Monday, June 21, 2010

തിളങ്ങുന്ന വംഗ റെക്കോഡ്

1977 ജൂൺ 21ന് ബംഗാളിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത ഇടതുമുന്നണി തകരാത്ത ജനപിന്തുണയുമായാണ് മൂന്നര ദശാബ്‌ദക്കാലമായി പ്രയാണം തുടരുന്നത്. ഈ കാലഘട്ടത്തില്‍ ദേശീയതലത്തിലും എല്ലാ സംസ്ഥാനത്തിലും പല ഭരണമാറ്റവും സംഭവിച്ചെങ്കിലും അതിന് അപവാദമായിട്ടാണ് ബംഗാള്‍ നിലകൊള്ളുന്നത്. 2006 മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നാലില്‍മൂന്ന് ഭൂരിപക്ഷം നല്‍കിയാണ് വംഗജനത ഏഴാമതും ഇടതുമുന്നണിയെ അധികാരത്തിലേറ്റിയത്. കൂട്ടുമുന്നണിഭരണത്തിനും ഇന്ത്യക്കുംമാത്രമല്ല ലോകത്തിനുതന്നെ ബംഗാള്‍ മാതൃകയായി. ഏറ്റവും താഴെതട്ടിൽ അടിച്ചമര്‍ത്തപ്പെട്ട് കിടന്നിരുന്ന ജനങ്ങളുടെയും സാധാരണക്കാരുടെയും ജീവിതത്തിൽ വന്‍ പരിവര്‍ത്തനം സൃഷ്‌ടിച്ചും എല്ലാ രംഗത്തും പിന്തള്ളപ്പെട്ടു കിടന്ന ബംഗാളിനെ സമഗ്രമായ പുരോഗതിയിലേക്ക് നയിച്ചും മുന്നേറിയ ഇടതുമുന്നണി, മങ്ങാത്ത ജനപിന്തുണയുമായാണ് മുന്നേറിയത്.

രാജ്യത്താകമാനമുള്ള പുരോഗമനവാദികളെയും ജനാധിപത്യവിശ്വാസികളെയും അസ്വസ്ഥരാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഏതാനും നാളായി സംസ്ഥാനത്ത് അരങ്ങേറുന്നത്. പുരോഗതിയുടെയും വികസനത്തിന്റെയും ജനാധിപത്യസംരക്ഷണത്തിന്റെയും പ്രതീകമായി മാറിയ ഇടതുമുന്നണി സര്‍ക്കാരിനെ ഏതുവിധേനയും അട്ടിമറിക്കാനുള്ള ജനാധിപത്യവിരുദ്ധ കുത്സിതപ്രവര്‍ത്തനങ്ങളാണ് ഇവിടെ അരങ്ങുതകര്‍ക്കുന്നത്. മുമ്പും ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അവയെയെല്ലാം അതിശ്രയിപ്പിക്കുന്ന പ്രവൃത്തികളും അക്രമങ്ങളുമാണ് അരങ്ങേറുന്നത്. എല്ലാ വിധ്വംസക രാജ്യദ്രോഹ പ്രതിലോമ ശക്തികളും ഒത്തൊരുമിച്ചാണ് ഇതിനായി കളമൊരുക്കുന്നത്.

2006ല്‍ ഏഴാമതും അധികാരത്തില്‍ല്‍വന്ന ഇടതുമുന്നണിയെ ജനാധിപത്യപ്രക്രിയയില്‍ക്കൂടി നേരിടാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ ഛിദ്ര പിന്തിരിപ്പന്‍ വര്‍ഗീയശക്തികള്‍ അക്രമത്തിന്റെയും കൊലപാതകത്തിന്റെയും പാതയിലൂടെ അട്ടിമറിപ്രവര്‍ത്തനത്തിനുള്ള കരുക്കളാണ് നീക്കിയത്. കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാനത്ത് അവര്‍ നടത്തുന്ന അക്രമപരമ്പര എല്ലാ മുന്‍കാല റെക്കോഡും ഭേദിക്കുന്നതാണ്. വ്യവസായവികസനത്തിന് തടസ്സം സൃഷ്‌ടിച്ച് സിംഗൂരിലും നന്ദിഗ്രാമിലും കലാപം അരങ്ങേറിയതുമാത്രമല്ല, പശ്ചിമ മിഡ്‌നാപുര്‍, പുരുളിയ, ബാങ്കുറ ജില്ലകളിലെ വനാഞ്ചൽ എന്നറിയപ്പെടുന്ന ആദിവാസിമേഖലകളിലും മാവോയിസത്തിന്റെ പേരിൽ നടമാടുന്ന അക്രമങ്ങളും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

വിദ്യാസമ്പന്നരുടെയിടയിൽ വര്‍ധിച്ചുവരുന്നന്നതൊഴിലില്ലായ്‌മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രമായ വ്യവസായവികസന പ്രവര്‍ത്തനങ്ങളെ തുരങ്കംവയ്‌ക്കുന്നതിനായി, പ്രതിലോമശക്തികളുടെയും തീവ്രവാദികളുടെയും പിന്തുണയോടെ വന്‍ അക്രമവും വികസനവിരുദ്ധപ്രവര്‍ത്തനവുമാണ് പ്രധാന പ്രതിപക്ഷവും അതിന്റെ നേതാവായ മമത ബാനര്‍ജിയും അഴിച്ചുവിട്ടത്. വ്യാവസായികാവശ്യത്തിനായി വന്‍തോതിൽ കൃഷിഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയ സര്‍ക്കാര്‍, മുതലാളിമാര്‍ക്കുവേണ്ടി അതിപ്പോള്‍ ബലാല്‍ക്കാരമായി തട്ടിയെടുക്കുകയാണെന്നുമുള്ള വ്യാജപ്രചാരണം തകൃതിയായി നടത്തി. ഫാസിസ്‌റ്റു മുറകളെ വെല്ലുന്ന നുണപ്രചാരണവും അപവാദങ്ങളുമാണ് ഇതിനായി അഴിച്ചുവിടുന്നത്. ഇത്തരം ഇടതുവിരുദ്ധപ്രചാരണം എക്കാലവും ഇടതുമുന്നണിയെ സ്‌നേഹിച്ച ഒരു വിഭാഗം ജനങ്ങളില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും പരത്തി. അതിന്റെ ഫലമാണ് 2006നുശേഷം ലോൿസഭ, തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് നേരിയ പരാജയം സംഭവിച്ചത്.

ബംഗാളിലെ ഇപ്പോഴത്തെ എട്ടരക്കോടിയിലധികം വരുന്ന ജനങ്ങളില്‍ല്‍ ഭൂരിഭാഗവും 1977ല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നതിനുശേഷം ജനിച്ചവരാണ്. '77ൽ ബംഗാളിലെ ജനസംഖ്യ നാലുകോടിയായിരുന്നു. ഇപ്പോള്‍ മധ്യവയസ്സുവരെയായിട്ടുള്ള ഇവിടത്തെ ഏതൊരാളും അറിവായതുമുതൽ കാണുന്നതും അനുഭവിക്കുന്നതും സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷഭരണം മാത്രം. '77നുമുമ്പ് ഇവിടെ നിലനിന്നിരുന്ന കിരാത അര്‍ധ ഫാസിസ്‌റ്റ് ക്രൂരഭരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും തിക്താനുഭവപാഠങ്ങള്‍ ബംഗാളിലെ പുതിയ തലമുറയ്ക്ക് ഇല്ല.

മമത ബാനര്‍ജി വാഗ്ദാനം ചെയ്യുന്ന പുതിയ സ്വര്‍ഗം അരാജകത്വത്തിന്റെയും അരക്ഷിതത്വത്തിന്റേതുമാകുമെന്ന് മനസ്സിലാക്കാന്‍, കഴിഞ്ഞ നാലുവര്‍ഷമായി ഇവിടെ നടമാടുന്ന കാര്യങ്ങള്‍മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോൺഗ്രസ്- മാവോയിസ്‌റ്റ്- കോൺഗ്രസ് കൂട്ടുകെട്ട് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളിൽ സംസ്ഥാനത്ത് അഴിച്ചുവിട്ട അക്രമ- കൊലപാതക പരമ്പരയിൽ നാനൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍മാത്രം 228 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ ബഹുഭൂരിപക്ഷവും സിപിഐ എം പ്രവര്‍ത്തകരാണ്. നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലിത്തകര്‍ക്കുകയും അവരെ സ്വന്തം സ്ഥലങ്ങളില്‍നിന്ന് അടിച്ചോടിക്കുകയും ചെയ്‌തു.

'70കളുടെ ആദ്യപകുതിയില്‍ കോൺഗ്രസ് ഭരണത്തില്‍ ജനാധിപത്യാവകാശങ്ങള്‍ കശാപ്പുചെയ്‌ത് നടമാടിയ അര്‍ധ ഫാസിസ്‌റ്റ് ഭീകരവാഴ്ചയോട് കിടപിടിക്കുന്നന്നകാര്യങ്ങളാണ് ജനാധിപത്യസംരക്ഷണത്തിന്റെ പേരില്‍ മമതയും മാവോയിസ്‌റ്റുകളും കൂട്ടുചേര്‍ന്ന് നടപ്പാക്കുന്നത്. നന്ദിഗ്രാമില്‍ മാവോയിസ്‌റ്റുകളുടെ സഹായത്തോടെ തൃണമൂല്‍
കോൺഗ്രസിന്റെ നേരിട്ടുള്ള ആൿഷനായിരുന്നെങ്കില്‍,വനാഞ്ചലിൽ തൃണമൂലിന്റെ പൂര്‍ണപിന്തുണയും സഹായത്തോടും അതിവിപ്ളവ തീവ്രവാദികളായ മാവോയിസ്‌റ്റുകളുടെ ആൿഷനാണ് അരങ്ങുതകര്‍ക്കുന്നത്. ബംഗാളില്‍മാത്രമല്ല,രാജ്യത്ത് ഒരിടത്തും ഒരു രാഷ്‌ട്രീയപ്രസ്ഥാനത്തിനും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സ്ഥിതിവിശേഷമാണ് സിപിഐ എമ്മിന് നേരിടേണ്ടിവരുന്നത്.

അക്രമങ്ങളെയും കൊലപാതകങ്ങളെയും ലജ്ജാകരമായി പിന്തുണയ്ക്കുകയാണ് മമത ബാനര്‍ജി. സംസ്ഥാനത്ത് അടിവേര് തകര്‍ന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ്, മമതയുമായി ചങ്ങാത്തംകൂടി എങ്ങനെയും പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിൽ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ നല്‍കുന്നു. ശത്രുക്കള്‍ഒത്തുനില്‍ക്കുന്ന ഈ മഹാസഖ്യത്തിന് ബംഗാളിന് ഒരു നന്മയും പ്രദാനംചെയ്യാന്‍ കഴിയില്ല. കടുത്ത കള്ളപ്രചാരണത്തിലൂടെയും മോഹനവാഗ്ദാനങ്ങളിലൂടെയും തല്‍ക്കാലം ജനസമ്മിതി പിടിച്ചുവാങ്ങുന്ന കപടതന്ത്രങ്ങളാണ് വിജയകരമായി ബംഗാളിൽ ഇടതുവിരുദ്ധ മാധ്യമപിന്തുണയോടെ ഈ അവിശുദ്ധസഖ്യം നടപ്പാക്കുന്നത്.


*****

ഗോപി, കടപ്പാട് : ദേശാ‍ഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

മമത ബാനര്‍ജി വാഗ്ദാനം ചെയ്യുന്ന പുതിയ സ്വര്‍ഗം അരാജകത്വത്തിന്റെയും അരക്ഷിതത്വത്തിന്റേതുമാകുമെന്ന് മനസ്സിലാക്കാന്‍, കഴിഞ്ഞ നാലുവര്‍ഷമായി ഇവിടെ നടമാടുന്ന കാര്യങ്ങള്‍മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്- മാവോയിസ്‌റ്റ്- കോണ്‍ഗ്രസ് കൂട്ടുകെട്ട് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് അഴിച്ചുവിട്ട അക്രമ- കൊലപാതക പരമ്പരയില്‍ നാനൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍മാത്രം 228 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ ബഹുഭൂരിപക്ഷവും സിപിഐ എം പ്രവര്‍ത്തകരാണ്. നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലിത്തകര്‍ക്കുകയും അവരെ സ്വന്തം സ്ഥലങ്ങളില്‍നിന്ന് അടിച്ചോടിക്കുകയും ചെയ്‌തു.

//ചാട്ടവാര്‍// said...

സത്യം..തിരഞ്ഞെടുപ്പ് വരികയല്ലേ? ഇവിടൊക്കെത്തന്നെ കാണുമല്ലോ അല്ലേ?

Anonymous said...

ഗോപീ കോല്‍കൊത്തായില്‍ പോയിട്ടുണ്ടോ? കഷ്ടം, ഞാന്‍ മിഡ്നാപ്പൂറ്‍ എന്നു പറഞ്ഞ ഒരു സ്ഥലത്ത്‌ പോയി ഒരു വറ്‍ ഷം മുന്‍പ്‌, അയ്യോ കഷ്ടം , ഒരു പെട്ടിക്കട പോലും ഇല്ല, ദാരിദ്യം എന്നു വച്ചാല്‍ ഇന്ത്യ സ്വാതന്ത്റ്യം കിട്ടിയ കാലത്തെപോലെ പഥേറ്‍ പാഞ്ചാലിയിലെ അതേ നാട്ടിന്‍ പുറം കുറെ ദാരിദ്ര്യക്കോലങ്ങള്‍ , ഇവിടെ അഞ്ചു കൊല്ലത്തില്‍ കൂടുതല്‍ ഭരിക്കാന്‍ ചാന്‍സു കിട്ടാത്തതു കൊണ്ട്‌ നമ്മള്‍ രക്ഷപെട്ടു