Monday, April 27, 2009

രാജാവ് നഗ്നനായിരുന്നുപോലും..!

ആരാണ്, ഇങ്ങനെ കമഴ്ന്ന് വീണ് കുമ്പസാരിക്കുന്നതും, മൂക്കുകൊണ്ട് 'ക്ഷ' വരയ്ക്കുന്നതും...! ലോകത്തിന്റെ 'ധനകാര്യമന്ത്രി'യായിട്ടാണ് ഇയാളെ ചിലര്‍ കണക്കാക്കുന്നത്.. അമേരിക്കന്‍ ട്രഷറിയുടെ ഇപ്പോഴത്തെ മേധാവിയാണ് അദ്ദേഹം. വളരെ മുമ്പല്ലാത്ത ഒരു കാലത്ത് (10 വര്‍ഷം മുമ്പ്) ഇതേ സ്ഥാനത്തിരുന്ന ആളുമാണ്.. അന്നദ്ദേഹം ഏഷ്യന്‍ സാമ്പത്തിക തകര്‍ച്ചക്കുള്ള പ്രതിവിധിയായി '10 കല്‍പ്പനകള്‍'പുറപ്പെടുവിച്ചിരുന്നു.. ഭാവിലോകത്തിനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കര്‍ശനമായ നിര്‍ദ്ദേശങ്ങളായിരുന്നു തിമൂര്‍ത്തി ഗയ്റ്റ്നറുടെ കല്‍പ്പനകള്‍. അതിങ്ങനെ:-

1. കറന്‍സികള്‍ രക്ഷപ്പെടുത്താന്‍ പലിശനിരക്കുകള്‍ ഉയര്‍ത്തണം.
2. ചൂതാട്ടക്കാരെയും ഓഹരിദല്ലാള്‍മാരെയും പരിഹസിക്കരുത്.
3. സര്‍ക്കാര്‍ ചെലവും കടവും വെട്ടിക്കുറക്കണം.
4. വസ്തുവകകളുടെ വിലകുറയുന്നത്, തകര്‍ച്ചയല്ല 'തിരുത്തലാണ്'.
5. തെറ്റായ തീരുമാനങ്ങള്‍ എടുത്തവരെ രക്ഷിക്കരുത്, 'ധാര്‍മ്മികത' മോശമായ കീഴ്വഴക്കമാണ്.
6. കോര്‍പ്പറേറ്റ് മേഖലയില്‍ സുതാര്യത ഉറപ്പുവരുത്തണം.
7. എല്ലാത്തരം സബ്സിഡികളും അപകടകാരികളാണ്.
8. കിട്ടാകടങ്ങള്‍ അപ്പപ്പോള്‍ എഴുതിതള്ളണം.
9. നിങ്ങളുടെ പിശകുകള്‍ക്ക് മാധ്യമങ്ങളെ പഴിക്കരുത്.
10.അമേരിക്കയെ ഐശ്വര്യത്തിലേക്ക് നയിച്ച സ്വതന്ത്രകമ്പോളവ്യവസ്ഥ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം.

ഈ കല്‍പ്പനകള്‍ തന്നെയാണ് എത്രയോകാലമായി ഐ.എം.എഫും., ലോകബാങ്കും, എഡിബിയും അടക്കമുള്ള ഏജന്‍സികള്‍ചേര്‍ന്ന് ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചത്. ഇതേ കല്‍പ്പനകള്‍ തന്നെയാണ് ഇന്ത്യയടക്കമുള്ള രാഷ്‌ട്രങ്ങള്‍ രണ്ടുദശാബ്ദമായി അനുസരണയോടെ നടപ്പാക്കികൊണ്ടിരിക്കുന്നത്... ഇനി ലോകമുള്ള കാലത്തോളം ഈ നിയമങ്ങളായിരിക്കും സമൂഹത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതെന്ന് കമ്പോളഗുരുക്കന്മാരും, രാഷ്‌ട്രത്തലവന്‍മാരും ഏറ്റുപറഞ്ഞുകൊണ്ടിരുന്നു. വികസനവും, പുരോഗതിയും സ്വതന്ത്രകമ്പോള വ്യവസ്ഥിതിയില്‍ ആകാശം മുട്ടുമെന്നും - മറ്റെല്ലാ വികസന കാഴ്‌ചപ്പാടുകളും ഫലത്തില്‍ അപ്രസക്തമായെന്നും, ഇടതുപക്ഷേതര-രാഷ്‌ട്രീയ സാമൂഹികസംഘടനകളെല്ലാം തലകുലുക്കി സമ്മതിച്ചിരുന്നു. എന്നാല്‍ മൂന്ന് ദശാബ്‌ദമായി ലോകത്ത് നടപ്പാക്കിയ കമ്പോളത്തിന്റെ കല്‍പ്പനകളൊക്കെയും ഇപ്പോള്‍ ചവറുകൂനയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. ലോകമാകെ വീശിയടിച്ചുകൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക സുനാമിയാണ് ഈ കടുംകൈ ചെയ്‌തത്. മുതലാളിത്തത്തിന്റെ ആരാധ്യനായ തിമൂര്‍ത്തി ഗയ്‌റ്റ്‌നര്‍ മൂക്കുകൊണ്ട് 'ക്ഷ' വരക്കുന്നതും, കുമ്പസാരിക്കുന്നതും അതുകൊണ്ടു തന്നെ!

ഈ കഴിഞ്ഞ മാര്‍ച്ച് 27ന് ഗയ്‌റ്റ്‌നര്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയോട് പറഞ്ഞതെന്താണന്ന് കൂടി കേള്‍ക്കുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാവും. "നമ്മുടെ ധന-സാമ്പത്തിക സംവിധാനത്തിന്റെ മുഴുവന്‍ വിശ്വാസ്യതയും ഒലിച്ചുപോയിരിക്കുന്നു. വളരെ വലിയൊരുമാറ്റം അനിവാര്യമാണ്.. വെറും പരിഷ്‌ക്കാരങ്ങള്‍ ഫലം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.. പുതിയ നിയമങ്ങള്‍ തന്നെയാണ് വേണ്ടത്..'' കഴിഞ്ഞ 10 വര്‍ഷംകൊണ്ട് ലോകമേധാവിത്വം പിടിച്ചടക്കിയ ധനമൂലധനവും, അതിനവര്‍ സൃഷ്‌ടിച്ച കപട 'ഉപകരണ'ങ്ങളും, സ്ഥാപനങ്ങളും ഒക്കെ കാപട്യത്തിന്റെ അവതാരങ്ങള്‍ ആയിരുന്നുവെന്നാണ് ഗയ്‌റ്റ്‌നര്‍ പ്രഖ്യാപിക്കുന്നത്. ലോകം കൊണ്ടാടിയ 'പുരോഗതിയുടെ ദര്‍ശനവും പരിപാടിയും' അതിന്റെ ദല്ലാള്‍പ്പടയുടെ ചെയ്‌തികളും വേലികെട്ടി നിയന്ത്രിക്കാതെ തങ്ങള്‍ക്കിനി നിലനില്‍പ്പില്ലെന്നാണ് അയാള്‍ തുറന്നുപറയുന്നത്.. തുടര്‍ന്നദ്ദേഹം സ്വതന്ത്രകമ്പോളത്തെ പിടിച്ചുകെട്ടാനുള്ള ഒരു ആറിനപരിപാടി മുന്നോട്ട് വയ്‌ക്കുന്നു. വ്യവസ്ഥിതിയില്‍ 'സമൂലമാറ്റം' ആവശ്യപ്പെടുന്ന ഗയ്‌റ്റ്‌നറുടെ കല്‍പ്പനകള്‍ ഇങ്ങനെയാണ്:-

1. എല്ലാ ധന-സാമ്പത്തിക സ്ഥാപനങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നിയന്ത്രണമുള്ള ഒരു പ്രത്യേക സംവിധാനത്തിനു കീഴില്‍ കൊണ്ടുവരണം.
2. സമ്പദ്‌വ്യവസ്ഥയേ കീഴ്‌മേല്‍ മറിക്കാന്‍ തക്ക വൈപുല്യമുള്ള വന്‍കിട ധനകാര്യ സ്ഥാപനങ്ങളുടെ മൂലധനശേഷി, തകര്‍ച്ചകള്‍ നേരിടാന്‍ പ്രാപ്‌തമായ വിധം പുനര്‍നിര്‍ണ്ണയിച്ച് സംരക്ഷിക്കുന്നത് നിയമപരമായ ബാധ്യതയാക്കണം.
3. ഹെഡ്‌ജ് ഫണ്ടുകള്‍ ഫെഡറല്‍ റിസര്‍വ്വില്‍ രജിസ്‌റ്റര്‍ ചെയ്യണം. അവയുടെ ഇടപാടുകളുടെ വിവരങ്ങളും ധനശേഷിയും, സെക്യൂരിറ്റിസ് ആന്റ് എൿസ്‌ചേഞ്ച് ബോര്‍ഡിന് മുമ്പാകെ വെളിപ്പെടുത്തണം.
4. ഡെറിവേറ്റീവ് കമ്പോളം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കണം. നിയന്ത്രണാതീതമായ 'കടപ്പത്രവ്യാപാരം' നിരോധിക്കണം.
5. ധന-ഓഹരി-സാമ്പത്തിക കമ്പോളം പൊതു സാമൂഹത്തിന്റെ നിശിതമായ പരിശോധനകള്‍ക്ക് വിധേയമായി മാത്രം പ്രവര്‍ത്തിക്കണം.
6. നിക്ഷേപബാങ്കുകളും ഇന്‍ഷൂറന്‍സ് കമ്പനികളും അവയുടെ മാനേജര്‍മാര്‍ക്കും സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്..

രാജാവിനും, രാജാവിന്റെ അന്തപ്പുരവാസികള്‍ക്കും സേനാ നായകര്‍ക്കും വരെ കുപ്പായമില്ലായിരുന്നുവെന്നാണ് - അവരുടെ നായകരില്‍ ഒരാളായ ഗയ്‌റ്റ്‌നര്‍ ഇപ്പോള്‍ വിളിച്ചുപറഞ്ഞിരിക്കുന്നത്.. ധനമൂലധനത്തിന്റെ പ്രഭാവത്തില്‍ ദേശീയജനസമൂഹങ്ങളെ മുഴുവന്‍ അമ്മാനമാടിയ ഭരണാധികാരികള്‍ ഇനിയെന്തു ചെയ്യണമെന്നുകൂടി ഗയ്‌റ്റ്‌നര്‍ വ്യക്തമാക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഇനി എല്ലാം നിയന്ത്രിക്കേണ്ടത് ഭരണകൂടമാണ്, കമ്പോളമല്ല'' എന്നാണ് പ്രഖ്യാപനം. അതായത് കമ്പോളത്തോട് ഭരണകൂടത്തിന്റെ കുടക്കീഴില്‍ കുഞ്ഞാടുകളായി ഒട്ടിച്ചേരാനാണ് ഗയ്‌റ്റ്‌നര്‍ ആവശ്യപ്പെടുന്നത്.

കമ്പോള വ്യവസ്ഥയുടെ നഗ്നമേനിയില്‍ ഇങ്ങനെ തുണിവാരിച്ചുറ്റിയാല്‍ ചൂതാട്ടത്തിന് വിലങ്ങുവീഴുമെന്നറിയാത്തവരല്ലല്ലോ അവര്‍. പക്ഷേ ധനമൂലധനസാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍, കടലെടുത്ത കൊള്ളമുതലിന്റെ വലിപ്പം അവരെ നിസഹായരാക്കുകയാണ്. ചൂതാട്ടത്തിലൂടെ സമാഹരിക്കുന്ന കൊള്ളമുതല്‍ കടുത്ത സാമൂഹികപ്രതിസന്ധി മാത്രമേ സൃഷ്‌ടിക്കുകയുള്ളുവെന്നും അവരില്‍ ചിലരെങ്കിലും മനസ്സിലാക്കുന്നുണ്ട്. തകര്‍ന്നുതരിപ്പണമായ കമ്പോളവും, ബാങ്ക് ഇന്‍ഷൂറന്‍സ് ഭീമന്‍മാരും, ദേശീയ ഖജനാവുകളില്‍നിന്ന് ഇതിനോടകം കുറഞ്ഞത് 10 ട്രില്യന്‍ ഡോളറെങ്കിലും വാങ്ങിയിട്ടാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് അവര്‍ ഞെട്ടലോടെ തിരിച്ചറിയുന്നുണ്ട്. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളെന്നാല്‍, കേന്ദ്രീകൃത ആസൂത്രിതസമ്പദ്ഘടനയെന്നാണര്‍ത്ഥം. ആസൂത്രണത്തെ കളിയാക്കിയവരാണ് ഇപ്പോള്‍ അതിന് നിന്നുകൊടുക്കുന്നത്. വ്യവസ്ഥിതിയേ നിലനിര്‍ത്താന്‍ വേറെ മാര്‍ഗ്ഗമില്ലത്തതിനാല്‍ അവര്‍ കീഴടങ്ങുകയാണ്. അതാണ് ഗെയ്റ്റനറുടെ കുമ്പസാരത്തിന്റെ പൊരുള്‍.

ധനമൂലധന ഉടമകളും അവരുടെ രക്ഷാധികാരികളും ചേര്‍ന്ന് സൃഷ്ടിച്ച 'പുത്തന്‍ ഉപകരണങ്ങള്‍' പലതും ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിയപ്പെടുമ്പോള്‍, തീര്‍ച്ചയായും ഇവിടെ മരിച്ചുവീഴുന്നത് മാര്‍ക്സിസമോ, സോഷ്യലിസമോ അല്ല.. മരണമില്ലന്ന് കൊട്ടിപ്പാടികടന്നുവന്ന നിയോലിബറലിസമാണ്. കമ്മ്യൂണിസത്തില്‍ 'ഭരണകൂടങ്ങള്‍' കൊഴിഞ്ഞുപോകുമെന്ന് മാർ‌ൿസ് പറഞ്ഞിട്ടുണ്ട്. മാർൿസിനെ കളിയാക്കിക്കൊണ്ട് 20-ാം നൂറ്റാണ്ടില്‍ തന്നെ ഞങ്ങളത് നടപ്പാക്കികാണിച്ചുതരുമെന്നായിരുന്നു മുതലാളിത്തത്തിന്റെ 'പ്രവാചകന്മാര്‍' (1980കളില്‍) പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 30-ാം വയസ്സില്‍തന്നെ കൊഴിഞ്ഞുപോയത് നിയോലിബറലിസം എന്നറിയപ്പെട്ട സ്വതന്ത്ര വിപണിവ്യവസ്ഥ തന്നെയാണന്നത് കൌതുകകരമായ സത്യമായി അവശേഷിക്കുന്നു. രാജാവ് സമ്പൂര്‍ണ്ണ നഗ്നനാണെന്ന് സാരം...

ഈ രാജാവിന്റെ നഗ്നത ഒന്നര നൂറ്റാണ്ട് മുമ്പ് തന്നെ കാറല്‍മാര്‍ക്സ് പ്രവചിച്ചതാണ്. കമ്പോള സുനാമിയില്‍ നിയോലിബറലിസം ഒലിച്ചുപോകുമ്പോള്‍ അവശേഷിക്കുന്നത് മാർൿസിസമാണ്. കാലത്തെ കൈപിടിച്ച് നടത്താനും മാറ്റിതീര്‍ക്കുവാനുമുള്ള സമരായുധമായി മാർൿസിസം ലോകത്തിന് തിരിച്ചുകിട്ടിയിരിക്കുന്നു. ചരിത്രത്തിന്റെ അന്ത്യം പ്രവചിച്ചവരുടെ അന്ത്യം തീര്‍ച്ചയായും ആഘോഷിക്കേണ്ടതുതന്നെ!

മാനവിക മൂല്യങ്ങള്‍, ശാസ്‌ത്രീയമായി വിളക്കിച്ചേര്‍ത്ത ഒരു ദര്‍ശനത്തെ ചൂഷണവും ലാഭവും ചൂതാട്ടവും കൊണ്ട് കീഴ്പ്പെടുത്താമെന്ന് കരുതിയ മുതലാളിത്തത്തിന്റെ ദയനീയപരാജയത്തിന്റെ വിളംബരമാണ് 'ആഗോള ധനകാര്യമന്ത്രി' യില്‍ നിന്ന് അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ ചിതറിവീണിരിക്കുന്നത്...

കമ്പോളപ്പെരുമയില്‍ മാർൿസിസത്തെ സംശയിച്ചവര്‍ വേറെയുമുണ്ട്. അവര്‍ വര്‍ഗ്ഗരാഷ്‌ട്രീയത്തെ 'സ്വത്വരാഷ്‌ട്രീയ' മാക്കി തിരുത്തിയെഴുതിയവരാണ്. മാര്‍ക്സിസത്തേ 'നവമാര്‍ക്സിസമാക്കി മാനിഫെസ്‌റ്റോകള്‍ വരെ രചിച്ചവരുമുണ്ട് അക്കൂട്ടത്തില്‍. സമത്വാധിഷ്‌ഠിത സാമൂഹികപുരോഗതിക്ക് 'സ്വകാര്യമൂലധനനിക്ഷേപ'മെന്ന് പേരുനല്‍കിയവരും ആഗോളവല്‍ക്കരണത്തെ ഉപയോഗിച്ച് വിപ്ലവം നടത്തുമെന്നുപറഞ്ഞുനടന്നവരുമൊക്കെ അടങ്ങുന്ന, നിയോലിബറലിസത്തിന്റെ പ്രഭാപൂരത്തില്‍ സ്വന്തം കാഴ്‌ച നഷ്‌ടപ്പെട്ട ഈ ലിബറല്‍ ഇടതുപക്ഷക്കാരുടെ കണ്ണുകള്‍കൂടി, സാമ്പത്തിക സുനാമിയും മഹാമാന്ദ്യവും കൊണ്ട് തുറന്നു കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. എങ്കില്‍ മുതലാളിത്തത്തിന്റെ അവസാനത്തിന്റെ ആരംഭം വിളംബരം ചെയ്യുന്ന പുതിയ വര്‍ഗ്ഗസമരങ്ങള്‍ ജ്വലിച്ചുയരുകയും, ലോകം വളരെവേഗം സോഷ്യലിസത്തിലേക്ക് നടന്നുകയറുകയും ചെയ്യും..

***

അജയ്ഘോഷ്, കടപ്പാട് : പി എ ജി ബുള്ളറ്റിൻ

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ധനമൂലധന ഉടമകളും അവരുടെ രക്ഷാധികാരികളും ചേര്‍ന്ന് സൃഷ്ടിച്ച 'പുത്തന്‍ ഉപകരണങ്ങള്‍' പലതും ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിയപ്പെടുമ്പോള്‍, തീര്‍ച്ചയായും ഇവിടെ മരിച്ചുവീഴുന്നത് മാര്‍ക്സിസമോ, സോഷ്യലിസമോ അല്ല.. മരണമില്ലന്ന് കൊട്ടിപ്പാടികടന്നുവന്ന നിയോലിബറലിസമാണ്. കമ്മ്യൂണിസത്തില്‍ 'ഭരണകൂടങ്ങള്‍' കൊഴിഞ്ഞുപോകുമെന്ന് മാർ‌ൿസ് പറഞ്ഞിട്ടുണ്ട്. മാർൿസിനെ കളിയാക്കിക്കൊണ്ട് 20-ാം നൂറ്റാണ്ടില്‍ തന്നെ ഞങ്ങളത് നടപ്പാക്കികാണിച്ചുതരുമെന്നായിരുന്നു മുതലാളിത്തത്തിന്റെ 'പ്രവാചകന്മാര്‍' (1980കളില്‍) പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 30-ാം വയസ്സില്‍തന്നെ കൊഴിഞ്ഞുപോയത് നിയോലിബറലിസം എന്നറിയപ്പെട്ട സ്വതന്ത്ര വിപണിവ്യവസ്ഥ തന്നെയാണന്നത് കൌതുകകരമായ സത്യമായി അവശേഷിക്കുന്നു. രാജാവ് സമ്പൂര്‍ണ്ണ നഗ്നനാണെന്ന് സാരം...

ഈ രാജാവിന്റെ നഗ്നത ഒന്നര നൂറ്റാണ്ട് മുമ്പ് തന്നെ കാറല്‍മാര്‍ക്സ് പ്രവചിച്ചതാണ്. കമ്പോള സുനാമിയില്‍ നിയോലിബറലിസം ഒലിച്ചുപോകുമ്പോള്‍ അവശേഷിക്കുന്നത് മാർൿസിസമാണ്. കാലത്തെ കൈപിടിച്ച് നടത്താനും മാറ്റിതീര്‍ക്കുവാനുമുള്ള സമരായുധമായി മാർൿസിസം ലോകത്തിന് തിരിച്ചുകിട്ടിയിരിക്കുന്നു. ചരിത്രത്തിന്റെ അന്ത്യം പ്രവചിച്ചവരുടെ അന്ത്യം തീര്‍ച്ചയായും ആഘോഷിക്കേണ്ടതുതന്നെ!

മാനവിക മൂല്യങ്ങള്‍, ശാസ്‌ത്രീയമായി വിളക്കിച്ചേര്‍ത്ത ഒരു ദര്‍ശനത്തെ ചൂഷണവും ലാഭവും ചൂതാട്ടവും കൊണ്ട് കീഴ്പ്പെടുത്താമെന്ന് കരുതിയ മുതലാളിത്തത്തിന്റെ ദയനീയപരാജയത്തിന്റെ വിളംബരമാണ് 'ആഗോള ധനകാര്യമന്ത്രി' യില്‍ നിന്ന് അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ ചിതറിവീണിരിക്കുന്നത്...

കമ്പോളപ്പെരുമയില്‍ മാർൿസിസത്തെ സംശയിച്ചവര്‍ വേറെയുമുണ്ട്. അവര്‍ വര്‍ഗ്ഗരാഷ്‌ട്രീയത്തെ 'സ്വത്വരാഷ്‌ട്രീയ' മാക്കി തിരുത്തിയെഴുതിയവരാണ്. മാര്‍ക്സിസത്തേ 'നവമാര്‍ക്സിസമാക്കി മാനിഫെസ്‌റ്റോകള്‍ വരെ രചിച്ചവരുമുണ്ട് അക്കൂട്ടത്തില്‍. സമത്വാധിഷ്‌ഠിത സാമൂഹികപുരോഗതിക്ക് 'സ്വകാര്യമൂലധനനിക്ഷേപ'മെന്ന് പേരുനല്‍കിയവരും ആഗോളവല്‍ക്കരണത്തെ ഉപയോഗിച്ച് വിപ്ലവം നടത്തുമെന്നുപറഞ്ഞുനടന്നവരുമൊക്കെ അടങ്ങുന്ന, നിയോലിബറലിസത്തിന്റെ പ്രഭാപൂരത്തില്‍ സ്വന്തം കാഴ്‌ച നഷ്‌ടപ്പെട്ട ഈ ലിബറല്‍ ഇടതുപക്ഷക്കാരുടെ കണ്ണുകള്‍കൂടി, സാമ്പത്തിക സുനാമിയും മഹാമാന്ദ്യവും കൊണ്ട് തുറന്നു കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. എങ്കില്‍ മുതലാളിത്തത്തിന്റെ അവസാനത്തിന്റെ ആരംഭം വിളംബരം ചെയ്യുന്ന പുതിയ വര്‍ഗ്ഗസമരങ്ങള്‍ ജ്വലിച്ചുയരുകയും, ലോകം വളരെവേഗം സോഷ്യലിസത്തിലേക്ക് നടന്നുകയറുകയും ചെയ്യും..

Raghu said...

It is time for a change in India too. Let's hope for a sensible government to come up after the elections.