Sunday, May 18, 2008

ബുര്‍ഖ - ഭീതിയും കാഴ്ചയും

ആരംഭിക്കുന്നു എന്നു നാം കരുതുന്ന സന്ദര്‍ഭത്തില്‍ അവസാനിക്കുന്ന സിനിമയാണ് മൊഹ്സെന്‍ മഖ്‌മല്‍ബഫിന്റെ ഖാണ്ഡഹാര്‍. നഫാസ് അവളുടെ ബുര്‍ഖക്കുള്ളിലൂടെ കാബൂളിലെ ജീവിതം കാണാനിരിക്കുന്നതേ ഉള്ളൂ. രക്തവും ചരിത്രവും ജീവിതവും നിറഞ്ഞ അഫ്‌ഗാനികളുടെ ജീവിതത്തെ ബുര്‍ഖക്കുള്ളിലൂടെ എങ്ങനെ കാണാം എന്ന സങ്കല്‍പത്തെ കാണികള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് പൊടുന്നനെ അവസാനിപ്പിക്കുകയാണ് മഖ്‌മല്‍ബഫ്. പാതി സത്യവും പാതി കല്‍പനയും ചേര്‍ന്ന കഥാവതരണമാണ് ഈ സിനിമയുടേത്. കാന്‍ മേളയിലായിരുന്നു ഈ ചിത്രത്തിന്റെ പ്രീമിയര്‍ എങ്കിലും വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റാനായില്ല. എന്നാല്‍ സെപ്തംബര്‍ 11 ന് വേള്‍ഡ് ട്രേഡ് സെന്ററിനു നേര്‍ക്കു നടന്ന ആക്രമണത്തെത്തുടര്‍ന്ന്, താലിബാനെക്കുറിച്ച് ലഭ്യമായ ഏകസിനിമ എന്ന നിലക്ക് ഖാണ്ഡഹാര്‍ പാശ്ചാത്യലോകത്ത് വന്‍ തോതില്‍ സ്വീകരിക്കപ്പെട്ടു. ഇന്ത്യയിലും കേരളത്തില്‍ പ്രത്യേകിച്ചും ഈ ചിത്രം വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടു. ബുഷ് പോലും ഖാണ്ഡഹാര്‍ കാണണമെന്ന് പറഞ്ഞതായി റിപ്പോര്‍ടുകളുണ്ട്.

വിപ്ലവാനന്തര ഇറാനിയന്‍ സിനിമ പല വഴിക്കായി വേര്‍പിരിയുന്നുണ്ട്. അസ്തിത്വവാദത്തിലധിഷ്ഠിതമായ തത്വശാസ്ത്രവിചാരങ്ങളാണ് ഖൈരസ്തമിയുടെ സിനിമകളെ സവിശേഷമാക്കുന്നതെങ്കില്‍ ഭാവനയും യാഥാര്‍ത്ഥ്യവും കൂടിക്കലരുന്ന മഖ്‌മല്‍ബഫിന്റെ സിനിമകള്‍ കൂടുതല്‍ പ്രകടമായ രാഷ്ട്രീയലോകത്തെയാണ് അന്വേഷിക്കുന്നത്. യഥാര്‍ത്ഥ ആളുകളും യഥാര്‍ത്ഥ കാലവും തമ്മില്‍ ഇഴചേര്‍ന്നു കിടക്കുന്ന മോമെന്റ് ഓഫ് ഇന്നസന്‍സും സലാം സിനിമയും ചരിത്രത്തെ മുഖ്യ കഥാപാത്രമാക്കി നിര്‍ത്തുകയും മിഥ്യയുടെ നിഴല്‍ നാടകങ്ങള്‍ ആടിത്തീരുകയും ചെയ്യുന്നു. സംവിധായകന്‍ എന്നത് യഥാര്‍ത്ഥത്തില്‍ ഒരു അധികാരകേന്ദ്രമാണ്. കലയെ ജനാധിപത്യത്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നവകാശപ്പെടുന്നവര്‍ പോലും സംവിധായകന്റെ കുപ്പായം അണിയുമ്പോള്‍ അധികാരപ്രയോഗം നടത്തുന്നതെങ്ങനെ എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കുകയാണ് സലാം സിനിമയില്‍ മഖ്‌മല്‍ബഫ്. ആളുകളുടെ പെരുമാറ്റസവിശേഷതകളെ സംവിധായകന്‍ മാറ്റിമറിക്കുന്നതും സര്‍ക്കാരിന് പ്രശ്നമുണ്ടാക്കിയേക്കാവുന്ന ദൃശ്യങ്ങളും ഊന്നലുകളും സിനിമയില്‍ നിന്ന് സെന്‍സര്‍ ചെയ്ത് ഒഴിവാക്കാനാവാത്ത വിധം കഥാഗതിയെയും ആവിഷ്ക്കരണത്തെയും ക്രമീകരിക്കുന്നതും പോലുള്ള കാര്യങ്ങള്‍ സൂക്ഷ്മ പാരായണത്തില്‍ വെളിപ്പെടും.

കാനഡയില്‍ അഭയാര്‍ത്ഥിയും പത്രപ്രവര്‍ത്തകയുമായി ജീവിക്കുന്ന നഫാസ് (യഥാര്‍ത്ഥത്തില്‍ ഇതിനു സമാനമായ അനുഭവങ്ങളുള്ള നെലോഫര്‍ പസീറയാണ് ഈ വേഷം ചെയ്യുന്നത്) എന്ന അഫ്‌ഗാന്‍ യുവതി തന്റെ സഹോദരിയുടെ കത്തു ലഭിച്ചതിനെ തുടര്‍ന്ന് അഫ്‌ഗാനിസ്ഥാനിലേക്കു നടത്തുന്ന സാഹസികയാത്രയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ഖാണ്ഡഹാറിന്റെ ഇതിവൃത്തം. ഒളിച്ചോടിയ തന്റെ കുടുംബത്തിനൊപ്പം പോകാന്‍ കഴിയാതിരുന്ന സഹോദരി വരാന്‍ പോകുന്ന സഹസ്രാബ്ദത്തിലെ അവസാനത്തെ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്റെ അന്ന് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നായിരുന്നു കത്തിലെഴുതിയിരുന്നത്. ഒരുസംഘം അഭയാര്‍ത്ഥികളോടൊപ്പം ബുര്‍ഖയണിഞ്ഞാണ് നഫാസ് അഫ്‌ഗാനിസ്ഥാനിലേക്ക് പ്രവേശിക്കുന്നത്. കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് അഭയാര്‍ത്ഥിസംഘം യാത്ര ഉപേക്ഷിക്കുന്നുണ്ടെങ്കിലും നഫാസ് തനിച്ച് മുന്നോട്ട് പോകുകയാണ്. ആദ്യം മദ്രസയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു ബാലനും, പിന്നീട് ഇസ്ലാമായി മതപരിവര്‍ത്തനം ചെയ്ത ഒരു ആഫ്രിക്കന്‍ വംശജനായ അമേരിക്കക്കാരനും അവളെ അനുഗമിക്കുന്നു. രാജ്യം താലിബാന്റെ കീഴിലായതില്‍ ഖിന്നനാണയാള്‍. താലിബാനു കീഴില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അതികഠിനമായ പീഡനം അവള്‍ തിരിച്ചറിയുന്നു. ഒപ്പം യുദ്ധക്കെടുതി രാജ്യത്തെ താറുമാറാക്കിയതും അവള്‍ക്ക് ബോധ്യമാവുന്നുണ്ട്. രാജ്യത്തുള്ള ഏക സാങ്കേതിക പുരോഗതി ആയുധവല്‍ക്കരണരംഗത്താണുള്ളത്. ഒരു പോര്‍ടബിള്‍ ടേപ്പ് റെക്കോര്‍ഡറില്‍ നഫാസ് അവളുടെ ആത്മഭാഷണം ശേഖരിക്കുന്നുണ്ട്. ശവം മോഷ്ടിക്കുന്ന കുട്ടികളെയും കുഴിബോംബുകള്‍ കടന്നുപോകുമ്പോള്‍ നഷ്ടമാകുന്ന കാലുകള്‍ക്കു പകരമുള്ള കൃത്രിമക്കാലുകള്‍ക്കു വേണ്ടി തല്ലു കൂടുന്ന ജനങ്ങളെയും സ്ത്രീകളായ രോഗികളെ കര്‍ട്ടന്റെ അപ്പുറത്തിരുന്നു ചികിത്സിക്കുന്ന ഡോക്ടറെയും അവള്‍ അഭിമുഖീകരിക്കുന്നു. ഒരു വിവാഹപ്പാര്‍ടിക്കൊപ്പം ചേര്‍ന്നു സഞ്ചരിക്കുന്ന അവള്‍ പിന്നീട് താലിബാനാല്‍ പിടിക്കപ്പെടുന്നു.

ഷായുടെ പാശ്ചാത്യരീതിയിലുള്ള ഭരണത്തിനെതിരെയുള്ള ഇസ്ലാമികവും സാംസ്‌ക്കാരികവുമായ വിപ്ലവത്തിനൊപ്പം നിന്ന കലാകാരനാണ് മൊഹ്സെന്‍ മഖ്‌മല്‍ബഫ്. പിന്നീട് നിലവില്‍ വന്ന ഇറാനിയന്‍ ഭരണകൂടത്തിന് അദ്ദേഹം അസ്വീകാര്യനായതിനെ തുടര്‍ന്ന് പാരീസില്‍ ജീവിക്കുന്ന മഖ്‌മല്‍ബഫ് പാശ്ചാത്യമായ രക്ഷാകര്‍തൃത്വ മനോഭാവത്തിലൂടെ രൂപപ്പെടുത്തിയെടുത്ത ചിത്രമാണ് ഖാണ്ഡഹാര്‍ എന്ന വിമര്‍ശനം ശക്തമാണ്. ചിത്രത്തിന്റെ തുടക്കത്തില്‍ ഒരു റെഡ്ക്രോസ് ഹെലികോപ്റ്ററില്‍ അഫ്ഗാനിസ്ഥാനുമുകളിലൂടെ സഞ്ചരിക്കുന്ന നഫാസിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം ശബ്ദരേഖയില്‍ ശ്രീ സത്യസായി ഭജനാണ് കേള്‍ക്കുന്നത്. പിന്നീടും ചിലപ്പോള്‍ അഫ്‌ഗാന്‍ സംഗീതം, തുടര്‍ന്ന് സായിഭജന്‍ എന്നിങ്ങനെ ശബ്ദരേഖയില്‍ പരസ്പരം ഇടകലരുന്ന സംസ്കാരസൂചകങ്ങള്‍ സിനിമയിലുണ്ട്. ഇസ്ലാം മതപാഠശാലയിലെ പഠനദൃശ്യത്തിനു പോലും ഭജന്‍ ശബ്ദപശ്ചാത്തലമാവുന്നു. സംസ്കാരങ്ങളുടെ ബഹുമുഖ സഞ്ചാരവും വൈരുദ്ധ്യവും ധ്വനിപ്പിക്കാനാണോ മഖ്‌മല്‍ബഫ് ഇപ്രകാരം ചെയ്യുന്നതെന്ന് വ്യക്തമല്ല. ടെംപോയായി പരിഷ്ക്കരിക്കപ്പെട്ട ഒരു ഓട്ടോയില്‍ ഒരു അഫ്‌ഗാന്‍ വൃദ്ധന്റെ നാലാമത്തെ ഭാര്യയായി നടിച്ച് നഫാസ് യാത്ര ചെയ്യുന്നതിന്റെ വിശദമായ ദൃശ്യങ്ങള്‍ക്കിടെ ബുര്‍ഖക്കുള്ളില്‍ ചെറിയ കണ്ണാടി നോക്കി ലിപ്‌സ്റ്റിക്കണിയുന്ന യുവതിയുടെ സൌന്ദര്യബോധത്തെ പരിഹാസത്തോടെയോ അനുതാപത്തോടെയോ സംവിധായകന്‍ പരിചരിക്കുന്നു.

മദ്രസയില്‍ ഖുര്‍ ആന്‍ ചൊല്ലുന്ന കുട്ടികള്‍ വാള്‍ എന്നത് ദൈവത്തിന്റെ ആജ്ഞകള്‍ നിറവേറ്റാനുള്ള തിളങ്ങുന്ന ആയുധമാണെന്ന വ്യാഖ്യാനവും, കലാഷ്നിക്കോവ് എന്നത് ജീവനുള്ള എന്തിനെയും കൊന്നു കുഴിച്ചുമൂടുവാനും മരണത്തിന്റെ ചുവടൊച്ച എങ്ങും കേള്‍പ്പിക്കുവാനും കഴിയുന്ന ഒന്നാണെന്ന കാവ്യാത്മകമായ ഉത്തരവും നല്‍കുന്ന ദൃശ്യം, ഇസ്ലാം എന്നത് ഭീകരതയുടെ പര്യായമാണെന്ന അമേരിക്കന്‍ ആക്ഷേപത്തെ ന്യായീകരിക്കുന്നു. ഇത്തരത്തിലുള്ള ലളിതവല്‍കൃതയുക്തികള്‍ ഖാണ്ഡഹാറില്‍ നിരവധിയുണ്ട്. ദൈവത്തെ തേടി ഇസ്ലാമായി മതപരിവര്‍ത്തനം ചെയ്ത ആഫ്രിക്കന്‍ അമേരിക്കക്കാരനായ വ്യാജ ഡോക്ടറുടെ നിരീക്ഷണങ്ങളും അമേരിക്കന്‍ വ്യാഖ്യാനങ്ങളുടെ തുടര്‍ച്ച തന്നെ. പാശ്ചാത്യരാജ്യങ്ങളിലെ മെഡിക്കല്‍ കോഴ്സിന്റെ അടിസ്ഥാനവിവരങ്ങള്‍ തന്നെ ഇവിടത്തെ ആളുകളെ ചികിത്സിക്കാന്‍ ധാരാളമാണെന്നാണ് അയാള്‍ പറയുന്നത്. അതായത്, ആധുനികനും പരിഷ്കൃതനുമായ പാശ്ചാത്യനാവശ്യമുള്ള ഏറ്റവും പുതിയ വൈദ്യചികിത്സ ആവശ്യമില്ലാത്ത തരം പ്രാകൃതവും വളര്‍ച്ചയെത്തിയിട്ടില്ലാത്തതുമായ ശരീരഘടനയാണ് അഫ്‌ഗാനികളുടേത് എന്നാണ് ഇയാളുടെ അഭിപ്രായം. ഇറാനിലെ ഇസ്ലാമികറിപ്പബ്ലിക്കിന്റെ കടുത്ത വിമര്‍ശകനായിരുന്ന അലി അക്‍ബര്‍ താബത്താബായ്, അമേരിക്കന്‍ സ്‌റ്റേറ്റായ മേരിലാന്റിലുള്ള ബെത്തെസ്‌ഡയിലെ സ്വന്തം വീട്ടുമുറ്റത്തു വെച്ച് 1980ല്‍ ക്രൂരമായി വധിക്കപ്പെട്ടു. വാടകക്കൊലയാളിയായ ഡേവിഡ് തിയൊഡോര്‍ ബെല്‍ഫീല്‍ഡ് ആയിരുന്നു ഘാതകന്‍. പിന്നീടിയാള്‍ ഇസ്ലാം മതം സ്വീകരിക്കുകയും ദാവൂദ് സലാവുദ്ദീന്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. ഇയാളാണത്രെ ഖാണ്ഡഹാറിലെ ആഫ്രിക്കന്‍-അമേരിക്കന്‍ കഥാപാത്രമായ വ്യാജ ഡോക്ടറായി അഭിനയിച്ചത്.

യുദ്ധത്തെക്കുറിച്ചും യുദ്ധത്തിന്റെ സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുമുള്ള പതിഞ്ഞ സംഭാഷണങ്ങള്‍ കൂടിയാണ് ഖാണ്ഡഹാറിനെ കേവലം ഭയത്തെക്കുറിച്ചുള്ള ഒരു ലഘു ഉപന്യാസം മാത്രമല്ലാതാക്കി വളര്‍ത്തുന്നത്. തീര്‍ച്ചയായും ബുര്‍ഖ എന്ന യാഥാര്‍ത്ഥ്യത്തെയും പ്രതീകത്തെയും എപ്രകാരമാണ് താലിബാനും സെപ്തംബര്‍ പതിനൊന്നിനും ശേഷമുള്ള ലോകം (ഇന്ത്യയിലാണെങ്കില്‍ 1992 ഡിസംബര്‍ ആറിനും ഗുജറാത്തിനും ശേഷം) അഭിമുഖീകരിക്കുന്നത് എന്ന പ്രശ്നത്തെ ഖാണ്ഡഹാര്‍ പരിചരിക്കുന്നു എന്നു കരുതുക വയ്യ. എന്നാല്‍ ആ അഭിമുഖീകരണത്തിന് സഹായകമായ ഏതാനും നിദാനങ്ങള്‍ ഈ സിനിമയില്‍ നിന്ന് രാഷ്ട്രീയ ചിന്ത ഏറ്റെടുക്കുന്നു എന്നതും കാണാതിരിക്കാനാവില്ല. അഫ്‌ഗാന്‍ വംശജയായിരിക്കെ ത്തന്നെ പാശ്ചാത്യ ജീവിതശൈലി പരിചയിച്ചുകഴിഞ്ഞ നഫാസ് നിവൃത്തികേടുകൊണ്ടും തിരിച്ചറിയപ്പെടാതിരിക്കാനും അഫ്‌ഗാനിസ്ഥാനകത്തെ യാത്ര സുഗമമാക്കാനും വേണ്ടിയാണ് ബുര്‍ഖ അണിയുന്നത്. ആധുനികതയുടെ കാലത്ത് നാം പരിചയപ്പെട്ട, സ്വന്തം സംസ്കാരത്തിലേക്കും വേരുകളിലേക്കും തിരിച്ചുവരുന്ന അസ്തിത്വവാദാന്വേഷകയായ നായികയല്ല അവള്‍. അതുകൊണ്ടു തന്നെ അവളുടെ ബുര്‍ഖക്കുള്ളിലൂടെയുള്ള കാഴ്ച; പുറംലോകം കണ്ടിട്ടില്ലാത്ത, അഫ്‌ഗാനിസ്ഥാനില്‍ തന്നെ ജീവിക്കുന്ന സ്ത്രീയുടെ കാഴ്ചയായി കാണാനാവില്ല. അത്തരമൊരു കഥാപാത്രം ബുര്‍ഖയെ സുരക്ഷിതത്വത്തിന്റെ ആവരണമായി കാണുന്നുണ്ടോ എന്നു വ്യക്തമാകുന്നില്ല. താലിബാനെ എതിര്‍ക്കുന്ന ഒരു സായുധനായ പുരുഷപ്പോരാളിയും സ്ത്രീയായി നടിച്ചുകൊണ്ട് ബുര്‍ഖയണിഞ്ഞു വരുന്ന ദൃശ്യവും സിനിമയിലുണ്ട്. ഇത് താലിബാന്റെ നിബന്ധനകളുടെ അര്‍ത്ഥശൂന്യത പരിഹാസരൂപേണ വെളിപ്പെടുത്തുന്നതിനുപകരിക്കുന്നു.

മൂന്നാംലോകത്തുനിന്നുള്ള ഒരു കലാകാരന്‍ എന്ന നിലക്ക് എന്താണ് താലിബാനെ സ്ഥാപിച്ചതും നിലനിര്‍ത്തിയതും തോല്‍പിച്ചതുമായ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ എന്നു വിശദീകരിക്കേണ്ട സത്യസന്ധത മഖ്‌മല്‍ബഫ് പ്രകടിപ്പിക്കേണ്ടതായിരുന്നു. നജീബുള്ളയുടെ ഭരണകാലവും (ചെങ്കരടിക്കാലം!) അക്കാലത്ത് ബിന്‍ലാദനും താലിബാനും അമേരിക്ക നല്‍കിവന്ന സഹായങ്ങളും പിന്നീട് അവര്‍ക്കു തന്നെ വിനയായിത്തീര്‍ന്നതെങ്ങനെ എന്നത് മൂന്നാംലോകത്തുനിന്നുള്ള ഒരാള്‍ക്ക് എങ്ങനെയാണ് പരിശോധിക്കാതിരിക്കാനാവുക? ഇസ്ലാമികവിപ്ലവത്തില്‍ പങ്കെടുക്കുകയും തുടര്‍ന്ന് ഇറാനില്‍ അധികാരത്തില്‍ വന്നവരുടെ എതിര്‍പ്പിന് പാത്രീഭൂതമാകുകയും ചെയ്തതിനെ തുടര്‍ന്നുള്ള പശ്ചാത്താപമാവുമോ ഖാണ്ഡഹാര്‍ പോലെയൊരു സിനിമയിലേക്ക് മഖ്‌മല്‍ബഫിനെ എത്തിച്ചിട്ടുണ്ടാവുക? പാശ്ചാത്യ ആധുനികതയോടും യൂറോ കേന്ദ്രിത മതേതര/ജനാധിപത്യ സങ്കല്‍പങ്ങളോടും രാജിയാവാനും ആ പരിഷ്കാരം സംഘടിപ്പിച്ചുകൊടുത്ത കണ്ണടയിലൂടെ മൂന്നാംലോകത്തെ കാണാനും വ്യാഖ്യാനിക്കാനുമുള്ള മനോഭാവത്തിലേക്ക് ആ പശ്ചാത്താപം മഖ്‌മല്‍ബഫിനെ നയിച്ചു എന്നും കരുതാവുന്നതാണ്. അഫ്‌ഗാനിലെ രാഷ്ട്രീയ സങ്കീര്‍ണതകളെ ക്കുറിച്ച് ഏറ്റവുമധികം ധാരണയുള്ള ഒരു ബുദ്ധിജീവിയും കലാകാരനുമാണ് മൊഹ്സെന്‍ മഖ്‌മല്‍ബഫ് എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. അഫ്ഗാനിസ്ഥാനില്‍ ബുദ്ധന്‍ തകര്‍ക്കപ്പെടുകയല്ല ചെയ്തത്, മാനക്കേടു കൊണ്ട് സ്വയം ഉടഞ്ഞില്ലാതായതാണ്. "The Buddha Was Not Demolished in Afghanistan; He Collapsed out of Shame," എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ ലേഖനത്തില്‍ അമേരിക്കയുടേത് മാത്രമല്ല, ഇറാന്‍ ഭരണക്കാരുടെയും നിഷേധാത്മകനയങ്ങളാണ് അഫ്‌ഗാനിസ്ഥാനിലെ തീരാത്ത ദുരിതങ്ങളുടെ കാരണം എന്ന് വിശദീകരിക്കപ്പെടുന്നുണ്ട്.

താലിബാന്‍ സ്ത്രീകള്‍ക്കെതിരായ വംശവെറി പ്രാവര്‍ത്തികമാക്കിയ ഒരു മതപ്രയോഗമായിരുന്നു എന്ന വ്യാഖ്യാനം പാശ്ചാത്യപ്രചാരണത്തിന്റെ ഭാഗമായി നമ്മളും സ്വായത്തമാക്കിയിട്ടുണ്ട്. അഫ്‌ഗാനിസ്ഥാനെക്കുറിച്ച് ലഭ്യമായ പൊതുവിജ്ഞാനം മാത്രം വെച്ച് വിശദീകരിക്കാവുന്നതും ഉള്‍ക്കൊണ്ടുതീര്‍ക്കാവുന്നതുമായ ഒരു ലളിതയാഥാര്‍ത്ഥ്യമല്ല ഇത്. സങ്കീര്‍ണമായ പ്രാദേശിക ഗോത്രങ്ങളുടെ സംസ്കാരസവിശേഷതകള്‍, അനന്തമായ ആഭ്യന്തരയുദ്ധത്തിന്റെ ചരിത്രം, ഇസ്ലാം എന്ന 'ആഘാത'വത്ക്കരിക്കപ്പെട്ട രാഷ്ട്രീയ ചോദ്യം, പാക്കിസ്ഥാനുമായും അറബ് രാജ്യങ്ങളുമായുള്ള അതിന്റെ പുകപടലങ്ങള്‍ നിറഞ്ഞ ബന്ധങ്ങള്‍, എന്നിവയൊക്കെ കൂടിക്കുഴയുന്ന അതി വിചിത്രമായ ഒരു സാന്നിദ്ധ്യമാണ് അഫ്‌ഗാനിസ്ഥാന്‍. ആഗോള അധിനിവേശം സാധ്യമാക്കുന്നതിനു വേണ്ടി അമേരിക്ക അവിടെ നടത്തിയ യുദ്ധത്തെയും കടന്നുകയറ്റത്തെയും ലോകമനസ്സാക്ഷിയുടെ മുന്നില്‍ ന്യായീകരിച്ചെടുക്കാന്‍ വേണ്ടി ബുര്‍ഖക്കുള്ളില്‍ കുടുങ്ങിപ്പോയ അഫ്‌ഗാനിലെ സ്ത്രീകളെ വിമോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് തങ്ങള്‍ നടത്തിയത് എന്നു വാദിക്കേണ്ട ഉത്തരവാദിത്തം അമേരിക്കന്‍ മാധ്യമതന്ത്രങ്ങള്‍ക്കുണ്ടായിരുന്നു. ഈ തന്ത്രത്തിന്റെ പ്രചാരണവാഹനമായി മാറുവാനാണ് മഖ്‌മല്‍ബഫിന്റെ സിനിമക്കു ഗതിയുണ്ടായത് എന്നതാണ് എല്ലാ കൂട്ടിക്കിഴിക്കലുകള്‍ക്കും ശേഷം ലഭിക്കുന്ന ഉത്തരം.

-ശ്രീ.ജി പി രാമചന്ദ്രന്‍

8 comments:

വര്‍ക്കേഴ്സ് ഫോറം said...

ആരംഭിക്കുന്നു എന്നു നാം കരുതുന്ന സന്ദര്‍ഭത്തില്‍ അവസാനിക്കുന്ന സിനിമയാണ് മൊഹ്സെന്‍ മഖ്‌മല്‍ബഫിന്റെ ഖാണ്ഡഹാര്‍. നഫാസ് അവളുടെ ബുര്‍ഖക്കുള്ളിലൂടെ കാബൂളിലെ ജീവിതം കാണാനിരിക്കുന്നതേ ഉള്ളൂ. രക്തവും ചരിത്രവും ജീവിതവും നിറഞ്ഞ അഫ്‌ഗാനികളുടെ ജീവിതത്തെ ബുര്‍ഖക്കുള്ളിലൂടെ എങ്ങനെ കാണാം എന്ന സങ്കല്‍പത്തെ കാണികള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് പൊടുന്നനെ അവസാനിപ്പിക്കുകയാണ് മഖ്‌മല്‍ബഫ്. പാതി സത്യവും പാതി കല്‍പനയും ചേര്‍ന്ന കഥാവതരണമാണ് ഈ സിനിമയുടേത്. കാന്‍ മേളയിലായിരുന്നു ഈ ചിത്രത്തിന്റെ പ്രീമിയര്‍ എങ്കിലും വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റാനായില്ല. എന്നാല്‍ സെപ്തംബര്‍ 11 ന് വേള്‍ഡ് ട്രേഡ് സെന്ററിനു നേര്‍ക്കു നടന്ന ആക്രമണത്തെത്തുടര്‍ന്ന്, താലിബാനെക്കുറിച്ച് ലഭ്യമായ ഏകസിനിമ എന്ന നിലക്ക് ഖാണ്ഡഹാര്‍ പാശ്ചാത്യലോകത്ത് വന്‍ തോതില്‍ സ്വീകരിക്കപ്പെട്ടു. ഇന്ത്യയിലും കേരളത്തില്‍ പ്രത്യേകിച്ചും ഈ ചിത്രം വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടു.

ശ്രീ.ജി.പി.രാമചന്ദ്രന്റെ ലേഖനം.

ഡാലി said...

യഥാര്‍ത്ഥത്തില്‍ വര്‍ക്ക്ക്കേഴ്സ് ഫോറം ബൂര്‍ഖയെകുറിച്ച് എന്താണു് പറയാന്‍ ശ്രമിക്കുന്നതു്. ഇതിപ്പോള്‍ വര്‍ക്കേഴ്സ് ഫോറത്തില്‍ രണ്ടാമത്തെ പോ‍ാസ്റ്റാണു് ബൂര്‍ഖയെ കുറിച്ചു് ഈ തരത്തിലെഴുതിയതു് ശ്രദ്ധിക്കുന്നതു്.

Anonymous said...

ഇസ്ലാമിനും,പാശ്ചാത്യ നാഗരികതയെപ്പോലെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ നിലക്കു കഴിയില്ല; അറേബ്യയിലുണ്ടായിരുന്ന അചാരപരവും സാംസ്കാരികവും മതാരാധനാപരവുമായ വൈവിധ്യങ്ങളെ മുഴുവന്‍ ഇല്ലാതാക്കിക്കൊണ്ടാണ് ഇസ്ലാം അവിടെ പടറ്ന്നത്. അതൊരു പൊളിറ്റിക്കൊ-റിലിജിയസ് മൂവ്മെന്റായിരുന്നു അന്ന്- പലയിടങ്ങളിലും ഇന്നും.അതുപോലെ ഒരോര്‍ഗനൈസേഷനായാണു പാശ്ചാത്യകോളനിവല്‍ക്കരണത്തിനുതാങ്ങായി ക്രിസ്റ്റ്യാനിറ്റിയും പലദിക്കിലും പരന്നത്.ഇത്തരം പൊളിറ്റിക്കോ-റിലിഗിഔസ് മൂവ്മെന്റുകള്‍ ജനാധിപത്യപ്രക്രിയയില്‍പ്പോലും അതിരുകടന്നു സ്വാധീനമൂണ്ടാക്കിയപ്പോഴാണു അഭാരതീയമതങ്ങളുമായി അതേ നാണയത്തില്‍ കച്ചവടം ചെയ്യാനും അതേമുറയില്‍ പടവെട്ടാനും വീ.എച്ച്.പി പോലെയുള്ള സങ്ഘടനകളുണ്‍ടായത്.

deepdowne said...

ഈ ചിത്രത്തെ പരിചയപ്പെടുത്തിയതിനു നന്ദി.
അതെ, ഡാലി പറഞതുപോലെ, അവ്യക്തത തോന്നി പോസ്റ്റിന്‌.

nalan::നളന്‍ said...

http://workersforum.blogspot.com/2008/05/blog-post_04.html

മേയ് ആദ്യവാരം ഇട്ട പോസ്റ്റിനുള്ള കമന്റുകളില്‍ ബുര്‍ഖയെ പരാമര്‍ശിക്കുന്ന ഒരു പോസ്റ്റിടാമെന്നു സൂചിപ്പിച്ചിരുന്നു. അത് ഇതാണോ എന്ന സംശയം തോന്നാനിടയുള്ളതുകൊണ്ട് ഒരു നയം വ്യക്തമാക്കലിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നു.

പാശ്ചാത്യ മാധ്യമങ്ങള്‍ ചെയ്ത പോലെ ഇവിടെയും ബുര്‍ഖയെ അധിനിവേശത്തെ ന്യായീകരിക്കാന്‍ ഉപയോഗിച്ചുവെന്ന നിരീക്ഷണത്തോടു യോജിക്കുമ്പോഴും ‘ബുര്‍ഖ’ എന്ന സ്ത്രീവിരുദ്ധതയെ അഡ്രസ് ചെയ്യാത്തത് ഒരു രാഷ്ട്രീയ പോരായ്മയായികാണുന്നു.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ നളന്‍,

മേയ് ആദ്യവാരം ഇട്ട പോസ്റ്റിനുള്ള കമന്റുകളില്‍ ബുര്‍ഖയെ പരാമര്‍ശിക്കുന്ന ഒരു പോസ്റ്റിടാമെന്നു സൂചിപ്പിച്ചിരുന്നു, സത്യമാണ്. അത് ഇതല്ല. ലേഖകനെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മറ്റു തിരക്കുകള്‍ കാരണം, വളരെ കോം‌പ്രിഹെന്‍സീവ് ആയ ഒരു ലേഖനം എഴുതാന്‍ ഇതുവരെ കഴിഞ്ഞില്ല എന്നാണദ്ദേഹം അറിയിച്ചിട്ടുള്ളത്. തീര്‍ച്ചയായും എഴുതാം എന്നദ്ദേഹം അറിയിച്ചിട്ടുണ്ട്.

“പാശ്ചാത്യ മാധ്യമങ്ങള്‍ ചെയ്ത പോലെ ഇവിടെയും ബുര്‍ഖയെ അധിനിവേശത്തെ ന്യായീകരിക്കാന്‍ ഉപയോഗിച്ചുവെന്ന നിരീക്ഷണത്തോടു യോജിക്കുമ്പോഴും ‘ബുര്‍ഖ’ എന്ന സ്ത്രീവിരുദ്ധതയെ അഡ്രസ് ചെയ്യാത്തത് ഒരു രാഷ്ട്രീയ പോരായ്മയായികാണുന്നു.”എന്ന താങ്കളുടെ വിമര്‍ശനത്തെ വര്‍ക്കേഴ്‌സ് ഫോറം ഉള്‍ക്കൊള്ളുന്നു.

vimathan said...

നിങള്‍ എന്താണ് ഈ ലേഖനത്തിലൂടെ പറഞ്ഞു വരുന്നത്?.... “പാശ്ചാത്യ ആധുനികതയോടും യൂറോ കേന്ദ്രിത മതേതര/ജനാധിപത്യ സങ്കല്‍പങ്ങളോടും രാജിയാവാനും ആ പരിഷ്കാരം സംഘടിപ്പിച്ചുകൊടുത്ത കണ്ണടയിലൂടെ മൂന്നാംലോകത്തെ കാണാനും..” ഇങനെയൊക്കെ വായിക്കുമ്പോള്‍, മാര്‍ക്സിസ്റ്റുകള്‍ എന്ന് നടിക്കുന്ന പെറ്റി ബൂര്‍ഷ്വാ പോസ്റ്റ് മോഡേണിസ്റ്റുകള്‍ മാത്രമാണ് ഈ വര്‍ക്കേഴ്സ് ഫോറം എന്ന് സൂചിപ്പിക്കാതെ വയ്യ. ( അതിന് മാര്‍ക്സിസ്റ്റുകള്‍ ആണ് നിങള്‍ എന്ന്, നിങള്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലല്ലോ അല്ലേ? ..) അതോ ഇസ്ലാമിക മത മൌലിക വാദത്തിന് ചൂട്ട് പിടിക്കുക എന്ന ഇന്ത്യന്‍ സ്റ്റാലിനിസ്റ്റുകളുടെ അവസര വാദ നയം ആവശ്യപ്പെടുന്ന കപടമായ പൊളിറ്റിക്കല്‍ കറെക്റ്റ്നസോ ഇത് ?

Anonymous said...

വീ എച് പി എന്തിനുണ്ടായതാണെന്നു പറഞ്ഞുതന്ന ആ അനോണിയാരാണു?അരവിന്ദ (അല്ലറ-ചില്ലറ)നെ തെറിപറഞ്ഞ ആ ഭക്തകവി?
മതേതര ഇന്ത്യയിൽ മഠങ്ങൾക്കും ആശ്രമങ്ങൾക്കും ഭരണാധികാരികളെ നിയന്ത്രിക്കാങ്കഴിയില്ലെന്നു മനസ്സിലാക്കിയഗുരു ഗോൾവാക്കർ ഇന്ത്യ്യമുഴുവനോടിനടന്നു സന്യാസിമാരെ സങ്ഘടിപ്പിച്ചു ആനന്ദമഠം സ്റ്റൈലിലുണ്ണ്ടാക്കിയ ഒരു സങ്ഘടനയാണ് വീശ്വഹിന്ദുപരിശത്.ബീജേപ്പിയെക്കൊണ്ടു ഭരിപ്പിക്കാമെന്നും അന്നു അവ്വരെ വരച്ച വരയിൽ നിർത്താമെന്നും സാധുസന്തന്മ്മാരെ പറഞ്ഞൂപറ്റിച്ചു പരമ്പൂജനീയ സിങ്ഘാൾ.ആസ്തിക്യത്തെക്കാൾ ആസ്തി കൂടിയപ്പോൾ വീ എച് പി ബീജേപ്പിക്കു പാരയായി. അതന്നെ! അല്ലേ മഹാകവി അനോണീ?