Sunday, September 12, 2010

'എന്നുടെയൊച്ച കേട്ടുവോ വേറിട്ട് ?'

ഒന്ന്

വൈലോപ്പിള്ളിക്കവിത പല ലോകങ്ങളില്‍ പാര്‍ത്തിരുന്നു എന്നത് ഇന്നൊരു പുതിയ അറിവല്ല. 'ഏകജീവിതാനശ്വരഗാന'മായും 'മറ്റൊരു കാവ്യജീവിതമായു'മെല്ലാം വൈലോപ്പിള്ളി തന്നെ സ്വന്തം കവിതയെ പല നിലകളില്‍ വിശദീകരിക്കുകയോ സൂചിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിലും ആ കവിതകള്‍ കവിയുടെ വ്യാഖ്യാനങ്ങള്‍ക്കുള്ളിലും ഒതുങ്ങിനിന്നില്ല എന്നതാണ് വാസ്‌തവം. കവിതയുടെ യാഥാര്‍ഥ്യം കവി കാണുന്നതിനപ്പുറം പോകുന്നു എന്നതില്‍ അല്‍ഭുതകരമായി ഒന്നുമില്ലതാനും. ഒരു കാലത്തെ അതിന്റെ തന്നെ ആശയാവലികള്‍ കൊണ്ട് വിശദീകരിക്കാനാവില്ലെന്ന് മാര്‍ക്‌സ് പറയുന്നതുപോലെ, ഒരു കവിയെയും കവിയുടെ വിചാരങ്ങള്‍ കൊണ്ടുമാത്രം വിശദീകരിക്കാനാവില്ല. അതുകൊണ്ട് ഒറ്റയായ ജീവിതദുഃഖങ്ങള്‍ക്കുമേല്‍ ഉയര്‍ന്നുപാറുന്ന ഏകജീവിതാനശ്വരതയുടെ ഗാനമായും, കെട്ട ജീവിതത്തിനപ്പുറത്തുള്ള മറ്റൊരു അപരലോകത്തേക്ക് നമ്മെ ആനയിക്കുന്ന ഭാവനാബന്ധനമായും തന്റെ കവിതയെ വിവരിക്കുന്ന വൈലോപ്പിള്ളിയുടെ വാങ്മയങ്ങള്‍ ആ കവിതകളുടെ ജീവിതചരിത്രത്തെയാകെ ഉള്‍ക്കൊള്ളുന്നില്ല എന്നതില്‍ അസാധാരണമായി ഒന്നും തന്നെയില്ല.

വൈലോപ്പിള്ളിയെ പുരോഗതിയുടെ കവിയായും ശാസ്‌ത്രബോധത്തിന്റെ കവിയായും മലയാള നിരൂപണം വിലയിരുത്തിയിട്ടുണ്ട്. നിശ്ചയമായും ഇതില്‍ വലിയ വാസ്‌തവങ്ങളുണ്ട്. നെഹ്റുവിയന്‍ ശുഭാപ്‌തിബോധവും രാഷ്‌ട്രനിര്‍മിതിയുടെ ആവേശവും അത്രമേല്‍ പ്രബലമായിരുന്ന കാലത്ത്, ആ ആവേശങ്ങളിലും ശുഭാപ്‌തിബോധത്തിലും പങ്കുചേര്‍ന്ന് വൈലോപ്പിള്ളി ധാരാളം കവിതകള്‍ എഴുതിയിട്ടുമുണ്ട്. 'പന്തങ്ങ'ളും 'ജലസേചന'വും 'മലതുരക്കലും' 'സര്‍പ്പക്കാടും'. മാത്രമല്ല അത്രയൊന്നും പ്രകടമായി ഈ പ്രമേയങ്ങളെ അഭിസംബോധന ചെയ്യാത്ത 'ഊഞ്ഞാലിലും' 'കന്നിക്കൊയ്‌ത്തും' പോലുള്ള കവിതകളിലും മേല്‍പറഞ്ഞ ശുഭാപ്‌തിബോധം അന്തര്യാമിയായി ഒഴുകുന്നുണ്ട്.
കാലനീതിയെയും ലോകക്രമങ്ങളെയും തിരുത്തി മുന്നേറുന്ന മര്‍ത്ത്യവീര്യത്തെക്കുറിച്ചുള്ള ഈ ബോധം വൈലോപ്പിള്ളി എപ്പോഴെങ്കിലും കൈവിട്ടതുമില്ല. അടിയന്തരാവസ്ഥയ്‌ക്കെതിരെയും പാട്രീസ് ലുമുംബ വധിക്കപ്പെട്ടപ്പോഴും ഇ.എം.എസ്. മന്ത്രിസഭ പിരിച്ചുവിടപ്പെട്ടപ്പോഴും എല്ലാം വൈലോപ്പിള്ളി കവിതയെഴുതിയിരുന്നു എന്ന് നാം മിക്കപ്പോഴും ഓര്‍ക്കുന്നുണ്ട്. ദേശാഭിമാനി സ്‌റ്റഡി സര്‍ക്കിളിന്റെയും പിന്നീട് പുരോഗമന കലാസാഹിത്യസംഘത്തിന്റെയും അധ്യക്ഷനായിരുന്നുകൊണ്ട് അദ്ദേഹം തന്റെ രാഷ്‌ട്രീയബോധ്യങ്ങളെ മറയും മടിയുമില്ലാതെ വെളിപ്പെടുത്തുകയും ചെയ്‌തു. (തൊഴിലാളികള്‍ പണിമുടക്കുന്നത് ജനവിരുദ്ധതയും രാജ്യദ്രോഹവുമാണെന്നാണ് നിലവില്‍ പുരോഗമന കലാസാഹിത്യ സംഘം അധ്യക്ഷന്റെ അഭിപ്രായം!! വൈലോപ്പിള്ളി പൊറുക്കട്ടെ). ഇങ്ങനെ സാര്‍വദേശീയതയുടെ വിശാലചക്രവാളങ്ങളെ ആശ്ളേഷിച്ചുകൊണ്ടും, അധികാരപ്രമത്തമായ ഭരണകൂട നടപടികളോട് നിരന്തരം കലഹിച്ചുകൊണ്ടും, ഇതിനെതിരായി ഉയരുന്ന പോരാട്ടങ്ങളോട് ഐക്യപ്പെട്ടുകൊണ്ടുമാണ് വൈലോപ്പിള്ളി എഴുതിയത്. അതുകൊണ്ട് ആധുനികതയുടെ മൂല്യങ്ങളെ കവിതയില്‍ കുടിയിരുത്തിയ ഒരാളായി വൈലോപ്പിള്ളിയെ മനസ്സിലാക്കുന്നത് അസംഗതമാണെന്ന് പറയാനാവില്ല. 'സര്‍പ്പക്കാവി'ലേതുപോലുള്ള പ്രകടമായ പ്രഖ്യാപനങ്ങള്‍ വൈലോപ്പിള്ളിയെ അത്തരത്തില്‍ മനസ്സിലാക്കുന്നതിനെ കൂടുതല്‍ ഉറപ്പിച്ചെടുക്കുകയും ചെയ്‌തു.

എങ്കിലും, ആര്‍ക്കും കാണാനാവുന്നവിധം ഇതിന്റെ മറുപുറങ്ങളും വൈലോപ്പിള്ളിക്കവിതയില്‍ തുടക്കം മുതലേ ഉണ്ടായിരുന്നു എന്നതാണ് കൂടുതല്‍ വലിയ വാസ്‌തവം. വൈലോപ്പിള്ളിയുടെ പ്രഥമസമാഹാരമായ 'സഹ്യന്റെ മകനി'ല്‍ തന്നെ ആധുനിക നാഗരികതയുടെ പിന്നാമ്പുറത്തെ ഇരുള്‍പ്പടര്‍പ്പുകളില്‍ മേഞ്ഞുനടക്കുന്ന ഒരു മത്തമാനംഗവും, ഉടല്‍വേഗങ്ങളുടെ വന്യചാരുതകള്‍ കൊണ്ട് 'മേഘനീരന്ധ്രമാം വിയതി വിഭ്രമവല്ലി പോലെ' കുതികൊണ്ടുപാഞ്ഞ ഒരു നര്‍ത്തകിയും ഉണ്ടായിരുന്നുവെങ്കിലും 'മാമ്പഴ'ത്തിന്റെ ശോകതാരള്യത്തെയും 'കന്നിക്കൊയ്‌ത്തി'ന്റെ ശുഭാപ്‌തി സ്വപ്‌നങ്ങളെയും മുന്‍നിറുത്തി വൈലോപ്പിള്ളിയെ വാഴിക്കാനാണ് നാം തുടക്കം മുതലേ താല്‍പര്യപ്പെട്ടത്. 'കണ്ണീര്‍പ്പാട'വും 'കുടിയൊഴിക്കലും' പോലുള്ള രചനകളില്‍ വൈലോപ്പിള്ളി പടുത്തുയര്‍ത്തിയ എതിര്‍ലോകങ്ങളെയും എതിര്‍ജീവിതങ്ങളെയും വകവച്ചുകൊടുക്കാന്‍ നമ്മുടെ കാവ്യാസ്വാദനത്തിന്റെ മുഖ്യധാര ഏറെയൊന്നും തയ്യാറായില്ല എന്നു വേണം പറയാന്‍. 'വസന്തവായുവില്‍ വസൂരി രോഗാണുക്കളെ കാണാതിരിക്കാന്‍' കഴിയാതെപോയ ഒരു കവി പൂത്തുപടര്‍ന്ന വസന്തോല്‍സവങ്ങളുടെ ഗായകനായി വാഴ്ത്തപ്പെടുന്നതുപോലൊരു വൈപരീത്യം ഇതിലടങ്ങിയിട്ടുണ്ട്. അരനൂറ്റാണ്ടു പിന്നിട്ട വൈലോപ്പിള്ളിക്കവിതയുടെ ആസ്വാദനചരിത്രം ഈ വൈപരീത്യത്തിന്റെ കൂടി ചരിത്രമാണ്.

'പുഞ്ചിരി ഹാ കുലീനമാം കള്ളം,
നെഞ്ചു കീറി ഞാന്‍ നേരിനെ കാട്ടാം'

എന്ന് നിരന്തരം മറുപുറം തേടിക്കൊണ്ടിരുന്ന കവിതയായിരുന്നു വൈലോപ്പിള്ളിയുടേത്. വിപരീതബിംബങ്ങളുടെ കവിതയായും സ്വസ്ഥിതി തന്‍ മറുപുറം തപ്പുന്ന കവിയായും വൈലോപ്പിള്ളിയെ മനസ്സിലാക്കുന്നതിന് ഇത് വഴിവച്ചിട്ടുണ്ട്. എന്നാല്‍ ഈ വിപരീതലോകങ്ങള്‍ വൈലോപ്പിള്ളിയുടെ വ്യക്തിഗതമായ വീക്ഷണവിശേഷങ്ങള്‍ എന്ന നിലയിലല്ലാതെ, ചരിത്രപരമായ അനുഭൂതിസംഘര്‍ഷങ്ങളുടെ അടയാളങ്ങള്‍ എന്ന നിലയില്‍ കാര്യമായി പരിഗണിക്കപ്പെട്ടില്ല. മധ്യവര്‍ഗപരമായ സന്ദിഗ്ധതയാലും അബോധത്തിന്റെ പിടിമുറുക്കത്താലും നിര്‍ണയിക്കപ്പെട്ടതായിരുന്നു വൈലോപ്പിള്ളിയുടെ കാവ്യകര്‍തൃത്വം എന്നത് നിസ്സംശയം പറയാന്‍ നമ്മുടെ നിരൂപണത്തിന് കഴിഞ്ഞിട്ടുണ്ട്. അത്രതന്നെ പ്രധാനപ്പെട്ട ഒരു കാര്യം ആധുനിക നാഗരികതയുടെ ആഭ്യന്തരവൈരുധ്യങ്ങളില്‍ വേരോടിപ്പടര്‍ന്നതാണ് ഈ സന്ദിഗ്ധതകളത്രയും എന്ന വസ്‌തുതയാണ്. അതുകൊണ്ടുതന്നെ, വ്യക്തിപരമായതെല്ലാം രാഷ്‌ട്രീയമാണ് എന്ന പഴയ പ്രസ്‌താവത്തെ സാധൂകരിക്കുന്ന വിധത്തില്‍, വൈലോപ്പിള്ളിയുടെ കാവ്യഭാവനയുടെ സവിശേഷക്രമങ്ങള്‍ ചരിത്രത്തിന്റെ ആന്തരവൈരുധ്യങ്ങളെയും എതിര്‍ബലങ്ങളെയും കൊണ്ട് പൂരിതമായിരിക്കുന്നു. ഈ യാഥാര്‍ഥ്യത്തെ ഇനിയുമിനിയും പറഞ്ഞുറപ്പിക്കുമ്പോള്‍ മാത്രമേ വൈലോപ്പിള്ളിക്കവിതയുടെ ചരിത്രവല്‍ക്കരണം പൂര്‍ത്തിയാവുകയുള്ളൂ.

ഒറ്റനോട്ടത്തില്‍തന്നെ തെളിഞ്ഞു കാണാവുന്ന ചില കാര്യങ്ങളുണ്ട്. വൈലോപ്പിള്ളിക്കവിതയാകെ ചേര്‍ത്തുവച്ചാല്‍ പരസ്‌പരവിരുദ്ധങ്ങളായ രണ്ട് പ്രവണതകള്‍ അതില്‍ പ്രബലമായിരിക്കുന്നതു കാണാനാവും. ഒരു ഭാഗത്ത്, മുകളിലൊരിടത്ത് സൂചിപ്പിച്ചതുപോലെ, പ്രസാദാത്മകവും പുരോഗമനപരവുമായ ലോകാവബോധത്തിന്റെ ആവിഷ്‌കാരപ്രകാരങ്ങളായ കവിതകള്‍. 'പന്തങ്ങളും' 'സര്‍പക്കാടും' മുതല്‍ 'ജലസേചന'വും 'മലതുരക്കലും' വരെ ഈ ഗണത്തില്‍പെടും. മറുഭാഗത്ത് സംഘര്‍ഷപൂര്‍ണവും സന്ദിഗ്ധവുമായ ജീവിതത്തിന്റെ ആഖ്യാനങ്ങളായി നിലകൊള്ളുന്ന രചനകള്‍. 'കണ്ണീര്‍പ്പാട'വും 'കുടിയൊഴിക്കലും' 'സഹ്യന്റെ മകനു'മെല്ലാം ഉള്‍പ്പെടുന്ന ഒരു ഗണം. ഈ രണ്ടുതരം കവിതകള്‍ രണ്ടുതരം ജീവിതസന്ദര്‍ഭങ്ങളോടുള്ള പ്രതികരണം പോലെയാണ് വൈലോപ്പിള്ളി രചിച്ചിട്ടുള്ളത് എന്ന വസ്‌തുതയും പരിഗണിക്കേണ്ടതാണ്. സംഘടിതവും സമരോല്‍സുകവുമായി ലോകനീതിയെയും സാമൂഹ്യവ്യവസ്ഥയെയും തിരുത്താന്‍ തുനിയുന്ന മാനവചേതനയോടുള്ള ഐക്യദാര്‍ഢ്യമാണ് ആദ്യവിഭാഗത്തിലെ കവിതകള്‍ പ്രകടിപ്പിക്കുന്നത്. ഇച്‌ഛാപൂര്‍ണമായ ഇടപെടലുകള്‍ കൊണ്ട് പുതിയൊരു ലോകം പണിതീര്‍ക്കാന്‍ പുറപ്പെട്ട മനുഷ്യവ്യൂഹങ്ങളുമായി കവി പുലര്‍ത്തുന്ന ഐക്യദാര്‍ഢ്യമാണത്.

വിശാലമായൊരര്‍ഥത്തില്‍ ആധുനികതയുടെ ലോകബോധവുമായി ഐക്യപ്പെടുന്ന കവിയെയാണ് നമ്മളവിടെ കാണുന്നത്. സ്വാതന്ത്ര്യത്തിലും പുരോഗതിയിലും വിശ്വസിക്കുന്ന, അതിനായുള്ള സംഘടിതയത്നങ്ങളെ സര്‍വാത്മനാ പിന്തുണയ്‌ക്കുന്ന ഒരാള്‍. ഈ കവിതകളിലെ കവികര്‍ത്തൃത്വം ഇങ്ങനെയൊന്നാണ്. അപ്പോള്‍ത്തന്നെ അത് പൊരുതുന്ന മനുഷ്യരോടുള്ള സഹഭാവമാണ് എന്നത് കാണാതെ പോകരുത്. ആധുനികതയുടെ വിമോചനസ്വപ്‌നങ്ങളെയാണ് ആ കവിതകള്‍ പിന്‍പറ്റുന്നത്. ഈ വിമോചന പ്രതീക്ഷകളാകട്ടെ, ആധുനികം തന്നെയായ ഭരണകൂടാധികാരത്തിനും മൂലധന വ്യവസ്ഥയ്‌ക്കും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടങ്ങളുടെ ഊര്‍ജസ്രോതസ്സായി നിലകൊള്ളുന്നതുമാണ്. ആ നിലയ്‌ക്ക് ആധുനികമായ വിമോചനാദര്‍ശങ്ങളെ മുന്‍നിറുത്തി, ആധുനികതയുടെ തന്നെ അധികാരവ്യവസ്ഥയോട് ഇടഞ്ഞുനില്‍ക്കുന്നവയാണ് ആ രചനകള്‍ എന്ന് പറയാനാകും. ആധുനികതയുടെ ഇനിയും പൂര്‍ത്തികരിക്കപ്പെട്ടിട്ടില്ലാത്ത വിമോചകദൌത്യങ്ങളെക്കുറിച്ച് നേബര്‍മാസിനെപ്പോലുള്ളവര്‍ പറഞ്ഞുവച്ച ആശയങ്ങളുമായി ചേര്‍ത്തുവച്ച് പരിശോധിച്ചാല്‍, ഈ കവിതയിലെ ആശയത്തിന് കൂടുതല്‍ മിഴിവ് കൈവരികയും ചെയ്യും.

മറുഭാഗത്തെ കവിതകള്‍ ഇതിന്റെ മറുപുറത്ത് നിലയുറപ്പിച്ചവയാണ്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ആധുനികതയുടെ സ്ഥാപനരൂപങ്ങളോടും ആദര്‍ശങ്ങളോടും പ്രയോഗമാതൃകകളോടുമുള്ള വിമര്‍ശനങ്ങളാണ് അവയുടെ കാതല്‍. കുടുംബവും ദാമ്പത്യവും, പ്രണയവും ദേശീയതയും ഉള്‍പ്പെടെയുള്ള ആധുനികസ്ഥാനങ്ങള്‍ ഒന്നൊന്നായി വിചാരണ ചെയ്യപ്പെടുന്ന ഇടങ്ങളാണ് ആ കവിതകള്‍. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ കവിതകളെല്ലാം വൈയക്തികമായ ഒരനുഭവലോകത്തെ ചൂഴ്ന്നുനില്‍ക്കുന്നവയാണ് എന്നതാണ്. ആധുനികത ജന്മം നല്‍കിയ ഏറ്റവും ബലിഷ്‌ഠമായ മഹാഖ്യാനം ഏകവും അഖണ്ഡവുമായ വ്യക്തിത്വവും അതിന്റെ ഉടമയായ മനുഷ്യനും എന്ന കല്‍പനയാണ്. ആധുനികതയുടെ ഈ മനുഷ്യഭാവനയാണ് എണ്ണമറ്റ അധിനിവേശങ്ങളുടെയും പ്രകൃതിചൂഷണങ്ങളുടെയും മറ്റും ആധാരമായി ഇന്ന് പരിഗണിക്കപ്പെടുന്നതും. 'ആരൊരാളെന്‍ കുതിരയെക്കെട്ടുവാന്‍' എന്ന് വിജൃംഭിത വീര്യത്തോടെ കുളമ്പടിച്ചു പാഞ്ഞ മര്‍ത്ത്യവീര്യം ഇത്തരമൊരു വീക്ഷണത്തിന്റെ ഉല്‍പന്നമാണ്. മനുഷ്യന്‍ എന്ന കേവലസത്തയെ ഉയര്‍ത്തിനിറുത്തുന്ന ഈ കാഴ്‌ചവട്ടത്തെ ആധുനികതയ്‌ക്കകത്തു നിന്നു തന്നെ മാര്‍ക്സും മറ്റും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട് എന്നതും ഇവിടെ ഓര്‍മിക്കണം. സാമൂഹ്യബന്ധങ്ങളുടെ സമുച്ചയം എന്ന് മനുഷ്യനെ വിവരിക്കുന്നതിലൂടെ, സത്താപരമായ മനുഷ്യ - വ്യക്തിത്വകല്‍പനകളുടെ നിരാകരണം കൂടിയാണ് മാര്‍ക്‌സ് നടത്തിയത്. എങ്കിലും ആധുനികലോകം വ്യക്തികേന്ദ്രിതമായ മാനവവാദത്തിന്റെയും അതിനെ മുന്‍നിറുത്തുന്ന സ്ഥാപനരൂപങ്ങളുടേതുമായിരുന്നു. നാം ഇന്നു കഴിയുന്ന ലോകത്തിന്റെ കേന്ദ്രവും ഏറെക്കുറെ ഇതു തന്നെയാണ്.

മനുഷ്യന്‍ എന്ന അഖണ്ഡസത്തയെ മുന്‍നിറുത്തി പണിതുയര്‍പ്പെട്ട സ്ഥാപനരൂപങ്ങളോടും അതിന്റെ കേന്ദ്രമായ കേവല മനുഷ്യസങ്കല്‍പത്തോടുമാണ് തന്റെ ഒരു വിഭാഗം കവിതകളിലൂടെ വൈലോപ്പിള്ളി എതിരിട്ടു നടന്നത്. അതിപ്രബലമായ മാനവകേന്ദ്രിതത്വത്തിന്റെ കാഴ്‌ചവട്ടത്തിനകത്തു വച്ച് വായിച്ചതിനാല്‍ ഈ എതിരിടല്‍ നമ്മുടെ വായനാചരിത്രത്തില്‍ അത്ര വലിയ ഇടം പിടിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. തീര്‍ത്തും വ്യക്തിപരമായ അനുഭവങ്ങളിലേക്കെത്തുമ്പോള്‍ വൈലോപ്പിള്ളിക്കവിത സംഘര്‍ഷനിര്‍ഭരവും വൈരുധ്യപൂര്‍ണവുമായിത്തീരുന്നതും, അത് പിന്നാലെ കുടുംബവും ദാമ്പത്യവും പ്രണയവും പോലുള്ള സ്ഥാപനരൂപങ്ങളുമായി ഏറ്റുമുട്ടി അവയെ ഒരു പ്രശ്‌നമേഖലയായി പരാവര്‍ത്തനം ചെയ്യുന്നതും നമുക്ക് കാണാനാവും. ഈ സവിശേഷസ്വരഘടന നാം വേണ്ടത്ര വകവച്ചുകൊടുത്തിട്ടില്ല.

'എന്നുടെയൊച്ച കട്ടുവോ വേറിട്ട് ' എന്ന് വൈലോപ്പിള്ളിക്കവിതയുടെ അബോധം നമ്മെ നിരന്തരം അഭിസംബോധനചെയ്യുന്നുണ്ട്. നാമത് കേട്ടുതുടങ്ങുന്നതേയുള്ളൂ എന്നുമാത്രം.

ഇങ്ങനെ ഇരുപുറങ്ങിലേക്കും ഇരുലോകങ്ങളിലേക്കും കടന്നുനില്‍ക്കുന്ന കവിതകളുടെ രണ്ട് ധാരകളെ നിലനിറുത്തുമ്പോള്‍ തന്നെ ഈ ഇരുലോകങ്ങളും തമ്മിലിടയുന്ന ഒരാന്തരഘടനയും വൈലോപ്പിള്ളിയുടെ അധ്വാനപദ്ധതി നിലനിറുത്തിപ്പോരുന്നുണ്ട്. ആധുനികമായ ചിന്താരീതി ജന്മം നല്‍കിയ അപരലോകങ്ങളെ അസാധുവാക്കുന്ന ഒരു ഭാഷാവടിവും ജീവിതവീക്ഷണവുമായി ഇത് പലപ്പോഴും കവിതയില്‍ ഉണര്‍ന്നിരിക്കുന്നു. പ്രകൃതി /സംസ്‌കൃതി, ആത്മാവ് / ശരീരം, ഭൌതികം / ആത്മീയം, പാശ്ചാത്യം / പൌരസ്‌ത്യം എന്നിങ്ങനെയുള്ള എണ്ണമറ്റ വിപരീതദ്വന്ദ്വങ്ങളിലൂടെ യാഥാര്‍ഥ്യത്തെ വിശദീകരിക്കുകയും മനസ്സിലാക്കുകയുമാണ് ആധുനികത ചെയ്‌തത്. വൈലോപ്പിള്ളിക്കവിതയിലെ വിപരീതബിംബങ്ങളെന്ന് വിവരിക്കപ്പെട്ടത്, ഈ ദ്വന്ദ്വകല്‍പനയെ മറികടക്കുന്ന വാങ്മയങ്ങളെയാണ്.

'നിഗ്രഗോല്‍സുകം സ്നേഹവ്യഗ്രമെങ്കിലും ചിത്തം'

എന്നും

'വിരുന്നുകാര്‍ക്കമര ദേഹമി
അരുവി ഞങ്ങള്‍ക്ക് നരകദേശം'

എന്നുമെല്ലാം വൈലോപ്പിള്ളിക്കവിത വീപരിതങ്ങളായി വകഞ്ഞുമാറ്റപ്പെട്ട ലോകങ്ങളെ ചേര്‍ത്തു നിറുത്തി. ഇതിനുമപ്പുറം കവിതയുടെ ആന്തരഘടനയില്‍ത്തന്നെ വിപരീതദ്വന്ദ്വങ്ങളെ മറികടന്നു പോകാനും അത് ചിലപ്പോള്‍ സന്നദ്ധമായി.
വൈലോപ്പിള്ളിയുടെ പ്രശസ്‌തകവിതയായ 'സഹ്യന്റെ മകന്‍' ഇത്തരമൊരു ആന്തരപ്രകൃതിയെ നിലനിറുത്തുന്നതെങ്ങനെയെന്ന് പരിശോധിക്കാനാണ് ഈ പ്രബന്ധം തുടര്‍ന്ന് ശ്രമിക്കുന്നത്. ഭാവനയുടെ ചരിത്രപരതയെ ഭാവനാബന്ധങ്ങളെ നിര്‍ണയിക്കുന്ന വിചാരക്രമങ്ങള്‍ക്ക് കുറുകെ സഞ്ചരിച്ചുകൊണ്ടും അടയാളപ്പെടുത്താനാവുമെന്നതിനെ 'സഹ്യന്റെ മകന്‍' സാക്ഷ്യപ്പെടുത്തുന്നുണ്ട്.

രണ്ട്

അബോധത്തില്‍ ദമനം ചെയ്യപ്പെട്ട വാസനാവേഗങ്ങള്‍ പരിഷ്‌കൃതിയുടെ ലോകനീതിക്കെതിരെ നടത്തുന്ന പടപാച്ചിലുകളുടെ കഥയായാണ് 'സഹ്യന്റെ മകന്‍' പൊതുവേ മനസ്സിലാക്കപ്പെട്ടുവരുന്നത്. ഇങ്ങനെയൊന്നാണീ കവിത എന്ന് വൈലോപ്പിള്ളി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

'പരിഷ്‌കൃതജീവിതത്തിന്റെ ചട്ടവട്ടങ്ങള്‍ക്കു വഴങ്ങി അണിഞ്ഞൊരുങ്ങിനില്‍ക്കുന്ന മഹിമയേറിയ മനുഷ്യന്‍ ചില പ്രതിസന്ധിഘട്ടങ്ങളില്‍ പ്രബലമായ ഒരു പ്രാഥമിക വികാരത്തിന് വിധേയനായി, സംസ്‌ക്കാരപാരമ്പര്യങ്ങളെ വകവയ്‌ക്കാതെ സ്വന്തം ഹൃദയപ്രേരണയ്‌ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുകയും അയാളെക്കൊണ്ടു പരിഭ്രമവും അപായവും അനുഭവിക്കുന്ന സമുദായം അയാളെ പകയോടെ ഞെരിച്ചുതകര്‍ക്കുകയും ചെയ്യുന്നതിന്റെ ഛായ ഈ കഥയുടെ പിന്നിലുണ്ട് ' എന്നാണ് ഈ കവിതയ്‌ക്കുള്ള വൈലോപ്പിള്ളിയുടെ പ്രശസ്‌തമായ അടിക്കുറിപ്പ്.

പില്‍ക്കാലത്ത് 'സഹ്യന്റെ മകനു'ണ്ടായ വായനകളെയെല്ലാം ഈ അടിക്കുറിപ്പ് ഏറിയും കുറഞ്ഞും നിയന്ത്രിച്ചുപോന്നിട്ടുണ്ട്. അതുകൊണ്ട് മദമിളകിയ മത്തമാതംഗത്തിന്റെ സാഹസസഞ്ചാരം മാത്രമായി കുട്ടികള്‍ പോലും ഈ കവിത വായിക്കുകയുണ്ടാവില്ല. 'തീക്ഷ്ണമായ സഹജവികാരങ്ങളുടെ സങ്കേതമായ ഉപബോധമനസ്സിന്റെ പ്രതിരൂപമാകാം ഈ കവിതയിലെ സഹ്യകാനനം' എന്ന വൈലോപ്പിള്ളിയുടെ വസ്‌തുനിര്‍ദേശം മിക്കവാറും അക്ഷരാര്‍ഥത്തില്‍ത്തന്നെ സ്വീകരിക്കപ്പെട്ടു. അങ്ങനെ ഫ്രോയ്‌ഡിയന്‍ അബോധവും അവ്യാകൃതമായ വാസനാലോകത്തിന്റെ ഇരുള്‍ക്കയവുമായി, ഈ കവിതയിലെ പ്രകൃതി. വന്യമായ ആദിമചാരുതകളുടെ പാര്‍പ്പിടം.

'അബോധം അന്യത്തിന്റെ വ്യവഹാരമാണ്' എന്നത് നവമനോവിശ്ളേഷണത്തിന്റെ പ്രധാനപ്പെട്ട ആശയങ്ങളിലൊന്നാണ്. ആധുനികമായ ആത്മത്തിന്റെ ചരിത്രം അന്യത്തിനുമേലുള്ള ആത്മത്തിന്റെ അധിനിവേശത്തിന്റെ ചരിത്രം കൂടിയാണ്. അന്യത്തിനു മേലുള്ള ആധിപത്യമാണ് ആത്മത്തിന്റെ പ്രതിഷ്‌ഠാപനതത്ത്വം. ഈ അന്യത്തില്‍ കറുപ്പും കിഴക്കും, രതിയും ശരീരവും മുതല്‍ പെണ്ണും പ്രകൃതിയും വരെയുള്ള എണ്ണമറ്റ ഇടങ്ങളും അനുഭവസ്ഥാനങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. ഇവയ്‌ക്കെല്ലാം മേലുള്ള അധിനിവേശത്തിന്റെ കഥയാണ് ആധുനികതയുടെ ആത്മതത്ത്വത്തിന്റെ കഥ. (ആധുനികത അതില്‍ത്തന്നെ അധിനിവേശാത്‌മകമാണെന്നു വരുന്നതും മറ്റൊന്നുകൊണ്ടല്ല). യുക്തിയാല്‍ വകഞ്ഞെടുക്കപ്പെട്ട ഏകാന്തഭദ്രമായ ഒരു അനുഭൂതിസ്ഥാനമായി ആത്മത്തിന്റെ അധൃഷ്യലോകം ആധുനികതയില്‍ തലയുയര്‍ത്തിനിന്നു. അതോടെ അന്യത്തിന്റെ ലോകം അബോധത്തിന്റെ ഇരുള്‍ക്കയമായി; ലകാനിയന്‍ യാഥാര്‍ഥ്യക്രമ (real order)മായി. കീഴടക്കപ്പെടാത്ത അന്യം, അബോധമായി ദമനംചെയ്യപ്പെടാത്ത അപരം, യുക്തിഭദ്രതയെ ഭേദിച്ചുപായുന്ന വിധ്വംസകവേഗമായി. ഉന്മാദം ആധുനികതയുടെ സ്ഥാപനചരിത്രത്തിന്റെ ഭാഗമായതിങ്ങനെയാണ്. ഇങ്ങനെ ആധുനികമായ ആത്മനിര്‍മിതിയുടെ ഫലമായി അബോധത്തിലാഴ്ന്നുപോയ അന്യവ്യവഹാരങ്ങളിലൊന്നാണ് പ്രകൃതി. ക്രമരഹിതവും വന്യവും ഭീഷണവും അവ്യാകൃതവുമായി എതിര്‍ലോകം.

ആധുനികതയുടെ പ്രകൃതിദര്‍ശനത്തിന്റെ ആധാരം തന്നെ ഈ അന്യസങ്കല്‍പമാണ്. കയ്യേറി കീഴ്പ്പെടുത്താനായാലും കൈകൂപ്പി ആരാധിക്കാനായാലും പ്രകൃതിയുടെ അപരപദവി അനിവാര്യമാണ്. തനിക്കു പുറത്ത് തന്റെ നോട്ടത്തിന്റെ വിഷയമായി, തന്റെ ആരാധനയുടെയോ അധിനിവേശത്തിന്റെയോ വിഭവമായി നിലകൊള്ളുന്ന പ്രകൃതിയെക്കുറിച്ചാണ് ആധുനികമനുഷ്യന്‍ സംസാരിച്ചുകൊണ്ടേയിരുന്നത്. പ്രകൃതിയെക്കുറിച്ചു പറയുമ്പോള്‍ നാം നമുക്കു പുറത്തുള്ള ഒന്നിനെക്കുറിച്ച് പറയുന്നതായാണ് ധരിക്കാറുള്ളതെന്ന് റെയ്‌മണ്ട് വില്യംസ് സൂചിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. വൈയവസായികതയിലും കാല്‍പനികതയിലും ഇരുനിലകളിലാണെങ്കിലും, അന്യമായിത്തീര്‍ന്ന ഈ പ്രകൃതിയാണുള്ളത്. അന്യഗ്രഹം കീഴടക്കിയ ജേതാവിനെപ്പോലെ പ്രകൃതിക്കുമേല്‍ വിജയംനേടിയ മനുഷ്യാഭിമാനത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് ഏംഗല്‍സ് നടത്തുന്ന വിമര്‍ശനങ്ങള്‍ ഈ അന്യകല്‍പനയോടുള്ള വിമര്‍ശനം കൂടിയാണ്. ഒപ്പം ഈ ആത്മതത്ത്വത്തിന്റെ വിമര്‍ശനവും.

'സഹ്യന്റെ മകന്‍' ആത്മത്തിന്റെ അധിനിവേശത്തിന് ഇരയാകാത്ത പ്രകൃതിയുടെ കഥയാണ്. അപരമായി വകഞ്ഞുമാറ്റപ്പെട്ട എതിര്‍ലോകമല്ല അവിടെ പ്രകൃതി. അത് യാഥാര്‍ഥ്യത്തിന്റെ തുടര്‍ച്ചയില്‍ നിലകൊള്ളുന്ന ഒന്നാണ്. വസ്‌തുയാഥാര്‍ഥ്യങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലമല്ല അവിടെ പ്രകൃതി. അത് അനുഭവത്തിനൊപ്പമാണ്. യുക്തിയാല്‍ വകഞ്ഞുമാറ്റപ്പെടാത്ത, ആത്മത്തിന്റെ അധിനിവേശത്തിന് ഇരയാകാത്ത അന്യത്തിന്റെ പദവിയിലേക്ക് തള്ളിനീക്കപ്പെട്ടിട്ടില്ലാത്ത ഒന്നാണത്. അബോധമായി ദമനം ചെയ്യപ്പെടാത്ത അന്യം ആത്മത്തിന്റെ വ്യവഹാരത്തില്‍ പങ്കുചേരുന്നതോടെ സയുക്തികതയുടെ ക്രമങ്ങള്‍ക്കുമേല്‍ ഉന്മാദം തലയുയര്‍ത്തുന്നു.

അമ്പലപ്പറമ്പിലെ ഉല്‍സവരംഗത്തിന്റെ വര്‍ണനയോടെയാണ് കവിത തുടങ്ങുന്നത്. കാനനവിസ്‌തൃതിയുടെ വന്യചാരുതയില്‍ വിലയം പ്രാപിച്ച ആനയുടെ അകക്കണ്ണില്‍ത്തെളിയുന്ന ദൃശ്യമായാണ് ഇത് ആദ്യവായനയില്‍ അനുഭവപ്പെടുക:

"ഉല്‍സവം നടക്കയാണമ്പലമുറ്റത്തുയര്‍-
ന്നുജ്വലല്‍ദീവെട്ടികളിളക്കും വെളിച്ചത്തില്‍
പതയും നെറ്റിപ്പട്ടപ്പൊന്നരുവിളോലും
പതിനഞ്ചാന കരിമ്പാറകളുടെ മുന്നില്‍
വാദ്യമേളത്തിന്‍ താളപാതത്തില്‍ തലയാട്ടി-
പ്പൂത്ത താഴ്വരപോലെ മരുവീ പുരുഷാരം''

ഇങ്ങനെ ഉല്‍സവരംഗത്തെ കാനനദൃശ്യത്തിലേക്ക് ആദേശം ചെയ്യുന്ന ഈ ആഖ്യാനക്രമം കവിതയുടെ അടിസ്ഥാനഘടനയെത്തന്നെയാണ് അടയാളപ്പെടുത്തുന്നത്. പിന്നീടങ്ങോട്ട് കവിതയിലുടനീളം ഇത് തുടരുന്നുണ്ട്. പ്രകൃതി/സംസ്‌കൃതി എന്ന ദ്വന്ദ്വകല്‍പനയെ മറികടക്കുന്ന ഭാവനാബന്ധമായി ഇതിനെ കാണണം. വകഞ്ഞുമാറ്റപ്പെട്ട അപരത്തിന്റെ തിരിച്ചുവരവാണിത്.

ഉല്‍സവരംഗത്തിന്റെ വര്‍ണനയില്‍ നിരനിരയായി അണിനിരക്കുന്ന രൂപകങ്ങള്‍ ഒരേസമയം ആനയുടെ കാഴ്‌ചയും അന്യത്തിന്റെ ആദേശവുമാണ്. 'പതയും നെറ്റിപ്പട്ടപ്പൊന്നരുവി', 'പതിനഞ്ചാനക്കരിമ്പാറകള്‍', 'വാദ്യമേളത്തിന്‍ താളപാതം', 'പൂത്തതാഴ്വരപോലെ പുരുഷാരം' എന്നിങ്ങനെ ഉല്‍സവദൃശ്യങ്ങള്‍ അതില്‍ത്തന്നെ കാനനദൃശ്യങ്ങളായും നിലകൊള്ളുന്നു. പ്രകൃതിയായി, അപരമായി, പുറത്താക്കപ്പെട്ട ഒരനുഭവലോകം മാനുഷികയാഥാര്‍ഥ്യത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് കടന്നുകയറുകയാണ്. അപരം അബോധമായിത്തീരുകയല്ല, മറിച്ച് ബോധത്തിന്റെ അതിര്‍വമ്പിനുള്ളില്‍ കടന്നുകയറി അതിനെ അസ്ഥിരമാക്കുകയാണ് ചെയ്യുന്നത്. അപരത്തിന്റെ ഈ അഭിക്രമണമാണ് ഉന്മാദം. അകവും പുറവുമായി വേര്‍തിരിയാത്ത, അവ തമ്മില്‍ തമ്മില്‍ കലങ്ങിമറിയുന്ന ഒരിടമായി സഹ്യപുത്രന്റെ മനോലോകം മാറിത്തീരുന്നു. ഉന്മത്തമായ കാമനാജീവിതത്തിന്റെ പ്രതീകമായി ആന പണ്ടുമുതലേ നമ്മുടെ സഞ്ചിതസ്‌മൃതിയിലുണ്ടെന്നു കൂടി ഓര്‍മിച്ചാല്‍ (ആകാശച്ചരിവില്‍ ഐരാവതങ്ങള്‍ കൊമ്പുകുത്തിക്കളിക്കുകയാണോ - 'വപ്രക്രീഡാപരിണതഗജപ്രേക്ഷണീയം ദദര്‍ശഃ' - എന്നാണ് തെന്നിനീങ്ങുന്ന വെളുത്ത മേഘങ്ങളെക്കുറിച്ച് കാളിദാസന്‍ ആലോചിച്ചത്.) അകംപുറം മാഞ്ഞുപോകുന്ന ഈ മാതംഗഹൃദയം സംസ്‌ക്കാരചരിത്രത്തിന്റെ അടിപ്പടവുകളിലേക്ക് വേരാഴ്ത്തിനില്‍ക്കുന്ന ഒരു കാവ്യബിംബമാണെന്ന് തീര്‍ത്തും വ്യക്തമാകും.

ഒരര്‍ഥത്തില്‍ വൈലോപ്പിള്ളിക്കവിതയുടെ ഭാവബദ്ധതയായി പറഞ്ഞുവരാറുള്ള വിപരീതബിംബങ്ങളുടെ സാന്നിധ്യം അന്യവുമായുള്ള ഇത്തരം അഭിമുഖങ്ങളുടെ ഫലമാണ്. ആത്മത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും സ്വയംപര്യാപ്‌തലോകങ്ങളെ വിശ്ളഥമാക്കിക്കൊണ്ട് അവിടേക്ക് കടന്നുകയറുന്ന അപരമാണ് വൈലോപ്പിള്ളിക്കവിതയില്‍ വിപരീതബിംബങ്ങളുടെ പരമ്പരയായി ഇടംപിടിക്കുന്നത്. 'സഹ്യന്റെ മകനി'ല്‍ നാം കാണുന്നതും വേറൊന്നല്ല. സംസ്‌കൃതിയുടെ സുഭദ്രലോകങ്ങള്‍ പ്രകൃതിയുടെ അവ്യാകൃതകാമനകളാലും സ്വച്‌ഛന്ദതൃഷ്‌ണകളാലും അടിയിളകിമറിയുകയാണവിടെ:

"പൊല്‍ത്തിടമ്പേറി ദേവന്‍ പരുമാറുമാപ്പെരും
മസ്‌തഹകടാഹത്തില്‍ മന്ത്രിപ്പൂ പിശാചുക്കള്‍''

ദൈവവും പിശാചും ചേര്‍ന്നുനില്‍ക്കുന്ന ഈ ഭാവബന്ധം മദപ്പാടും എഴുന്നള്ളിപ്പും, ആനയും പാപ്പാനും, ആനയും ശാന്തിക്കാരനും, പ്രൌഢമസ്‌തിഷ്‌ക്കവും ഭ്രാന്തിന്‍നിലാവും എന്നിങ്ങനെ വിപരീതകല്‍പനകളുടെ ശൃംഖലയായി പടര്‍ന്ന് ഒടുവില്‍ 'നിഗ്രഹോല്‍സുകം സ്‌നേഹവ്യഗ്രം' എന്ന വിധ്വംസകമായ വിപരീതഭാവനയിലാണ് കൂടണയുന്നത്. വാസനാവേഗങ്ങളുടെ ഉച്‌ചൃംഖലമായ കുതിപ്പുകള്‍ നാഗരികവും വ്യവസ്ഥാപിതവുമായ ആത്മത്തെയും അവബോധത്തെയും കുടഞ്ഞുകളയുന്നു. കവിതയുടെ തുടക്കത്തില്‍ ഉല്‍സവരംഗത്തേക്ക് ആദേശം ചെയ്യപ്പെടുന്ന കാനനദൃശ്യങ്ങളാണെങ്കില്‍ തുടര്‍ന്നുള്ളത് കാനനദൃശ്യങ്ങളുടെ കേവലതയാണ്. 'വന്‍ചെവികളാം പുള്ളി സ്വാതന്ത്ര്യപത്രം വീശി', ചെറുനാളിലെ കേളീവീഥികളിലൂടെ സഞ്ചരിക്കുന്ന ആനയുടെ അനുഭവലോകത്തില്‍നിന്നും നാഗരികതയുടെ അടയാളങ്ങളത്രയും പിന്‍വാങ്ങിയിരിക്കുന്നു. പൂത്തുപടര്‍ന്ന മലവാകകളും മസ്‌തകം തലോടുന്ന മലയാനിലനും അമൃതപ്രവാഹമായ കാട്ടരുവികളും ഇടചേര്‍ന്നുനില്‍ക്കുന്ന കാട്ടുപാതയുടെ വാസന്തസൌര്യഭ്യങ്ങളില്‍ മുങ്ങിത്താണ ചേതനയാണ് ആനയുടേത്. പ്രകൃതിയുടെ അപരത്വം സമ്പൂര്‍ണമായി പിന്‍വാങ്ങുകയും കേവലപ്രകൃതിയുടെ വന്യചാരുതകള്‍ മാത്രം തലയുയര്‍ത്തിനില്‍ക്കുകയും ചെയ്യുകയാണിവിടെ. നാഗരികതയുടെ ഓര്‍മപ്പെടുത്തലുകള്‍ക്ക്, അതിന്റെ അടയാളങ്ങള്‍ക്ക് ഇവിടെ ഇടം കിട്ടുന്നില്ല:

"ഉത്തരക്ഷണത്തില്‍ തന്‍ ചേതനയുണര്‍ന്നി,താ-
യുല്‍സവരംഗത്തില്‍ നിന്നുയരും വാദ്യാരവം
വകവച്ചീലാ വമ്പനവനിഗ്ഘോഷം വെറും
വനപല്വല വര്‍ഷാകാലമണ്ഡൂകാലാപം''

സംസ്‌കൃതിയുടെ വിളികളെല്ലാം പ്രകൃതിയിലേക്ക് പിന്‍മടങ്ങുന്ന ഒരു മനോമണ്ഡലത്തിന്റെ വാങ്മയങ്ങളായി കവിതയില്‍ ഇടംപിടിക്കുന്നു:

"കാല്‍ക്ഷണത്താലവന്‍ മുന്നോട്ടാഞ്ഞൂ-പൊട്ടുന്നൂ കാലില്‍
കൂച്ചുചങ്ങല,യല്ല കുടിലം വല്ലീജാലം''

അമ്പലപ്പറമ്പിനെ വനഹൃദയമായി ഭാവനചെയ്‌ത മനോവൃത്തിയല്ല ഇവിടെയുള്ളത്. യുക്തിക്കും ക്രമത്തിനും കീഴ്പ്പെടാത്ത അന്യത്തിന്റെ സ്വച്‌ഛന്ദലോകം ആഖ്യാനത്തില്‍ ഉണര്‍ന്നുനില്‍ക്കുന്നു. സംസ്‌കൃതിയുടെ എല്ലാ അടയാളങ്ങളില്‍നിന്നും മുക്തമായ കേവലപ്രകൃതിയായി ഉല്‍സവപ്പറമ്പിലെ വിഭ്രാന്തരംഗങ്ങള്‍ പരാവര്‍ത്തനം ചെയ്യപ്പെടുന്നു. ആനയിടഞ്ഞതിനെത്തുടര്‍ന്നുള്ള അമ്പലമുറ്റത്തെ തിക്കും തിരക്കും വിപിനാന്തരത്തില്‍ ചൂഴ്ന്നുപടരുന്ന കൊടുങ്കാറ്റായിത്തീരുന്നു:

"ഇരമ്പും മലവെള്ളപ്പൊക്കമോ, കാട്ടാളന്മാ-
രിരുഭാഗവും വളഞ്ഞാര്‍ത്തു കാടിളക്കുന്നോ?
വാനരം മറിയുന്നോ തന്‍പുറത്തേറി,പ്പൂത്ത
കാനനവിടപങ്ങള്‍ പേടിപൂണ്ടോടിടുന്നോ?
കരയുന്നോ തന്‍ കാല്‍ച്ചുവട്ടില്‍ ചെടികള്‍, താ-
നുരിയും കൊമ്പത്തുനിന്നൊലിക്കുന്നുവോ രക്തം?''

അന്യത്തെ വകഞ്ഞുമാറ്റിപ്പണിതെടുത്ത 'യാഥാര്‍ഥ്യം' അന്യത്തിന് സമ്പൂര്‍ണമായി അടിപ്പെട്ടതിന്റെ ചിത്രമാണിത്. യാഥാര്‍ഥ്യത്തില്‍നിന്ന് അന്യത്തിലേക്ക് ഒരു സൂചനാബന്ധം നിലനിറുത്തുകയല്ല; അന്യത്തിന്റേതു മാത്രമായ ഒരു പുതിയ യാഥാര്‍ഥ്യം ഉടലെടുക്കുകയാണ് ഇവിടെ സംഭവിക്കുന്നത്. നാഗരികതയുടെ യാഥാര്‍ഥ്യങ്ങളപ്പാടെ പിന്‍വാങ്ങിനില്‍ക്കുന്ന സങ്കല്‍പലോകം മാത്രമേ അവിടെയുള്ളൂ. പ്രണയവും കാമവും തിരതല്ലിയാര്‍ക്കുന്ന, വാസനാവേഗങ്ങളുടെ പടപ്പാച്ചിലുകള്‍ അരങ്ങേറുന്ന, വിപിനാന്തരാളം മാത്രം:
"കവിളില്‍ പരാക്രമകന്ദളം മുളയ്‌ക്കിലും

കളികൈവെടിയാത്ത കോമള കളഭങ്ങള്‍
....................................................
മോന്തിയോ കള്ളിന്‍ നേരം കുളിര്‍നീരവരൊത്തൂ
ചീന്തിയോ കരിമ്പൊക്കും കാട്ടുനായ്ങ്കണയവന്‍?
കാട്ടുതാളിലയൊത്ത കോമള കര്‍ണങ്ങളില്‍
കൂട്ടുകാരിയോടവന്‍ മന്ത്രിച്ചോ മനോരഥം?
ശൃംഖലയറിയാത്ത സഖിതന്‍ കാലില്‍, പ്രേമ
ച്ചങ്ങലബന്ധിച്ചുവോ ചഞ്ചലല്‍ത്തുമ്പിക്കയ്യാല്‍?
അറിയില്ലൊരുപക്ഷേ, പന്തലില്‍ പലേപടി
മറിയും കുലവാഴയ്‌ക്കറിയാം പരമാര്‍ഥം
..................................................
ഹംകൃതി പതയുന്ന ശത്രുകുംഭത്തില്‍ പിന്നെ-
ത്തന്‍ കൊലച്ചിരി കടയോളവും കടത്തിയോ?
അറിയില്ലൊരുപക്ഷേ, ഗോപുരപുരോഭൂവില്‍
നിറയും മുറിക്കല്‍കള്‍, പറയും പരമാര്‍ഥം''

പരിഷ്‌കൃതിയുടെ അടയാളങ്ങളെ അഥവാ നാഗരികതയുടെ ആപല്‍സൂചനകളെ തിരിച്ചറിയാനാവാത്തവിധം കലങ്ങിമറിഞ്ഞതാണ് ആനയുടെ മനോലോകം. ആദേശം ചെയ്യപ്പെട്ട അന്യം പ്രബലമാകുന്നതോടെ യാഥാര്‍ഥ്യബോധത്തിന്റെ ആധാരമായ പ്രതീകക്രമം തകരുന്നു. പ്രതീകക്രമത്തിന്റെ തകര്‍ച്ചയുടെ ഫലമായാണ് പ്രാക്തനമായ വികാരവേഗങ്ങളുമായുള്ള ഏകീഭാവത്തിന്റെ അനുഭവങ്ങളിലേക്ക് മാതംഗഹൃദയം ചേക്കേറുന്നത്; വനഹൃദയത്തിന്റെ അപരിമേയഭംഗികളിലൂടെ അത് സഞ്ചരിക്കുന്നത്. പ്രകൃതിയുടെ ഉന്മത്തതയില്‍ പൂത്തലയുന്ന ഈ വിപിനാന്തരാളം നാഗരികതയുടെ എല്ലാ വിളികള്‍ക്കും അപ്പുറത്താണ്. എന്നാല്‍ രാവിനെയും ഇരുളിനെയും പേടിച്ച് പിന്‍വാങ്ങിയ മാനുഷവന്‍പുകളുടെ ലോകം പുറത്തുണ്ട്. ഇരുളും പ്രകൃതിയും ഇണചേര്‍ന്ന വനഭംഗികള്‍ യാഥാര്‍ഥ്യക്രമത്തിന്റെ അവ്യാകൃത ലോകമാണ്. കാടിനെ ചൂഴ്ന്നുനില്‍ക്കുന്ന ഈ ഇരുട്ടിലേക്ക് പുറംലോകത്തിന്റെ വെളിച്ചം ദുര്‍മൃത്യുവിന്റെ വേട്ടക്കാരനായ പട്ടാളക്കാരനൊപ്പം വന്നുചേരുന്നു:

"പിന്‍പുഷപ്രകാശത്തിലിരുളില്‍ മുമ്പില്‍ പേടി-
ച്ചമ്പിയ മാലോകര്‍ തന്‍ വമ്പുകളുണരവേ
അമ്പലമതില്‍ കേറിയിരുന്നാന്‍, ദുര്‍മൃത്യുവിന്‍
മുന്‍പിലെ സേവക്കാരനൊരു പട്ടാളക്കാരന്‍
ആ നരനുടെ തോക്കൊന്നലറി, യശരണ-
മാരെയോ വിളിച്ചുകേണടിഞ്ഞാല്‍ മദഗജം''

പ്രകൃതിയില്‍നിന്നും സംസ്‌കൃതിയിലേക്ക്, യാഥാര്‍ഥ്യക്രമത്തില്‍നിന്നും പ്രതീകക്രമത്തിലേക്ക് കടന്നുനില്‍ക്കുന്നതോടെ കാനനം അമ്പലപ്പറമ്പായി, അന്യവുമായുള്ള തന്‍മയീഭാവത്തിന്റെ ലോകം അവസാനിക്കുകയായി. മദമിളകിയ ആനയെ വെടിവച്ചു വീഴ്ത്തിക്കൊണ്ട്, പ്രതീകക്രമത്തെയും 'യാഥാര്‍ഥ്യ'ത്തിന്റെ നേര്‍വടിവിനെയും പുനഃസ്ഥാപിക്കുന്നിടത്താണ് കവിത പര്യവസാനിക്കുന്നത്. സംസ്‌കൃതിയുടെ ചെവിയില്‍ പതിയാത്ത അശരണമായ ദീനവിലാപമായി, അന്യവുമായുള്ള ഏകീഭാവം കവിതയില്‍ അവശേഷിക്കുന്നുണ്ട്. ആകാശമാര്‍ഗങ്ങളെ കിടിലംകൊള്ളിക്കുന്ന ഉഗ്രതാപമായാണ് ഈ വിലാപം മുഴങ്ങുന്നത്. നാഗരികതയുടെ ദൈവങ്ങള്‍, യുക്തിയുടെയും സംസ്‌കൃതിയുടെയും ആകരങ്ങള്‍, പക്ഷേ ഈ വിളി കേള്‍ക്കില്ല:

"ദ്യോവിനെ വിറപ്പിക്കുമാവിളി കേട്ടോ മണി-
ക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം?''

പ്രകൃതിയുടെ അന്യപദവിയുടെ പുനഃസ്ഥാപനമുഹൂര്‍ത്തമാണിത്. മേഘമാര്‍ഗങ്ങളിലൂടെ പടരുന്ന വിലാപമായി അത് വിദൂരസ്ഥമായ സഹ്യഹൃദയത്തില്‍ ചെന്നടിയുന്നു. അവിടെ മാത്രമാണ് അവ വരവേല്‍ക്കപ്പെടുന്നതും:

"എങ്കിലുമതുചെന്നു മാറ്റൊലിക്കൊണ്ടു പുത്ര-
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍''

ഇങ്ങനെ ആധുനികനാഗരികതയുടെ അപരങ്ങളിലൊന്നായ പ്രകൃതി അബോധമായി ദമനം ചെയ്യപ്പെടാതെ ഉണര്‍ന്നുവരുന്നതിന്റെയും, നാഗരികത ഭ്രാന്തിന്റെ സുരക്ഷാരന്ധ്രം വഴി അതിനെ പുറത്താക്കുന്നതിന്റെയും ആഖ്യാനമാണ് 'സഹ്യന്റെ മകന്‍' എന്ന കവിത. ആധുനികനാഗരികതയും ആധുനികമായ ആത്മതത്ത്വവും ജന്മം നല്‍കിയ അപരപദവിയെ അതിവര്‍ത്തിക്കാനും ആത്മവും അപരവും എന്ന ദ്വന്ദ്വകല്‍പനയെ മറികടന്നുപോകാനുമുള്ള ശ്രമമാണ് ഉന്മാദത്തിന്റെ തിരയിളക്കങ്ങളായി കവിതയില്‍ അലയടിക്കുന്നത്. യുക്തിബോധത്തിന്റെ മേദുരശിഖിരങ്ങളില്‍ അത്രയും ഉറപ്പോടെ നിലകൊണ്ടതിനാല്‍ നമ്മുടെ നിരൂപണം ഈ തിരയിളക്കങ്ങളെ കാണാതെ പോയതാവണം. മാനവഹുംകൃതിയുടെയും (മാനവവീര്യത്തിന്റെ എന്നാണ് പഴയ വിവരണം) പ്രകൃതിയെ വെട്ടിച്ചുട്ട് മുന്നേറുന്ന വികസനവാദത്തിന്റെയും കവിയായി വൈലോപ്പിള്ളി മുദ്രകുത്തപ്പെട്ടതിന് മറ്റെന്താണ് കാരണം പറയുക?

*****

സുനില്‍ പി. ഇളയിടം, കടപ്പാട് : ഗ്രന്ഥാലോകം ജൂണ്‍ 2010

അധിക വായനയ്‌ക്ക് :

1.
മൃതസഞ്ജീവനി
2. എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി
3. ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്
4. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍
5. വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
6. വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക
7. `കവിതക്കാര'ന്റെ ഓര്‍മകളിലൂടെ
8. വൈലോപ്പിള്ളി - മലയാളത്തിലെ 'റിയലിസ്‌റ്റ് ' മഹാകവി
9. പ്രകൃതിപാഠങ്ങള്‍

1 comment:

Unknown said...

എതിര്‍ലോകം എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്...