Friday, April 29, 2011

രാജ്യദ്രോഹികളുടെ ഇടതുപക്ഷവേട്ട

പശ്ചിമബംഗാളിലെ പുരൂളിയയില്‍ 16 കൊല്ലംമുമ്പ് വിദേശവിമാനത്തില്‍നിന്ന് വന്‍ ആയുധശേഖരം വര്‍ഷിച്ച സംഭവത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ ഇന്ന് പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ നടക്കുന്ന കൈവിട്ട കളികളുമായി കൂട്ടിവായിക്കേണ്ടതാണ്. ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ വേരറുക്കാന്‍ എന്തും ചെയ്യാനുള്ള സാമ്രാജ്യത്വത്തിന്റെ കൈയറപ്പില്ലായ്മയാണ് പുരൂളിയയിലെ ആയുധവര്‍ഷത്തിനുപിന്നിലും. കേരളത്തില്‍ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പണവും തന്ത്രങ്ങളുമൊഴുക്കിയ അതേശക്തികള്‍; ഇന്ത്യന്‍ ഇടതുപക്ഷം ക്ഷയിച്ചുകാണാന്‍ ഇടതടവില്ലാതെ കരുക്കള്‍ നീക്കുന്നവര്‍; അതിനായി പണംകൊണ്ടും ആയുധംകൊണ്ടും മനസ്സുകളെ പാട്ടിലാക്കാനുള്ള കൌശലങ്ങള്‍കൊണ്ടും യുദ്ധംചെയ്യുന്നവര്‍- അവര്‍തന്നെയാണ് പുരൂളിയയില്‍ ആയുധങ്ങള്‍ വര്‍ഷിച്ചതെന്നാണ് കുറ്റകൃത്യത്തില്‍ പങ്കാളികളായവരുടെ വെളിപ്പെടുത്തല്‍.

ആയുധവര്‍ഷം രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും അന്നത്തെ കേന്ദ്രസര്‍ക്കാരിന് അത് അറിയാമായിരുന്നുവെന്നുമാണ് ഡെന്‍മാര്‍ക്കില്‍ അറസ്റിലായ കിം ഡേവി വെളിപ്പെടുത്തിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെയും ബ്രിട്ടനിലെ സുരക്ഷാ ഏജന്‍സിയുടെയും അറിവോടെയായിരുന്നു ആയുധവര്‍ഷമെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കിം ഡേവിവെളിപ്പെടുത്തിയത്. ആനന്ദമാര്‍ഗി സന്ന്യാസിസംഘത്തിന് ആയുധം നല്‍കി പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് അന്നുതന്നെ ശക്തമായ ആരോപണം നിലനിന്നിരുന്നു. വെറുതെ വെളിപ്പെടുത്തിയതല്ല, കുറ്റവിചാരണയ്ക്കായി ഇന്ത്യക്ക് കൈമാറാന്‍ സാധ്യത തെളിഞ്ഞപ്പോള്‍ കുറ്റസമ്മതത്തിന് കിം ഡേവി നിര്‍ബന്ധിതനാവുകയാണുണ്ടായത്. പാകിസ്ഥാനില്‍നിന്നാണ് പുരൂളിയയിലേക്ക് വിമാനം വന്നത്. അത് ഇന്ത്യയുടെ അനുവാദമില്ലാതെ അസാധ്യമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട്, പിന്നീട് തനിക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയതും ഇന്ത്യയിലെ ഉന്നതവൃത്തങ്ങള്‍തന്നെയാണെന്ന് ഡേവി വെളിപ്പെടുത്തുന്നു.

ഡെന്‍മാര്‍ക്കില്‍ ഉണ്ടെന്നറിഞ്ഞിട്ടും ഡേവിയെ പിടികൂടാന്‍ സിബിഐ താല്‍പ്പര്യം കാട്ടാഞ്ഞതിനെതിരെ നേരത്തെതന്നെ കടുത്ത വിമര്‍ശമുയര്‍ന്നിരുന്നു. ആനന്ദമാര്‍ഗി സംഘാംഗമായ ഡേവിയാണ് ആയുധവര്‍ഷത്തിന്റെ യഥാര്‍ഥ സൂത്രധാരന്‍. കഴിഞ്ഞ ഏപ്രിലിലാണ് അയാള്‍ അറസ്റിലായത്. അന്ന് വിമാനത്തിലുണ്ടായിരുന്ന ആയുധവ്യാപാരി പീറ്റര്‍ ബ്ളീച്ചാകട്ടെ, അല്‍പ്പംകൂടി വ്യക്തമായി, പശ്ചിമബംഗാള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍തന്നെയായിരുന്നു ആയുധവര്‍ഷമെന്നാണ് പറയുന്നത്. ആ സമയത്ത് പാകിസ്ഥാനില്‍നിന്ന് ഇന്ത്യന്‍ ആകാശാതിര്‍ത്തിയിലേക്ക് പറന്ന ലാറ്റ്വിയന്‍ വിമാനം ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ വ്യോമസേനയുടെ റഡാര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്നും ബ്ളീച്ച് സാക്ഷ്യപ്പെടുത്തുന്നു. അന്ന് കോണ്‍ഗ്രസ് ഭരണമായിരുന്നു. പി വി നരസിംഹറാവു ആയിരുന്നു പ്രധാനമന്ത്രി. രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍തന്നെ, ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയെ വെല്ലുവിളിച്ച് ഇടതുപക്ഷവേട്ടയ്ക്കൊരുങ്ങി എന്നത് പൊറുക്കാനാകുന്ന സംഭവമല്ല.

രാഷ്ട്രീയമായി ഇടതുമുന്നണിയെ നേരിടാന്‍ കഴിയാത്തതിനാല്‍ അക്രമത്തിലൂടെയും തീവ്രവാദപ്രവര്‍ത്തനങ്ങളിലൂടെയും അരാജകത്വം സൃഷ്ടിക്കാനാണ് വലതുപക്ഷം എന്നും ശ്രമിച്ചത്. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന്റെ സംവിധാനങ്ങളെയും സൈന്യത്തെപ്പോലും ഇതിന് ഉപയോഗിച്ചു. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങിലും കൂച്ച്ബിഹാറിലും പ്രത്യേക സംസ്ഥാന വാദക്കാരെ പ്രോത്സാഹിപ്പിച്ചു. മാവോയിസ്റ് കൂട്ടക്കൊലയ്ക്ക് സഹായം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം മാര്‍ക്സിസ്റുവിരുദ്ധ മഹാസഖ്യത്തില്‍ പങ്കാളിയാകാന്‍ കോണ്‍ഗ്രസ് അറച്ചുനില്‍ക്കുന്നില്ല അവിടെ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച വിഘടനവാദ പാര്‍ടിയായ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യത്തിലാണ്.

ബംഗാളിന്റെ പടിഞ്ഞാറന്‍ ഭാഗമായ പശ്ചിമ മിഡ്നാപുര്‍, ബാങ്കുറ, പുരൂളിയ എന്നീ മൂന്നു ജില്ലകളുടെ ചില ഭാഗങ്ങള്‍ ചേരുന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ അതിര്‍ത്തിപ്രദേശത്താണ് മാവോയിസ്റ് ഗ്രൂപ്പുകളുടെ കേന്ദ്രീകരണം. അവിടെ മാവോയിസ്റുകളെ പരസ്യമായി സഹായിക്കുകയാണ് കോണ്‍ഗ്രസ്. മാത്രമല്ല, മാവോയിസ്റുകള്‍ക്കെതിരായ നടപടികളില്‍ വെള്ളംചേര്‍ക്കുന്നു. മാവോയിസ്റുകളുടെ സഹായത്തോടെയാണ് നന്ദിഗ്രാം- സിംഗൂര്‍ കലാപങ്ങള്‍ സൃഷ്ടിച്ചത്. ഇന്ന് മാവോയിസ്റുകളെങ്കില്‍ അന്ന് ആനന്ദമാര്‍ഗികളായിരുന്നു. സിപിഐ എമ്മിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് മാവോയിസ്റ്- തൃണമൂല്‍ സഖ്യം കൊല്ലുന്നതും ആക്രമിക്കുന്നതും. അതിന് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ്. ഇന്നും അന്നും ഒരുപോലെ, രാജ്യത്തിന് പുറത്തെ ശക്തികളെയും ഉപയോഗപ്പെടുത്തി അട്ടിമറിശ്രമം നടന്നു എന്നാണ് പുരൂളിയ സംഭവത്തിലെ പുതിയ വിവരങ്ങളിലൂടെ തെളിഞ്ഞത്. ഇതിനുപിന്നില്‍ ആരൊക്കെയെന്ന് കണ്ടെത്തുകയും അവരെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണചെയ്ത് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യാനുള്ള സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു.

ഇന്ത്യയുടെ ആഭ്യന്തരസുരക്ഷ പണയപ്പെടുത്തിയും ഇടതുപക്ഷഭരണത്തെ തകര്‍ക്കണമെന്ന് തോന്നിയവര്‍ മാപ്പര്‍ഹിക്കുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും ഇതേപണിചെയ്യുന്നവര്‍ ഈ കേരളത്തിലുമുണ്ട്. അത്തരം ശക്തികള്‍ക്ക് എത്രവലിയ ശിക്ഷ നല്‍കിയാലും അധികമാകില്ല. സമഗ്രമായ അന്വേഷണം; കുറ്റവാളികളോടുള്ള കാരുണ്യരഹിതമായ സമീപനം- അതേമാര്‍ഗമുള്ളൂ. അതിന് ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെങ്കില്‍ ആ ധാര്‍ഷ്ട്യത്തിന് മറുപടി പറയാന്‍ ജനങ്ങളുടെ ശക്തി ഉയര്‍ന്നുവരണം.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബംഗാളിന്റെ പടിഞ്ഞാറന്‍ ഭാഗമായ പശ്ചിമ മിഡ്നാപുര്‍, ബാങ്കുറ, പുരൂളിയ എന്നീ മൂന്നു ജില്ലകളുടെ ചില ഭാഗങ്ങള്‍ ചേരുന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ അതിര്‍ത്തിപ്രദേശത്താണ് മാവോയിസ്റ് ഗ്രൂപ്പുകളുടെ കേന്ദ്രീകരണം. അവിടെ മാവോയിസ്റുകളെ പരസ്യമായി സഹായിക്കുകയാണ് കോണ്‍ഗ്രസ്. മാത്രമല്ല, മാവോയിസ്റുകള്‍ക്കെതിരായ നടപടികളില്‍ വെള്ളംചേര്‍ക്കുന്നു. മാവോയിസ്റുകളുടെ സഹായത്തോടെയാണ് നന്ദിഗ്രാം- സിംഗൂര്‍ കലാപങ്ങള്‍ സൃഷ്ടിച്ചത്. ഇന്ന് മാവോയിസ്റുകളെങ്കില്‍ അന്ന് ആനന്ദമാര്‍ഗികളായിരുന്നു. സിപിഐ എമ്മിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് മാവോയിസ്റ്- തൃണമൂല്‍ സഖ്യം കൊല്ലുന്നതും ആക്രമിക്കുന്നതും. അതിന് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ്. ഇന്നും അന്നും ഒരുപോലെ, രാജ്യത്തിന് പുറത്തെ ശക്തികളെയും ഉപയോഗപ്പെടുത്തി അട്ടിമറിശ്രമം നടന്നു എന്നാണ് പുരൂളിയ സംഭവത്തിലെ പുതിയ വിവരങ്ങളിലൂടെ തെളിഞ്ഞത്. ഇതിനുപിന്നില്‍ ആരൊക്കെയെന്ന് കണ്ടെത്തുകയും അവരെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണചെയ്ത് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യാനുള്ള സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു.

ഇന്ത്യയുടെ ആഭ്യന്തരസുരക്ഷ പണയപ്പെടുത്തിയും ഇടതുപക്ഷഭരണത്തെ തകര്‍ക്കണമെന്ന് തോന്നിയവര്‍ മാപ്പര്‍ഹിക്കുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും ഇതേപണിചെയ്യുന്നവര്‍ ഈ കേരളത്തിലുമുണ്ട്. അത്തരം ശക്തികള്‍ക്ക് എത്രവലിയ ശിക്ഷ നല്‍കിയാലും അധികമാകില്ല. സമഗ്രമായ അന്വേഷണം; കുറ്റവാളികളോടുള്ള കാരുണ്യരഹിതമായ സമീപനം- അതേമാര്‍ഗമുള്ളൂ. അതിന് ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെങ്കില്‍ ആ ധാര്‍ഷ്ട്യത്തിന് മറുപടി പറയാന്‍ ജനങ്ങളുടെ ശക്തി ഉയര്‍ന്നുവരണം.