Sunday, September 28, 2008

കേരളത്തിന്റെ മണ്ണ് പിടയുന്നു...രണ്ടാം ഭാഗം

കേരള പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ. കെ.എന്‍. ഹരിലാലുമായി പീപ്പിള്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തിന്റെ രണ്ടാം ഭാഗം. ആദ്യ ഭാഗം ഇവിടെ

4

ഊഹമൂലധനത്തിന് സാമൂഹ്യനിയന്ത്രണം വേണം

ഭൂമി ഒരു ഉപഭോഗവസ്തുവല്ല

സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മൂലധനത്തിന്റെ സ്വൈരവിഹാരത്തിന് എറിഞ്ഞുകൊടുക്കാതെ സാമൂഹികനിയന്ത്രണത്തിനു വിധേയമാക്കേണ്ടതുണ്ടെന്ന പൊതുതത്ത്വം ഏതാണ്ട് എല്ലാ വിപണികള്‍ക്കും ബാധകമാണ്, എന്നാല്‍, കൂട്ടായ ഇടപെടലും നിയന്ത്രണവും ഏറെ ആവശ്യമായി വരുന്നത് കമ്പോളം പരാജയപ്പെടാനുളള സാധ്യത കൂടുതലുളള വിപണികളുടെ കാര്യത്തിലാണ്. ഭൂവിപണി അത്തരം ഒന്നാണ്. വിഭവങ്ങളുടെ കാര്യക്ഷമമായ വിതരണമാണ് വിപണികളുടെ മുഖ്യധര്‍മ്മം. വിവിധ ഭൂവിനിയോഗ ആവശ്യങ്ങള്‍ക്കിടയിലുളള ഭൂമിയുടെ ഏറ്റവും കാര്യക്ഷമമായ വിതരണം അനിവാര്യവുമാണ്. ഭൂവിപണിക്ക് അതിനു കഴിയുമോ എന്നതാണ് ചോദ്യം. ഭൂവിപണി സ്വതന്ത്രമായി പ്രവര്‍ത്തിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വില നല്‍കാന്‍ കഴിയുന്നവരിലേക്കായിരിക്കും ഭൂമിയുടെ കേന്ദ്രീകരണം നടക്കുക.

ഏറ്റവും ആദായകരമായ കാര്യങ്ങള്‍ക്കു ഭൂമി ഉപയോഗിക്കുന്നവര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വില നല്‍കാന്‍ കഴിയുക. ചുരുക്കിപ്പറഞ്ഞാല്‍ ആദായത്തിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച് വിവിധ ഭൂവിനിയോഗങ്ങള്‍ക്കിടയില്‍ ലഭ്യമായ ഭൂമി വിതരണം ചെയ്യപ്പെടും. ആദ്യ വിശകലനത്തില്‍ ഭൂമിയുടെ വിതരണം രമ്യമായും കാര്യക്ഷമമായും പരിഹരിക്കുന്നതില്‍ സ്വതന്ത്രവിപണി വിജയിക്കും എന്നാണ് തോന്നുക. പക്ഷേ, വിപണിയുടെ പ്രവര്‍ത്തനത്തില്‍ സ്വകാര്യനേട്ടങ്ങളും സ്വകാര്യകോട്ടങ്ങളും മാത്രമേ പരിഗണിക്കപ്പെടുകയുളളൂ എന്നതാണ് പ്രശ്നം. സ്വകാര്യവ്യക്തികളുടെ കണക്കുകൂട്ടലുകളില്‍ പ്രത്യക്ഷപ്പെടാത്ത സാമൂഹികനേട്ടങ്ങളും കോട്ടങ്ങളും കമ്പോളത്തിന്റെ പരിഗണനയില്‍ വരില്ല.

വികസിതരാഷ്ട്രങ്ങള്‍ ഭൂമിയെ കമ്പോളവസ്തുവായി കാണുന്നില്ല

നെല്‍കൃഷി നിലനില്‍ക്കുന്നതുകൊണ്ട് സമൂഹത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ (പാരിസ്ഥിതിക നേട്ടങ്ങള്‍ ഉള്‍പ്പെടെ) കര്‍ഷകന് അനുഭവവേദ്യമാകുന്ന നേട്ടത്തേക്കാള്‍ എത്രയോ അധികമാണ്. കാടും, കായലും, പുഴയോരങ്ങളും, കടല്‍ത്തീരങ്ങളും കൈയേറി ഏറെ ആദായകരമായ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉത്സാഹിക്കുന്ന വ്യക്തികളുടെ സ്വകാര്യ കണക്കുപുസ്തകത്തില്‍ അതുകൊണ്ട് നഷ്ടമാവുന്ന സാമൂഹികനന്മയുടെ കണക്ക് പ്രത്യക്ഷപ്പെടില്ല. സ്വകാര്യ നേട്ടകോട്ടങ്ങള്‍ വ്യത്യസ്തമാകുന്നതാണ് കമ്പോളം പരാജയപ്പെടാനുളള അടിസ്ഥാന കാരണം.

ഈ വ്യത്യാസം ഏറെ പ്രശ്നം സൃഷ്ടിക്കുന്ന രംഗമാണ് ഭൂവിനിയോഗം. അതുകൊണ്ടുതന്നെ മിക്കപരിഷ്കൃത സമൂഹങ്ങളും ഭൂവിനിയോഗത്തെ കടുത്ത സാമൂഹികനിയന്ത്രണത്തിനു വിധേയമാക്കുന്നു. മുതലാളിത്തപറുദീസയായി അറിയപ്പെടുന്ന രാജ്യങ്ങള്‍പോലും പ്രകൃതിയെ മൂലധനത്തിന്റെ അത്യാര്‍ത്തിക്കും പ്രാകൃത മൂലധനസഞ്ചയനത്തിനും വിട്ടുകൊടുക്കാന്‍ തയാറാവുന്നില്ല. ലോകത്ത് ഏറ്റവും ഉയര്‍ന്ന ഭൂവിലകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ജപ്പാനിലെ വന്‍നഗരങ്ങളുടെ നടക്കും സമീപത്തും നെല്‍വയലുകളും കാടും സംരക്ഷിക്കപ്പെടുന്നതിന്റെ രഹസ്യം മറ്റൊന്നല്ല. യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലും ഇത്തരം ഭരണകൂട ഇടപെടലുകള്‍ സ്വാതന്ത്ര്യത്തിനും സംരംഭകത്വത്തിനും എതിരായ നീക്കമായ വ്യാഖ്യാനിക്കപ്പെടുന്നില്ല. മറ്റെല്ലാ പരിഗണനകളെയും താല്‍പര്യങ്ങളെയും മൂലധനത്തിന്റെ വിശുദ്ധതാല്‍പര്യങ്ങള്‍ക്ക് കീഴ്പ്പെടുത്തിക്കൊളളണമെന്ന നിയോലിബറല്‍ പ്രത്യയശാസ്ത്രം അവികസിത രാജ്യങ്ങളെ മാത്രം ഉദ്ദേശിച്ചു തയ്യാര്‍ ചെയ്യപ്പെട്ടിട്ടുളളതാണ്.

പരിസ്ഥിതിയുടെയും ചരിത്രസ്മാരകങ്ങളുടെയും സംരക്ഷണം, പാര്‍പ്പിട വികസനത്തിലെ സാമൂഹികനീതി, പശ്ചാത്തല സൌകര്യങ്ങളുടെയും പൊതുസേവനങ്ങളുടെയും വികസനം തുടങ്ങിയ പൊതുലക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ തയാറാക്കുന്ന വികസന പദ്ധതികളുടെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്നുകൊണ്ടാണ് ഏതാണ്ട് എല്ലാ വികസിതരാജ്യങ്ങളിലും ഭൂവിനിയോഗം അനുവദിക്കുന്നത് . ഇക്കാര്യത്തില്‍ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങളെ സമഷ്ടിയുടെ താല്‍പര്യങ്ങള്‍ക്കു മുകളില്‍ പ്രതിഷ്ഠിക്കാന്‍ വികസിതരാജ്യങ്ങള്‍ തയാറാവുന്നില്ല. ഏതാണ്ട് ഇതുതന്നെയാണ് വികസിത രാജ്യങ്ങളുടെ ശ്രേണിയിലേക്ക് പരിണമിച്ചു കൊണ്ടിരിക്കുന്ന വികസ്വരരാജ്യങ്ങളുടെയും സ്ഥിതി.

അവികസിത രാജ്യങ്ങള്‍ക്ക് മാതൃകമായി എപ്പോഴും അവതരിപ്പിക്കപ്പെടുന്ന സിങ്കപ്പൂരിന്റെ അനുഭവം നമ്മുടെ നാട്ടിലെ നവ ഉദാരീകരണവാദികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഭൂമിയുടെ മേലുളള ഭരണകൂടത്തിന്റെ ആധിപത്യത്തെയും സമഗ്രമായ ഭൂവിനിയോഗാസൂത്രണത്തെയും വികസനത്തിന്റെ രാസത്വരകമാക്കിയ അനുഭവമാണ് സിങ്കപ്പൂരിന്റേത്. കാലാകാലങ്ങളില്‍ പുതുക്കിക്കൊണ്ടിരിക്കുന്ന 'കണ്‍സെപ്റ്റ്പ്ളാനി'നു വിരുദ്ധമായി സിങ്കപ്പൂരില്‍ ഒരു സെന്റു ഭൂമിപോലും ഉപയോഗിക്കാനാവില്ല. ഭൂമിയുടെ ആത്യന്തിക ഉടമസ്ഥത സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. സ്വകാര്യ ഉടമസ്ഥതയിലുളള പരിമിത ഭൂമി ഏതാണ്ട് പൂര്‍ണ്ണമായും ദീര്‍കാല പാട്ടത്തില്‍ അനുവദിക്കപ്പെട്ടതാണ്. മറ്റു മൂന്നാംലോക നഗരങ്ങളെപ്പോലെ ഒരു കാലത്ത് ചേരികളുടെ നഗരമായിരുന്ന സിങ്കപ്പൂരിലെ പൌരന്മാരില്‍ 90 ശതമാനം പേരും ഇന്ന് സ്വന്തമായി വീടുളളവരാണ്. പൊതുമേഖലാ സ്ഥാപനങ്ങളാണ് ഈ വീടുകളില്‍ സിംഹഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്. വീടുകള്‍ എല്ലാത്തരം സേവന- പശ്ചാത്തല സൌകര്യങ്ങളുമുളള പരിസരങ്ങളിലും ടൌണ്‍ഷിപ്പുകളിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഓരോ വര്‍ഷവും വ്യവസായ -വാണിജ്യ ആവശ്യങ്ങള്‍ക്കായി അനുവദിക്കുന്ന ഭൂമിയുടെ അളവും സ്ഥാനവും സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കും. പൂര്‍ണമായും സുതാര്യമായ വ്യവസ്ഥകളോടെയാണ് അത്തരം സ്ഥലം മറ്റു ഏജന്‍സികള്‍ക്കു കൈമാറുന്നത്. സിങ്കപ്പൂരിലെ ഭൂനയത്തിന്റെ കേന്ദ്ര സവിശേഷതകളിലൊന്ന് ഭൂമിയുടെ മേലുളള ഊഹക്കച്ചവടത്തെ ഒരു കാരണവശാലും ആ രാജ്യം അനുവദിക്കില്ല എന്നതാണ്. അതുകൊണ്ടാണ് സര്‍ക്കാരിനു ന്യായമായ വിലയ്ക്ക് ഭൂമി വ്യവസായത്തിനും മറ്റു വികസന ആവശ്യങ്ങള്‍ക്കും ലഭ്യമാക്കാന്‍ കഴിയുന്നത്. സിങ്കപ്പൂരിന്റെ സമ്പദ്ഘടനയെ മത്സരക്ഷമമായി നിലനിര്‍ത്തുന്നതില്‍ ഊഹക്കച്ചവടത്തെ മുളയിലേ നുളളുന്ന ഈ ഭൂനയത്തിനും സ്ഥലപരമായ ആസൂത്രണത്തിനും അതുല്യമായ പ്രാധാന്യമാണുളളത്. കേരളത്തിലെ ഭൂപ്രശ്നത്തിന്റെ കാതല്‍ ഉല്‍പ്പാദന- വികസന ആവശ്യങ്ങള്‍ക്ക് ഭൂമിന്യായമായ വിലയ്ക്ക് ലഭ്യമല്ലാത്തതാണ് എന്നു നാം കണ്ടു. സിങ്കപ്പൂരിലെ ഭൂനയത്തിന്റെ വിജയം ഉല്‍പ്പാദന- വികസന ആവശ്യങ്ങള്‍ക്ക് ന്യായമായവിലയ്ക്കും വേണ്ടത്ര അളവിലും ഭൂമിയുടെ ലഭ്യത ഉറപ്പാക്കാന്‍ ഭരണകൂടത്തിനു കഴിയുന്നു എന്നുളളതാണ്. ഭൂമിയെ ഊഹക്കച്ചവടത്തിനുളള ഉപാധിയായി മാറ്റാതെ ഉല്‍പ്പാദനോപാധിയായി നിലനിര്‍ത്താന്‍ ബാധ്യതപ്പെട്ട ഓരോ സര്‍ക്കാറും ഇതുതന്നെയാണ് ചെയ്യേണ്ടത്.

ഭൂമി പിടിച്ചടക്കുന്നതിനായുളള മഹായുദ്ധമാണ് നടക്കുന്നത്...

കാലത്തെ അതിജീവിക്കാന്‍ പ്രാപ്തമായ ഒരു ഭൂവിനിയോഗക്രമം രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും കേരളത്തിലെ ഭരണകൂടങ്ങള്‍ കാലാകാലങ്ങളായി പരാജയമാണ്. ശത്രുക്കള്‍പ്പോലും ചെയ്യാന്‍ അറയ്ക്കുന്നത്ര ക്രൂരവും വ്യാപകവും സംഘടിതവുമാണ് കടന്നാക്രമണം ! കേരളത്തിനെതിരായ ഈ മഹായുദ്ധത്തിന്റെ മുന്‍നിരയില്‍ അണിനിരക്കുന്നത് നൂറുകണക്കിനു ജെ.സി.ബി.കളാണ്. അവ രാപ്പകലന്യേ കുന്നുകളായ കുന്നുകളെല്ലാം ഇടിച്ചുനിരത്തി മുന്നേറുന്നു. രണ്ടാം നിരയില്‍ ആയിരക്കണക്കിനു ലോറികള്‍ ദിനംതോറും പതിനായിരക്കണക്കിനു ലോഡ് ചെമ്മണ്ണും പേറി ഉയരങ്ങളില്‍ നിന്നും താണസ്ഥലങ്ങളിലേക്ക് എത്തി തണ്ണീര്‍തടങ്ങളും വയലുകളും മണ്ണിട്ടുനികത്തുന്നു വേറൊരു കൂട്ടര്‍ അവിശ്രമം അധ്വാനിച്ചു മണ്ണും മണലും ഊറ്റിയെടുത്തു പുഴകളും അരുവികളും വയലുകളും അഗാധഗര്‍ത്തങ്ങളാക്കി മാറ്റുന്നു.

സര്‍വ്വോത്മുഖമായ ഈ പ്രകൃതി നാശത്തിനെതിരെ പൊരുതുന്നതില്‍ ചെറുസംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും മാധ്യമങ്ങള്‍ക്കും പരിമിതിയുണ്ട്. വിപുലമായ ജനകീയ മുന്നേറ്റങ്ങളുടെ ഉയര്‍ന്ന ഊഷ്മാവില്‍ മാത്രമേ പുതിയതും സന്തുലിതവുമായ ഒരു ഭൂവിനിയോഗക്രമം സ്ഥാപിച്ചെടുക്കാന്‍ കഴിയുകയുളളൂ. അതിനാകട്ടെ, സി.പി. എം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങിയേ മതിയാവൂ. എങ്കില്‍ മാത്രമേ ഈ രംഗത്തെ ഭരണകൂടത്തിന്റെ ഇതപര്യന്തമുളള പരാജയത്തിനു പരിഹാരം കാണാനുളള പുതിയ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിജയം കാണൂ.

ഭരണകൂടത്തിന്റെ പരാജയം സാമൂഹികനീതിയുടെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വശം അത് തോട്ടങ്ങള്‍ ഒഴിച്ചുളള ഭൂമിയുടെ ഉടമസ്ഥതക്കു പരിധി ഏര്‍പ്പെടുത്തി എന്നതാണ്. സാമൂഹിക നീതിയുടെ കാഴ്ചപ്പാടില്‍ തികച്ചും ഉജ്വലമായ ഒരു കാല്‍വെപ്പായിരുന്നു അത്. എന്നാല്‍ ഭൂപരിധി നിയമം ഉണ്ടായിട്ടും ഭൂരഹിതരുടെയും ജീവിതം പുലര്‍ത്താനാവശ്യമായ ഭൂമി സ്വന്തമായി ഇല്ലാത്ത കൃഷിക്കാരുടെയും എണ്ണം പെരുകുന്നതായി നാം കണ്ടു. ഭൂപരിധികൂടി എടുത്തു കളഞ്ഞാലത്തെ സ്ഥിതി എന്താവും എന്നു ഊഹിക്കാവുന്നതേയുളളൂ.

കേരളത്തിലെ ഭൂമി മുഴുവന്‍ ഒരു പറ്റം കുത്തക ഉടമകളിലേക്കു കേന്ദ്രീകരിക്കാന്‍ അധികസമയമൊന്നും വേണ്ടിവരില്ല. ഭൂരഹിതരുടെയും നാമമാത്ര ഭൂഉടമസ്ഥരുടെയും എണ്ണവും അനുപാതവും ഇനിയുമേറെ വര്‍ദ്ധിക്കും. സാമൂഹികനീതിയുടെ നെല്ലിപ്പലക അറബിക്കടലില്‍ പതിക്കും. എന്തോ ആവട്ടെ, ഉല്‍പ്പാദന വര്‍ദ്ധനയും വളര്‍ച്ചയും ഉണ്ടായാല്‍ മതി എന്ന സങ്കുചിതത്വവും ഫലിക്കാന്‍ പോകുന്നില്ല. കേരളത്തിലെ ഭൂമി ഇപ്പോള്‍ തന്നെ ഊഹക്കച്ചവടത്തിന്റെ ഉപാധിയായി മാറിയിരിക്കുന്നു. ഭൂവിപണിയിലേക്കുളള മൂലധനപ്രവാഹത്തിന് അവശേഷിക്കുന്ന നിയന്ത്രണം കൂടി നീക്കം ചെയ്താല്‍ ഊഹക്കച്ചവടം പൊടിപൊടിക്കും. കൃഷിക്കും വ്യവസായത്തിനും മറ്റ് ഉല്‍പ്പാദനാവശ്യങ്ങള്‍ക്കും ഇപ്പോഴുളളത്രപോലും ഭൂമി ലഭ്യമല്ലാതാവും! ഉല്‍പ്പാദനം നിലയ്ക്കും.

5

ഇനി പിറക്കാനിരിക്കുന്നവര്‍ക്കും ഈ ഭൂമി അവകാശപ്പെട്ടതാണ്

കാര്യക്ഷമമായ ഭൂഭരണ വ്യവസ്ഥയാണ് ആദ്യം വേണ്ടത്

ഭൂമിയെയും ഉടമസ്ഥതയെയും സംബന്ധിച്ച വ്യക്തതയും കൃത്യതയുമുളള രേഖകളും സ്ഥിതിവിവരകണക്കുകളുമാണ് ആദ്യം വേണ്ടത്. തികഞ്ഞ അരാജകത്വമാണ് ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് ഇടുക്കി ജില്ലയിലെ ഒരു വില്ലേജ് ഓഫീസിന്റെ അതിര്‍ത്തിയില്‍ മൂന്നിലൊന്നോളം വ്യാജപട്ടയങ്ങളാണ് എന്ന് അടുത്തകാലത്ത് അധികാരികള്‍ കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സ്ഥിതിയല്ല. സ്വകാര്യ ഭൂവുടമസ്ഥതയുടെ രേഖകളില്‍ മാത്രമല്ല. പുറമ്പോക്കു സംബന്ധിച്ചും റവന്യൂ ഭൂമി സംബന്ധിച്ചും കൈയും കണക്കുമില്ലാത്ത സ്ഥിതിയാണ് ഭൂവുടമസ്ഥത സംബന്ധിച്ച റെക്കോര്‍ഡുകള്‍ ക്രമീകരിക്കുന്നതിലും റവന്യൂഭരണം കാര്യക്ഷമമാക്കുന്നതിലും ഇനിയും കാലതാമസം പാടില്ല.

ഭൂഭരണവ്യവസ്ഥയെ പുനക്രമീകരിക്കാന്‍ വേണ്ട രണ്ടാമത്തെ കാര്യം ഭൂമിയുടെ മേലുലള്ള ഭരണകൂടത്തിന്റെ അധീശത്വവും അധികാരവും ഉറപ്പിക്കുകയാണ്. പല മൂന്നാംലോകരാജ്യങ്ങളിലും ഈ അധികാരം പ്രയോഗിക്കാന്‍ ഭരണകൂടത്തിന് കഴിയാത്തത് അവയുടെ വികസനശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നുണ്ട് . ചരിത്രപരമായ കാരണങ്ങളാല്‍ ഇക്കാര്യത്തില്‍ കേരളം ഭേദമാണ്. വലിയ സാമൂഹികഎതിര്‍പ്പുകളെ അതിജീവിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ ഈ അധികാരങ്ങള്‍ ഒന്നും നഷ്ടപ്പെടാനിടയാവരുത്. കാടും കായലും പുഴകളും ചതുപ്പുകളും കടല്‍ത്തീരവുമൊക്കെയായി സംസ്ഥാനത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ മൂന്നിലൊന്നോളം വരുന്ന പൊതുവിഭവസ്രോതസ്സുകളെ സംരക്ഷിക്കാനുളള എല്ലാ അധികാരവും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഈ അധികാരത്തെ സ്വകാര്യ താല്‍പര്യത്തിനു വഴങ്ങി ഉദാരമായി വ്യാഖ്യാനിക്കുന്നത് നിര്‍ത്തി പൊതുതാല്‍പര്യം കര്‍ശനമായി പാലിക്കുന്ന സംസ്കാരം പുന:സൃഷ്ടിക്കണം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വമ്പിച്ച വികസന സാധ്യതയുളള പതിനായിരക്കണക്കിന് ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാറിന്റെ ഉടമസ്ഥതയിലുണ്ട്. അവയുടെ അതിര്‍ത്തിയും സുരക്ഷയും ഉറപ്പിച്ച് വികസന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനുപുറമേ ആവശ്യമെങ്കില്‍ സ്വകാര്യഭൂമി ഏറ്റെടുക്കാനും സര്‍ക്കാരിനു വേണ്ടത്ര അധികാരമുണ്ട്. രാജഭരണകാലത്ത് ലീസായും ഗ്രാന്റായും നല്‍കിയ വിശാല ഭൂപ്രദേശങ്ങളുടെമേലുളള കേരള സര്‍ക്കാരിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവും പൊതുനന്മയെ ലാക്കാക്കി ഉപയോഗിക്കാവുന്നതാണ്. ഈ ഭൂമി കേരളത്തിലെ ഓരോ പൌരനും അവകാശപ്പെട്ടതാണ്. ലീസിന്റെയും ഗ്രാന്റിന്റെയും ബലത്തില്‍ ഭൂമി കൈവശംവെച്ചിരിക്കുന്നവര്‍ക്ക് അനുകൂലമായി നിയമത്തെ വ്യാഖ്യാനിച്ച് അവര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ശരിയല്ല. മൂന്നാര്‍പോലുളള ഇത്തരം മേഖലകളില്‍ പൊതുസൌകര്യങ്ങളുടെ വികസനത്തിനുപോലും ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നില്ല എന്നത് അപമാനകരമണ്.

കരവും പാട്ടവും കാലോചിതമായി പുതുക്കിയും ഭൂമി മുറിച്ചുവില്‍ക്കന്നത് തടഞ്ഞും വികസന ആവശ്യങ്ങള്‍ക്കുവേണ്ടി വേണ്ടുവോളം ഭൂമി തിരിച്ചെടുത്തുപയോഗിച്ചും ഇവിടങ്ങളിലെ ഭൂഭരണം കാര്യക്ഷമമാക്കണം. അതിനാവശ്യമായ മാസ്റ്റര്‍ പ്ലാനുകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മുന്‍ഗണനാക്രമമനുസരിച്ച് ഇത്തരം ഭൂമി ഉപയോഗിക്കാന്‍ തയാറാവുന്ന ലീസുടമകളെ അഥവാ ഗ്രാന്റുടമകളെ തുടര്‍ന്നും പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ല. ഇത് പൊതുസ്വത്താണെന്നും അതിന്റെ ഉപയോഗത്തിനുമേല്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അംഗീകരിച്ചുകൊണ്ടുളള സമീപനമാണ് ആവശ്യം.

കേരളത്തിലെ ഭൂമിയുടെമേല്‍ പൊതുസമൂഹത്തിനുളള അധികാരത്തിന്റെ മറ്റൊരു വശമാണ് ഭൂപരിധിവ്യവസ്ഥകള്‍. ചെറുകിടഉടമസ്ഥരില്‍ നിന്നും ഭൂമി വാങ്ങിക്കൂട്ടി കേന്ദ്രീകരിച്ച് ഉപയോഗിക്കാനുളള അധികാരം ഇപ്പോള്‍ സര്‍ക്കാറിനു മാത്രമേയുളളൂ. സ്വകാര്യസംരംഭകര്‍ക്കും കമ്പനികള്‍ക്കും കൂടി ഭൂമിവാങ്ങി സ്വരുക്കൂട്ടാനുളള ഈ അധികാരം നല്‍കണം എന്ന മുറവിളിയാണ് ഇപ്പോള്‍ ഉയരുന്നത്. രഹസ്യമായി കുറഞ്ഞ വിലക്ക് ഭൂമി വാങ്ങിക്കൂട്ടിയ പല സംഘങ്ങളും തങ്ങളുടെ നടപടി നിയമവിധേയമാക്കാനും ഈ ആവശ്യം ഉയര്‍ത്തുന്നുണ്ട്. വികസന ആവശ്യങ്ങള്‍ക്കുവേണ്ടി ചെറുകിടക്കാരില്‍ നിന്നും ഭൂമി കേന്ദ്രീകരിച്ചെടുക്കേണ്ട സന്ദര്‍ഭങ്ങള്‍ എപ്പോഴും ഉണ്ടാവാം. ഏറെ പ്രാധാന്യമുളള ഈ സാമ്പത്തിക ധര്‍മം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ നേരിട്ടോ, സര്‍ക്കാറിന്റെ നിയന്ത്രണത്തിലുളള മറ്റ് ഏജന്‍സികളോ മുന്നോട്ടുവരണം. ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം അസ്വീകാര്യമാണ്. വികസനകാര്യങ്ങള്‍ക്ക് ഭൂമി സ്വരുക്കൂട്ടി ധര്‍മം നിര്‍വഹിക്കാനാവശ്യമായ സംവിധാനം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ഭൂമി സ്വരുക്കൂട്ടി കേന്ദ്രീകരിച്ച് ഉപയോഗിക്കേണ്ട സംരംഭങ്ങള്‍ ആര്‍ക്കും ആരംഭിക്കാന്‍ കഴിയാതെ വരും. ലാന്‍ഡ് ബാങ്ക് പോലുളള സംവിധാനങ്ങള്‍ സൃഷ്ടിച്ച് വികസനാവശ്യങ്ങള്‍ക്ക് ഭൂമി കേന്ദ്രീകരിച്ചു നല്‍കുന്ന സമ്പ്രദായം ഉണ്ടാവണം.

പ്ലാന്റേഷനുകളെ പ്ലാന്റേഷന്‍ ആവശ്യം വിട്ടുളള കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാലും ഭൂപരിധി വ്യവസ്ഥ ബാധകമാക്കരുത് എന്ന തോട്ടം ഉടമസ്ഥരുടെ വാദം ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ല. സമതലങ്ങളില്‍ (പ്ലാന്റേഷന്‍ ഇതര മേഖലയില്‍) പതിനഞ്ചേക്കറില്‍ കൂടുതലുളള ഭൂമി മിച്ചഭൂമിയായി കണ്ടുപിടിച്ചെടുത്ത ഭരണകൂടമാണ് കേരളത്തിലേത് എന്ന് ഓര്‍ക്കണം. സമതലങ്ങളില്‍ തോട്ടത്തിനാണെങ്കിലും അല്ലെങ്കിലും ഭൂപരിധിയുണ്ട്. എന്നാല്‍ അവയ്ക്ക് ഭൂപരിധി ബാധകമല്ല എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തോട്ടം നടത്തുന്നിടത്തോളം തോട്ട ഉടമകള്‍ക്ക് ഭൂപരിധി വ്യവസ്ഥയില്‍ നിന്ന് ഒഴിവു കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. തോട്ടം നിര്‍ത്തിയാല്‍ മിച്ചഭൂമി സര്‍ക്കാറില്‍ നിക്ഷിപ്തമാവണം. അത്തരം മിച്ചഭൂമി പുതിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കുകയാണെങ്കില്‍, ഒരുപക്ഷേ, പഴയ ഉടമകള്‍ക്ക് മുന്‍ഗണന നല്‍കാവുന്നതാണ്. പക്ഷേ, അത് മിച്ചഭൂമിയാണെന്നും അതിന്റെമേല്‍ ഭൂരഹിതര്‍ ഉള്‍പ്പെടുന്ന പൊതുസമൂഹത്തിനാണ് അവകാശമെന്നുമുളള അടിസ്ഥാനതത്ത്വം അംഗീകരിക്കപ്പെടണം. വന്‍‌കിട തോട്ടങ്ങളില്‍ ഏറിയകൂറും കേരളത്തിന്റെ വിലപ്പെട്ട സമ്പത്തും സാമൂഹിക മിച്ചവും ഇവിടെ നിക്ഷേപിക്കാന്‍ തയ്യാറാവാതെ ഊറ്റിയെടുത്ത് പുറത്തേയ്‌ക്ക് കൊണ്ടുപോകുകയായിരുന്നു എന്നത് സ്‌മരണീയമാണ്.

6

പാര്‍പ്പിടം, കൃഷി, വ്യവസായം - ഭൂവിനിയോഗം എങ്ങനെ....?

ഭൂമിയുടെ മേലുളള അധികാരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ തികച്ചും സമ്പന്നമാണ്. അധികാരം പൊതുനന്മ മുന്‍നിര്‍ത്തി ഉപയോഗിക്കാന്‍ ഭരണാധികാരികള്‍ തയാറാവണമെന്നുമാത്രം. ഭൂഭരണ വ്യവസ്ഥയുടെ പ്രധാനലക്ഷ്യങ്ങളില്‍ പ്രഥമം സാമൂഹികനീതി തന്നെ. എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തം ഉടമസ്ഥതയിലുളള വീടുകള്‍ ഉണ്ടാവുക എന്നത് ഒരു ഉപലക്ഷ്യമാകാവുന്നതാണ്. പാര്‍പ്പിടനിര്‍മ്മിതിയില്‍ ഇപ്പോള്‍ ആസൂത്രണമേ ഇല്ല. പശ്ചാത്തലസൌകര്യങ്ങളും പൊതുസേവനങ്ങളും വിശ്രമസ്ഥലങ്ങളും ഒത്തിണങ്ങിയ പാര്‍പ്പിടകേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് ഭരണകൂടം മുന്‍കൈയെടുക്കണം. ഭൂദരിദ്രമായ കേരളത്തില്‍ ഒറ്റതിരിഞ്ഞ വീടുകളുടെ സ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും ബഹുനില കെട്ടിങ്ങള്‍ക്കും പ്രാധാന്യം നല്‍കി സ്ഥലം ലാഭിക്കാം. നഗരപ്രാന്തങ്ങളിലും മറ്റും ചിതറിക്കിടക്കുന്ന വീടുകളെയും അവയുടെ വസ്തുവകകളേയും ഒന്നിച്ചുചേര്‍ത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ ഉണ്ടാക്കുകയും മിച്ചംവരുന്ന ഭൂമി അവരുടെ തന്നെ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം. ഇത്തരം പാര്‍പ്പിടകേന്ദ്രങ്ങളും ടൌണ്‍ഷിപ്പുകളും വികസിപ്പിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു തന്നെ മുന്‍കൈയെടുക്കാം.

ഭൂഭരണവ്യവസ്ഥയുടെ മറ്റൊരു ലക്ഷ്യം ചെറുകിടഉല്‍പാദകരുടെ സംരക്ഷണമായിരിക്കണം. ചെറുകിടഉല്‍പാദകര്‍ക്ക് ഭൂമി ഉല്‍പ്പാദനോപാധിയും ജീവനോപാധിയുമാണ്. അര്‍ഹമായ കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും മറ്റു ചെറുകിട ഉല്‍പാദകര്‍ക്കും സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി വിതരണം ചെയ്യാന്‍ നടപടി ഉണ്ടാവണം. ചെറുകിടഉല്‍പാദകര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതോടൊപ്പം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനും ഭരണകൂടം ഇടപെടണം. അസംസ്‌കൃതപദാര്‍ത്ഥങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വായ്പയുടെയും കമ്പോളത്തില്‍ അവര്‍ മത്സരിക്കേണ്ടിവരിക കുത്തകകളോടാണ് . ചെറുകിടഉല്‍പാദകര്‍ക്കിടയിലെ കൂട്ടായ്‌മകളെ പ്രോത്സാഹിപ്പിച്ചും ഭരണകൂടത്തിന്റെ പിന്തുണ ഉറപ്പാക്കിയും അവരെ സംരക്ഷിക്കേണ്ടതുണ്ട്. ഭൂവിനിയോഗക്രമത്തിന്മേലുളള നിയന്ത്രണവും ചെറുകിടഉല്‍പാദകരെ അവരുടെ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ചെറുകിടഉല്‍പാദകര്‍ക്ക് അവരുടെ ജീവനോപാധി നഷ്ടമാവാതിരിക്കാന്‍ ഭൂപരിഷ്കരണനിയമത്തിലെ ഭൂപരിധിവ്യവസ്ഥയെ അതീവജാഗ്രതയോടെ സംരക്ഷിക്കേണ്ടതുമുണ്ട്. ഒപ്പം തരിശിടുന്ന ഭൂമിയില്‍ കൃഷി നടത്താന്‍ സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും മധ്യസ്ഥതയില്‍ കൃഷിക്കാരുടെ കൂട്ടായ്‌മകളെയോ സ്വയം സഹായസംഘങ്ങളെയോ ഏല്‍പ്പിക്കുന്ന സമ്പ്രദായം കൂടുതല്‍ വ്യാപകമാക്കാവുന്നതാണ്.

ഭൂഭരണത്തിന്റെ മറ്റൊരു അടിസ്ഥാനലക്ഷ്യം കൃഷിക്കും വ്യവസായത്തിനും മറ്റു ഉല്‍പാദനമേഖലകള്‍ക്കും ആവശ്യമായ ഭൂമിയും ഭൂവിഭവങ്ങളും ന്യായമായ വിലക്ക് ലഭ്യമാക്കുകയാണ്. ആഗോളീകരണ കാലത്ത് ആഭ്യന്തര വിപണിയിലും പുറം വിപണിയിലും അരങ്ങേറുന്ന മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇത് അനിവാര്യമാണ്. ഭൂവിലകള്‍ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ഇത് സാക്ഷാത്കരിക്കുക ഏറെ പ്രയാസകരമാണ് അതുകൊണ്ടു തന്നെ ഇത് സാമ്പത്തികരംഗത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഊഹക്കച്ചവടക്കാരെ ഭൂവിപണിയില്‍ നിന്നും മാറ്റിനിര്‍ത്തിക്കൊണ്ടു മാത്രമേ ഈ ലക്ഷ്യം നിറവേറ്റാനാകൂ. മുന്‍ഗണനാമേഖലകള്‍ നിശ്ചയിക്കുകയും അവയില്‍ മുതല്‍മുടക്കാന്‍ തയാറാവുന്ന കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സംയുക്തസംരംഭങ്ങള്‍, തദ്ദേശീയരായ സംരംഭകര്‍ എന്നുവേണ്ട വിദേശ കമ്പനികള്‍ക്കു പോലും വ്യക്തമായ വ്യവസ്ഥകളുടെയും കരാറിന്റെയും അടിസ്ഥാനത്തില്‍ കമ്പോളവിലയിലും കുറഞ്ഞ നിരക്കില്‍ ഭൂമിയോ നിര്‍മാണസ്ഥലമോ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. എന്നുമാത്രമല്ല ഇങ്ങനെ മൂലധന നിക്ഷേപം ആകര്‍ഷിക്കാന്‍ തെരഞ്ഞെടുക്കുന്ന വികസന മേഖലകള്‍ക്ക് ആവശ്യമായിവരുന്ന എല്ലാ പശ്ചാത്തല പൊതുസേവന സൌകര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിലെ ഭൂബന്ധങ്ങളുടെയും ഭൂവിപണിയുടെയും സവിശേഷതകള്‍ കാരണം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭൂവിലകളുടെ ശാപത്തില്‍ നിന്നും ഉല്‍പാദനത്തുറകളെ രക്ഷിക്കുന്നതിനുളള ആസൂത്രിത നീക്കമാണ് ഉണ്ടാവേണ്ടത്.

മറ്റൊരു പ്രധാന ലക്ഷ്യം പാരിസ്ഥിതിക നീതി ഉറപ്പുവരുത്തുന്ന ഭൂവിനിയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഭൂവിനിയോഗത്തില്‍ പഴയ കാലത്തേക്കുളള തിരിച്ചുപോക്ക് അസാധ്യമാണ്. സര്‍ക്കാരിന്റെ ഇടപെടല്‍ ഭൂവിനിയോഗത്തില്‍ വരുന്ന മാറ്റത്തെ കേന്ദ്രീകരിച്ചുകൊണ്ടാവുന്നതാണ് പ്രായോഗികം. അസ്വീകാര്യമായ മാറ്റങ്ങളെ നിയമം മൂലം നിരോധിക്കുകയും ഏറ്റവും കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്തുകൊണ്ട് തടയുകയും ചെയ്യണം. ഏറ്റവും സാമൂഹിക നേട്ടമുളള ഭൂവിനിയോഗം നിലനിര്‍ത്തുന്നവര്‍ക്ക് ഉദാരമായ നഷ്ടപരിഹാരം നല്‍കണം. നെല്‍വയലും, ചതുപ്പും, മറ്റു തണ്ണീര്‍തടങ്ങളും കുളങ്ങളും ചിറകളും കാവുകളും കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ഭൂനികുതിയില്‍ നിന്നും ഒഴിവുനല്‍കുകയും പണം അങ്ങോട്ട് നല്‍കുകയും വേണം. വയല്‍, ചതുപ്പുതണ്ണീര്‍തടങ്ങള്‍, കുളം, ചിറ, കാവ് തുടങ്ങിയ വിലപ്പെട്ട 'സാമൂഹികആസ്തി'കള്‍ നശിപ്പിച്ചുണ്ടാക്കിയ വസ്തുവകകള്‍ക്ക് ഉയര്‍ന്ന കരം ഏര്‍പ്പെടുത്തണം. സമൂഹത്തിന് അനഭികാമ്യമായ ഭൂവിനിയോഗം നടത്തുന്നവരില്‍ നിന്ന് ശേഖരിക്കുന്ന കരം സമൂഹത്തിന് അഭികാമ്യമായ ഭൂവിനിയോഗം നിലനിര്‍ത്തുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കണം.

ഭൂബന്ധങ്ങളിലും ഭൂവിപണിയിലും അടിസ്ഥാന സ്വഭാവമുളള അഴിച്ചുപണികള്‍ നടത്തിക്കൊണ്ടുമാത്രമേ കേരളത്തിന് ഇന്നത്തെ പ്രതിസന്ധിയില്‍ നിന്നു കരകയറാനാവൂ. പക്ഷേ ഇത് കേവലം സര്‍ക്കാര്‍ നടപടികളിലൂടെ സാധിക്കാവുന്ന കാര്യമല്ല. കേരള സമൂഹം വിശേഷിച്ചും കേരളത്തിന്റെ നേതൃത്വം ഒന്നടങ്കം ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ സംസ്ഥാനത്തിന്റെ ഉല്‍പാദനമേഖലകളെ ഭൂബന്ധത്തിന്റെ കുരുക്കുകളില്‍ നിന്ന് മോചിപ്പിക്കാനാവൂ.

*
അഭിമുഖം തയ്യാറാക്കിയത്: ശ്രീ അജയഘോഷ്
കടപ്പാട്: പി എ ജി ബുള്ളറ്റിന്‍ നമ്പര്‍ 66

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരള പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ. കെ.എന്‍. ഹരിലാലുമായി പീപ്പിള്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

Rajeeve Chelanat said...

പ്രിയ വര്‍ക്കേഴ്സ് ഫോറം

രണ്ടു ഭാഗങ്ങളും വായിച്ചു. ആകെമൊത്തം ആര്‍ക്കും എതിര്‍പ്പുണ്ടാവാന്‍ വഴിയില്ല. ഭൂമിയുടെ ഊഹക്കച്ചവടം അവസാനിക്കണം. പൊതുതാത്പര്യങ്ങള്‍ക്കും, കൃഷി-വ്യവസായാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ വിധം സര്‍ക്കാരിന് ഭൂമിയുടെമേലുള്ള ഉടമസ്ഥാവകാശം ഉറപ്പുവരുത്തണം, ഇവയൊക്കെ, കേള്‍ക്കാന്‍ സുഖമുള്ളതും, സമ്മതിച്ചുകൊടുക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത നല്ല കാര്യങ്ങളാണ്.

അതിനിടയില്‍, ആദ്യഭാഗത്ത്, ഉത്പ്പാദനബന്ധവും ഉത്‌പ്പാദനശക്തികളും എന്ന് പരാമര്‍ശിച്ചുകണ്ടു. ഭൂമിയെക്കുറിച്ച് എഴുതുമ്പോള്‍ ഉപേക്ഷ കാണിക്കാന്‍ സാധിക്കാത്ത രണ്ടു വാക്കുകളാണവ. സമ്മതിക്കുന്നു.

“കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വശം അത് തോട്ടങ്ങള്‍ ഒഴിച്ചുളള ഭൂമിയുടെ ഉടമസ്ഥതക്കു പരിധി ഏര്‍പ്പെടുത്തി എന്നതാണ്“"

ഇവ രണ്ടും ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു വലിയ നിരാശ തോന്നുന്നുണ്ട്.

തോട്ടങ്ങളെയും ഭൂപരിഷ്ക്കരണത്തിന്റെ നിയമത്തിന്‍‌കീഴില്‍ അവശ്യമായും കൊണ്ടുവരേണ്ടതായിരുന്നു. അതുണ്ടായില്ല. ഉത്പ്പാദശക്തി-ബന്ധങ്ങള്‍ മാറ്റിമറിക്കുന്നതിനെക്കുറിച്ചുള്ള അവസരമായിരുന്നു നമ്മള്‍ ആ വിധത്തില്‍ നഷ്ടപ്പെടുത്തിയത്.

ഇന്നും, ഭൂമിയുടെ മേലുള്ള അധികാരം വേണ്ടുംവണ്ണം ഉപയോഗിക്കാന്‍ നമുക്കാവുന്നില്ല. സര്‍ക്കാരിന്റെ തന്നെ കീഴിലുള്ള, ഉപയോഗശൂന്യമായി കിടക്കുന്ന, പാട്ടക്കാ‍ലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞുപോയ ഭൂമിപോലും ഏറ്റെടുക്കാനോ, അവയില്‍ തനതായ വികസന അജണ്ടകള്‍ നടപ്പാക്കാനോ ഇടതുപക്ഷം പോലും ശ്രദ്ധിച്ചിട്ടില്ല എന്നത് ഖേദകരമാണ്. കര്‍ക്കശവും മറ്റു ലക്ഷ്യങ്ങളുള്ളതുമായ ലോകബാങ്കിന്റേതടക്കമുള്ള വന്‍‌നിക്ഷേപങ്ങളുടെ സാധ്യതകളുടെ ശര്‍ക്കരക്കുടങ്ങള്‍ മുന്നില്‍ നിരന്നപ്പോഴാണ്, ഒരു സോഷ്യലിസ്റ്റ് ഭരണക്രമത്തിന്റെ നിരന്തരമായ ലക്ഷ്യമായിരിക്കേണ്ട ഭൂപ്രശ്നം നമ്മുടെ കണ്മുന്നില്‍ എത്തിയത്. സ്വകാര്യവ്യക്തികളുടെ അല്പഭൂമിയുടെ പറമ്പിലേക്കായിരുന്നു അപ്പോഴും നമ്മുടെ നോട്ടം നീണ്ടതും. സാങ്കേതികമായി ഒരിക്കലും നമുക്ക് തൊടാന്‍ പോലും ആകാത്ത ഭൂമിയിലേക്ക്. ഇനി, ഏറ്റെടുക്കാന്‍ കഴിഞ്ഞുവെന്നു തന്നെയിരിക്കട്ടെ, അപ്പോഴും,കുടിയിറക്കവും, പുനരധിവാസപ്രശ്നങ്ങളുമൊക്കെ അഴിയാക്കുരുക്കുകള്‍ ഉണ്ടാക്കുന്ന സ്വകാര്യഭൂമിയിലാണ് നമ്മള്‍ പുതിയ ‘ഉത്‌പ്പാദന ബന്ധങ്ങള്‍’ സൃഷ്ടിക്കാന്‍ മുതിരുന്നത്. മൂന്നാറിലും മറ്റും നമ്മള്‍ തോറ്റതും മറ്റൊന്നുകൊണ്ടല്ല.

കോലാറിലെ,സ്വന്തം പുരയിടത്തിനുകീഴെയുള്ള സ്വര്‍ണ്ണനിക്ഷേപങ്ങള്‍ കാണാതെ, ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി, മഹാരോഗങ്ങളും ദുരിതങ്ങളും അനുഭവിച്ച്, അനാഥമായി മരിച്ച ഒരാളെക്കുറിച്ച് എവിടെയോ വായിച്ചറിവുണ്ട്. അതുപോലെതന്നെയാണ് നമ്മളും ഈ പ്രശ്നത്തിന്റെ മുകളില്‍ ഇത്രനാളും അടയിരുന്നത്.

ഇന്ന്, ഉള്ള, പരിമിതമായ ഭൂമി കൂടി, വന്‍പന്മാരുടെ കൈവശം എത്തിയപ്പോഴാണ് ഭൂദൌര്‍ല്ലഭ്യം എന്ന മുറവിളി നമ്മള്‍ ഉയര്‍ത്തുന്നത്.

നിരന്തരമായി ഏറ്റെടുക്കേണ്ട പ്രശ്നമാ‍ണ് ഭൂമി എന്നത്.

സമയക്കുറവിനാല്‍ ഇത്രയും മാത്രം.

എങ്കിലും, പൊതുവെ നല്ലൊരു ചര്‍ച്ചക്ക് വഴിമരുന്നിടേണ്ട വിഷയം അവതരിപ്പിച്ചതിനു നന്ദി.

അഭിവാദ്യങ്ങളോടെ

ചാർ‌വാകൻ‌ said...

ഭൂപ്രശ്നം ,വായിച്ചു.ചെലനാട്ടുസൂചിപ്പിച്ചപോലെ-നിരന്തരം ഉന്നയിക്കേണ്ടുന്ന വിഷയമാണ്.ഇന്നു ചെങ്ങറയെ,വക്കിലാത്മകമായി പ്രതിരോധിക്കുന്നവരും .,
ആഗോള കുത്തകകളും ,ഭയപ്പെടുന്നൊരു കാര്യം ഭൂമിക്കുമേലേ അവകാശം സ്ഥാപിക്കുന്ന കാര്‍ഷികമേഖലയിലെ കൂലിതൊഴിലാളികളെയാണ്.
അത് ദളിതുകളും ,ആദിവാസികളുമായത് മറ്റൊരുമാനം .
അറിവധികാരത്തില്‍ ഇടം കിട്ടാത്തവര്‍,വിഭവാധികാരത്തില്‍ നോട്ടമിടുമല്ലോ?
ഭൂമി,നിര്‍ണ്ണയിക്കാനാവാത്ത മൂലധനമാവുന്നതോടെ,എല്ലാ മൂലധന ശ്ക്തികളുടേയും ശ്രദ്ധ ഭൂമിക്കുമേലേയാവുന്നു.ക്രിഷി ഉപജീവനോപാധിയായവര്‍
സമരപന്തലില്‍ ജീവിതം ഹോമിക്കുന്നു.
സി.കെ.ജാനു പറഞ്ഞത് -ക്രിഷിഭൂമി ഞങ്ങള്‍ക്കുതന്നാല്‍
ഇന്നുള്ള വിലയുടെ പകുതിയില്‍ താഴെ വിലക്ക് ഭഷ്യസാധനങ്ങള്‍
ഞങ്ങള്‍ നിങ്ങള്‍ക്കുതരാം .ഈ ഗവണ്മ്മെന്റിനതിനിള്ള ചങ്കുറപ്പുണ്ടോ..?
കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞ വിഷയമായി
കാണുന്ന ഇടതു സര്‍ക്കാരിനെ അടിസ്ഥാനജനത ശിക്ഷിച്ചുകൊണ്ടേയിരിക്കും .