Friday, June 6, 2008

ബുദ്ധിജീവികളുടെ അന്ധത

പ്രതിബന്ധങ്ങള്‍ അതിജീവിച്ചു കേരളരാഷ്ട്രീയത്തില്‍ ഒരു പുത്തന്‍ തലമുറയെ അണിനിരത്തി ചരിത്രം സൃഷ്ടിച്ച പ്രതിഭാസമ്പന്നനായിരുന്നു കെ കേളപ്പന്‍. പയ്യന്നൂര്‍ ഉപ്പുസത്യഗ്രഹത്തിന്റെ ചരിത്രം കേളപ്പന്റെ ആ പ്രതിഭാസമ്പന്നതയ്ക്ക്, ദൃഢനിശ്ചയത്തിന് നല്ല ഉദാഹരണം. അതുകൊണ്ടാണ് കേരളത്തില്‍ ഉപ്പുസത്യഗ്രഹം വേണ്ടെന്ന് വാശിപിടിച്ചവര്‍, ശഠിച്ചവര്‍ തന്നെ സത്യഗ്രഹപ്രവര്‍ത്തനങ്ങളില്‍ ആണ്ടുമുങ്ങിയത്.

ഗുരുവായൂര്‍ സത്യഗ്രഹത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ആദ്യം എതിര്‍ത്തവര്‍ക്കും മാറിനില്‍ക്കാനാവാതെവന്നു.

പോരാളിയായ കേളപ്പനെയാണ് നാം ഇവിടെയൊക്കെ കാണുന്നത്. ഇവയൊക്കെയാണ് കേളപ്പനെ ചെറുപ്പക്കാരുടെ ആരാധനാപുരുഷനാക്കിയതും.

ആ കേളപ്പന്റെ മനസ്സ് മൂടുപടമിടാതെ കാട്ടിത്തരുന്ന ഒരനുഭവം തായാട്ടു ശങ്കരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തായാട്ടു കെപിസിസി ഓഫീസില്‍ ഉണ്ടായിരുന്ന കാലത്താണ് സംഭവം.

ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കേളപ്പനുമൊത്ത് തായാട്ട് പുറപ്പെടുകയാണ്. മുറ്റത്തിറങ്ങുന്നതിനുമുമ്പ് മധ്യവയസ്കനായ ഒരു ഹരിജന്‍ എത്തി. പരാതി പറയാന്‍: തമ്പ്രാന്‍ തല്ലി.

തല്ലുകൊണ്ടു തിണര്‍ത്ത പാടുകള്‍ അവന്‍ കാട്ടിക്കൊടുത്തു.

കേളപ്പന്‍ തിരക്കി:"എന്നിട്ട്?''

"അടിയന്‍ ഓടി.''

"എടാ, എന്നെ തമ്പ്രാന്‍ തല്ലി എന്നു പറഞ്ഞു ഓടിവരാന്‍ നിനക്കൊന്നും നാണമില്ലേ? എത്രനാളാ, ഞാന്‍ ഇങ്ങനെ രക്ഷിക്കാന്‍. ഞാന്‍ തമ്പ്രാനെ തല്ലിയെന്ന് പറഞ്ഞിട്ടുവാ. ഞാനുണ്ടു നിന്നെ രക്ഷിക്കാന്‍...''

കേളപ്പന്‍ എന്ന രാഷ്ട്രീയനേതാവിന് ഹരിജനങ്ങളോടുള്ള സ്നേഹത്തിന്റെ മിഴിവുള്ള ചിത്രം. അത് ആത്മാര്‍ഥമായിരുന്നു എന്നത് നമുക്ക് അദ്ദേഹത്തോടുള്ള മതിപ്പ് വര്‍ധിപ്പിക്കുകയും ചെയ്യും.

പക്ഷേ ആത്മാര്‍ഥതകൊണ്ടു മാത്രമായില്ലല്ലോ. കേളപ്പന്‍ പറഞ്ഞതുപോലെ അന്നൊരു ഹരിജന് തന്റെ 'തമ്പ്രാനെ' അടിക്കാന്‍ കഴിയുമായിരുന്നോ?

ചരിത്രം ഈ ചോദ്യത്തിന് അനുകൂലമായ ഉത്തരം തരില്ല.

ആ സ്ഥിതിയിലേക്ക് ഹരിജനെ വളര്‍ത്താന്‍ കേളപ്പന്കഴിഞ്ഞിരുന്നില്ല.

കേളപ്പനെപ്പോലുള്ള മനുഷ്യസ്നേഹികള്‍ വേറെയും ഉണ്ടായിരുന്നു. എന്നാല്‍ അവരുടെയൊക്കെ മനുഷ്യസ്നേഹം കേവലം സാങ്കല്‍പികമായിരുന്നു.

പക്ഷെ താന്‍ ഹരിജനങ്ങളുടെ 'രക്ഷകനാണ്' എന്നു അദ്ദേഹം ദൃഢമായി വിശ്വസിച്ചു. അവര്‍ക്ക് ചില സഹായങ്ങള്‍ ചെയ്തുകൊടുത്തു.

എന്നാല്‍ കേളപ്പനെപോലുള്ളവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച ഒരു പ്രസ്ഥാനമുണ്ടിവിടെ- ഇവിടത്തെ ഇടതുപക്ഷപ്രസ്ഥാനം, കമ്യൂണിസ്റ്റ് പ്രസ്ഥാനം. അവര്‍ ഇവിടെ വളര്‍ത്തിക്കൊണ്ടുവന്നത് വര്‍ഗസംഘടനകളാണ്. അവന്റെ വ്യക്തിസത്ത വളര്‍ന്നത് അവയിലൂടെയാണ്. വര്‍ഗ ഐക്യമല്ലാതൊന്നും അവര്‍ പ്രോത്സാഹിപ്പിച്ചുമില്ല. വര്‍ഗ ഐക്യത്തിന്റെ മുന്നില്‍ ഒരു തമ്പ്രാനും അവന്റെ നേരെ കൈയുയര്‍ത്താന്‍ പോലും ധൈര്യപ്പെട്ടില്ല.

1957 ഏപ്രില്‍ അഞ്ച് അവരുടെ വളര്‍ച്ചയുടെ പുതിയൊരു ഘട്ടമാണ്. ആ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ നേട്ടമാവട്ടെ അവന്റെ മുതുകില്‍ വച്ചിരുന്ന 'തമ്പ്രാന്റെ' കാല് എടുപ്പിച്ചു എന്നതായിരുന്നു. തമ്പ്രാന്റെ നിലനില്‍പിനെ സഹായിച്ചിരുന്ന പൊലീസിനെ ആ പണിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. അവന് ആശ്വാസത്തോടെ നിവര്‍ന്നുനില്‍ക്കാനായി, ചരിത്രത്തിലാദ്യമായി. ഒരു പുതിയ തുടക്കം.

ഇത് കണ്‍മുമ്പില്‍ കേളപ്പനും കണ്ടതാണ്. സ്വാഭാവികമായും ആരും അതില്‍ സന്തോഷിക്കും- താന്‍ സ്വപ്നം കണ്ടത് യാഥാര്‍ഥ്യമാക്കിയവരോട് മനസ്സിലെങ്കിലും ഒരു സ്നേഹം തോന്നും.

പക്ഷെ കേളപ്പന്റെ മനസ്സില്‍ പകയാണ് പതച്ചുപൊങ്ങിയത്. തന്റെ 'രക്ഷക'സ്ഥാനം നഷ്ടപ്പെട്ടതിന്റെ നൊമ്പരമാണോ ഈ പകയ്ക്ക് ഹേതു? അറിയില്ല.

കേളപ്പനില്‍ മാത്രം കാണുന്നതല്ല ഈ പക- അത് കമ്യൂണിസ്റ്റ് വിരോധമായി അവര്‍ വികസിപ്പിച്ചു; വ്യാപകമായി പ്രചരിപ്പിച്ചു. അതിനുള്ള കാരണം അവരുടെ പ്രമാണിത്തം ഇല്ലാതാക്കിയവരോടുള്ള വിരോധംതന്നെ. ഇതിനുത്തരം മനഃശാസ്ത്രം പറയണം.

എന്നാല്‍ കേരളപ്പനെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒന്നുണ്ട്. അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് വിരോധവും സത്യസന്ധമായിരുന്നു. പലരും ഇത് സ്വന്തം നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ ഇത് വലിയ കാര്യമാണ്.

പക്ഷെ കമ്യൂണിസ്റ്റ് വിരോധം സത്യം കാണാനും കണ്ടതും അറിഞ്ഞതുമായ സത്യം പരസ്യമായി സമ്മതിക്കാനും കേളപ്പനു ഒരു പ്രതിബന്ധമായിത്തീര്‍ന്നിട്ടുണ്ട്!

വിമോചനസമരകാലത്ത് കെ പി കേശവമേനോനും കേളപ്പനും ചേര്‍ന്നിറക്കിയ പ്രസ്താവന തെളിവ്:

"മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള ഒരനിശ്ചിതസ്ഥിതിയാണ് ഇന്ന് കേരളത്തില്‍ കാണുന്നത്. ക്രമവും സമാധാനവും നാട്ടിലില്ലാതായി, അച്ചടക്കത്തിനും നിയമത്തെ ആദരിക്കുന്ന സമ്പ്രദായത്തിനും സാരമായ ഉലച്ചില്‍ തട്ടി. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിലും മുതിര്‍ന്നവര്‍ക്ക് അവര്‍ എടുക്കുന്ന പ്രവൃത്തിയിലും ശ്രദ്ധേയില്ലാതായി. നിയന്ത്രണരഹിതമായ വാക്കും പ്രവൃത്തിയും സംസ്കാരസമ്പന്നരെന്നഭിമാനിക്കുന്ന ജനങ്ങള്‍ക്ക് യോജിക്കാത്തവിധം താണ നിലയിലായിരിക്കുന്നു. ഇരുകക്ഷിയിലും പെട്ടവര്‍ക്കും ഒരു കക്ഷിയിലുംപെടാത്തവര്‍ക്കും ഒരുപോലെ ലജ്ജിക്കത്തക്ക ഒരു ദുരവസ്ഥയാണ് ഇന്ന് കേരളത്തില്‍ കാണുന്നത്. ഇതിനുള്ള ഉത്തരവാദിത്വം ആര്‍ക്കാണെന്നോ ന്യായം ഏത് കക്ഷിയുടെ ഭാഗത്താണെന്നോ വാദവിഷയമായ മറ്റു കാര്യങ്ങളെക്കുറിച്ചോ ഞങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നില്ല. ഇന്നു നടക്കുന്ന ചില അനിഷ്ടസംഭവങ്ങള്‍ തുടര്‍ന്നുപോകുന്നത് നാടിന്റെ ഭാവി അപകടത്തിലാക്കുമെന്ന ഭയമാണ് മൌനം കൈവെടിഞ്ഞ് ഇപ്രകാരം ഒരു പ്രസ്താവന പുറപ്പെടുവിക്കുന്നതിന് ഞങ്ങളെ പ്രേരിപ്പിച്ചത്.''

ഇവിടെ രണ്ടുപേരും സത്യം കാണുന്നു. പക്ഷെ ആ സത്യത്തിനു ഹേതുവായ സത്യത്തിനുനേരെ ക്രൂരമായ അലംഭാവം കാണിക്കുകയുംചെയ്യുന്നു. "നാടിന്റെ ഭാവി അപകടത്തിലാക്കുന്ന'' പണികളൊക്കെ ചെയ്യുന്നതാരാണെന്ന് അവരിരുവര്‍ക്കും അറിയില്ലെന്നു വിചാരിക്കാന്‍ വയ്യ. അതിന്റെ ഉത്തരവാദികളെപ്പറ്റി നിശ്ശബ്ദത പാലിക്കുന്നതിന്റെ അര്‍ഥം അതില്‍ ഭാഗഭാക്കാകുക എന്നുതന്നെയാണ്. വിമോചനസമരത്തെ പിന്താങ്ങുക എന്നാണ്. അവരുടെ വാക്കുകള്‍ ആത്മാര്‍ഥമായിരുന്നുവെങ്കില്‍ ഒരുവിധത്തിലും അനുകൂലിക്കുമായിരുന്നില്ല. പക്ഷെ അവരില്‍ കുടികൊള്ളുന്ന കമ്യൂണിസ്റ്റ് വിരോധം അത് അംഗീകരിക്കാന്‍ അവര്‍ക്ക് പ്രതിബന്ധമായി. അതേസമയം അവരില്‍ കുടികൊള്ളുന്ന നന്മ വിമോചനസമരത്തിന്റെ ഭവിഷ്യത്തിനെപ്പറ്റി പറയിക്കുകയുംചെയ്തു.

എന്തൊക്കെയാണ് വിമോചന സമരക്കാര്‍ ചെയ്തുകൂട്ടിയത്. പറഞ്ഞു നടന്നത്. തിരുവനന്തപുരത്ത് പനമ്പിള്ളി ഗോവിന്ദമേനോന്‍ ചെയ്ത പ്രസംഗം മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വബോധമുള്ള, വകതിരിവുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റേതാണോ എന്നു നോക്കുക:

"മന്ത്രിസഭ നിലംപതിക്കാന്‍ ഇനി അധികം താമസമില്ല. പൊതുതെരഞ്ഞെടുപ്പു നടത്തി കേരളത്തിലെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു നല്ല ഗവണ്‍മെന്റിനെ തെരഞ്ഞെടുക്കാനുള്ള അവസരം അടുത്തുതന്നെ സംജാതമാകും.

നിലംപതിക്കാറായ ഈ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ വാക്കുകേട്ട് നിപരാധികളായ ജനങ്ങളെ തല്ലാനും കൊല്ലാനും തുനിയുന്നതാപത്താണ്. കമ്യൂണിസ്റ്റുകാരുടെ കല്‍പനകള്‍ കേട്ട് നടക്കേണ്ടി വന്നത് പൊലീസുകാരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും കാലദോഷമാണ്. ഈ കാലദോഷം മാറിയാല്‍ കൊള്ളാമെന്നാഗ്രഹിക്കുന്നവരാണ് അവരൊക്കെ. അതുകൊണ്ട് അവര്‍ കേരളത്തിലെ ബഹുജനങ്ങള്‍ നടത്തുന്ന വിമോചനസമരത്തെ അനുകൂലിക്കുന്നുണ്ട്''. (മാതൃഭൂമി, ജൂലായ് 6, 1959)

മറ്റൊരവസരത്തില്‍, മറ്റൊരു ഭരണത്തിന്‍ കീഴിലായിരുന്നുവെങ്കില്‍ ഇങ്ങനെയൊക്കെ പ്രസംഗിച്ചു നടക്കുന്ന ഒരാള്‍ക്ക് സൂര്യവെളിച്ചത്തില്‍ അധികനാള്‍ നിര്‍ബാധം സഞ്ചരിക്കുവാന്‍ കഴിയുമായിരുന്നോ? പനമ്പിള്ളിയുടെ കാലത്ത് അവകാശസമരം നടത്തിയ തൊഴിലാളികളെയും നേതാക്കളെയും തുറുങ്കിലടച്ച വിദ്വാനാണിങ്ങനെ രാജ്യദ്രോഹപ്രസംഗം നടത്തി നടന്നത്.
മാതൃഭൂമിയില്‍ വന്ന ഇത്തരം രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്ന പ്രസംഗങ്ങള്‍ കേളപ്പനും കെ പി കേശവമേനോനും കാണാതിരിക്കുമോ?

പക്ഷെ കമ്യൂണിസ്റ്റ് ഭരണത്തിനെതിരായതുകൊണ്ട് അതൊന്നും തെറ്റായി അവര്‍ കണക്കാക്കിയില്ല. അവരുടെ ഉള്ളിലെ കമ്യൂണിസ്റ്റ് വിരോധം അത്ര ആഴത്തില്‍ ശക്തിയായി കിടന്നിരുന്നു. ഈ വികാരം കേരളസമൂഹത്തിനേല്‍പിച്ചിട്ടുള്ള പരിക്കുകള്‍ പരിശോധിക്കപ്പെടാത്ത ഘടകമാണ്.

കമ്യൂണിസ്റ്റ് വിരോധത്തിനു സത്യത്തെ നിഷേധിക്കുക എന്ന ഒരര്‍ഥംകൂടിയുണ്ട്. അത് രാഷ്ട്രീയക്കാരന്റെ കളിക്കുള്ള തുറുപ്പുചീട്ടാണ്. എന്നാല്‍ കെ പി കേശവമേനോനെപ്പോലുള്ളവര്‍ പോലും സത്യവിരോധം പ്രചരിപ്പിക്കുന്നത് എന്തിനാണ്? ബോധപൂര്‍വ്വം നേരു മറച്ചു വെയ്ക്കുവാന്‍ ശ്രമിക്കുന്നത് എന്തിനാണ്? സ്വാര്‍ഥമോഹം കൊണ്ട് ചെയ്യുന്നതല്ല അതെന്നറിയുമ്പോള്‍ സംശയം തോന്നുന്നു.

താഴെ ചേര്‍ക്കുന്ന അദ്ദേഹത്തിന്റെ വരികള്‍ നോക്കുക:

ഇരുളും വെളിച്ചവും ഒരേസമയം അദ്ദേഹം പുണരുന്നു: അവിടെ ഇരുട്ടിനു ശക്തിയുണ്ടെങ്കിലും ആ വെളിച്ചം വലിയ ആശ്വാസമാണ് പകര്‍ന്നുതരുന്നത്. അധികമാരും കാണാത്ത ഭീകരസത്യം എത്ര വ്യക്തമായി തെളിഞ്ഞുവരുന്നു. അതാരും കണ്ടിട്ടില്ല; മനസ്സിലാക്കിയിട്ടുമില്ല.

അദ്ദേഹത്തിന്റെ വാക്കുകള്‍ നോക്കുക:

"രണ്ടുകൊല്ലത്തോളം തുടര്‍ന്നുവന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ ദുര്‍ഭരണം ഏതുവിധത്തിലെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ അത് കേരളത്തില്‍ ഡെമോക്രസിയുടെ പ്രവര്‍ത്തനം അപകടത്തിലാക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും മറ്റു കക്ഷികളുടെയും അഭിപ്രായം. ഇതിനെത്തുടര്‍ന്നു ജനങ്ങളും രണ്ടു വ്യത്യസ്ത ചേരികളായി പിരിഞ്ഞു- കമ്യൂണിസ്റ്റ് പാര്‍ടിയുടെ അനുകൂലികളും അതിന്റെ വിരോധികളും.

കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം വെറുപ്പും വിദ്വേഷവും കൊണ്ട് വളരെയധികം ദുഷിച്ചുകഴിഞ്ഞിരിക്കുന്നു. പ്രക്ഷോഭത്തിന്റെ ശക്തിയായ പ്രവാഹത്തില്‍ രാഷ്ട്രീയകക്ഷികളെപോലെതന്നെ പത്രങ്ങളും പെടാതിരുന്നില്ല. കമ്യൂണിസ്റ്റുകാരുടെ ദുര്‍ഭരണം അവസാനിപ്പിക്കാനാണ് കമ്യൂണിസ്റ്റിതര കക്ഷികള്‍ വിമോചനസമരം ആരംഭിച്ചത്. നാട്ടിലെ ദുര്‍ഭരണത്തില്‍ കഠിനമായ ആക്ഷേപം എനിക്കുണ്ടായിരുന്നു. അത് അവസാനിച്ചുകാണുവാന്‍ ഞാനും ആഗ്രഹിച്ചു. എന്നാല്‍ അതിനായി കോണ്‍ഗ്രസ് പാര്‍ടിയും മറ്റു കക്ഷികളും സ്വീകരിച്ച മാര്‍ഗം എന്നെ വേദനപ്പെടുത്തി. ജനാധിപത്യ സമ്പ്രദായത്തിന്റെ വളര്‍ച്ചയ്ക്ക് ഒട്ടും യോജിക്കാത്ത ഒരു പ്രവൃത്തിയാണ് അതെന്നു എനിക്കുതോന്നി. കമ്യൂണിസ്റ്റുകാരുടെ ദുര്‍ഭരണം പോലെതന്നെ വിമോചനസമര പരിപാടികളും ഡെമോക്രസിയുടെ അധ:പതനത്തിനു വഴിവെക്കുമെന്ന ഭയം എനിക്കുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ടിയെ അധികാരത്തില്‍നിന്ന് നീക്കുവാനായി രംഗത്തിറങ്ങിയ രാഷ്ട്രീയകക്ഷികളോ പത്രങ്ങളോ സമരാവേശത്തിന്റെ തള്ളല്‍കൊണ്ട് ഡെമോക്രസിക്കു വന്നുചേരാനിടയുള്ള ഈ ആപത്തിനെപ്പറ്റി അത്രതന്നെ ചിന്തിച്ചിരുന്നില്ല''. (കെ പി കേശവമേനോന്‍: കഴിഞ്ഞ കാലം)

ഇവിടെ കേരളീയജീവിതത്തിന്റെ നന്മയിലൂന്നിയ ഒരു നല്ല മനസ്സിന്റെ തിളക്കം വ്യക്തമാണ്. വിമോചനസമരം സമൂഹത്തെ ദുഷിപ്പിക്കുന്നതില്‍ നോവുന്ന മനസ്സാണത്.

പക്ഷെ ആ വലിയ സത്യം തുറന്നുപറയുന്നതിന്റെ പിഴയെന്നോണം അദ്ദേഹം 'കമ്യൂണിസ്റ്റ് ദുര്‍ഭരണം', 'കമ്യൂണിസ്റ്റ് ദുര്‍ഭരണം' എന്നു ഉരുവിട്ടുകൊണ്ടിരിക്കുന്നതു കാണുമ്പോള്‍ ചരിത്രകാരനും വേദനയും ചിരിയും ഒപ്പം വരുന്നു.

'കമ്യൂണിസ്റ്റ് ദുര്‍ഭരണം' എന്തായിരുന്നുവെന്ന് ഇവിടെ പരിശോധിക്കാന്‍ അദ്ദേഹം മുതിരുന്നില്ല. ഇവിടെ പ്രധാനം, വിമോചനസമരം അനിവാര്യമായുണ്ടാക്കിയ അന്ധകാരവും ധാര്‍മികാധ:പതനവും അദ്ദേഹം കാട്ടിത്തരുന്നു എന്നതാണ്.

കാരണം നമ്മുടെ വിധേയവിനീത ബുദ്ധിജീവികള്‍ സത്യത്തിന്റെ നേരെ കണ്ണടയ്ക്കുകയും അസത്യം പ്രചരിപ്പിക്കുകയും മാത്രമാണ് ചെയ്യുന്നത്. ഉദാഹരണത്തിന് മന്നത്ത് പത്മനാഭന്റെ ജീവചരിത്രത്തില്‍ പദങ്ങള്‍ ധൂര്‍ത്തടിക്കുന്നത് സത്യം മൂടിവയ്ക്കാനാണ്.

"ലബ്ധമായ അധികാരം ഏതുരീതിയില്‍ ഉപയോഗിക്കണമെന്നറിയാതെ അതിനെ പാര്‍ടിയുടെ വളര്‍ച്ചയ്ക്കും എതിരാളികളുടെ അമര്‍ച്ചയ്ക്കും വേണ്ടി ദുര്‍വിനിയോഗം ചെയ്ത കമ്യൂണിസ്റ്റ് ഭരണകൂടത്തില്‍നിന്ന് മോചനം നേടാന്‍ വേണ്ടി നടത്തിയ സമ്പൂര്‍ണ സമരത്തെ അധാര്‍മികമെന്ന് പറഞ്ഞു കുറ്റപ്പെടുത്താനുള്ള അവകാശവും അര്‍ഹതയും ഇവിടെ ഇന്നാര്‍ക്കാണുള്ളത്.''

കണ്ണും കാതുമില്ലാതെയാണോ ഇവരൊക്കെ ഇവിടെ കഴിയുന്നത്? സ്വന്തം അസ്തിത്വംപോലും മനസ്സിലാക്കാന്‍ കഴിയാതെ.

വിമോചനസമരംപോലെ കേരളജീവിതത്തെ ദുഷിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ള മറ്റൊരവസരം കേരളചരിത്രത്തില്‍ ചൂണ്ടിക്കാണിക്കാനുണ്ടെന്നു തോന്നുന്നില്ല. നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് വലിച്ചിഴക്കുകയായിരുന്നു. അതെത്ര ക്രൂരമായിരുന്നുവെന്ന് ഇന്നും നാം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.

എത്ര ഭ്രാന്തമായ ആവേശമായിരുന്നു. കത്തിപ്പടരുകയായിരുന്നു, ആവര്‍ത്തിച്ചാവര്‍ത്തിച്ചുരുവിട്ട നുണകളില്‍നിന്ന് ഊര്‍ജം വലിച്ചെടുത്ത്. ഒപ്പം അവര്‍ വിതച്ചത് വിദ്വേഷം. അത് നൂറുമേനി വിളയുകയായിരുന്നു. സത്യത്തിന്റെ വെളിച്ചം മറച്ചാണ് അവര്‍ ഇതൊക്കെ ചെയ്തത്.

അങ്ങനെ അവര്‍ കേരളസമൂഹത്തെ രണ്ടായി വെട്ടിക്കീറി. പതിറ്റാണ്ടുകളായി തലയുയര്‍ത്താതിരുന്ന സമുദായസംഘടനകള്‍ക്ക് വേണ്ടതിലധികം പ്രാധാന്യം കിട്ടി. സ്വാതന്ത്ര്യസമരപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന ധാര്‍മികമൂല്യങ്ങള്‍ പിഴുതെറിഞ്ഞു.

അതിന്റെയൊക്കെ ദുഷ്ഫലങ്ങള്‍ ഇന്നു നാം അനുഭവിക്കുന്നു.

പക്ഷേ നമ്മുടെ ബുദ്ധിജീവികള്‍ ഇതൊന്നും കാണുന്നില്ല എന്നത് നാമാര്‍ജിച്ച വലിയ ശാപം.

ആണ്ടലാട്ട്, കടപ്പാട്: ചിന്ത വാരിക

5 comments:

വര്‍ക്കേഴ്സ് ഫോറം said...

തായാട്ടു കെപിസിസി ഓഫീസില്‍ ഉണ്ടായിരുന്ന കാലത്താണ് സംഭവം.

ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കേളപ്പനുമൊത്ത് തായാട്ട് പുറപ്പെടുകയാണ്. മുറ്റത്തിറങ്ങുന്നതിനുമുമ്പ് മധ്യവയസ്കനായ ഒരു ഹരിജന്‍ എത്തി. പരാതി പറയാന്‍: തമ്പ്രാന്‍ തല്ലി.

തല്ലുകൊണ്ടു തിണര്‍ത്ത പാടുകള്‍ അവന്‍ കാട്ടിക്കൊടുത്തു.

കേളപ്പന്‍ തിരക്കി:"എന്നിട്ട്?''

"അടിയന്‍ ഓടി.''

"എടാ, എന്നെ തമ്പ്രാന്‍ തല്ലി എന്നു പറഞ്ഞു ഓടിവരാന്‍ നിനക്കൊന്നും നാണമില്ലേ? എത്രനാളാ, ഞാന്‍ ഇങ്ങനെ രക്ഷിക്കാന്‍. ഞാന്‍ തമ്പ്രാനെ തല്ലിയെന്ന് പറഞ്ഞിട്ടുവാ. ഞാനുണ്ടു നിന്നെ രക്ഷിക്കാന്‍...''

കേളപ്പന്‍ എന്ന രാഷ്ട്രീയനേതാവിന് ഹരിജനങ്ങളോടുള്ള സ്നേഹത്തിന്റെ മിഴിവുള്ള ചിത്രം. അത് ആത്മാര്‍ഥമായിരുന്നു എന്നത് നമുക്ക് അദ്ദേഹത്തോടുള്ള മതിപ്പ് വര്‍ധിപ്പിക്കുകയും ചെയ്യും.

പക്ഷേ ആത്മാര്‍ഥതകൊണ്ടു മാത്രമായില്ലല്ലോ. കേളപ്പന്‍ പറഞ്ഞതുപോലെ അന്നൊരു ഹരിജന് തന്റെ 'തമ്പ്രാനെ' അടിക്കാന്‍ കഴിയുമായിരുന്നോ?

ചരിത്രം ഈ ചോദ്യത്തിന് അനുകൂലമായ ഉത്തരം തരില്ല.

ആ സ്ഥിതിയിലേക്ക് ഹരിജനെ വളര്‍ത്താന്‍ കേളപ്പന്കഴിഞ്ഞിരുന്നില്ല.

ആണ്ടലാട്ട് എഴുതിയ ലേഖനം.

Anonymous said...

വര്‍ക്കേസ്‌ ഫോറത്തിന് നന്ദി.

കോതോര്‍മ്മന്‍ എന്നൊരു തെയ്യക്കാരണുണ്ടായിരുന്നു കാസറഗോഡു ജില്ലയിലെ മടിക്കൈയില്‍.മലയ സമുദായത്തില്‍പ്പെട്ടയാളാണ്.കര്‍ഷക പ്രസ്ഥാനങ്ങള്‍ ജന്മിയുടെ പത്തായപുരയില്‍ നിന്നും നെല്ലെടുത്ത് കര്‍ഷ്കര്‍ക്ക് വീതിച്ചുകൊടുക്കുന്നതിനും മുമ്പേ നടന്ന ഒരു സംഭവം അമ്മ പറഞ്ഞുകേട്ടതാണ്.ജന്മി കോതോര്‍മ്മന് എതിരെ പാടവരമ്പത്തൂടെ വരികയായിരുന്നു, കോതോര്‍മ്മന്‍ മാറി നിന്ന് തമ്പ്രാനെ തൊഴണം എന്നാണ് കീഴ്വഴക്കം. തമ്പ്രാന്‍ അടുത്തെത്തിയപ്പോള്‍ കോതോര്‍മ്മന്‍ നേരെ തിരിഞ്ഞു നിന്ന് ഒരു തമരചെടിയെ തൊഴുതു. എന്നിട്ട് പറഞ്ഞു, ‘കര്‍ക്കിടകത്തില് കോലമൊന്നും ഇല്ലാതിരിക്കുമ്പോ ഇല്ലത്തു വന്നപ്പോ ഒന്നും തന്നില്ലല്ലോ,ഈ തമരയിലെ ചെടിയായാണ് ഞ്ങ്ങള്‍ കഴിച്ചത്‌, അതോണ്ട്‌ തമരചെടിയാണ് എന്റെ തമ്പ്രാന്‍ ‘ എന്ന്‌.ഇതേ കോതോര്‍മ്മന്‍ വിഷ്ണുമൂര്‍ത്തീടെ കോലം കെട്ടി മലയര്‍ക്ക് പ്രവേശനമില്ലാതിരുന്ന കക്കാട്ട് മഹാവിഷ്ണുമൂര്‍ത്തീ ക്ഷേത്രത്തിലേക്ക് ഓടികയറി ഞാനും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നയാളും ഒരേയാളാണെന്ന് പറയാന്‍ ധൈര്യവും കാട്ടിയിരുന്നു.

തമ്പ്രാന് ഇതുപോലെ തല്ലുകൊടുക്കാന്‍ ചിലരൊക്കെ ഉണ്ടായിരുന്നു ഞങ്ങളുടെ നാട്ടില്‍.ഇടതുപക്ഷം വളരാനും അന്നും ഇന്നും ഇടതുപക്ഷത്തോടം നില്‍ക്കാനും ഞങ്ങളുടെ നാടിനെ പ്രേരിപ്പിക്കുന്നും ഇതൊക്കെ തന്നെയാണ്.

ഞങ്ങളുടെ നാട്ടിലെ ജന്മി ചെറുകഥാകൃത്ത് സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ തറവാട്ടുകാരാണ്.ഞാന്‍ എങ്ങനെ ഇടതുപക്ഷക്കാരനായി എന്നൊരു രസകരമായ കുറിപ്പ് സന്തോഷ് എഴുതിയിട്ടുണ്ട് എവിടെയോ.

Anonymous said...

ഈ പോസ്റ്റിണ്റ്റെ സാംഗത്യം മനസ്സിലാകുന്നില്ല വിമോചന സമരവും അതില്‍ പങ്കെടുത്തവരും ഒക്കെ മണ്‍ മറഞ്ഞു രണ്ടാം വിമോചന സമരം ഉണ്ടായാല്‍ കൊള്ളാമെന്നു കേരളത്തില്‍ പലര്‍ ക്കും തോന്നുന്നു എങ്കിലും കേന്ദ്രത്തെ താങ്ങി നിര്‍ ത്തുന്നത്‌ കമ്യൂണിസ്റ്റ്‌ ആയതിനാല്‍ മുന്നൂറ്റി അമ്പതാറു പ്രയോഗിക്കാന്‍ ഗട്സ്‌ ഉള്ള ആരും ഇന്നില്ല താനും ഇന്ദിര ഗാന്ധി മരിച്ചല്ലോ
മന്നത്തെപോലെ നാരായണ പണിക്കര്‍ വരില്ലല്ലോ
അന്നു സെല്‍ ഭരണം ആയിരുന്നു പ്രശ്നം ഇന്നു ഭരണം ഇല്ലായ്മയാണൂ പ്രശ്നം ഇവിടെ ഒരു ഭരണം ഉണ്ടോ സീ പീ ഐ മന്ത്രിമാര്‍ ഒരു മാതിരി വാടക ചട്ടമ്പി മാരെ പോലെ നടക്കുന്നു, തോമസ്‌ ഐസക്കു ബുജി ചമയുന്നതല്ലാതെ വികസനം എന്തെങ്കിലും ഉണ്ടോ? ബംഗാളില്‍ നിന്നും കുറെ അരി കൊണ്ടു വന്നു ആകെ നേട്ടം സുധാകരന്‍ എന്ന മദയാന ഇടക്കിടെ ചിന്നം വിളിച്ചു പാഞ്ഞു നടക്കുന്നു എന്നാല്‍ ദേവസ്വം ബോര്‍ഡ്‌ നിയന്ത്രിക്കാന്‍ അയാള്‍ക്കു കഴിയുന്നില്ല മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു വേണം വേണം എന്നാണു പ്രെമ ച്നദ്രണ്റ്റെ രോദനം തിരുവനന്ത പുരത്തു എന്നും പൈപ്പു പൊട്ടുന്നു ജപ്പാന്‍ കുടിവെള്ളം എന്ന പേരില്‍ റോഡെല്ലാം കുഴിച്ചു താറുമാറാക്കി ഒരു പൈപ്പു ലയിന്‍ മര്യാദക്കു ഇടാന്‍ കഴിയാത്ത മന്ത്രി മുല്ലപ്പെരിയാറില്‍ പുതിയ അണകെട്ടിയാല്‍ എന്നു പൊട്ടി എന്നു ചോദിച്ചാല്‍ മതി പാര്‍ട്ടി ഫണ്ടു കിട്ടുമായിരിക്കും ഹരിജങ്ങളെ സ്നേഹിക്കുന്നതാണല്ലോ ടോപ്പിക്കിണ്റ്റെ തുടക്കം എന്തു ക്ഷെമ പധതി ആണു ഹരിജനങ്ങള്‍ക്കു ഈ എല്‍ ഡീ എഫ്‌ നല്‍കിയത്‌ കരുണാകരന്‍ ഹരിജന വകുപ്പു ഭരിച്ചപ്പോള്‍ മാത്രം ആണൂ കുട്ടിയള്‍ക്കു സ്റ്റൈപെന്‍ഡും ആടു മാടു കോഴി വളര്‍ത്താന്‍ ഹരിജനങ്ങള്‍ക്കും കിട്ടിയത്‌ ഇപ്പോള്‍ ആരാ ഹരിജന മന്ത്രി എന്നെങ്കിലും പബ്ബ്ളിക്കിനറിയാമോ? അടുത്ത മഹാന്‍ എ കേ ബാലന്‍ അയാള്‍ക്കു ആതിരപ്പള്ളി അണ കെട്ടണം ഇടുക്കിയിലും പന്നിയാറിലും ജനറേറ്റര്‍ പൊട്ടി എത്ര എണ്ണം മരിച്ചു എന്തെങ്കിലും ചെയ്തോ ബാലാ പിന്നെ കൊടിയേരി സഖാവു കെങ്കേമമായ്‌ ഒരു കല്യാണം നടത്തി തല വഴി മുണ്ടിട്ടു പൂമൂടല്‍ നടത്തി ഇപ്പോള്‍ കള്ള സാമിമാരെ പിടിക്കാന്‍ നടക്കുന്നു പലരും ആര്‍ എസ്‌ എസ്‌ വിട്ടു ലിസ്‌ ഉടമ ചാക്കോയെ പോലെ ദേശാഭിമാണിയില്‍ വല്ല വേണു ഗോപാലന്‍ ഉണ്ടോ തങ്ങളുടെ കാഷായം സംരക്ഷിക്കാന്‍ എന്നു നടക്കുന്നു അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്‌ സ്പോണ്‍സര്‍ ചെയ്യാന്‍ സന്തോഷ്‌ മാധവന്‍ റെഡി ആാണേ കള്ളന്‍മാര്‍ സ്വൈര വിഹാരം നടത്തുന്നു, ജയിലില്‍ സീ പീ എം തടവുകാരുടെ ഭരണം ആണു എല്‍ ഡീ എഫിലോ ഗ്രൂപ്പു കളി തക്ര്‍തിയായി നടക്കുന്നു ഏരിയ സമ്മേളനം പൊറോട്ട ചിക്കന്‍ പാര്‍സല്‍ വാങ്ങി ബില്‍ കൊടുക്കാതെ ഔദ്യോകിക ഗ്രൂപ്പ്‌ കൊണ്ടു പോയ പിറകെ അച്ചു ഗ്രൂപ്‌ സഖാവു ഓടി വന്നു തിരക്കുന്നു "മറ്റേ ഗ്രൂപ്‌ എത്ര പൊറോട്ട കൊണ്ട്‌ പോയി? ബില്‍ എത്ര ആയി, പൈസ തന്നോ?" അബ്കാരികളും പോക്കറ്റടിക്കാരും പെണ്‍ വാണിഭം നടത്തുന്നവരും ഒക്കെ ഗുണ്ടാ ലിസ്റ്റില്‍ നിന്നും ഒഴിവാകാന്‍ പാര്‍ടി മെംബര്‍ ആയി പണ്ടെ മെമ്പര്‍ ആയ കോരനും ചിരുതക്കും കഞ്ഞി പഴയപോലെ കുമ്പിളില്‍ മൂന്നു കൊല്ലം ആകാറായി പറയൂ എന്താണു അഭിമാനിക്കാനുള്ള ഒരു നേട്ടം? ഒരെണ്ണം പറ ഒരേ ഒരെണ്ണം ഇല്ല അപ്പോള്‍ പിന്നെ നമുക്കു വിമോചന സമരത്തെ പറ്റി സംസാരിക്കം കേളപ്പനെ തെറി പറയാം ബുജികള്‍ എല്ലാം ഇപ്പോള്‍ സീ പീ എമ്മില്‍ തന്നെ അല്ലേ ആരാ ഒരു കോണ്‍ഗ്രസ്‌ ബുജി , ചെറിയാനെ റാഞ്ചി കേ ടീ ഡീ സി ചെയര്‍മാന്‍ ആക്കിയില്ലേ ? വേറെ ഒരു ബുജിയും കോണ്‍ഗ്രസില്‍ ഇല്ല ഒരു ഹര്‍ ത്താല്‍ നടത്താന്‍ കൂടി കഴിവില്ല അതും സീ പീ എം നടത്തണം വിജയിക്കാന്‍ വിമോചന സമരം ഔട്‌ ഓഫ്‌ ക്വ്സ്റ്റ്യന്‍ പിന്നെ എന്തിനു വേവലാതി? ലോക്‌ സഭ ഇലകഷന്‍ പേടി ഉണ്ടല്ലേ ഇത്തവണ ജനം പണിയും എന്നറിയാം അല്ലേ

വര്‍ക്കേഴ്സ് ഫോറം said...

വിമോചനസമരം നമുക്ക് നേടിത്തന്നത് എന്തൊക്കെയാണ്?
വിമോചനസമരം നമ്മെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ചുരുവിട്ട നുണകളില്‍നിന്ന് ഊര്‍ജം വലിച്ചെടുത്ത് അവര്‍ കേരളസമൂഹത്തെ രണ്ടായി വെട്ടിക്കീറുകയായിരുന്നു. പതിറ്റാണ്ടുകളായി തലയുയര്‍ത്താതിരുന്ന സമുദായസംഘടനകള്‍ക്ക് വേണ്ടതിലധികം പ്രാധാന്യം കിട്ടുകയായിരുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന ധാര്‍മികമൂല്യങ്ങള്‍ പിഴുതെറിയപ്പെടുകയായിരുന്നു. ഇതൊക്കെ നടക്കുമ്പോഴും കമ്യൂണിസ്റ്റ് വിരോധം സത്യം കാണാനും കണ്ടതും അറിഞ്ഞതുമായ സത്യം പരസ്യമായി പറയുന്നതിനും പലര്‍ക്കും പ്രതിബന്ധമാവുകയായിരുന്നു.

ഇന്നും നുണകള്‍ നൂറ്റൊന്നാവര്‍ത്തിക്കപ്പെടുമ്പോള്‍, പഴയ കാര്യങ്ങള്‍ ഓര്‍മ്മയിലുണ്ടാവണം എന്ന് ആഗ്രഹിച്ചുപോവുകയാണ്. അത് തന്നെ ഈ പോസ്റ്റിന്റെ പ്രസക്തിയും

പ്രിയ തുളസി, അനോണി
നന്ദി

Shabeeribm said...

"1957 ഏപ്രില്‍ അഞ്ച് അവരുടെ വളര്‍ച്ചയുടെ പുതിയൊരു ഘട്ടമാണ്. ആ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ നേട്ടമാവട്ടെ അവന്റെ മുതുകില്‍ വച്ചിരുന്ന 'തമ്പ്രാന്റെ' കാല് എടുപ്പിച്ചു എന്നതായിരുന്നു. തമ്പ്രാന്റെ നിലനില്‍പിനെ സഹായിച്ചിരുന്ന പൊലീസിനെ ആ പണിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. അവന് ആശ്വാസത്തോടെ നിവര്‍ന്നുനില്‍ക്കാനായി, ചരിത്രത്തിലാദ്യമായി"

പോസ്റ്റ് വായിച്ചു .... പക്ഷെ ഒന്നു ചോദിച്ചോട്ടെ .. ഇന്നത്തെ കമ്മ്യൂണിസ്റ്റ് ഗവര്‍മെന്റിന്റെ അവസ്ഥ എന്താണ് ??പല നല്ലകാര്യങ്ങളും തുടങ്ങുന്നുണ്ട്. മൂന്നാര്‍ ,ആള്‍ ദൈവ വേട്ട പക്ഷെ എന്തെങ്ങിലും മുഴുമിപിക്കുണ്ടോ ?പണ്ടത്തെ പോലെ പാവങ്ങള്‍ക്ക്‌ വേണ്ടിയാണ് കമ്മ്യൂണിസ്റ്റ് ഗവര്‍മെന്റ്റ്‌ എന്ന് വിശ്വാസിക്കാന്‍ വയ്യ ...