ഗപരമായി വിലയിരുത്താന്‍ കഴിയാതെ പോയതുകൊണ്ടാണ് ഈ വീഴ്ച സംഭവിച്ചത്.

ബ്രാഹ്മണ മേധാവിത്വത്തിന്റെ അടിത്തറ ഭൂവുടമസ്ഥതയാണ്. ഭൂബന്ധങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ടല്ലാതെ ബ്രാഹ്മണമേധാവിത്വത്തിന്റെ അടിത്തറ തകര്‍ക്കാനാവില്ല. സാമൂഹിക നീതി നേടിയെടുക്കാന്‍ സാമ്പത്തിക നീതി ആവശ്യമാണെന്ന് തത്വത്തില്‍ അംഗീകരിക്കുമ്പോള്‍തന്നെ അത് പ്രാവര്‍ത്തികമാക്കുന്നതിനായി പോരാടാന്‍ അദ്ദേഹം തയ്യാറായില്ല. ബുദ്ധമതത്തില്‍ ചേരുന്നതോടെ ദളിതന്റെ അവശതകള്‍ക്ക് അന്ത്യം കാണാനാവുമെന്ന് കരുതിയ അദ്ദേഹവും അനുയായികളും അവസാനം ബുദ്ധമതത്തില്‍ ചേര്‍ന്നു. പക്ഷേ ദളിതന്റെ സാമൂഹികനീതി ഇന്നുമൊരു സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. കമ്യൂണിസം മഹത്തായ ആശയമാണെന്നും എന്നാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ കൊള്ളരുതാത്തവരാണെന്നുമുള്ള അഭിപ്രായമാണ് അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നത്.

അംബേദ്കര്‍ അനുയായികളായി പിന്നീട് ദളിത് രാഷ്ട്രീയരംഗത്തുവന്നവരൊക്കെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തേട് അസ്പൃശ്യത വെച്ചുപുലര്‍ത്തുന്ന കാഴ്ചയാണ് കാണാനാവുക. ഉത്തര്‍പ്രദേശില്‍ ദളിത് രാഷ്ട്രീയമുന്നേറ്റത്തിന് തുടക്കംകുറിച്ച കന്‍ഷിറാമും ബിഎസ്പിയുടെ അധികാരാരോഹണത്തിനുശേഷം ദളിത് താത്വികരായി രംഗത്തുവന്ന ഗെയ്ല്‍ ഓംവേദും കാഞ്ച ഇളയ്യയുമൊക്കെ സംഘടിത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോട് എതിര്‍പ്പു പ്രകടിപ്പിക്കുന്ന കാര്യത്തില്‍ സമാന മനസ്കരായിരുന്നു. ജാതി വിഭാഗങ്ങള്‍ക്കിടയില്‍ മുതലാളിത്ത വളര്‍ച്ചമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗപരമായ വൈരുദ്ധ്യങ്ങളെ മറച്ചുവെച്ചുകൊണ്ട് അബ്രാഹ്മണ വിഭാഗങ്ങളുടെയാകെ ഐക്യം എന്ന് അര്‍ത്ഥം വരുന്ന "ബഹുജന്‍" സിദ്ധാന്തം പ്രചരിപ്പിക്കപ്പെട്ടു. ഗെയ്ല്‍ ഓംവേദ് എഴുതിയ ദളിത് സമരചരിത്രത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള ദളിത് ആദിവാസി പോരാട്ടങ്ങളൊക്കെ ബഹിഷ്കൃതമാക്കപ്പെട്ടു. കിസാന്‍സഭയുടെ നേതൃത്വത്തില്‍ ഗോദാവരി പരുലേക്കര്‍ നയിച്ച മഹാരാഷ്ട്രയിലെ വര്‍ളി കലാപവും തമിഴ്നാട്ടിലെ കീഴ് വെണ്‍മണിയും കേരളത്തിലെ കുട്ടന്‍കുളം സമരവുമൊക്കെ മന:പൂര്‍വ്വം മറച്ചുവെയ്ക്കപ്പെട്ടു. അങ്ങനെ കമ്യൂണിസ്റ്റുകാര്‍ ദളിത് വിരുദ്ധരാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കേരളത്തില്‍ ആദിവാസി ഗോത്ര മഹാസഭയും സാധൂജന വിമോചന മുന്നണിയും രൂപംകൊള്ളുന്നത് ഈ പശ്ചാത്തലത്തിലാണ്. ആദിവാസികളുടെ ആദ്യത്തെ ആദിവാസി നേതാവായി സി കെ ജാനുവും ദളിതുകളുടെ ആദ്യത്തെ ദളിത് നേതാവായി ളാഹ ഗോപാലനുമൊക്കെ വാഴ്ത്തപ്പെട്ടു. യഥാര്‍ത്ഥ ഇടതുപക്ഷം ദളിത്-ആദിവാസി നേതൃത്വത്തിലായിരിക്കണം എന്ന പേരില്‍ എത്ര ടണ്‍ കടലാസാണ് അച്ചടിക്കപ്പെട്ടത്. തത്സമയ ചര്‍ച്ചയ്ക്ക് ദൃശ്യമാധ്യമങ്ങള്‍ എത്രയേറെ സമയമാണ് ചെലവഴിച്ചത്. അവസാനം 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരുമുറ്റത്തുനിന്നുകൊണ്ട് ളാഹ ഗോപാലന്‍ പ്രഖ്യാപിച്ചു. ഞങ്ങള്‍ എല്‍ഡിഎഫിന് വോട്ടുചെയ്യില്ല; യുഡിഎഫിന് വോട്ടുചെയ്യരുതെന്ന് പറയില്ല." കാര്യം വ്യക്തം; "യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍" കോണ്‍ഗ്രസിന്റെ കുശിനിക്കാര്‍തന്നെ.

ആദിവാസികളുടെ സാര്‍വ്വദേശീയ നേതാവായി വാഴ്ത്തപ്പെട്ട ജാനുവിന് കോണ്‍ഗ്രസ് എംഎല്‍എ ആകാന്‍ മോഹം. രണ്ടുമാസം മുമ്പെ പറഞ്ഞിരുന്നെങ്കില്‍ കൊടുക്കാമായിരുന്നെന്ന് മുല്ലപ്പള്ളി. കാര്യം വ്യക്തം. സിപിഐ (എം) പരിപാടി വ്യക്തമാക്കുന്നതുപോലെ "വോട്ടുബാങ്കുകള്‍ ശക്തിപ്പെടുത്തുക എന്ന സങ്കുചിത ലക്ഷ്യത്തോടെ ജാതീയ വിഭജനങ്ങള്‍ സ്ഥായിയായി നിലനിര്‍ത്തുന്നതിനും ഈ അധ:സ്ഥിത വിഭാഗങ്ങളെ പൊതുജനാധിപത്യ പ്രസ്ഥാനത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനും ജാതിവികാരം മാത്രം ഇളക്കിവിടുന്ന ഒരു നീക്കവും അതോടൊപ്പമുണ്ട്. സങ്കുചിതമായ തിരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്കുവേണ്ടി ജാതി അടിസ്ഥാനത്തിലുള്ള ധ്രുവീകരണം ഉപയോഗപ്പെടുത്താന്‍ നിരവധി ജാതി നേതാക്കളും ബൂര്‍ഷ്വാ രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കളും തുനിയുകയും എല്ലാ ജാതികളിലുംപെട്ട മര്‍ദ്ദിത വിഭാഗങ്ങളുടെ പൊതുവായ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനോട് അവര്‍ ശത്രുതാ മനോഭാവം പ്രകടമാക്കുകയും ചെയ്യുന്നു" എന്ന് തെളിയിക്കുകയാണ് ജാനുവും ളാഹ ഗോപാലനും ചെയ്തത്.

.

*****


കെ എ വേണുഗോപാലന്‍‍, കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബ്രാഹ്മണ മേധാവിത്വത്തിന്റെ അടിത്തറ ഭൂവുടമസ്ഥതയാണ്. ഭൂബന്ധങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ടല്ലാതെ ബ്രാഹ്മണമേധാവിത്വത്തിന്റെ അടിത്തറ തകര്‍ക്കാനാവില്ല. സാമൂഹിക നീതി നേടിയെടുക്കാന്‍ സാമ്പത്തിക നീതി ആവശ്യമാണെന്ന് തത്വത്തില്‍ അംഗീകരിക്കുമ്പോള്‍തന്നെ അത് പ്രാവര്‍ത്തികമാക്കുന്നതിനായി പോരാടാന്‍ അദ്ദേഹം തയ്യാറായില്ല. ബുദ്ധമതത്തില്‍ ചേരുന്നതോടെ ദളിതന്റെ അവശതകള്‍ക്ക് അന്ത്യം കാണാനാവുമെന്ന് കരുതിയ അദ്ദേഹവും അനുയായികളും അവസാനം ബുദ്ധമതത്തില്‍ ചേര്‍ന്നു. പക്ഷേ ദളിതന്റെ സാമൂഹികനീതി ഇന്നുമൊരു സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. കമ്യൂണിസം മഹത്തായ ആശയമാണെന്നും എന്നാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ കൊള്ളരുതാത്തവരാണെന്നുമുള്ള അഭിപ്രായമാണ് അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നത്.