Monday, October 4, 2010

അച്‌ഛനെയാണെനിക്കിഷ്‌ടം...

ചുറ്റുപാടുകളില്‍ നിന്നും പഠിക്കാന്‍ പഠിപ്പിച്ച അച്‌ഛനെയാണെനിക്കിഷ്‌ടം...

ഇടശ്ശേരിയെക്കുറിച്ച് മകന്‍ ഇ.മാധവന്‍ (ജനറല്‍ മാനേജര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കൊച്ചി ) ബാങ്ക് വര്‍ക്കേഴ്‌സ് ഫോറവുമായി ഓര്‍മ്മകള്‍ പങ്കുവെക്കുന്നു.

"കേട്ടിട്ടില്ലേ, തുടികൊട്ടുംകലര്‍-
ന്നോട്ടു ചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കുല
മെയ്യിലണിഞ്ഞ കരിമ്പൂതം''

"എന്റെ മനസ്സുചരിക്കുന്നത് യുക്തിയുക്തമായ ചിന്താസരണിയിലല്ല, സീമ കാണാത്ത മനോരാജ്യത്തിന്റെ വഴിയില്ലാവഴികളിലാണ്.''

"ഏതോ അഗാധതയില്‍ നിന്ന് എന്റെ മനസ്സ് വാരി ക്കൊണ്ടുവന്ന ഒരു കുടന്ന അയിര്‍മണ്ണുമായിട്ടാണ് ഞാന്‍ പണിപ്പുരയില്‍ പ്രവേശിക്കുന്നത്....''

മലയാളത്തിന് ഇടശ്ശേരി ഒന്നേയുള്ളൂ. ആ കാവ്യ സരണിയിലേക്ക് ഒരിക്കല്‍ ആകര്‍ഷിക്കപ്പെട്ടാല്‍ ചെറു വാല്യക്കാര്‍മാത്രമല്ല, ബാലരും വൃദ്ധരും ആ കാവ്യാംഗനയുടെ കടാക്ഷത്തില്‍ നിന്നും ഒരിക്കലും വിട്ടു പോവാന്‍ ആഗ്രഹിക്കില്ല.

ആഖ്യാനങ്ങള്‍ പഴയമട്ടിലേക്ക് ചേര്‍ത്തുവെച്ചെങ്കിലും ഇടശ്ശേരി തന്നത് ഉറങ്ങാത്ത തത്വശാസ്‌ത്രങ്ങളായിരുന്നു, പുത്തന്‍ കലത്തെയും അരിവാളിനെയുമായിരുന്നു. അങ്ങനെ സാമൂഹ്യബോധം കവിതയിലും തുള്ളിചേര്‍ക്കാമെന്നും ആ തുള്ളികള്‍ ചേര്‍ത്ത് അലകടലുണ്ടാക്കാമെന്നും കവിതയില്‍ ഇടശ്ശേരി പഠിപ്പിക്കുന്നു.

ഇനി മകന്റെ വാക്കുകള്‍

അച്‌ഛന്‍ അടിസ്ഥാനപരമായി ഒരെഴുത്തുകാരനായിരുന്നില്ല. തീര്‍ച്ചയായും നല്ലൊരു ആധാരമെഴുത്തുകാരനും, നല്ലൊരു വക്കീല്‍ ഗുമസ്ഥനുമായിരുന്നു അദ്ദേഹം. അക്കാലത്ത് മിക്കവാറും ആള്‍ക്കാര്‍ ഏതെങ്കിലും ഒരു തുറയിലായിരിക്കും. അദ്ധ്യാപകന്‍, വക്കീല്‍ ഗുമസ്‌തന്‍, ആധാരമെഴുത്തുകാരന്‍, അല്ലാതെ പരിപൂര്‍ണ്ണമായും ഒരു എഴുത്തുകാരന്‍ എന്ന സ്ഥിതി ആര്‍ക്കും ഇല്ലായിരുന്നു. എഴുത്തുകാരന്‍ എന്നുള്ള തനിച്ചുള്ള ഒരു റോള്‍ ആര്‍ക്കും ഇല്ലായിരുന്നു. അതൊരു എക്‌സ്‌ട്രാ റോള്‍ ആയിരുന്നു.

എഴുത്തുകൊണ്ടുമാത്രം ഉപജീവനം നടത്താന്‍ കഴിയുന്ന സമ്പ്രദായത്തിലേക്ക്, സാഹചര്യത്തിലേക്ക്, കേരളത്തിലായാലും ഇന്ത്യയിലായാലും ആരും വന്നിട്ടില്ല. അക്കാലത്തെ എഴുത്തുകാര്‍, രാഷ്‌ട്രീയക്കാര്‍, ഒക്കെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു തുറയില്‍ ഉപജീവനത്തിനായി അദ്ധ്വാനിക്കുന്നവരായിരുന്നു.

ഇടശ്ശേരി ജീവിതത്തില്‍ എന്തായിരുന്നു?

അദ്ദേഹം ഒരു വക്കീല്‍ ഗുമസ്ഥനായിരുന്നു. അതിലേറെ ഒരു ആധാരമെഴുത്തുകാരനായിരുന്നു. പിന്നെ, കവിതകളെഴുതുമായിരുന്നു. നാടകങ്ങള്‍ എഴുതുമായിരുന്നു. കലാസമിതി പ്രവര്‍ത്തനങ്ങളില്‍ മുഴുകുമായിരുന്നു. സംഗീതം പ്രത്യേകിച്ചും. നാടന്‍ പാട്ടുകള്‍,
നാടകങ്ങള്‍ എന്നിവയൊക്കെ പ്രിയങ്കരമായിരുന്നു. വായനശാലകള്‍, നാടകസമിതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജാതിരഹിത കൂട്ടായ്‌മകളിലൊക്കെ സജീവമായിരുന്നു. ഇത്തരം വേദികളില്‍, ജാതിയില്ലാതെ, സാമ്പത്തിക പരിഗണനകളില്ലാതെ, പൊതുസമൂഹത്തില്‍ ഇടപെടാനുള്ള അവസരങ്ങളായിരുന്നു ലഭിച്ചിരുന്നത്. കൊടുക്കല്‍ വാങ്ങലുകളുടെ ഒരിടമായിരുന്നു അത്. ഇന്നിപ്പോള്‍ അത്തരം ഇടങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഒരച്‌ഛന്‍ എന്ന നിലക്ക് ഇടശ്ശേരിയുടെ കുടുംബത്തിലെ ഇടപെടലുകളെപറ്റി?

മൌലികതയെപ്പറ്റി തികഞ്ഞ ബോധമുണ്ടായിരുന്നു അച്‌ഛന്. ഒരാളേയും കോപ്പി ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്‌ടമായിരുന്നില്ല, പിന്നെ, സങ്കല്‍പം, ഭാവന എന്നിവയൊക്കെ എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നദ്ദേഹം ആഗ്രഹിച്ചിരുന്നു.

ഉദാഹരണത്തിന് ഞാന്‍ പഠനകാര്യങ്ങളില്‍ വളരെ ശ്രദ്ധിച്ചിരുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ മറ്റു പലതും ശ്രദ്ധിച്ചിരുന്നുമില്ല. പഠിക്കുമ്പോള്‍ മറ്റൊന്നുമറിയില്ല. അപ്പോള്‍ ഒരിക്കല്‍ അച്‌ഛന്‍ പറഞ്ഞു - മധു, നിര്‍ത്ത്. ഇവിടെ കുറേ ചെടികളൊക്കെയുണ്ട്. അതൊക്കെ വാടിത്തുടങ്ങി. ആരാണിതിനൊക്കെ വെള്ളമൊഴിക്കുന്നത് ! - ഇതുപോലൊരിക്കല്‍ വീട്ടിലൊരു പാരിജാതം വിരിഞ്ഞു. സാധാരണ ആരും അറിയാതിരിക്കാന്‍ ഇടയില്ലാത്തൊരു സംഭവം. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞാണ് ഞാനിക്കാര്യം അറിയുന്നത്. അച്‌ഛന്‍ ചോദിച്ചു, 'നീ ഏതു ലോകത്തിലാണ് ? നമുക്കു ചുറ്റുമുള്ള ലോകം നാം ശ്രദ്ധിക്കുന്നില്ലെങ്കില്‍ നാം എത്ര പഠിച്ചാലും ഒരു കാര്യവുമില്ല''. അത് വളരെ വലിയ ഒരു പാഠമായിരുന്നു. ഇക്കാര്യം എന്റെ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞു എന്നല്ല. മറിച്ച് ഇതൊരു വലിയ അറിവായിരുന്നു. അതെ വളരെ ചെറിയ വാക്കുകള്‍ കൊണ്ട് വലിയ കാര്യങ്ങള്‍ പറയാന്‍ ഇടശ്ശേരിക്ക് കഴിഞ്ഞിരുന്നു. അതുപോലെ തന്നെയാണ് conviction ന്റെ കാര്യവും. ഞങ്ങളുടെ വീട്ടില്‍ സന്ധ്യാനാമം ചൊല്ലുന്ന പതിവുണ്ടായിരുന്നു. ഞാന്‍ പക്ഷേ, വളരെ മടിയനായിരുന്നു. ദൈവത്തിന്റെ അനുഗ്രഹം വേണം എന്നെനിക്കുണ്ട്. പക്ഷേ ബോറടിപ്പിക്കുന്ന സന്ധ്യാനാമജപം എനിക്ക് മടിയായിരുന്നു. അച്‌ഛന്‍ ഒരിക്കല്‍ ചോദിച്ചു. - "മധു എന്താ നാമം ജപിക്കാത്തത് ?'' എനിക്ക് വ്യക്തമായ മറുപടിയൊന്നുമില്ല. അച്‌ഛന്‍ പറഞ്ഞു. നാമം ജപിക്കണമെന്നൊന്നുമില്ല. നാമം ജപിക്കാത്ത എത്രയോ മഹാന്മാരുണ്ട്. എം.സി. ജോസഫൊക്കെ. അദ്ദേഹത്തിന് അതിലൊന്നും വിശ്വാസമില്ലായിരുന്നു. പക്ഷേ നിന്റെ മനസ്സ് അത്തരമൊരന്വേഷണം കഴിഞ്ഞിട്ടാണോ നാമജപം വേണ്ട എന്നു വെച്ചത് ? അത്തരത്തില്‍ conviction നെക്കുറിച്ച് അദ്ദേഹം നിര്‍ബന്ധക്കാരനായിരുന്നു. എന്തിനെ സംബന്ധിച്ചും ഏതു നിലപാടുമെടുക്കാം. പക്ഷേ ഏതു നിലപാടെടുക്കാനും ഒരു പക്വത വേണം. അല്ലാതെ പക്വത വരുന്നതിനു മുമ്പ് നിലപാടുകള്‍ എടുത്താല്‍ അത് തികച്ചും ഉപരിപ്ളവമായിരിക്കും.

ഇടശ്ശേരി ഈശ്വരവിശ്വാസി ആയിരുന്നെങ്കിലും, അമ്പലങ്ങളില്‍ അധികം പോകുമായിരുന്നില്ല എന്ന് വായിച്ചിട്ടുണ്ട്. വിശ്വാസം ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട ഒന്നല്ലായിരുന്നു അദ്ദേഹത്തിന്. ഇതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ, എന്തെങ്കിലും പറയാന്‍ കഴിയുമോ?

അദ്ദേഹം ഒരു നാസ്‌തികനൊന്നും ആയിരുന്നില്ല. എന്നാല്‍ ഒരു ആസ്‌തികനായിരുന്നു എന്നു പറയാനും ബുദ്ധിമുട്ടുണ്ട്. എന്താന്നു വച്ചാല്‍ അമ്പലങ്ങളിലൊന്നും കറക്‌ട് ആയിട്ടു പോകുന്ന ഏര്‍പ്പാട് ഒന്നുമുണ്ടായിരുന്നില്ല. വിശ്വാസമുള്ളവരെപ്പറ്റി അച്‌ഛന്റെ ഒരു കവിത തന്നെയുണ്ട്. അതായത് ശബരിമലക്ക് പോകുമ്പോള്‍, ഇരുമുടിക്കെട്ടുമായി മലയ്‌ക്കു പോകുന്ന അയ്യപ്പന്മാരുടെ യാത്രയെപ്പറ്റി, ക്ളേശത്തെപ്പറ്റി, ഭക്തിയെപ്പറ്റി ഒക്കെ നന്നായി എഴുതിയിട്ടുണ്ട്. വായിച്ചു കേട്ട ആരോ കളിയാക്കുന്നതുപോലെ അച്‌ഛനോട് ചോദിച്ചു. ഇടശ്ശേരി ശബരിമലക്കു പോയിട്ടുണ്ടല്ലേ എന്ന്. അച്‌ഛന്‍ പറഞ്ഞു. അയ്യപ്പന്‍മാര്‍ മലക്കുപോകുന്നതു കണ്ട്, അവരുടെ ഭക്തി കണ്ട്, അവര്‍ക്ക് കിട്ടുന്ന ഊര്‍ജ്ജം അല്ലെങ്കില്‍ വിവരണാതീതമായ അനുഭൂതി കണ്ട് ഞാന്‍ പ്രചോദിതനായി എഴുതുന്ന കാര്യമാണ്. എന്റെ കവിത വായിച്ച് ആരെങ്കിലും രണ്ടുപേര്‍ കൂടുതല്‍ ശബരിമല കയറിയാല്‍ അതുകൊണ്ട് അവര്‍ക്കുണ്ടാകുന്ന കഷ്‌ടനഷ്‌ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. സാഹിത്യം കൊണ്ട് ഉദ്ദേശ്യങ്ങള്‍ ഉണ്ടാകാം. അതങ്ങനെ വന്നു ഭവിക്കുന്നതാണ്. ആത്യന്തികമായിട്ട് അത് സാഹിത്യമായിരിക്കണം എന്നുള്ള ഒരു വാശിയായിരുന്നു അച്‌ഛന്.

പുത്തന്‍ കലവും അരിവാളും, പണിമുടക്കം എന്നിവയൊക്കെ ആര്‍ക്കുവേണ്ടി എഴുതിയോ - ആര്‍ക്കുവേണ്ടി എഴുതി എന്നതിലുപരി, ആരെപ്പറ്റിയാണോ എഴുതിയത് - അവരോടുള്ള ഒരു ആത്മബന്ധവും, അവരുമായിട്ടുള്ള സംവേദനവുമാണ് അതിന്റെ അടിസ്ഥാനം.

അച്‌ഛന്റെ കൃതികളില്‍ പലതിനും കൃത്യമായ പക്ഷമുണ്ടായിരുന്നു. പണിമുടക്കം എഴുതി. പുത്തന്‍കലം എഴുതി. പലരും പറയുന്നുണ്ട്, ഇതിലൊന്നും പക്ഷമില്ലെന്ന്. അവയൊക്കെ ശുദ്ധസാഹിത്യം മാത്രം. എന്നാല്‍ എനിക്ക് തോന്നുന്നത് അവയിലൊക്കെ വളരെ വ്യക്തമായ പക്ഷവും പക്ഷപാതിത്വവും ഉണ്ടെന്നുതന്നെയാണ്. ഭൂപരിഷ്‌കരണമൊക്കെ വന്നതിനുശേഷം പത്തു സെന്റ് ഒക്കെ നമ്മുടെ ഇടയില്‍ വന്നു. അതിനുശേഷം അച്‌ഛന്‍ എഴുതിയ പുസ്‌തകം കണ്ടു. മൈനാഗശൃംഘം. അതായത് ഈ പത്തു സെന്റ് വന്നതിനുശേഷം വീണ്ടും കുതിക്കുക എന്നുള്ളതാണത്. നിങ്ങള്‍ ഒരു പൌരനായി എന്നുള്ളതിന് ആദ്യമായി ഒരംഗീകാരം കിട്ടിയിരിക്കുകയാണ്. ഇപ്പോള്‍ കോടതിയില്‍ സാക്ഷി പറയാന്‍ വന്നാല്‍ അവര്‍ ആദ്യമായി ചോദിക്കുന്നത് നിങ്ങള്‍ക്ക് ആസ്‌തി എന്തെങ്കിലുമുണ്ടോ എന്നാണ് ? വെറും ഒരു പാപ്പര് വന്നിട്ട് സാക്ഷി പറഞ്ഞാല്‍ വലിയ വാല്യു ഇല്ല. അയാള്‍ക്ക് ഒരു പത്തു സെന്റേയുള്ളുച്ചാലും അയാളെ അവിടെ അടയാളപ്പെടുത്തും. ഇതാണ് മൈനാഗശൃംഘത്തില്‍.

പുരോഗമനം എന്നുള്ളതു ഒരു അനുസ്യൂതമായിട്ടുള്ള വീക്ഷണമാണ് അല്ലേ? സ്ഥായിയായ ഒരു വീക്ഷണമുണ്ടായിരുന്നു അദ്ദേഹത്തിന്. പെട്ടെന്നുള്ള പ്രകോപനമല്ല. അല്ലേ?

അതെ. എഴുതിയതൊന്നും അതെഴുതേണ്ടിയിരുന്നില്ല എന്ന് പിന്നീടൊരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. എഴുതിയത് എഴുതിയത് തന്നെയാണ്. എനിക്കുള്ള ഓര്‍മ്മകള്‍ വെച്ച് അദ്ദേഹം വളരെ ലവിംഗ് ആയിരുന്നു. കാര്‍ക്കശ്യവും ഉണ്ടായിരുന്നു.

മറ്റു കുട്ടികളൊക്കെ?

ഞങ്ങള്‍ 8 പേരാണ്. ശരിക്കും 10 പേരുണ്ടായിരുന്നു. രണ്ടുപേര്‍ മരിച്ചുപോയി. അന്നൊക്കെ ശിശുമരണങ്ങള്‍ കൂടുതലായിരുന്നല്ലോ.

കാര്‍ക്കശ്യം എന്ന് പറഞ്ഞത് കുടുംബത്തിലൊക്കെ ചിട്ടവട്ടങ്ങള്‍ നിര്‍ബന്ധിക്കുന്ന ഒരച്‌ഛന്‍ എന്ന നിലക്കാണോ?

അതേ. അതേസമയം ശിക്ഷിക്കുന്ന ആളുവന്നുതന്നെ ഒരുപാട് ഓമനിക്കുകയും ചെയ്യും. അങ്ങിനെ ഒരിതുണ്ടല്ലോ. അച്‌ഛന്റെ മാത്രമല്ല, പല അച്‌ഛന്മാരുടേയും ഒരു പ്രത്യേകതയാണത്.

കുടുംബാംഗങ്ങളുമായി സാഹിത്യചര്‍ച്ചകളൊക്കെ പതിവായിരുന്നോ?

വൈകുന്നേരങ്ങളിലൊക്കെ, ഊണൊക്കെ കഴിഞ്ഞ് അങ്ങനെ ഇരിക്കുമ്പോള്‍. ഇന്നത്തെ മാതിരിയല്ല. ഇന്നിപ്പോള്‍ ഒന്നിനും സമയമില്ല. ഒന്നാമത് അന്ന് ടിവിയില്ല. റേഡിയോ വന്നു തുടങ്ങിയതേയുള്ളു. 8-9 മണിക്ക് ഊണു കഴിഞ്ഞാല്‍ എല്ലാ വീട്ടിലും ധാരാളം സമയമുണ്ട്. പിന്നെ എല്ലാ സ്ഥലത്തും പരക്കെ വെളിച്ചമില്ല. മണ്ണെണ്ണ വിളക്കായിരുന്ന സമയത്ത് ഒന്നോ രണ്ടോ സ്ഥലത്തേ വെക്കാന്‍ പറ്റൂ. അപ്പോ, എല്ലാവരും വെളിച്ചത്ത് ഒത്തുചേരും. വീടിന്റെ ഉമ്മറമുറ്റത്ത്. അച്‌ഛന് വളരെ താല്‍പര്യമുള്ള കാര്യമാണ് സയന്‍സ് വിഷയങ്ങള്‍. അതുമാതിരി കണക്ക്. കണക്കിലുള്ള പ്രശ്‌നങ്ങള്‍, വളരെ സ്വന്തം നിലക്ക്, ഒരു മെത്തേഡ് ഉപയോഗിച്ച് സോള്‍വ് ചെയ്യും. നമ്മളൊക്കെ പഠിച്ചുവരുന്ന മെത്തേഡ് ആവില്ല അത്. അതുപോലെ ആസ്‌ട്രോണമി വളരെ താല്‍പര്യമെടുത്ത് പഠിക്കുന്നതും വീട്ടില്‍ ഡിസ്‌കസ് ചെയ്യുന്നതും അച്‌ഛന് ഇഷ്‌ടമായിരുന്നു. വെറും കണ്ണടച്ച് വിശ്വസിച്ച് എന്തെങ്കിലും ചെയ്യുന്ന രീതി അച്‌ഛനില്ലായിരുന്നു.

സമൂഹവും ജീവിതവും

പിന്നൊന്നുള്ളത്, നമ്മളൊരു സമൂഹമായിട്ട് ജീവിക്കുമ്പോള്‍, അതിന്റെ ഒരു ഭാഗം നിയമങ്ങള്‍ മാത്രമായിരിക്കും. ഒരു പൌരന്‍ എന്ന നിലയില്‍ നിങ്ങളുടെ അയല്‍ക്കാരുണ്ട്. അയല്‍ക്കാരന്‍ എന്ന നിലക്ക് അയാളോടു കുറെ ബാദ്ധ്യതകളുമുണ്ട്. ഇപ്പോ.. ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തവീട്ടില്‍ അന്ന് ഈ വാറ്റുചാരായം എന്ന ഏര്‍പ്പാടുണ്ട്. പല കുടിലുകളിലും അന്നു ഈ പരിപാടി ഉണ്ടായിരുന്നു. അപ്പോ, കുട്ടികളും അമ്മയും പറയും. ഇതൊക്കെ തെറ്റല്ലേ. പോലീസില് പരാതിപ്പെടേണ്ടിവരും. അച്‌ഛന്‍ പറയും. അറിയാത്ത കാര്യമൊന്നുമല്ല അത്. പക്ഷേ അതല്ല അതിന്റെ ശരി നിങ്ങളൊരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പലപ്പോഴും വളരെ conflicting ആയിട്ടുള്ള റോളില്‍ നിങ്ങള്‍ വരും. അതായത് പോലീസില്‍ പോയേപറ്റൂ എന്നു വന്നാലേ പോകാവൂ. പോകണ്ടാന്നല്ല പറയുന്നത്. പക്ഷേ ഒരു അടച്ചിടപ്പെട്ട മുറിക്കുള്ളിലെ പൌരനായിട്ട് ജീവിക്കാന്‍ പറ്റ്വോ? നിങ്ങളുടെ നിലനില്‍പ്പു തന്നെ ബന്ധങ്ങളില്‍ കൂടിയാണ്. ഈ ബന്ധങ്ങളില്ലെങ്കില്‍ ഈ മനുഷ്യന് എന്താണ് നിലനില്‍പ്പ് ? ഈയൊരു സെന്‍സ് വളരെയധികം ഞങ്ങള്‍ക്ക് പറഞ്ഞുതന്നിരുന്നു. എവിടെയെങ്കിലും നമ്മള്‍ പോകുകയാണെങ്കില്‍, അവിടെനിന്ന് നമുക്ക് എന്തുകിട്ടുമെന്നതിനേക്കാള്‍ അധികം, നമ്മള്‍ എന്താണ് അവിടേക്ക് കൊടുക്കുക എന്നല്ലേ ആലോചിക്കേണ്ടത്. കൊടുക്കാന്‍ എന്തെങ്കിലും ഉണ്ടോ, എന്നാല്‍ മതി അവിടെ പോകുന്നത്.

പി.സിമാമയുടെ ചിരിയും ഭാവാഭിനയവും

ചെറുപ്പകാലത്ത് പരിചയപ്പെട്ട, ഇടപഴകിയ സാഹിത്യകാരന്മാര്‍?

ഉറൂബ് - എന്റെ അമ്മയുടെ ചെറിയമ്മയുടെ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഉറൂബൊക്കെ വന്നുകഴിഞ്ഞാല്‍ ഒരുത്സവം മാതിരിയാണ്. കാരണം ഇവരു രണ്ടുപേരും ചിരിക്കുന്ന മാതിരി ആരും ചിരിച്ചുഞാന്‍ കണ്ടിട്ടില്ല. ചിരി എന്നുപറഞ്ഞാല്‍ കുറേ നേരം നീണ്ടുനില്‍ക്കുന്ന ചിരി. ഇപ്പോഴങ്ങനത്തെ ചിരി കേള്‍ക്കാനില്ല. ആരും അങ്ങിനെ ചിരിക്കാറുമില്ല. അഥവാ അങ്ങനെ ചിരിച്ചാല്‍ ഇപ്പോള്‍ ഭ്രാന്താണെന്ന് പറയും. ഉള്ളു തുറന്നു ചിരിക്കുന്ന ഇവര്‍ രണ്ടുപേര്‍ക്കും പല സമാനതകളും ഉണ്ടായിരുന്നു. അവരുടെ കണ്ടുമുട്ടലുകള്‍, സ്വാഭാവികമായിട്ടും, ഉള്ളു തുറക്കലുകളുടെ അവസരങ്ങളും ആയിട്ടുണ്ടാകും.

സംസാരിക്കുമ്പോഴും വളരെ രസമാണ്. ആക്‌റ്റ് ചെയ്‌തിട്ടൊക്കെയാണ്. ഞങ്ങള്‍ ഉറൂബിനെ പി.സി. മാമ എന്നാണ് വിളിക്കുക. അദ്ദേഹം സംസാരിക്കുമ്പോള്‍ ഇങ്ങനെ ഇരുന്നിട്ട് സംസാരിക്കില്ല. കുറച്ചു കഴിയുമ്പോള്‍ ആള്‍ എഴുന്നേല്‍ക്കും. എന്നിട്ട് ആക്‌റ്റ് ചെയ്യും. ഒരു മീറ്റിങ്ങിന്റെ, സാഹിത്യ അക്കാദമി മീറ്റിങ്ങിന്റെ കാര്യമാണെങ്കില്‍ മാധവിക്കുട്ടി അവിടെ വന്ന കാര്യം പറയുകയാണെങ്കില്‍, മാധവിക്കുട്ടി എങ്ങിനെ വന്നു, എങ്ങനെയാണ് മാധവിക്കുട്ടി സംസാരിച്ചത്, മലയാളത്തിലെ ഫ്ളൂവന്‍സി കുറവ് ഇതൊക്കെ ആക്‌റ്റ് ചെയ്‌ത് കാണിച്ചിട്ടാണ് മൂപ്പര് സംസാരിക്കുക. അത് ഭയങ്കര രസായിരുന്നു കേട്ടിരിക്കാന്‍. നമ്മളൊക്കെ പയ്യന്മാരല്ലേ, സൈഡ്‌ലൈനില്‍ ങ്ങനെ ദൂരെ നിന്നിട്ട് നോക്കും.

ഇടശ്ശേരിയും നാടകങ്ങള്‍ ഒക്കെ ചെയ്‌തിട്ടുണ്ടല്ലോ?

ങ്ങാ, പിന്നെ. വളരെ പ്രശസ്‌തമായിട്ടുള്ള നാടകമാണ് കൂട്ടുകൃഷി. അത് വലിയ ഒരു ഇഷ്യു കൈകാര്യം ചെയ്യുന്നുണ്ട്. ഹിന്ദുക്കളുടെ ഇടയിലുള്ള നായര്‍ - ഈഴവ ഇഷ്യു, ഹിന്ദു - മുസ്ളീം ഇഷ്യു. ഇതു രണ്ടും ചേര്‍ന്നിട്ട് എങ്ങനെയാണ് അദ്ധ്വാനിക്കുന്നവരുടെ തലത്തിലേക്കെത്തുമ്പോള്‍, മാറ്റങ്ങളെ, വ്യത്യാസങ്ങളെ അതിജീവിക്കുവാന്‍ സാധിക്കുക എന്നുള്ള വലിയ ഇഷ്യു കൈകാര്യം ചെയ്യുന്നുണ്ട്.

കൂട്ടുകൃഷിയുടെ നാടകാവതരണം എറണാകുളത്ത് ബാങ്ക് ജീവനക്കാരുടെ കലാസംഘടനയായ 'ബീം' നടത്തിയിട്ടുണ്ട്. നാടകാഭിനയങ്ങളൊക്കെ എങ്ങനെയായിരുന്നു ഗൃഹസദസ്സുകളില്‍?

പിന്നെ, ഈ പറയുന്ന ഞാന്‍ തന്നെ അഭിനയിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. ഞാന്‍ പറഞ്ഞില്ലേ, വായനശാലാ പ്രസ്ഥാനമൊക്കെയുണ്ട് അക്കാലത്ത്. അപ്പോ, വായനശാലയുടെ നാടകങ്ങളൊക്കെ ഉണ്ടായിരിക്കും. അന്ന് ഞങ്ങള്‍ക്കൊക്കെ ഒരു സ്‌റ്റേജ് വേണം. പക്ഷേ റിഹേഴ്‌സല്‍ തുടങ്ങുമ്പോഴായിരിക്കും ഈ സാധനം വഴങ്ങുന്നതാണോ അല്ലയോ എന്ന് മനസ്സിലാക്കുക. ചിലപ്പോള്‍ തീരെ വഴങ്ങാത്ത സിറ്റുവേഷന്‍ വരും. പിന്നെ അവര് നമ്മളെ സൌഹാര്‍ദ്ദത്തില്‍ അതില്‍നിന്ന് പിന്തിരിപ്പിക്കും. അങ്ങനെയായിരുന്നു അന്നത്തെ ഏര്‍പ്പാടുകള്‍.

അച്‌ഛന്റെ സാഹിത്യസൃഷ്‌ടികള്‍ പ്രസിദ്ധീകരിച്ചിരുന്നത് ആരൊക്കെ?

അങ്ങനെ ഒരു പ്രത്യേക വിഭാഗമോ വലിപ്പ ചെറുപ്പമോ ഇല്ലായിരുന്നു. അച്‌ഛന്‍ എഴുതിയ ഒരു സാധനം, വളരെ ഗംഭീരമെന്ന് പില്‍ക്കാലത്തു അറിയപ്പെട്ടിട്ടുള്ള കവിത, കൊടുത്തിട്ടുള്ളത് ഒരു സ്‌കൂള്‍ മാസികക്കായിരിക്കും. അല്ലെങ്കില്‍ വളരെയൊന്നും അറിയപ്പെടാത്ത ഒരു വായനശാലയുടെ വാര്‍ഷിക പ്രസിദ്ധീകരണത്തിനായിരിക്കും. ഇന്നിപ്പോ അങ്ങിനെയൊന്നുമല്ല. നല്ലൊരു സാധനമുണ്ടെങ്കില്‍ അത് മാതൃഭൂമിയിലാകും, അല്ലെങ്കില്‍ കലാകൌമുദിയിലാകും വരിക. അന്ന് അങ്ങിനെയില്ല. വളരെ പ്രധാനപ്പെട്ടതെന്ന് പിന്നീട് പ്രഘോഷിക്കപ്പെട്ട പലതും പ്രസിദ്ധീകൃതമായത് അപ്രധാനമായ പ്രസിദ്ധീകരണങ്ങളിലായിരിക്കും. ഇന്നതിനെന്നില്ല. മാതൃഭൂമിയിലായും എന്തായാലും ആദ്യം ആവശ്യപ്പെടുന്നവര്‍ക്ക് കൊടുക്കും.

ആദ്യകവിതയും വേതനവും പുരസ്‌കാരങ്ങളും

കേന്ദ്രസാഹിത്യ അക്കാദമി, കേരള സാഹിത്യഅക്കാദമി അവാര്‍ഡുകളൊക്കെ അച്‌ഛന് ലഭിച്ചിട്ടുണ്ട്. 1966 ല്‍ ആയിരുന്നു അച്‌ഛന്റെ ഷഷ്‌ഠിപൂര്‍ത്തി. അന്ന് പൊന്നാനിയില്‍ നാലു ദിവസത്തെ പരിപാടികള്‍ ഉണ്ടായിരുന്നു. ജി. ശങ്കരക്കുറുപ്പ് തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുത്ത പരിപാടി. അന്നാണ് ഞങ്ങള്‍തന്നെ മനസ്സിലാകുന്നത് ഈ കവി ആവുക എന്നാല്‍ ഇത്ര വലിയ സംഭവമാണെന്ന്. അന്ന് ആരെങ്കിലും വീട്ടില്‍ വന്നാല്‍ ബസ് കേറ്റാന്‍ കൊണ്ടുപോകുക എന്നുള്ളത് ഞങ്ങള്‍ പയ്യന്മാരുടെ പരിപാടി ആയിരുന്നു. അവര് വഴി തെറ്റാതെ ബസ് സ്‌റ്റോപ്പിലെത്തി എന്ന് ഉറപ്പുവരുത്തും. വൈലോപ്പിള്ളിക്കൊപ്പം പോകല്‍ എനിക്കായിരുന്നു. "എന്താ വല്ലതും എഴ്‌തണുണ്ടോ'' അദ്ദേഹം ആരാഞ്ഞു. ഞാന്‍ പറഞ്ഞു, എഴുതണില്ല. ങ്ങാ, ഇനി എഴുതിക്കോളൂ, അച്‌ഛന്റെ ആദ്യകവിത ‘അളകാവലി’യുടെ കഥയായിരുന്നു. മാതൃഭൂമിയിലാണ് വന്നത്.

കുറേശ്ശേ എഴുത്തിന് വേതനം കിട്ടിത്തുടങ്ങുന്നതേയുള്ളൂ. പബ്ളിഷ് ചെയ്‌താല്‍ ഒരു വാരിക മാത്രമേ കൊടുക്കൂ. കോപ്പി കിട്ടണമെങ്കില്‍ പൈസ അടക്കണം. ചുരുക്കിപ്പറഞ്ഞാല്‍ മാതൃഭൂമിക്ക് അച്‌ഛന്‍ കടക്കാരനാവുകയാണ് ചെയ്‌തത്. അത്രക്ക് കര്‍ശനമായിരുന്നു പണത്തെപ്പറ്റിയുള്ള അന്നത്തെ കാര്യങ്ങള്‍. അച്ഛന്റെ തന്നെ വാക്കുകള്‍ പകര്‍ത്തട്ടെ.

'പണമുണ്ടാക്കുക എന്നതായി ജീവിതത്തിലെ മുഖ്യപ്രശ്നം. അതിന്നൊരു മാര്‍ഗ്ഗമെന്ന നിലയില്‍ അതേവരെ എഴുതിയിരുന്ന ഖണ്ഡകവിതകളില്‍ നിന്ന് തെരഞ്ഞെടുത്ത കുറെ കൃതികള്‍ 'അളകാവലി' എന്ന പേരില്‍ പുസ്‌തകമാക്കി. അതേവരെയും പിന്നീടു മുഖ്യമായും എന്റെ കവിതകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന മാതൃഭൂമിയാണ് അച്ചടി നിര്‍വഹിക്കുന്നത്. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ചേര്‍ക്കുന്ന കവിതകള്‍ക്ക് ചുരുങ്ങിയ തോതിലെങ്കിലും പ്രതിഫലം തരാന്‍ തുടങ്ങിയിരുന്നു. അങ്ങനെ ഈട്ടംകൂടിയിരുന്ന കാശും അന്നന്നു ഹര്‍ജികള്‍ എഴുതിക്കൊടുത്തു കിട്ടിയ കാശുംകൊണ്ട് അച്ചടി കൂടി തീരാതെ വളരെക്കാലം ആ പുസ്‌തകങ്ങള്‍ പ്രസ്സിലെ ഗര്‍ഭഗൃഹത്തില്‍ കിടന്നു. മാനേജര്‍ ശ്രീ കൃഷ്‌ണന്‍നായര്‍ സദയം വിട്ടുതന്ന 25 കോപ്പികള്‍ കേരളത്തിലെ പ്രമുഖ കവികള്‍ക്കും എന്റെ ചില സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു ഞാന്‍ കവിപ്രതിഷ്‌ഠ നേടി, ഭാവിഭാഗ്യങ്ങളെ സ്വപ്‌നം കാണാനുള്ള അര്‍ഹത സമ്പാദിച്ചു. എന്റെ ഒരു മിത്രം, ശ്രീ. ഇ. പി. സുമിത്രന്‍ (മാസ്റ്റര്‍!) ഇതിലിടയ്‌ക്ക് മാനേജരെ സമീപിച്ച് 100 കോപ്പിയെങ്കിലും വിട്ടുതരാനപേക്ഷിച്ചു. അതു വിറ്റ് അച്ചടിക്കൂലി തീര്‍ത്ത് ബാക്കി പുസ്‌തകങ്ങള്‍ കൈക്കലാക്കാമെന്നായിരുന്നു പ്ളാന്‍!. സത്യത്തിന്നു നേരുനീക്കം വരുത്താത്ത മാനേജര്‍ സാനുഭാവം അന്വേഷിച്ചു.

'മാസ്‌റ്റരുടെ കൈയില്‍ എത്ര സംഖ്യയുണ്ട് ?'

'തല്‍ക്കാലം ഒമ്പതുറുപ്പിക'

'എന്നാല്‍ അതടച്ചു തല്‍ക്കാലം 12 പുസ്‌തകം വാങ്ങിക്കോളൂ. അതു വിറ്റ വില 9 ക. വീണ്ടും അടച്ചാല്‍ 12 പുസ്‌തകം കൂടി എടുക്കാം. അങ്ങനെ ക്രമേണ എല്ലാ പുസ്‌തങ്ങളും വിട്ടെടുക്കാമല്ലോ.'

മാസ്‌റ്റര്‍ ആ സൌമനസ്യവും 12 പുസ്‌തകങ്ങളും വാങ്ങിപ്പോന്നു.

പിന്നീടൊരിക്കല്‍ ശ്രീ. എസ്.കെ. പൊറ്റക്കാട്ട് ഈ വിവരമറിഞ്ഞു പ്രസ്സില്‍ പോയി എന്റെ കടം വീട്ടിയപ്പോഴേക്ക് ഏറെക്കാലം കഴിഞ്ഞിരുന്നുവെങ്കിലും മാനേജര്‍ പലിശ വസൂലാക്കിയില്ല! '

കത്തുകള്‍ ധാരാളം അച്‌ഛന് വരുമായിരുന്നു. ഇ. ഗോവിന്ദന്‍നായര്‍ പൊന്നാനി - ഇത്രയേവേണ്ടൂ വിലാസം. കാര്‍ഡിലാണ് അന്ന് കൂടുതല്‍ കത്തുകളെഴുതുക. രണ്ടുഭാഗത്തും ചെറുതായി ധാരാളമെഴുതും. കുറച്ചുകൂടി പ്രമാണിമാരാണ് ഇന്‍ലന്റ് ഉപയോഗിക്കുക. ധാരാളം മെറ്റീരിയല്‍ ഉണ്ടെങ്കില്‍ മാത്രമേ അപൂര്‍വ്വം കവര്‍ ഉപയോഗിക്കൂ. പല കത്തുകളും എനിക്കും വായിക്കാന്‍ പറ്റിയിട്ടുണ്ട്. പ്രത്യേകിച്ചും എന്‍.വി. കൃഷ്‌ണവാരിയരുടെ. വളരെ രസമാണ് എന്‍.വി.യുടെ കത്തുവായിക്കാന്‍. പേഴ്‌സണല്‍ ടച്ച് ആദ്യത്തേയും അവസാനത്തെയും സെന്റന്‍സുകളില്‍ മാത്രമേ കാണൂ. ബാക്കിയെല്ലാം സാഹിത്യചര്‍ച്ചകള്‍. സാഗരസ്‌തുതി എന്ന കവിത വിവരിക്കുകയാണ്. മീന്‍ ധാരാളമായിട്ടുണ്ടാകുന്ന ചാകര - കുടിലുകളിലൊക്കെ ഉത്സവമായി. അവരുടെയൊക്കെ ആ ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, തൊഴിലാളികളുടെ ഭാഷയില്‍ അദ്ദേഹം വിവരിക്കുകയാണ്. അതാണ് കവിത - അപ്പോ തെരണ്ടിയെപ്പറ്റി പറയണ്ണ്ട്. അയിലയെപറ്റി പറയണ്ണ്ട്. ചാളയെപറ്റീംണ്ട്. എങ്ങനെയാണ് മീന്‍ ണ്ടാക്കണത്, അയില എങ്ങനെയാണ് ണ്ടാകണത്. കവിതയില്‍ പറയുന്നുണ്ട്. മല്ലിച്ചാറില്‍ പുതഞ്ഞുവേവുമ്പോള്‍ അതില്‍ത്തെ മുള്ളുകള്‍ നന്നായി പെറുക്കുക. നാമജപത്തിനുശേഷം മുള്ളു പെറുക്കാന്‍എനിക്ക് പറ്റൂല്ല. പെണ്ണേ നീയത് ഭംഗിയായുണ്ടാക്കണം. അങ്ങിനെ അതിനെപറ്റിയെല്ലാം. മീനിന്റെ പൊലിമ. ഒരു സമൂഹം മുഴുവന്‍ (ചാകര) ഉത്സവം ആകുന്നത്. ഈ കവിത പ്രസിദ്ധീകരണത്തിന് കിട്ടിയശേഷം എന്‍.വി. കൃഷ്‌ണവാര്യരുടെ കത്താണ്. "സാഗരസ്‌തുതി വായിച്ചു. മീന്‍മണം നല്ലവണ്ണമുണ്ട്''. ഈ അനൌപചാരികത, രസികത്തം, അതൊക്കെ നമുക്ക് അത്ഭുതമായിതോന്നും. ഇന്നിപ്പോള്‍ പത്രാധിപര്‍ എഴുത്തുകാര്‍ക്ക് അച്ചടിച്ച മറുപടിപോലും കൊടുക്കുന്നുണ്ടാവില്ല.

രാഷ്‌ട്രീയം, സിനിമ എന്നിങ്ങനെയുള്ള കാര്യ ങ്ങളില്‍ ഇടശ്ശേരിയുടെ ആഭിമുഖ്യത്തെപ്പറ്റി?

സിനിമയില്‍ വല്യ കമ്പം കണ്ടിട്ടില്ല. രാഷ്‌ട്രീയത്തില്‍ വളരെയധികം ഇന്‍വോള്‍വ്മെന്റ് ഉണ്ടായിരുന്നു. അന്നത്തെ കാലത്തെ രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളില്‍ ലഘുലേഖ, പത്രപ്രവര്‍ത്തനം എന്നിവ പ്രധാനമായിരുന്നു. ഇതുരണ്ടുമായി അച്‌ഛന്‍ ശക്തമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് കക്ഷിരാഷ്‌ട്രീയം വന്നപ്പോള്‍ സജീവത കുറഞ്ഞു. എല്ലാത്തിനോടും ബന്ധം അല്ലാതെ ഒന്നിനോടും ഭയങ്കര ആഭിമുഖ്യമുണ്ടായിരുന്നില്ല അച്‌ഛന്. എല്ലാത്തിനോടും സഫലമായിട്ട് ഇടപഴകുക എന്നുള്ളതായിരുന്നു ശൈലി.

അദ്ദേഹത്തിന് ശരിയാണ് എന്നു തോന്നുന്ന കാര്യങ്ങളോടൊപ്പം അദ്ദേഹം നിന്നിരുന്നു. അതിനെ സംബന്ധിച്ചുണ്ടാകുന്ന വിവാദങ്ങളെക്കുറിച്ചൊന്നും വേവലാതിപ്പെട്ടിട്ടില്ല?

എന്തിനാണ് നിങ്ങള്‍ അവിടെ പോയത് എന്നതിന് വ്യക്തമായ ഉത്തരമുണ്ട്. ഇന്ന കാര്യങ്ങള്‍ കൊണ്ടാണ് ഞാന്‍ ഇന്നയിടത്ത് ഇപ്പോഴുള്ളത്. ഇന്ന കാര്യങ്ങള്‍ കൊണ്ടാണ് ഞാന്‍ ഇന്ന ആള്‍ക്കാരുടെ അടുത്ത് ഇല്ലാത്തത്. He was very clear.

*****

കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം,Edasseri Smaraka Samithi - official web site
ചിത്രങ്ങള്‍ : ആര്‍ട്ടിസ്‌റ്റ് നമ്പൂതിരി

പിന്‍‌കുറിപ്പ്

പ്രശസ്‌തരായ മാതാപിതാക്കളെ ബാങ്ക് ജീവനക്കാരായ മക്കള്‍ അനുസ്‌മരിക്കുമ്പോള്‍ തീര്‍ച്ചയായും അത് നമ്മുടെ കാലത്തെയും സമൂഹത്തെയും നേരിട്ട് സ്‌പര്‍ശിക്കുന്ന ഒന്നായിമാറുന്നു.

ഇടശ്ശേരി, പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍,കൂത്താട്ടു കുളം മേരി, സുബ്രഹ്മണ്യ ഷേണായി, കഥകളി ആചാര്യന്‍ പത്മനാഭന്‍ നായര്‍, ആദ്യകാല കമ്മ്യൂണിസ്‌റ്റ് പ്രവര്‍ത്തകനായിരുന്ന ഐ.സി.പി, എ.കെ.ബി.ഇ.എഫ് മുന്‍ പ്രസിഡണ്ട് ജി.രാമചന്ദ്രന്‍ പിള്ള എന്നിവരുടെ മക്കള്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ 300 -ആം ലക്കത്തില്‍ പങ്ക് വച്ചത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അച്‌ഛന്‍ അടിസ്ഥാനപരമായി ഒരെഴുത്തുകാരനായിരുന്നില്ല. തീര്‍ച്ചയായും നല്ലൊരു ആധാരമെഴുത്തുകാരനും, നല്ലൊരു വക്കീല്‍ ഗുമസ്ഥനുമായിരുന്നു അദ്ദേഹം. അക്കാലത്ത് മിക്കവാറും ആള്‍ക്കാര്‍ ഏതെങ്കിലും ഒരു തുറയിലായിരിക്കും. അദ്ധ്യാപകന്‍, വക്കീല്‍ ഗുമസ്‌തന്‍, ആധാരമെഴുത്തുകാരന്‍, അല്ലാതെ പരിപൂര്‍ണ്ണമായും ഒരു എഴുത്തുകാരന്‍ എന്ന സ്ഥിതി ആര്‍ക്കും ഇല്ലായിരുന്നു. എഴുത്തുകാരന്‍ എന്നുള്ള തനിച്ചുള്ള ഒരു റോള്‍ ആര്‍ക്കും ഇല്ലായിരുന്നു. അതൊരു എക്‌സ്‌ട്രാ റോള്‍ ആയിരുന്നു.

എഴുത്തുകൊണ്ടുമാത്രം ഉപജീവനം നടത്താന്‍ കഴിയുന്ന സമ്പ്രദായത്തിലേക്ക്, സാഹചര്യത്തിലേക്ക്, കേരളത്തിലായാലും ഇന്ത്യയിലായാലും ആരും വന്നിട്ടില്ല. അക്കാലത്തെ എഴുത്തുകാര്‍, രാഷ്‌ട്രീയക്കാര്‍, ഒക്കെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു തുറയില്‍ ഉപജീവനത്തിനായി അദ്ധ്വാനിക്കുന്നവരായിരുന്നു.