Sunday, December 6, 2009

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശൈഥില്യമുണ്ടായപ്പോള്‍ പല കമ്യൂണിസ്റ്റു പാര്‍ടികളും അനുഭവങ്ങളില്‍നിന്ന് ശരിയായ പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചു. 1992ല്‍ നടന്ന പതിനാലാം പാര്‍ടി കോണ്‍ഗ്രസില്‍ സിപിഐ എം ചെയ്തതും അതാണ്.

അന്നത്തെ സവിശേഷ സാഹചര്യത്തില്‍ ചില പാര്‍ടികള്‍ കമ്യൂണിസ്റ്റ് ആദര്‍ശവും ചെങ്കൊടിയും ഉപേക്ഷിക്കാന്‍ തയാറായപ്പോള്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പുനരേകീകരിക്കാനും ശ്രമങ്ങളുണ്ടായി. 1993 മേയില്‍ ഇരുപത്തഞ്ച് കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് 'മാര്‍ക്സിസം-ലെനിനിസത്തിന്റെ സമകാലീന പ്രസക്തിയും സാധുതയും' എന്ന വിഷയത്തില്‍ സിപിഐ എം കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഈയൊരു ശ്രമത്തിന്റെ ഭാഗമായിരുന്നു.

സഹോദര പാര്‍ടികളുമായി നടത്തിയ നിരന്തര ചര്‍ച്ചകളെ തുടര്‍ന്ന് പ്രത്യേക വിഷയങ്ങളില്‍ സ്ഥിരമായി വാര്‍ഷിക സമ്മേളനങ്ങള്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ തേടുന്നതിന് ഒരു സാര്‍വദേശീയ വര്‍ക്കിങ് ഗ്രൂപ്പിന്ഇതിനെത്തുടര്‍ന്ന് രൂപം നല്‍കി. ഇതിന്റെ ഫലമാണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഗ്രീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാര്‍ഷിക സമ്മേളനങ്ങള്‍. ഏഥന്‍സില്‍ ഏഴുതവണയായി നടന്ന സമ്മേളനത്തിനുശേഷം ഇത്തരം സമ്മേളനങ്ങള്‍ മറ്റ് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എട്ടാം സമ്മേളനം പോര്‍ച്ചുഗലിലും ഒമ്പതാം സമ്മേളനം ബെലാറസിലും നടന്നു. ഒക്ടോബര്‍ വിപ്ളവത്തിന്റെ തൊണ്ണൂറാം വാര്‍ഷികാചരണം റഷ്യയിലും പത്താം സാര്‍വദേശീയ സമ്മേളനം ബ്രസീലിലും നടന്നു. പതിനൊന്നാം സമ്മേളനമാണ് ഡല്‍ഹിയില്‍ നടന്നത്.

1993ലെ കൊല്‍ക്കത്ത സെമിനാറില്‍ പങ്കെടുത്തത് 25 പാര്‍ടികളുടെ പ്രതിനിധികളായിരുന്നെങ്കില്‍ പതിനൊന്നാം സമ്മേളനത്തില്‍ പങ്കെടുത്തത് 87 രാജ്യങ്ങളില്‍നിന്നുള്ള 111 പാര്‍ടിയുടെ പ്രതിനിധികളാണ്.

ഈ പ്രക്രിയയുടെ ഏകോപനം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലേക്കാണ് നയിക്കുക. എന്നാലത് ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് അനുഭവത്തില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടികള്‍ എങ്ങനെ പാഠം ഉള്‍ക്കൊള്ളുന്നു എന്നതിനെയും ആഗോള മൂലധനമെന്ന സാമ്രാജ്യത്വത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ കൃത്യമായി അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം

സോവിയറ്റ് യൂണിയന്റെ പിറവി വര്‍ഗ ചൂഷണത്തില്‍നിന്ന് മുക്തമായ ഒരു സമൂഹം സ്ഥാപിക്കുന്നതില്‍ മനുഷ്യരാശിയുടെ ചരിത്രത്തിലെ ആദ്യത്തെ ചുവടുവയ്പ്പായിരുന്നു. പിന്നീട് സോഷ്യലിസം നടത്തിയ കുതിച്ചുചാട്ടങ്ങള്‍ ഒരുകാലത്ത് പിന്നോക്കമായിരുന്ന റഷ്യന്‍ സമ്പദ്ഘടനയെ ഒരു വന്‍ സാമ്പത്തിക ശക്തിയായും സൈനികശക്തിയായും വളര്‍ത്തി. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ മേല്‍ക്കോയ്മ ഊന്നിപ്പറഞ്ഞുകൊണ്ട് സാമ്രാജ്യത്വത്തിന് വെല്ലുവിളിയായി അത് വളര്‍ന്നു. സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം കെട്ടിപ്പടുത്തത് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഐതിഹാസികമായ മുന്നേറ്റമായിരുന്നു.

സാമൂഹ്യ വിമോചനത്തിനായുള്ള സമരങ്ങളുടെ നടുവില്‍ നില്‍ക്കുന്ന ഏതൊരാള്‍ക്കും സോവിയറ്റ് യൂണിയന്‍ എക്കാലവും പ്രചോദനത്തിന്റെ ഉറവിടമാണ്. ഫാസിസത്തെ പരാജയപ്പെടുത്തുന്നതില്‍ സോവിയറ്റ് യൂണിയന്‍ വഹിച്ച നിര്‍ണായക പങ്കും തുടര്‍ന്ന് കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ഉദയവും ലോകഗതിയെ ഗണ്യമായി സ്വാധീനിച്ചിരുന്നു. ഫാസിസത്തിനുമേലുള്ള വിജയം അപകോളനിവല്‍ക്കരണ പ്രക്രിയക്ക് പ്രചോദനമേകുകയും കോളനിശക്തികളുടെ ചൂഷണത്തില്‍നിന്നുള്ള പല രാജ്യങ്ങളുടെയും മോചനത്തിന് കാരണമാവുകയുംചെയ്തു. ചൈനീസ് വിപ്ളവത്തിന്റെ ഐതിഹാസിക വിജയവും വിയറ്റ്നാം ജനതയുടെ വീരോചിതമായ ചെറുത്തുനില്‍പ്പും കൊറിയയിലെ ജനകീയ മുന്നേറ്റവും ക്യൂബന്‍ വിപ്ളവത്തിന്റെ വിജയവും ലോകഗതിയെ മാറ്റിമറിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തി.

ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും നിര്‍മാര്‍ജനം, തൊഴിലില്ലായ്മക്ക് പരിഹാരം, വിദ്യാഭ്യാസ-ആരോഗ്യ-പാര്‍പ്പിട മേഖലകളിലെ വിപുലമായ സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ലോകത്തെങ്ങുമുള്ള തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജമേകി.

തൊഴിലാളികള്‍ക്ക് അക്കാലംവരെ അനുവദിക്കാന്‍ തയ്യാറാവാതിരുന്ന അവകാശങ്ങള്‍ ഭാഗികമായി അനുവദിച്ചും ചില ക്ഷേമപദ്ധതികള്‍ നടപ്പാക്കിയും ലോകമുതലാളിത്തമാകട്ടെ ഈ വെല്ലുവിളി അതിന്റേതായ രീതിയില്‍ നേരിട്ടു. ക്ഷേമരാഷ്ട്രമെന്ന ആശയവും സാമൂഹ്യ സുരക്ഷാ സംവിധാനവും രണ്ടാം ലോകയുദ്ധാനന്തരം മുതലാളിത്ത രാജ്യങ്ങള്‍ സ്വീകരിച്ചത് ആ നാടുകളിലെ തൊഴിലാളിവര്‍ഗം സോഷ്യലിസത്തിന്റെ നേട്ടങ്ങളില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് നടത്തിയ സമരങ്ങളുടെ ഫലമായിരുന്നു. മനുഷ്യസംസ്കാരത്തിന് ഇന്ന് കണക്കാക്കുന്ന ജനാധിപത്യാവകാശങ്ങള്‍ ബൂര്‍ഷ്വാസിയുടെ ഔദാര്യമല്ല, മറിച്ച് സാമൂഹ്യമാറ്റത്തിന് വേണ്ടിയുള്ള ജനകീയ സമരങ്ങളുടെ ഉല്‍പ്പന്നമാണ്.

മനുഷ്യസംസ്കാരത്തില്‍ ഗുണപരമായ കുതിച്ചുചാട്ടങ്ങള്‍ ക്ക് കാരണമേകിയ വിപ്ളവകരമായ ഇത്തരം പരിണാമങ്ങള്‍ ആധുനിക നാഗരികതയില്‍ മായാത്ത മുദ്രകളാണ് അവശേഷിപ്പിച്ചത്. സംസ്കാരം, സൌന്ദര്യശാസ്ത്രം, ശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. സിനിമാട്ടോഗ്രഫിയെ ഐസന്‍സ്റ്റീന്‍ വിപ്ളവകരമായി പൊളിച്ചെഴുതിയപ്പോള്‍ ആധുനിക ശാസ്ത്രത്തിന്റെ അതിരുകള്‍ ബഹിരാകാശത്തേക്ക് വ്യാപിപ്പിക്കാന്‍ സ്പുട്നിക്കിന് കഴിഞ്ഞു. തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ ഇത്തരം കുതിച്ചുചാട്ടങ്ങള്‍ സാധ്യമായെങ്കിലും എന്തുകൊണ്ട് വന്‍ശക്തിയായ സോവിയറ്റ് യൂണിയന് സോഷ്യലിസ്റ്റ് ക്രമം ഏകോപിപ്പിക്കാനും നിലനിര്‍ത്താനും കഴിഞ്ഞില്ല?

പൊതുവായി പറഞ്ഞാല്‍ രണ്ടു മേഖലകളിലാണ് തെറ്റായ ധാരണകളുണ്ടായതും അതിന്റെ ഫലമായ തെറ്റുകള്‍ സംഭവിച്ചതും. സമകാലിക ലോകയാഥാര്‍ഥ്യങ്ങളെയും പ്രാഥമികമായി സോഷ്യലിസ്റ്റ് ആശയത്തെത്തന്നെയും വിലയിരുത്തുന്നതുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ പോരായ്മ. സോഷ്യലിസ്റ്റ് നിര്‍മിതിയുടെ ഘട്ടത്തില്‍ നേരിട്ട പ്രായോഗിക പ്രശ്നങ്ങളാണ് രണ്ടാമത്തേത്.

തെറ്റായ വിലയിരുത്തലുകള്‍

ഇരുപതാം നൂറ്റാണ്ടില്‍ സോഷ്യലിസം അഭൂതപൂര്‍വവും നിര്‍ണായകവുമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും കിഴക്കന്‍ യൂറോപ്പിലെ ചില രാജ്യങ്ങളിലേതൊഴികെ മറ്റെല്ലായിടങ്ങളിലെയും സോഷ്യലിസ്റ്റ് വിപ്ളവങ്ങള്‍ താരതമ്യേന ദുര്‍ബലമായ തരത്തില്‍ മുതലാളിത്തവികസനം സാധ്യമായ സ്ഥലങ്ങളിലാണ് നടന്നത്. സാമ്രാജ്യത്വത്തിന്റെ ദുര്‍ബലമായ ചങ്ങലക്കണ്ണിയാണ് ആദ്യം തകര്‍ക്കാനാവുക എന്ന ലെനിന്റെ നിരീക്ഷണത്തെ ഇത് സാധൂകരിക്കുന്നുണ്ടെങ്കിലും വികസിക്കപ്പെട്ട ഉല്‍പ്പാദനശക്തികള്‍ക്കുമേല്‍ ലോക മുതലാളിത്തത്തിന് പിടിമുറുക്കാനും അതിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് കരുത്തു നേടാനും ആണ് ഇത് ഇടംനല്‍കിയത്. ലോകകമ്പോളത്തിന്റെ മൂന്നിലൊന്ന് മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു. എങ്കിലും ഇത് ഉല്‍പ്പാദനശക്തികള്‍ വികസിപ്പിക്കുന്നതില്‍ ലോകമുതലാളിത്തം കൈവരിച്ച നേട്ടങ്ങളെയോ ശാസ്ത്രസാങ്കേതിക നേട്ടങ്ങളെ അടിസ്ഥാനമാക്കി ഉല്‍പ്പാദന ശക്തികള്‍ വികസിപ്പിച്ചെടുക്കുന്നതിലുള്ള അതിന്റെ കഴിവിനെയോ ഇത് ബാധിച്ചില്ല. ഉല്‍പ്പാദന ശക്തികള്‍ വികസിപ്പിക്കുന്നതിലും തുടര്‍ന്ന് മൂലധന വിപണി ശക്തിപ്പെടുത്തുന്നതിലും സോഷ്യലിസ്റ്റ് വിപ്ളവം കൈവരിച്ച നേട്ടങ്ങളിലൂടെ മുതലാളിത്തത്തിനുണ്ടായ തിരിച്ചടി മറികടക്കാന്‍ അതിന് കഴിഞ്ഞു. നവകോളനീകരണത്തിലൂടെ വര്‍ഗശക്തികളുടെ സാര്‍വദേശീയമായ ഏകോപനം സാധ്യമാക്കാനും അതുവഴി മൂലധനവിപണി വിപുലമാക്കാനും മുതലാളിത്തത്തിന് കഴിഞ്ഞു.

മറുവശത്താവട്ടെ താരതമ്യേന കുറഞ്ഞ കാലയളവിലും അതിവേഗത്തിലും സോഷ്യലിസം ഗുണപരമായ മാറ്റങ്ങള്‍ (ഫാസിസത്തിന്റെ സൈനിക ശക്തിയെ നേരിടാന്‍ സോവിയറ്റ് യൂണിയന്‍ പ്രാപ്തമായത് പത്തുവര്‍ഷത്തിലാണെന്നും മുതലാളിത്ത വ്യവസ്ഥ മുന്നൂറു വര്‍ഷംകൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ സോഷ്യലിസം മുപ്പത് വര്‍ഷം കൊണ്ടാണ് സ്വന്തമാക്കിയതെന്നും ഓര്‍ക്കുക) കൈവരിച്ചതുകൊണ്ട് അത് സ്ഥായിയാണെന്ന വിശ്വാസമുണ്ടായി. പരാജിതനായ ബൂര്‍ഷ്വാസി നൂറിരട്ടി ശക്തിയോടെ തിരിച്ചടിക്കുമെന്ന ലെനിന്റെ മുന്നറിയിപ്പ് പൂര്‍ണമായും ഉള്‍ക്കൊള്ളാനുമായില്ല.

സോഷ്യലിസത്തിന്റെ കുതിപ്പ് രേഖീയമാണെന്നാണ് മനസ്സിലാക്കപ്പെട്ടത്. ഒരിക്കല്‍ സോഷ്യലിസം കൈവരിച്ചുകഴിഞ്ഞാല്‍ പിന്നീടുള്ള അതിന്റെ തുടര്‍ച്ച നേര്‍രേഖയിലുള്ളതാവുമെന്നും വര്‍ഗരഹിത, കമ്യൂണിസ്റ്റ് സമൂഹം കൈവരിക്കാനുള്ള പാത തടസ്സങ്ങളില്ലാത്തതാണെന്നുമുള്ള തെറ്റായ ധാരണയാണുണ്ടായിരുന്നത്. എന്നാല്‍ സോഷ്യലിസം ഒരു പരിവര്‍ത്തനത്തന്റെ ഘട്ടമാണെന്നോ, മാര്‍ക്സ് നിരീക്ഷിച്ചതുപോലെ കമ്യൂണിസത്തിന്റെ പ്രാഥമിക ഘട്ടമാണെന്നോ (അതായത് വര്‍ഗവിഭജിതമായ മുതലാളിത്തക്രമത്തിനും വര്‍ഗരഹിത കമ്യൂണിസ്റ്റ് ക്രമത്തിനും ഇടയിലുള്ളഘട്ടം) അനുഭവങ്ങള്‍ തെളിയിച്ചു. ഈ പരിവര്‍ത്തനഘട്ടത്തില്‍ വര്‍ഗവൈരുധ്യങ്ങള്‍ ഇല്ലാതാക്കുവയല്ല ചെയ്തത്. തങ്ങളുടെ നഷ്ടപ്പെട്ട മേഖലകള്‍ തിരിച്ചുപിടിക്കാന്‍ മുതലാളിത്തം ശ്രമിച്ചതോടെ ഈ വൈരുധ്യങ്ങള്‍ തീവ്രമായി. അതുകൊണ്ടുതന്നെ ഈ ഘട്ടം തികച്ചും വളഞ്ഞുപുളഞ്ഞതും സങ്കീര്‍ണവുമായി മാറി, പ്രത്യേകിച്ചും വിപ്ളവഘട്ടത്തില്‍ മുതലാളിത്തം ദുര്‍ബലമായ രാജ്യങ്ങളില്‍.

ലോക സോഷ്യലിസത്തിന് ഈ പോരാട്ടത്തിന്റെ ഏതുഘട്ടത്തിലും ഉണ്ടായത് വിജയമോ പരാജയമോ ആവട്ടെ അത് നിര്‍ണയിക്കപ്പെടുന്നത് സോഷ്യലിസ്റ്റ് നിര്‍മിതിയിലും വര്‍ഗശക്തികളുടെ സാര്‍വദേശീയവും ആന്തരികവുമായ ഏകോപനത്തിലും അതിന്റെ കൃത്യമായ വിശകലനത്തിലുമാണ്. തെറ്റായ വിശകലനങ്ങള്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കകത്തും പുറത്തുമുള്ള ശത്രുക്കളുടെ ശക്തി കുറച്ചുകാണുന്നതിലും സോഷ്യലിസത്തിന്റെ ശക്തി പെരുപ്പിച്ചുകാണുന്നതിലേക്കുമാണ് നയിക്കുക. സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കൊപ്പം ലോകമുതലാളിത്തത്തിന്റെ ഏകീകരണവും കുതിപ്പും മനസ്സിലാക്കപ്പെടാതെ പോയി.

മൂര്‍ത്ത സാഹചര്യങ്ങളുടെ മൂര്‍ത്തമായ അപഗ്രഥനമാണ് വൈരുധ്യവാദത്തിന്റെ സത്തയെന്ന് ലെനിന്‍ നിരന്തരം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. അപഗ്രഥനത്തില്‍ പിശകുണ്ടാവുകയോ യഥാര്‍ഥ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ പരാജയപ്പെടുകയോ ചെയ്താല്‍ തെറ്റായ ധാരണകളും വളച്ചൊടിക്കപ്പെടലുകളുമാണ് സംഭവിക്കുക.

സോവിയറ്റ് യൂണിയന്റെ അവസാനകാലത്ത് അതായത് സി.പി.എസ്.യുവിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനുശേഷം ഉണ്ടായ സോഷ്യലിസ നിര്‍മിതിയെന്ന പ്രക്രിയയിലെ പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്നങ്ങളെക്കൂടാതെ മാര്‍ക്സിസം-ലെനിനിസത്തിന്റെ ഉള്ളടക്കത്തില്‍ നിന്നുള്ള വ്യതിയാനങ്ങളും തിരിച്ചടികള്‍ക്ക് വഴിതുറന്നു.

സോഷ്യലിസ്റ്റ് നിര്‍മിതയെന്ന പ്രക്രിയയില്‍ പ്രധാനമായും വീഴ്ചകളുണ്ടായത് നാലുമേഖലകളിലാണ്. സോഷ്യലിസത്തിന് കീഴില്‍ സ്റ്റേറ്റിന്റെ സ്വഭാവം നിര്‍ണയിക്കല്‍, സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ആഴവും ഗുണവും വര്‍ധിപ്പിക്കല്‍, സോഷ്യലിസത്തിന് കീഴിലെ സമ്പദ്ഘടനയുടെ നിര്‍മിതി, ജനങ്ങള്‍ക്ക് ആശയപരമായ വ്യക്തത നല്‍കുകയെന്ന ദൌത്യത്തിലെ ദൌര്‍ബല്യം.

ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ അനുഭവവും അതിനുണ്ടായ തിരിച്ചടികളും സൃഷ്ടിപരമായ ശാസ്ത്രം എന്ന നിലയ്ക്കുള്ള മാര്‍ക്സിസം-ലെനിനിസത്തിന്റെ അന്തഃസത്തയെയും സോഷ്യലിസമെന്ന ആശയത്തെയും നിരാകരിക്കുന്നില്ല.

ഓരോ രാജ്യത്തും സോഷ്യലിസം സ്ഥാപിക്കുന്നതിനും, ഇത്തരം പോരായ്മകളെ മറികടക്കാനുള്ള അടവുകളും തന്ത്രങ്ങളും രൂപീകരിക്കുന്നതിനും സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. സാര്‍വദേശീയതലത്തില്‍ വര്‍ഗശക്തികളുടെ ഏകോപനത്തെക്കുറിച്ചും ഈ ഏകോപനത്തിലൂടെ സാമ്രാജ്യത്വം എങ്ങനെ വികസിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള ശരിയായ വിലയിരുത്തലിലാണ് ഈ വിജയം കുടികൊള്ളുന്നത്.

പൊതുവായ തെറ്റിദ്ധാരണകള്‍

ആഗോളവല്‍ക്കരണത്തിലൂടെയും സൈനികനീക്കങ്ങളിലൂടെയും സാമ്രാജ്യത്വം അതിന്റെ സര്‍വാധികാരം ഉറപ്പിക്കുന്നത് എങ്ങനെയെന്ന് ചര്‍ച്ച ചെയ്യുന്നതിന്മുമ്പ് പൊതുവായ ചില തെറ്റിദ്ധാരണകള്‍ മാറ്റേണ്ടതുണ്ട്.

മുതലാളിത്തത്തിന്റെ ഏറ്റവും ഉയര്‍ന്നതും അവസാനത്തേതുമായ ഘട്ടമാണ് സാമ്രാജ്യത്വമെന്ന് ലെനിന്‍ നിര്‍വചിച്ചിട്ടുണ്ട് (ഈവ് ഓഫ് ദ സോഷ്യലിസ്റ്റ് റവല്യൂഷന്‍). പലരും ഇതിനെ യാന്ത്രികമായി വ്യാഖ്യാനിച്ചത് മുതലാളിത്തത്തിന്റെ പതനവും സോഷ്യലിസത്തിന്റെ ഉദയവും ആസന്നമാണെന്നാണ്. ചരിത്രത്തിന്റെ ചട്ടക്കൂടിലെ ഒരു ഘട്ടത്തില്‍ സാമ്രാജ്യത്വമായാലും മറ്റേത് സാമൂഹ്യക്രമമായാലും അത് വികസിക്കുന്നത് പല തലങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ മുതലാളിത്തത്തിന്റെ അവസാനഘട്ടമായി തുടരുന്ന സാമ്രാജ്യത്വത്തിന് ഭിന്നതലങ്ങളുണ്ട്. മുതലാളിത്തവികസനത്തിന്റെ മൌലിക നിയമങ്ങളും മൂലധനസ്വരൂപണത്തിന്റെ തലങ്ങളുമാണ് ഈ ഘട്ടങ്ങളില്‍ തുറക്കപ്പെടുന്നത്.

ഉദാഹരണത്തിന് രണ്ടാം ലോകയുദ്ധാനന്തരം ലോകമെങ്ങും വര്‍ഗശക്തികളുടെ ആഭിമുഖ്യം സോഷ്യലിസത്തിന് അനുകൂലമായപ്പോള്‍ വ്യത്യസ്തമായ ഘട്ടത്തിലൂടെയാണ് സാമ്രാജ്യത്വം ഈ പ്രത്യേക രാഷ്ട്രീയസന്ധിയെ നേരിട്ടത്. മുതലാളിത്ത ലോകത്തിനകത്ത്, ഫ്രാന്‍സിലും ഇറ്റലിയിലും കമ്യൂണിസ്റ്റുകാര്‍ സുപ്രധാന രാഷ്ട്രീയ ശക്തിയായി വളര്‍ന്നു. മറ്റു രാജ്യങ്ങളില്‍ തൊഴിലാളി വര്‍ഗ പാര്‍ടികളുടെ പിന്തുണയോടെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അധികാരത്തില്‍ വന്നു. യുദ്ധകാലത്തെ ഹീറോ ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ യുദ്ധാനന്തരം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഫാസിസത്തെ തൂത്തെറിഞ്ഞതില്‍ സോവിയറ്റ് യൂണിയനുള്ള പങ്കിനെ കൂടാതെ കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസത്തിന്റെ വളര്‍ച്ചയും ആസന്നമായ ചൈനീസ് വിപ്ളവവും അപകോളനീകരണത്തിലൂടെ മൂന്നാംലോകരാജ്യങ്ങളില്‍ ദേശീയവികാരം ഉദയം കൊണ്ടതുമെല്ലാം സോഷ്യലിസ്റ്റ് ചിന്തയുടെ മേധാവിത്വം വര്‍ധിപ്പിച്ചു. ഇതോടെ ഈ 'ഭീഷണി'യെ നേരിടാന്‍ സാമ്രാജ്യത്വം ഒരുങ്ങി. സോഷ്യലിസത്തിന്റെ ഭീഷണിയില്‍നിന്ന് മുതലാളിത്തത്തെ പ്രതിരോധിക്കുന്നതിന് ക്ഷേമരാഷ്ട്ര സിദ്ധാന്തത്തിന്റെയും കെയ്നീഷ്യന്‍ ഡിമാന്റ് മാനേജ്മെന്റ് സിദ്ധാന്തത്തിന്റെയും പിറവിയിലേക്കാണ് ഇത് നയിച്ചത്. സോഷ്യലിസത്തിന്റെ ഭീഷണി നേരിടാന്‍ മുതലാളിത്തത്തെ മാനേജ് ചെയ്യാനായി സ്റ്റേറ്റ് മുന്നോട്ടുവന്നത് യുദ്ധാനന്തരമുള്ള പ്രത്യേക ഘട്ടത്തിലാണ്. മുതലാളിത്തത്തിന് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായ ഘട്ടമാണിത്. ധനമൂലധനത്തിന്റെ സാര്‍വദേശീയവല്‍ക്കരണത്തിലൂടെ മൂലധനം വന്‍തോതില്‍ സ്വരൂപിക്കപ്പെട്ടത് സാമ്രാജ്യത്വത്തിന്റെ പുതിയതും ഇപ്പോഴും തുടരുന്നതുമായ ഘട്ടത്തിന് ആരംഭം കുറിച്ചു. അന്താരാഷ്ട്രതലത്തിലുണ്ടായ രാഷ്ട്രീയ ഏകീകരണം സാമ്രാജ്യത്വത്തിന് അനുകൂലമായി. മൂലധന സ്വരൂപണത്തിന്റെ വന്‍തോതിലുള്ള പിന്തുണയോടെ പരമാവധി ലാഭം സ്വരൂപിക്കാനായുള്ള അന്വേഷണങ്ങള്‍ തടസ്സമില്ലാതെ തുടരാനായ ഈ ഘട്ടത്തിലാണ് അന്താരാഷ്ട്ര ധനമൂലധനത്തിന്റെ (ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ക്യാപ്പിറ്റല്‍-ഐഎഫ്സി) ആവിര്‍ഭാവം. ശീതയുദ്ധാനന്തര മുതലാളിത്തത്തിന്റെ പ്രധാന സവിശേഷതയാണിത്.

‘സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടം‘ എന്ന പുസ്തകത്തില്‍ ലെനിന്‍ ഫിനാന്‍സ് മൂലധനത്തെ വിശേഷിപ്പിച്ചത് ബാങ്കുകളുടെ നിയന്ത്രണത്തിലുള്ളതും വ്യവസായികള്‍ തൊഴിലെടുപ്പിക്കുന്നതുമായ മൂലധനം എന്നാണ്. ലെനിന്റെ കാലത്തില്‍നിന്നും ഭിന്നമായി അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനം പ്രവര്‍ത്തിക്കുന്നത് ഏതെങ്കിലും പ്രത്യേക രാജ്യത്തിലെ പ്രത്യേക തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയല്ല. മറിച്ച് അന്താരാഷ്ട്രതലത്തിലാണ്. സാമ്രാജ്യത്വലോകത്തെ തീക്ഷ്ണമായ ആന്തരിക വൈരുധ്യങ്ങളല്ല ഫിനാന്‍സ് മൂലധനത്തിന്റെ പ്രവര്‍ത്തനത്തിനുള്ള പ്രേരണ. വൈരുധ്യങ്ങള്‍ നിശ്ശബ്ദമാക്കപ്പെട്ട അവിഭക്തലോകത്താകമാനം പ്രവര്‍ത്തിക്കുകയാണ് ഫിനാന്‍സ് മൂലധനം ചെയ്യുന്നത്. എന്നാല്‍ സാമ്രാജ്യത്വലോകത്തിലെ ആന്തരികവൈരുധ്യങ്ങള്‍ നിലച്ചു എന്ന് ഇതിനര്‍ഥമില്ല. ഈ വൈരുധ്യം വെറുതെ നിലനില്‍ക്കുകയല്ല, മറിച്ച് അടിസ്ഥാനപരമായ മുതലാളിത്ത നിയമം അസമമായ വികസനം ആണെന്നിരിക്കെ ഭാവിയില്‍ തീക്ഷ്ണമാവാന്‍ ഒരുങ്ങുകയാണ്. മുതലാളിത്ത കേന്ദ്രങ്ങളുടെ താല്പര്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനാണ് ഇത് വഴിവയ്ക്കുക.

ഉല്‍പ്പാദനത്തിന്റെ ലോകത്തുനിന്ന് അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനം വിഘടിക്കുകയോ വേര്‍പെടുകയോ ചെയ്തിട്ടില്ല. ധനഘടന മുതലാളിത്ത ഉല്‍പ്പാദനത്തിന്റെ ഉപരിഘടനയാണെങ്കിലും അത് വേര്‍പെട്ടുപോയിട്ടില്ല. പക്ഷേ അത് ലാഭം കുന്നുകൂട്ടാന്‍ പരക്കംപായുന്ന വ്യവസായ മൂലധനത്തിന്റെ വലയത്തിനുള്ളിലാണ്. മൂലധന സ്വരൂപണത്തിനും ലാഭം കുന്നുകൂട്ടുന്നതിനും വേണ്ടിയുള്ള പുതിയ ആക്രമണങ്ങളാണ് അത് അഴിച്ചുവിടുന്നത്.

നവലിബറലിസത്തിന്റെ ആക്രമണം

പുതിയ ആക്രമണങ്ങളും ഫിനാന്‍സ് മൂലധനത്തിന്റെ ഉത്തരവുകള്‍ക്കനുസൃതമായി ലാഭം പരമാവധി കൂട്ടാനായി ലോകത്തിന്റെ പുനഃക്രമീകരണവുമാണ് നവലിബറലിസത്തെ നിര്‍വചിക്കുന്നത്. അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ചരക്കുകളുടെയും മൂലധനത്തിന്റെയും ഒഴുക്കിനുള്ള തടസ്സങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് പ്രാഥമികമായും നവലിബറലിസം ചെയ്യുന്നത്. വാണിജ്യത്തിന്റെ ഉദാരവല്‍ക്കണം ആഭ്യന്തര ഉല്‍പ്പാദകരെ നിരാധാരമാക്കി. ആഭ്യന്തരവ്യവസായവും ഇതോടെ തകര്‍ന്നു. മൂലധനപ്രവാഹം ഉദാരവല്‍ക്കരിക്കപ്പെട്ടതോടെ ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്ക് ആഭ്യന്തര ഉല്‍പ്പാദന ആസ്തികള്‍ കൈയടക്കാനും മൂലധനം സ്വരൂപിക്കാനും കഴിഞ്ഞു.

പുത്തന്‍ സാമ്പത്തിക നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് മൂലധന സ്വരൂപണത്തിന് സ്വീകരിക്കുന്ന രണ്ടാമത്തെ മാര്‍ഗം. സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ സര്‍ക്കാര്‍ ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ലോകസമ്പദ്ഘടനയില്‍ രാജ്യത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കുകയും മൂന്നാം ലോക രാജ്യങ്ങളില്‍ കൃഷിക്ക് പകരം വാണിജ്യത്തിന് പ്രാമുഖ്യം നല്‍കുകയും പൊതുമേഖലയെ പൂര്‍ണമായും പിന്നോട്ടടിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്വകാര്യവല്‍ക്കരണത്തിന്റെ വാതിലുകള്‍ തുറന്നിടാന്‍ സഹായിക്കുന്നു. സമകാലിക സാമ്രാജ്യത്വലോകത്തെ ഈ സവിശേഷത ലാഭം കുന്നുകൂട്ടുന്നതിന് ഇതുവരെ ദര്‍ശിക്കാത്ത വഴികളാണ് തുറന്നിടുന്നത്.

ആഗോളവല്‍ക്കരണത്തിന്റെ ത്രിമൂര്‍ത്തികളായ ഐഎംഎഫ്, ലോകബാങ്ക്, ലോകവ്യാപാര സംഘടന എന്നിവ വഴി വികസ്വരരാഷ്ട്രങ്ങളെ വിരട്ടിയാണ് സാമ്രാജ്യത്വം ലക്ഷ്യം നേടുന്നത്. വികസ്വരരാഷ്ട്രങ്ങള്‍ക്ക് വായ്പകള്‍ നല്‍കുമ്പോള്‍ ഐഎംഎഫ് അടിച്ചേല്‍പ്പിക്കുന്ന ഘടനാപരമായ വ്യവസ്ഥകള്‍ നവഉദാരവല്‍ക്കരണ പരിഷ്കാരങ്ങള്‍ക്ക് അനുപൂരകമാണ്.

ലോകവ്യാപാരസംഘടനയുടെ ദോഹവട്ടം ചര്‍ച്ചകള്‍ വികസ്വരരാഷ്ട്രങ്ങളിലെ വിപണി തുറക്കുന്നതിലേക്കും അതുവഴി സാമ്രാജ്യത്വ ശക്തികള്‍ ലാഭം കുന്നുകൂട്ടുന്നതിലേക്കുമാണ് നയിക്കുന്നത്.
സാമ്രാജ്യത്വത്തിന്റെ ഈ പുതിയ ഘട്ടം മൂന്നാംലോക രാജ്യങ്ങളിലെ ബൂര്‍ഷ്വാസിയെ പങ്കാളികളാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം രാജ്യങ്ങളില്‍ പലതിലും കോളനിവിരുദ്ധസമരങ്ങള്‍ നടന്നത് ആഭ്യന്തര ബൂര്‍ഷ്വാസികളുടെ നേതൃത്വത്തിലാണ്. സ്വാതന്ത്ര്യസമ്പാദനത്തിനുശേഷം ഇവര്‍ മുതലാളിത്ത വികസനത്തിന്റെ പാതയാണ് സ്വീകരിച്ചത്. നാടുവാഴിത്തവുമായി സഖ്യം ചേരുകയും വന്‍കിട മുതലാളിത്ത ശക്തികളുമായി സന്ധിചെയ്യുകയും ചെയ്തെങ്കിലും അതിന് ഒരു പരിധിവരെ സ്വയംഭരണാവകാശം നിലനിര്‍ത്താനായി. സ്വതന്ത്ര വിദേശനയം പിന്തുടര്‍ന്ന ഈ രാജ്യങ്ങള്‍ക്ക് സാമ്രാജ്യത്വ സമ്മര്‍ദങ്ങള്‍ ചെറുക്കുന്നതിന് സോവിയറ്റ് യൂണിയനെ ഉപയോഗിക്കാനും കഴിഞ്ഞു. പക്ഷേ ഈ ഭരണകൂടങ്ങളിലെ ആന്തരിക വൈരുധ്യങ്ങളും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ഫിനാന്‍സ് മൂലധനത്തിന്റെ ആവിര്‍ഭാവവും ഒരുമിച്ചു ചേര്‍ന്നതോടെ മൂന്നാംലോക ബൂര്‍ഷ്വാസിയുടെ കാഴ്ചപ്പാടില്‍ മാറ്റം വന്നു. ആപേക്ഷികമായ സ്വയംഭരണമെന്ന അവസ്ഥയില്‍ നിന്നും സാമ്രാജ്യത്വത്തിന്റെ പങ്കാളികളാവാനും നവഉദാരനയങ്ങളെ ആശ്ളേഷിക്കാനും മൂന്നാംലോക ബൂര്‍ഷ്വാസി തയ്യാറായി.

മുതലാളിത്തത്തിന്റെ ചരിത്രത്തിലുടനീളം മൂലധനസ്വരൂപണം രണ്ടു രീതിയിലാണ് നടന്നുട്ടുള്ളത്. ഒന്ന് ഉല്‍പ്പാദനപ്രക്രിയ ശക്തമാക്കിക്കൊണ്ടുള്ള സാധാരണ രീതിയിലുള്ള മൂലധന വിപുലീകരണം. ബലപ്രയോഗത്തിലൂടെയുള്ളതാണ് രണ്ടാമത്തേത്. ഇതിന്റെ ക്രൂരതകളെക്കുറിച്ച് മാര്‍ക്സ് നിര്‍വചിച്ചിട്ടുണ്ട്. ചരിത്രപരമായി ഈ രണ്ടു രീതികളും പൂരകമായാണ് നിലനില്‍ക്കുന്നത്. പ്രാഥമിക മൂലധനസ്വരൂപണം നേരിട്ടുള്ള കോളനിവല്‍ക്കരണമടക്കമുള്ള പല രീതിയില്‍ നടക്കുന്നു. വികസിത രാഷ്ട്രങ്ങളിലേതടക്കമുള്ള ലോകജനസംഖ്യയില്‍ ഭൂരിഭാഗത്തെയും കടന്നാക്രമിച്ചുകൊണ്ട് ക്രൂരമായ മൂലധനസ്വരൂപണം നടത്തുന്ന തീക്ഷ്ണമായ രീതിയാണ് ഇന്നത്തെ സാമ്രാജ്യത്വത്തിന്റെ മുഖമുദ്ര. ആഗോളവല്‍ക്കരണത്തിനു കീഴില്‍ നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങളാണ് ഇന്നത്തെ ആഗോളസാമ്പത്തിക പ്രതിസന്ധിക്ക് ഇടവച്ചതും.

ലോകമുതലാളിത്ത വ്യവസ്ഥയില്‍ പ്രത്യേകിച്ച് മൂന്നാംലോക രാജ്യങ്ങളില്‍ നടക്കുന്ന ഓഹരിവില്‍പ്പനയും പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണവും സ്വകാര്യമൂലധന സമാഹരണമല്ലാതെ മറ്റൊന്നുമല്ല. വെള്ളം, ഊര്‍ജം, പൊതുസേവനങ്ങള്‍ തുടങ്ങിയവ സ്വകാര്യ മൂലധന സമാഹരണത്തിന്റെ മേഖലകളായി മാറിക്കഴിഞ്ഞു. ധാതുവിഭവങ്ങളുടെ നിയന്ത്രണം സ്വകാര്യ ഉടമകളിലേക്ക് മാറി. കാര്‍ഷികമേഖല വര്‍ധിച്ചതോതില്‍ ബഹുരാഷ്ട്ര വിത്ത്, മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് തുറന്നിട്ടിരിക്കുന്നു. ഇത് മൂന്നാംലോക രാജ്യങ്ങളിലെ പരമ്പരാഗത കൃഷി തകരാനും കര്‍ഷകര്‍ നിരാശ്രയരാകാനും ഇടയാക്കി. താരിഫുകള്‍ ഒഴിവാക്കിയതും സ്വതന്ത്രവ്യാപാര കരാറുകളും മൂന്നാം ലോക രാജ്യങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍ ഏറെയും അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചു. പൊതുവിഭവങ്ങളായ വനവും വെള്ളവും മറ്റും സ്വകാര്യ വ്യക്തികള്‍ ഏറ്റെടുക്കുന്നത് വര്‍ധിച്ചുവരികയാണ്. വിപുലീകരണത്തിലൂടെയുള്ള സ്വരൂപണത്തിന് നേര്‍വിപരീതമാണ് കൈയേറ്റത്തിലൂടെയുളള മൂലധന സ്വരൂപണമെന്ന് പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞിട്ടുണ്ട്.

സമ്പത്ത് കൈവശംവയ്ക്കാനുള്ള സുസ്ഥിരമായ മാധ്യമമില്ലാതെ ഒരു മുതലാളിത്ത സമ്പദ്ഘടനക്കും പ്രവര്‍ത്തിക്കാനാവില്ല. പണത്തിന്റെ പങ്കിനെ സ്റ്റേറ്റ് പിന്തുണക്കും. മൂര്‍ത്തമായ മുതലാളിത്ത ലോകത്ത് പണമാണ് ഈ മാധ്യമത്തെ നിര്‍ണയിക്കുന്നത്. സ്വര്‍ണവുമായി ബന്ധപ്പെടുത്തി ഇതിന്റെ നിയമപ്രകാരമുള്ള സ്ഥിരത ഉറപ്പുവരുത്തിയിരിക്കും. എന്നാല്‍ സാധനവില അസ്വാഭാവികമായി വര്‍ധിക്കില്ലെന്ന ധാരണയിലാണ് യഥാര്‍ഥത്തില്‍ ഈ സ്ഥിരത ഉറപ്പാക്കുന്നത്. വിലക്കയറ്റത്തില്‍ പെട്ടെന്ന് പ്രതിഷേധിക്കാന്‍തക്ക ശേഷി തൊഴിലാളിവര്‍ഗത്തിന് ഉണ്ടാവാതിരിക്കുക എന്നതാണ് ഈ സമ്പദ്ഘടനയുടെ ആവശ്യം. പണപ്പെരുപ്പം വര്‍ധിക്കാനിടനല്‍കാതെ അടിസ്ഥാന സാധനവില ഇതില്‍ തീര്‍ച്ചയായും പിടിച്ചുനിര്‍ത്തുകയും വേണം. മൂന്നാംലോകത്തെ അസംസ്കൃത വസ്തുക്കളുടെ ഉറവിടങ്ങള്‍ക്കുമേലുള്ള വെറും നിയന്ത്രണമല്ല, അതിലുപരിയായി പണപ്പെരുപ്പത്തിലേക്ക് നയിക്കാത്തവിധം ആഗോള ഡിമാന്റുകള്‍ക്കുമേലുള്ള അധിക നിയന്ത്രണമാണത്. മൂല്യശോഷണത്തിനുള്ള നവലിബറല്‍ നിര്‍ദേശമാണിത്. അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യമുള്ള ഒരു കാലത്ത് ഇങ്ങനെ മൂല്യശോഷണത്തിലൂടെ പരമാവധി ലാഭം കുന്നുകൂട്ടല്‍ അമേരിക്കയൊഴികെയുള്ള എല്ലാ പ്രധാന സമ്പദ്ഘടനകളിലും സംഭവിക്കുന്നുണ്ട്. മൂല്യശോഷണനയങ്ങള്‍ ഒരിക്കലും പിന്തുടരാത്ത അമേരിക്കയില്‍ കറന്‍സി 'സ്വര്‍ണത്തെപ്പോലെ മികച്ചതാണ്.' അതുകൊണ്ടുതന്നെ ഇങ്ങനെയൊരു സമ്പദ്ഘടനയില്‍ പണപ്പെരുപ്പം നിയന്ത്രിക്കേണ്ടത് മുതലാളിത്ത വ്യവസ്ഥിതിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. വിലസ്ഥിരത കൈവരിക്കാനുള്ള പ്രക്രിയയില്‍ ഉണ്ടാവുന്ന മൂല്യശോഷണം വന്‍തോതില്‍ തൊഴിലില്ലായ്മ രൂപപ്പെടാന്‍ ഇടയാക്കും. ഇതാണ് പരമാവധി ലാഭം കുന്നുകൂട്ടുന്നതിന്റെ ന്യായം. സാമ്പത്തിക അസമത്വത്തിന് കാരണമാവുന്നതും ഭൂരിഭാഗം ജനതയുടെയും ക്രയശേഷി ഗണ്യമായി കുറയുന്നതോടെ മൊത്തം ഡിമാന്‍ഡ് ആഗോളമായി കുറയുന്നതും ഈ ഘടകങ്ങള്‍ കൊണ്ടാണ്.

ആസന്നമായ സമ്പൂര്‍ണ പ്രതിസന്ധി

നവലിബറല്‍ ആഗോളവല്‍ക്കരണത്തിന് കീഴില്‍ ക്രമമായുള്ള പ്രതിസന്ധി തുടര്‍ച്ചയായി രൂപപ്പെടുമെങ്കിലും കൂടുതല്‍ ഗുരുതരമായ തകര്‍ച്ച ആസന്നമായിക്കൊണ്ടിരിക്കയാണ്. മൊത്തം മുതലാളിത്ത ലോകത്തിന്റെ ധനത്തിന്റെ പ്രധാന മാധ്യമം അമേരിക്കയുടെ കറന്‍സിയാണ്. ഈ പദവി അവര്‍ക്ക് കൈവന്നത് വെറും സാമ്പത്തിക ശക്തിയായതുകൊണ്ടല്ല, മറിച്ച് ലോകത്ത് സൈനികവും രാഷ്ട്രീയവുമായ ആധിപത്യം ചെലുത്തുന്നതുകൊണ്ടു കൂടിയാണ്. ഇങ്ങനെയൊരു ശക്തിയുണ്ടെങ്കിലും കറന്‍സിയുടെ സ്ഥിരത നിലനിര്‍ത്താന്‍ അമേരിക്കയും മറ്റ് പ്രധാന ശക്തികളും വന്‍തോതില്‍ കറന്റ് അക്കൌണ്ട് കമ്മി കുന്നുകൂട്ടുകയാണ്. നേതൃസ്ഥാനം നിലനിര്‍ത്താന്‍ അമേരിക്കക്ക് മറ്റ് പ്രധാന മുതലാളിത്ത രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് സ്വന്തം വിപണിയില്‍ ഇടം നല്‍കേണ്ടതുണ്ട്. ഈ കമ്മികുറയ്ക്കാന്‍ അമേരിക്ക ശ്രമിക്കുമ്പോള്‍ അത് മറ്റ് മുതലാളിത്ത രാജ്യങ്ങളിലെ കയറ്റുമതിയെ ബാധിക്കും. തീവ്രമായ സംരക്ഷിത നയങ്ങളെ നേരിടാനുള്ള ശ്രമങ്ങള്‍ സ്വാഭാവികമായും അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരതയെ തകര്‍ക്കും. 2009 ഒക്ടോബര്‍ 16ലെ കണക്കുപ്രകാരം അമേരിക്കന്‍ സമ്പദ്ഘടനയുടെ മൊത്തം കമ്മി 1.42 ട്രില്യണ്‍(ലക്ഷം കോടി) ഡോളറിലെത്തിയിരിക്കയാണ്. അമേരിക്കയുടെ കറന്റ് അക്കൌണ്ട് കമ്മി 2007ല്‍ 726.6 ദശലക്ഷം ഡോളറും 2008ല്‍ 706 ദശലക്ഷം ഡോളറുമായിരുന്നു.

ഡോളര്‍ കൈവശമുള്ളവര്‍ അധികം വൈകാതെതന്നെ വന്‍ ലാഭം പ്രതീക്ഷിച്ച് അമേരിക്കയിലെ ആസ്തികള്‍ നേടാനുള്ള വ്യാപാരത്തില്‍ പ്രവേശിക്കുമെന്നതുകൊണ്ടുതന്നെ ഈ അവസ്ഥക്ക് സഹജമായ സ്ഥിരതയുണ്ടെന്ന് പറയാനാവില്ല. ഈ അവസ്ഥ തീര്‍ച്ചയായും ദേശസ്നേഹപരമായ വികാരം ഉയര്‍ത്തിവിടുകയും തങ്ങളുടെ ആസ്തികളിലുള്ള വിദേശ ഉടമസ്ഥതയെ എതിര്‍ക്കുന്നതിലേക്ക് വളരുകയും ചെയ്യും. ഡോളര്‍ കൈവശമുള്ളവര്‍ മറ്റേതെങ്കിലും കറന്‍സിയിലേക്ക് മാറാന്‍ തീരുമാനിച്ചാല്‍ ഡോളര്‍ തകര്‍ന്നടിയുകയും അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മുതലാളിത്ത സംവിധാനത്തെ പൂര്‍ണമായും ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യും.

കഴിഞ്ഞ മാസങ്ങളില്‍ ഡോളറിന് പതിനൊന്ന് ശതമാനം തകര്‍ച്ച നേരിട്ടത് ആസന്നമായ ഈ പ്രതിസന്ധിയുടെ സൂചനയാണ്. സ്വന്തം സമ്പദ്ഘടനയുടെയും ആഗോള മുതലാളിത്ത സമ്പദ്ഘടനയുടെയും ചാഞ്ചാട്ടം ഇല്ലാതാക്കാന്‍ അമേരിക്കന്‍ കറന്‍സി വന്‍തോതിലുള്ള ചൈന, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കും. അമേരിക്കയിലെ വര്‍ധിച്ചുവരുന്ന കറന്റ് അക്കൌണ്ട് കമ്മിയുടെ ആഘാതം കുറയ്ക്കുന്നതിന് മറ്റ് രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം വര്‍ധിപ്പിക്കാനാണ് അമേരിക്ക ആവശ്യപ്പെടുന്നത്.

ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ചാലും ഇല്ലെങ്കിലും ലോകമുതലാളിത്തം ആഴമേറിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്. തങ്ങളുടെ ഭാരം അമേരിക്ക ഒഴിവാക്കാന്‍ പോകുന്നത് രാഷ്ട്രീയവും സൈനികവുമായ ശക്തിയുപയോഗിച്ചുള്ള ചൂഷണം കൂടുതല്‍ തീവ്രമാക്കിക്കൊണ്ടായിരിക്കും.

ചൂഷിതരുടെയും കീഴാളരുടെയും ആശയങ്ങളെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അടിച്ചമര്‍ത്തുമ്പോഴാണ് ഭരണവര്‍ഗത്തിന്റെ സ്ഥിരത ഉറപ്പാക്കപ്പെടുന്നതെന്ന് കാള്‍ മാര്‍ക്സ് നിരീക്ഷിച്ചിട്ടുണ്ട്. ഏതു കാലഘട്ടത്തിലും ആധിപത്യം ചെലുത്തുന്ന ആശയം അക്കാലത്തെ ഭരണവര്‍ഗത്തിന്റെ ആശയമായിരിക്കുമെന്നാണ് മാര്‍ക്സും ഏംഗല്‍സും അഭിപ്രായപ്പെട്ടത്. ഇക്കാലത്താവട്ടെ സാമ്രാജ്യത്വത്തിന്റെയും നവലിബറലിസത്തിന്റെയും ബൌദ്ധികാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള ആശയപരമായ യുദ്ധം ഏറ്റവും ശക്തമായ രീതിയിലാണ് അഴിച്ചുവിടുന്നത്. ആഗോളവല്‍ക്കരണത്തിന്റെ എല്ലാ പ്രക്രിയകളും സാങ്കേതികവിദ്യയുടെ എല്ലാ തലങ്ങളും ഇതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. അറിവ്, വാര്‍ത്താവിനിമയം, വിനോദം (ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്-ഐസിഇ) എന്നിവ പൂര്‍ണമായും വന്‍കിട കോര്‍പറേഷനുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. പബ്ളിഷിങ് മേഖലയിലെ പ്രമുഖരായ ടൈം വിനോദവ്യവസായത്തിലെ ഭീമനായ വാര്‍നര്‍ ബ്രദേഴ്സുമായി ലയിച്ചത് ഇതിനുദാഹരണമാണ്. വിവരമേഖലയിലെ പ്രധാന കമ്പനിയായ അമേരിക്കന്‍ ഓണ്‍ലൈന്‍ ലിമിറ്റഡ്(എഒഎല്‍) ഇപ്പോള്‍ 164 ദശലക്ഷം ഡോളറിന് ടൈം വാര്‍നര്‍ ബ്രദേഴ്സിനെ ഏറ്റെടുത്ത് ഐസിഇ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി മാറി. റൂപര്‍ട് മര്‍ഡോക്ക് ആവട്ടെ 6800 കോടി ഡോളര്‍ മൂല്യമുള്ള വാര്‍ത്ത, വിനോദ, ഇന്റര്‍നെറ്റ് സംരംഭങ്ങളുടെ ഉടമയാണ്. വാള്‍ട് ഡിസ്നി കമ്പനി സ്പൈഡര്‍മാന്‍ ഫെയിം മാര്‍വെല്‍ കമ്പനി ഏറ്റെടുത്തിരിക്കുന്നു. ആഗോളമായി രൂപംകൊള്ളുന്ന സാംസ്കാരികോല്‍പ്പന്നങ്ങള്‍ ലോകമെങ്ങും ബോംബുകള്‍പോലെ വര്‍ഷിക്കുമ്പോള്‍ ഇത്തരം കോര്‍പറേഷനുകള്‍ നേടുന്നത് വന്‍ ലാഭമാണ്. മനുഷ്യന്റെ ധൈഷണിക പ്രവര്‍ത്തനങ്ങളുടെ കുത്തകവല്‍ക്കരണവും വിവരവിനിമയത്തിലുള്ള കോര്‍പറേറ്റ് മാധ്യമങ്ങളുടെ നിയന്ത്രണവും വര്‍ത്തമാനകാലത്തിന്റെ പ്രധാന സവിശേഷതയാണ്. മുതലാളിത്തത്തിനെതിരെയുള്ള വിമര്‍ശനങ്ങളെയും മുതലാളിത്തത്തിന്റെ ബദലിനെയും കടന്നാക്രമിക്കുക എന്നതാണ് ഈ ആശയയുദ്ധത്തിന്റെ പൊരുള്‍.

വര്‍ഗാധിപത്യത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ ജനങ്ങളെ ദൈനംദിന ജീവിത യാഥാര്‍ഥ്യത്തില്‍നിന്ന് വഴിതെറ്റിക്കുകയാണ് ആഗോളവല്‍ക്കരണത്തിന്റെ സംസ്കാരം ചെയ്യുന്നത്. സംസ്കാരമെന്നത് ഇവിടെ സൌന്ദര്യശാസ്ത്രപരമല്ല, മറിച്ച് ദാരിദ്യ്രത്തില്‍ നിന്നും സങ്കടങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ്.

ലോകമൊട്ടുക്ക് സാമ്രാജ്യത്വത്തിന്റെ ആധിപത്യം ശക്തിപ്പെടുകയും അതിന്റെ ബഹുമുഖ ആക്രമണങ്ങള്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍തന്നെ സാമ്രാജ്യത്വം ഇപ്പോഴുള്ളതിനേക്കാള്‍ ആഴമേറിയ പ്രതിസന്ധിയുടെ വക്കിലാണെന്ന് കാണാം.

ഈ പ്രതിസന്ധിയുടെ തീവ്രത എന്തായാലും മുതലാളിത്തം സ്വാഭാവികമായി തകരില്ല. അതിനെ പറിച്ചെറിയുകതന്നെ വേണം. ഈ ധാരണയില്ലെങ്കില്‍ വിപ്ളവകരമായ ഒരു പരിണാമം സാധ്യമാക്കുന്ന തരത്തില്‍ മാര്‍ക്സിസം-ലെനിനിസത്തില്‍ അധിഷ്ഠിതമായ പാര്‍ടിയുടെ നേതൃത്വത്തില്‍ തൊഴിലാളിവര്‍ഗം നടത്തുന്ന വിപ്ളവകരമായ ആശയസമരങ്ങള്‍ക്ക് മൂര്‍ച്ചയേകാനും നിര്‍ണായകമായ ഇടപെടലുകള്‍ക്ക് ശക്തിയേകാനും കഴിയില്ല.

സാമ്രാജ്യത്വത്തിന്റെ ആധിപത്യശ്രമങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ചെറുത്തുനില്‍പ്പുകള്‍ക്കും വര്‍ത്തമാനകാലം സാക്ഷിയായി. തൊഴിലാളിവര്‍ഗവും ചൂഷിത ജനവിഭാഗങ്ങളും നടത്തിയ ഇത്തരം സമരങ്ങളിലേറെയും പ്രതിരോധാത്മകമായിരുന്നു. അതായത് നിലവിലുള്ള അവകാശങ്ങള്‍ക്കുമേലുള്ള കൈയേറ്റങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങള്‍. മുതലാളിത്ത ഭരണത്തിനെ ആക്രമിക്കുന്ന തരത്തിലുള്ള മുന്നേറ്റങ്ങള്‍ക്ക് ഇനിയും മൂര്‍ത്തരൂപം കൈവരുത്തേണ്ടിയിരിക്കുന്നു.

ലാറ്റിന്‍ അമേരിക്കയില്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ നടത്തിയ മഹത്തായ മുന്നേറ്റങ്ങള്‍ പതിനൊന്ന് രാജ്യങ്ങളില്‍ ലിബറല്‍ ശക്തികള്‍ക്കെതിരെയുള്ള തെരഞ്ഞെടുപ്പ് വിജയത്തിലാണ് കലാശിച്ചത്. വെനസ്വേല, ബൊളിവിയ പോലുള്ള രാജ്യങ്ങള്‍ പുരോഗമനപരമായ ഇടതുപക്ഷ നിലപാടുകളാണ് കൈക്കൊണ്ടത്. യൂറോപ്പില്‍ ആദ്യമായി ഒരു കമ്യൂണിസ്റ്റുകാരന്‍ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായി അധികാരത്തിലേറുന്നതിനും സമീപകാലം സാക്ഷിയായി. സൈപ്രസ് എന്ന രാജ്യത്താണ് ഈ കമ്യൂണിസ്റ്റ് വിജയം.

മാര്‍ക്സിസം-ലെനിനിസത്തില്‍ അധിഷ്ഠിതമായ പാര്‍ടികളെ ശക്തിപ്പെടു ത്തുകയും തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ബഹുജന മുന്നേറ്റങ്ങളിലൂടെ വര്‍ഗസമരത്തിന് മൂര്‍ച്ചകൂട്ടുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിജയം നിര്‍ണയിക്കപ്പെടൂ.

*
സീതാറാം യെച്ചൂരി ദേശാഭിമാനി വാരിക

5 comments:

വര്‍ക്കേഴ്സ് ഫോറം said...

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശൈഥില്യമുണ്ടായപ്പോള്‍ പല കമ്യൂണിസ്റ്റു പാര്‍ടികളും അനുഭവങ്ങളില്‍നിന്ന് ശരിയായ പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചു. 1992ല്‍ നടന്ന പതിനാലാം പാര്‍ടി കോണ്‍ഗ്രസില്‍ സിപിഐ എം ചെയ്തതും അതാണ്.

അന്നത്തെ സവിശേഷ സാഹചര്യത്തില്‍ ചില പാര്‍ടികള്‍ കമ്യൂണിസ്റ്റ് ആദര്‍ശവും ചെങ്കൊടിയും ഉപേക്ഷിക്കാന്‍ തയാറായപ്പോള്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പുനരേകീകരിക്കാനും ശ്രമങ്ങളുണ്ടായി. 1993 മേയില്‍ ഇരുപത്തഞ്ച് കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് 'മാര്‍ക്സിസം-ലെനിനിസത്തിന്റെ സമകാലീന പ്രസക്തിയും സാധുതയും' എന്ന വിഷയത്തില്‍ സിപിഐ എം കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഈയൊരു ശ്രമത്തിന്റെ ഭാഗമായിരുന്നു.

*free* views said...

Communist high road taken by hypocrites who support military action on comrades and poor in Dantewada.

Shame, shame !!!!

You have so much voice to suport lavlin pinarayi, but when it came to the stupid article justifying manmohan singh and Chidambaram, there was nobody to say anything. Shows the rot that has set in your party.

Biggest enemies of communist movement is the power hungry communist who will do anything to hold on to their security and power. They act as if the goal is reached, yes their goal of attaining parliamentary power.

Minimum I expected from party was not to agree on military action on the poor people struggling for their rights. How much hypocrisy is in your blood now? Those who talk big on Punnapra vayalar. When it came to your own parliament safety, you were ready to sell comrades to the devil.

I miss a communist party in Kerala.

Unknown said...

high 'tension' wire hypocrate freeview, why do you miss communist party in kerala. there are a lot.
a)adhinivesha prathirodaha samithi communist party by virendrakumar, azad, appukkuttan etc
2)left wingers in congress party are equivalent to a communist party lead by k.sudhakaran etc.
3)itathu paksha ekopana samithi by neelakantan and appukkuttan etc
4)SUCI
5)kerla congress(m) lead by pc george and mani

there are a lot...you please join one of them hypocrate

*free* views said...

"Hypo-crate"? really? Really? On what basis ....

You are just one of those hounds set unleashed to anybody talking what you do not want to hear, to drive away criticism. I will give your comment value of a mad dog barking without reason, and the way I react to it.

BTW, your mission is successful, I am not interested anymore.

Unknown said...

Yes, hypo blabber...
Oh, you are the self imposed grand mother of all "criticism"

I will give your comment the value that of a poor buffoon not even the mad dog capable of barking and similar way again I am going to react.

Wah, Wah,the horizon would have fallen down, had you not "reacted'...