Tuesday, August 24, 2010

രാജ്യസുരക്ഷയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്ന ബഹുരാഷ്‌ട്രഭീമന്‍മാര്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരമാധികാര രാഷ്‌ട്രങ്ങളുടെ അധികാരത്തിനുനേരെ വെല്ലുവിളി ഉയര്‍ത്തുന്നത് വിഘടനവാദികളും ഭീകരസംഘടനകളും മാത്രമല്ല. ശക്തരായ രാഷ്‌ട്രാന്തരീയ കോര്‍പ്പറേഷനുകളും അവയുടെ ധാഷ്‌ഠ്യം നിറഞ്ഞ മാനേജ്‌മെന്റുകളും സ്വതന്ത്ര പരമാധികാര രാഷ്‌ട്രങ്ങളുടെ അധികാരത്തിനുനേരെ തുറന്ന ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇന്ത്യ, ചൈന തുടങ്ങി അതിവേഗം വളരുന്ന സാമ്പത്തികശക്തികള്‍ക്കുനേരെ പോലും ഇവ വെല്ലുവിളികളുയര്‍ത്തുകയും ആഭ്യന്തര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നു.

ഇന്ത്യ, സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളില്‍ ദേശീയ സുരക്ഷാ ഏജൻസികള്‍ക്ക് ഉപഭോക്താക്കള്‍ നടത്തുന്ന സംഭാഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ബ്ലാക്ക്ബറി മൊബൈല്‍ കമ്പനി വിസമ്മതിച്ചതും ആഭ്യന്തര നിയമങ്ങള്‍ പാലിക്കാനുള്ള രാഷ്‌ട്രാന്തരീയ കമ്പനികളുടെ വൈമുഖ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്. ഈ രാജ്യങ്ങള്‍ ശക്തമായ നിലപാടെടുത്തതിനെ തുടര്‍ന്നു പത്തിമടക്കാന്‍ കമ്പനി നിര്‍ബന്ധിതമായി. നേരത്തെ ഗൂഗിള്‍ ചൈനയുട അധികാരത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചിരുന്നു. ബ്ലാക്ക്ബറിയും ഗൂഗിളും പരമാധികാര രാഷ്‌ട്രങ്ങള്‍ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തുകയാണ് ചെയ്‌തത്.

രാജ്യങ്ങളുടെ അന്താരാഷ്‌ട്ര അതിര്‍ത്തികളും തന്ത്രപ്രധാനമായ ഭൂപടങ്ങളും മാറ്റുന്നതില്‍ ഗൂഗിള്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട്. അമേരിക്കയുടെ സുരക്ഷാ സംവിധാനങ്ങളും ആഭ്യന്തര നിയമങ്ങളും അക്ഷരംപ്രതി അനുസരിക്കുന്ന ബ്ലാക്ക്ബറിയും ഗൂഗിളും മറ്റു രാജ്യങ്ങളുടെ നിയമങ്ങള്‍ ലംഘിക്കാന്‍ മടി കാണിക്കുന്നില്ല. ഇന്ത്യയുടെ ഭൂപടത്തില്‍ നിന്നും കശ്‌മീരും അരുണാചല്‍ പ്രദേശും വെട്ടിമാറ്റാന്‍വരെ ഗൂഗിള്‍ തയ്യാറായി.

മറ്റു പല രാഷ്‌ട്രാന്തരീയ കമ്പനികളും മറ്റു രാജ്യങ്ങളുടെ നിയമങ്ങള്‍ ചോദ്യം ചെയ്യാന്‍ മുന്നോട്ടുവരുന്നു. കൊക്കക്കോള കമ്പനി ഇതിനൊരു തെളിവാണ്. അമേരിക്കയില്‍ ഔദ്യോഗിക പരിസ്ഥിതി നിയമം ചോദ്യം ചെയ്‌ത് കോടതിയെ സമീപിക്കാന്‍ കൊക്കക്കോള തയ്യാറാവില്ല. അതേസമയം പരിസ്ഥിതി മലിനീകരണം സൃഷ്‌ടിച്ച പാലക്കാട് ജില്ലയിലെ കൊക്കക്കോള കമ്പനിക്കെതിരെ കേരള സര്‍ക്കാരും പഞ്ചായത്തും നിയമനടപടികളെടുത്തപ്പോള്‍ കമ്പനി അതിനെ ചോദ്യം ചെയ്യാന്‍ മുന്നോട്ടുവന്നു.

റോയല്‍ ഡച്ച് ഷെൽ, ബ്രിട്ടീഷ് പെട്രോളിയം, എക്‌സോണ്‍മോബില്‍ തുടങ്ങിയ വന്‍കിട എണ്ണ കമ്പനികള്‍ പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നത് ആ രാജ്യങ്ങളിലെ സര്‍ക്കാരുകളില്‍ നിന്നും ദേശീയ സുരക്ഷ, പൊതുജനാരോഗ്യം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ക്കുണ്ടാകുന്ന ഹാനി മറച്ചുവെച്ചുകൊണ്ടാണ്. എന്നാല്‍ അമേരിക്കയിലെയും യൂറോപ്പിലെ വികസിത രാജ്യങ്ങളിലെയും നിയമങ്ങള്‍ അവ അനുസരിക്കും.

പല രാജ്യങ്ങളുടെയും ദേശീയ വരുമാനത്തെക്കാള്‍ വരുമാനമുള്ളവയാണ് നിരവധി ബഹുരാഷ്‌ട്ര കമ്പനികൾ‍. അവ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഈ കമ്പനികള്‍ ഇടപെടുന്നു. അവയ്‌ക്ക് യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയും സഹായവുമുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ കച്ചവടത്തിനായി വന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യ വെട്ടിപിടിക്കാന്‍ എങ്ങിനെ ഉപയോഗിച്ചുവെന്നതു ചരിത്രത്തിന്റെ ഭാഗമാണ്. യൂണിയന്‍ ജാക്കും ബ്രിട്ടീഷ് തോക്കും കൈയ്യില്‍ ഏന്തിയാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ വന്നത്.

കൊക്കക്കോള, പെപ്‌സി, ജനറല്‍ മോട്ടേഴ്‌സ്, ബോയിങ്, ലോക്‌ഹില്‍ തുടങ്ങി അമേരിക്കയിലെ വന്‍കിട ബഹുരാഷ്‌ട്ര കമ്പനികളുടെ താല്‍പര്യങ്ങള്‍ക്കായി അമേരിക്കന്‍ സര്‍ക്കാര്‍ പരസ്യമായി ഇടപെടുന്നുണ്ട്. ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് ഉത്തവാദിയായ യൂണിയന്‍ കാര്‍ബൈഡിനും യൂണിയന്‍ കാര്‍ബൈഡിന്റെ ഇപ്പോഴത്തെ ഉടമകളായ ഡൗകെമിക്കല്‍സിനും വേണ്ടി അമേരിക്കന്‍ ഭരണാധികാരികള്‍ നടത്തുന്ന ഇടപെടലുകളും അവലംബിക്കുന്ന സമ്മര്‍ദ തന്ത്രങ്ങളും ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ്. ബഹുരാഷ്‌ട്ര കമ്പനികളുടെ താല്‍പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ പോലും അമേരിക്ക മടിക്കാറില്ല. ചിലിയില്‍ സാല്‍വദോര്‍ അലന്‍ഡെ സര്‍ക്കാര്‍ ഐ ടി ടി പോലുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് എതിരെ നടപടിക്ക് തുനിഞ്ഞപ്പോഴാണ് ആ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി ഐ എ രംഗത്തുവന്നത്.

ബഹുരാഷ്‌ട്ര കമ്പനികള്‍ ദേശീയ സുരക്ഷക്കു ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ടെലികോം മേഖലയുടെ ലക്കില്ലാത്ത സ്വകാര്യവല്‍ക്കരണവും വിദേശ കമ്പനികള്‍ക്ക് നിയന്ത്രണമില്ലാതെ കടന്നുവരാന്‍ അനുമതി നല്‍കുന്നതും ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണ്. ജപ്പാൻ‍, ജര്‍മനി, ബ്രസീൽ‍, ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളൊന്നും തന്ത്രപ്രധാനമായ ടെലികോം മേഖലയുടെ നിയന്ത്രണം വിദേശ മൂലധനത്തിനു വിട്ടുകൊടുത്തിട്ടില്ല. ഇന്ത്യയിലെ ചിത്രം തീര്‍ത്തും ഭിന്നമാണ്. ആഭ്യന്തര ടെലി കമ്മ്യൂണിക്കേഷന്‍ ബിസിനസ് വിദേശ നിക്ഷേപകര്‍ക്ക് അടിയറവെക്കുകയാണ് ഇന്ത്യ. ടെലികോം സര്‍വീസും ടെലികോം ഉപകരണങ്ങളുടെ നിര്‍മാണവും സ്വകാര്യവല്‍ക്കരിച്ചു. ഇന്ത്യന്‍ ടെലികോം ഇന്‍ഡസ്‌ട്രീസ് തകര്‍ന്നു. ഇന്ത്യയുടെ ആഭ്യന്തര ടെലികോം ബിസിനസ് പ്രതിവര്‍ഷം 30 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇത് പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നത് സ്വകാര്യ കമ്പനികളും വിദേശ ബഹുരാഷ്‌ട്ര കമ്പനികളുമാണ്. സാമ്പത്തിക നഷ്‌ടം മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷിതത്വം തന്നെ അപകടത്തിലാക്കുന്നതാണ് ഈ പോക്ക്.

*****

നന്ദു ബാനര്‍ജി, കടപ്പാട് : ജനയുഗം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ബഹുരാഷ്‌ട്ര കമ്പനികള്‍ ദേശീയ സുരക്ഷക്കു ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ടെലികോം മേഖലയുടെ ലക്കില്ലാത്ത സ്വകാര്യവല്‍ക്കരണവും വിദേശ കമ്പനികള്‍ക്ക് നിയന്ത്രണമില്ലാതെ കടന്നുവരാന്‍ അനുമതി നല്‍കുന്നതും ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണ്. ജപ്പാൻ‍, ജര്‍മനി, ബ്രസീൽ‍, ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളൊന്നും തന്ത്രപ്രധാനമായ ടെലികോം മേഖലയുടെ നിയന്ത്രണം വിദേശ മൂലധനത്തിനു വിട്ടുകൊടുത്തിട്ടില്ല. ഇന്ത്യയിലെ ചിത്രം തീര്‍ത്തും ഭിന്നമാണ്. ആഭ്യന്തര ടെലി കമ്മ്യൂണിക്കേഷന്‍ ബിസിനസ് വിദേശ നിക്ഷേപകര്‍ക്ക് അടിയറവെക്കുകയാണ് ഇന്ത്യ. ടെലികോം സര്‍വീസും ടെലികോം ഉപകരണങ്ങളുടെ നിര്‍മാണവും സ്വകാര്യവല്‍ക്കരിച്ചു. ഇന്ത്യന്‍ ടെലികോം ഇന്‍ഡസ്‌ട്രീസ് തകര്‍ന്നു. ഇന്ത്യയുടെ ആഭ്യന്തര ടെലികോം ബിസിനസ് പ്രതിവര്‍ഷം 30 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇത് പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നത് സ്വകാര്യ കമ്പനികളും വിദേശ ബഹുരാഷ്‌ട്ര കമ്പനികളുമാണ്. സാമ്പത്തിക നഷ്‌ടം മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷിതത്വം തന്നെ അപകടത്തിലാക്കുന്നതാണ് ഈ പോക്ക്.

fayis said...

സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദം - പി. ചിദംബരം
Wednesday, August 25, 2010
ന്യൂദല്‍ഹി: രാജ്യത്ത് നടന്ന മിക്ക ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. പോലിസ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവി തീവ്രവാദം എന്ന പുതിയ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആഭ്യന്തര സുരക്ഷയെ പരാമര്‍ശിക്കവെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ജമ്മു-കശ്മീര്‍ അപകടകരമായ സ്ഥിതിയിലാണ്. കല്ലേറും കണ്ണീര്‍ വാതകവും വെടിവെപ്പും വീണ്ടും കല്ലേറും എന്ന സ്ഥിതി ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.