Thursday, January 31, 2008

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..

രാഷ്ട്രീയം തെണ്ടികളുടെ അവസാനത്തെ അഭയസ്ഥാനമാണ്.

ഏറ്റവും കൂടുതല്‍ ആ‍വര്‍ത്തിക്കപ്പെട്ടിട്ടുള്ള ഈ ഉദ്ധരണിയായിരിക്കും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെ സംബന്ധിച്ചിടത്തൊളം അവരുടെ സ്വന്തം വാചകം. രാഷ്ട്രീയസ്പര്‍ശമുള്ള എന്തിനേയും ചെളിവാരിയെറിയുന്നത് അവര്‍ക്ക് രസമുള്ള കാര്യമാണല്ലോ ? ഒരു പക്ഷെ അവരുടെ ഏറ്റവും കടുത്ത ആക്രമണത്തിനു വിധേയരാകുന്നത് രാഷ്ട്രീയപാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളുമായിരിക്കും.

ഇത്തരം ഒരു ആക്രമണത്തിന് ന്യായീകരണമുണ്ടോ? ഇന്ത്യന്‍ രാഷ്ട്രീയപ്രക്രിയ അത്തരമൊരു ആക്രമണത്തെ ന്യായീകരിക്കും വിധമൊരു പതനത്തിലേക്കാണോ നീങ്ങിക്കൊണ്ടിരിക്കുന്നത്? അത് നിലവാരത്തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടു കഴിഞ്ഞോ? അതല്ല ഇവയെല്ലാം അധികപ്രസ്താവനകളോ ഊതിപ്പെരുപ്പിച്ചവയോ ആണോ?

ഒരു റിപ്പബ്ലിക് എന്ന നിലയില്‍ ആറു ദശകങ്ങള്‍ പൂര്‍ത്തിയാക്കിയ ഈ അവസരത്തില്‍‍, ഇവയെല്ലാം അര്‍ഹിക്കുന്ന ഗൌരവത്തോടെ പരിശോധിക്കേണ്ട ചോദ്യങ്ങള്‍ തന്നെയാണ്. അറുപതിലെത്തിയ ഇന്ത്യ ഒരു ഗൌരവകരമായ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

എങ്കിലും അത്തരമൊരു പരിശോധന തുടങ്ങുന്നതിനു മുന്‍പ് ഈ ചോദ്യം അതിന്റെ യഥാര്‍ത്ഥ പരിപ്രേക്ഷ്യത്തില്‍ ഉറപ്പിച്ച് നിര്‍ത്തേണ്ടതുണ്ട്. മറ്റു രാജ്യങ്ങളുമായോ, കുറഞ്ഞപക്ഷം ഇന്ത്യയോടൊപ്പം സ്വതന്ത്രമായ രാജ്യങ്ങളുമായോ, ഏറ്റവും കുറഞ്ഞത് മൂന്നാം ലോക രാജ്യങ്ങളുമായോ താരതമ്യം ചെയ്യുമ്പോള്‍ - മുന്‍പെ തന്നെ സ്വതന്ത്രമായിരുന്നവയും, തങ്ങളുടെ രാഷ്ട്രീയ വ്യവസ്ഥയെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യസ്ഥാപനങ്ങളായി വികസിപ്പിക്കുന്നതിന് ആവശ്യത്തിനു അവസരം/സമയം ലഭിച്ചതുമായ രാഷ്ട്രങ്ങളെ ഒഴിവാക്കിയാല്‍ - ഇന്ത്യയും ഇന്ത്യന്‍ രാഷ്ട്രീയ രംഗവും അത്രമാത്രം മോശമായാണോ പ്രവര്‍ത്തിക്കുന്നത്?

ഇതിന്റെ ഉത്തരം തീര്‍ച്ചയായും അല്ല എന്നാണ്. ഉത്തര അമേരിക്കയിലേയോ പടിഞ്ഞാറന്‍ യൂറോപ്പിലെയോ വികസിത രാജ്യങ്ങള്‍ക്ക് പുറത്ത്, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാല്‍ നയിക്കപ്പെട്ട ഒരു ഭരണം ഇക്കാലമത്രയും നമുക്ക് ഉണ്ടായിരുന്നു എന്ന ഒറ്റ കാര്യം തന്നെ ഇന്ത്യയുടെ സ്ഥിതി അത്ര മോശമല്ല എന്നതിന്റെ നിദര്‍ശനമാണ്. സൈനിക സ്വേച്ഛാധിപതികളുടെ ജാക്ക് ബൂട്ടുകളുടെ കാലൊച്ച ഒരിക്കല്‍പ്പോലും ജനാധിപത്യത്തിന്റെ ജീവസ്സുറ്റ മണിമുഴക്കത്തെ ഒരിക്കല്‍ പോലും ഇന്ത്യയില്‍ തടസ്സപ്പെടുത്തിയിട്ടില്ല. മിക്കവാറും വികസ്വര രാഷ്ട്രങ്ങളുമായി, പ്രത്യേകിച്ച് നമ്മുടെ അയല്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ജനാധിപത്യം ഇവിടെ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. എന്നു മാത്രമല്ല തെരഞ്ഞെടുപ്പുകളെ പ്രഹസനമാക്കുന്ന വലിയ തോതിലുള്ള തെരഞ്ഞെടുപ്പ് അഴിമതികള്‍ ഉണ്ടായതായുള്ള ആരോപണങ്ങള്‍ ഒരിക്കല്‍പ്പോലും ഇവിടെ ഉയര്‍ന്നിട്ടുമില്ല.

നമ്മുടെ ജനാധിപത്യം കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചതിനു സവിശേഷമായ കാരണങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ ഭരണകൂടമെന്ന എടുപ്പ് ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്നു സ്തംഭങ്ങളിലാണ് നിലകൊള്ളുന്നത്. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഉപോല്‍പ്പന്നമായി, നമ്മുടെ ജനതയുടെ ആശയാഭിലാഷങ്ങളില്‍ നിന്നും പ്രോദ്ഭൂതമായ നമ്മുടെ ഭരണ ഘടന, മുകളില്‍ സൂചിപ്പിച്ച ഓരോ അംഗത്തിനും പ്രവര്‍ത്തനസ്വാതന്ത്ര്യവും അവയവയുടേതായ സവിശേഷ അധികാരങ്ങളും നല്‍കുന്ന തരത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ഈ അധികാര വിഭജനങ്ങളൊക്കെ എല്ലായ്പ്പോഴും പരമപവിത്രമായി കാത്തുസൂക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നല്ല, പക്ഷെ എപ്പോഴൊക്കെ നടപടിക്രമങ്ങള് ലംഘിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ ‍, പരമാധികാരികളായ ജനങ്ങള്‍ തങ്ങളുടെ അധികാരം സ്പഷ്ടമായി പ്രയോഗിക്കുകയും സന്തുലിതാവസ്ഥ തുടര്‍ന്നും നിലനിര്‍ത്തുവാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

അങ്ങിനെയൊരു ഗൌരവകരമായ ലംഘനമായിരുന്നു 70കളുടെ മദ്ധ്യത്തിലെ ആഭ്യന്തര അടിയന്തിരാവസ്ഥ. പ്രതികൂലമായ കോടതി വിധിയില്‍ രോഷം പൂണ്ട ഇന്ദിരാഗാന്ധി, തന്റെ പദവിയില്‍ നിന്നും രാജിവെയ്ക്കുവാന്‍ വിസമ്മതിച്ചു. എന്നുമാത്രമല്ല എക്സിക്യൂട്ടീവ് ജുഡീഷ്യറിയെ നിശബ്ദമാക്കുവാനും ശ്രമിച്ചു. മൃഗീയ ഭൂരിപക്ഷത്തിന്റെ പിന്‍‌ബലത്തില്‍ എക്സിക്യൂട്ടീവിനു അനുകൂലമായി ഭരണഘടന തന്നെ തിരുത്തിയെഴുതപ്പെട്ടു. പക്ഷെ ആ ഭരണഘടനാപരമായ അതിസാഹസികത വിജയം വരിച്ചില്ല. ആ ഭരണം തന്നെ തൂത്തെറിയപ്പെട്ടു.

അതുപോലെത്തന്നെ 80കളുടെ അവസാനത്തില്‍ വര്‍ഗീയശക്തികള്‍ ശക്തി പ്രാപിച്ചത് നമ്മുടെ റിപ്പബ്ലിക്കിന്റെ മതേതര അടിത്തറക്ക് ശരിക്കും ഒരു ഭീഷണിയായിരുന്നു. പക്ഷെ അപ്പോഴേക്കും നമ്മുടെ രാഷ്ടീയരംഗം തിരിച്ചറിയാനാവാത്ത വിധം മാറിക്കഴിഞ്ഞിരുന്നു. ഒരു കക്ഷിക്കും ഒറ്റക്ക് അധികാരം പ്രയോഗിക്കാനാവാത്ത അവസ്ഥ. മതേതരത്വം ഭരണ ഘടനയുടെ അടിസ്ഥാന സ്വഭാവമായി അംഗീകരിക്കപ്പെടുന്നുവെന്ന് നീതിന്യായവ്യവസ്ഥയും ഉറപ്പ് വരുത്തി. ഭരണഘടന പുനഃപരിശോധിക്കാന്‍ ബി.ജെ.പി ഗവര്‍മ്മെണ്ട് നീക്കം നടത്തിയെങ്കിലും അതിനുള്ള ഭേദഗതി പ്രമേയം അവതരിപ്പിക്കാന്‍ പോലുമവര്‍ക്കായില്ല.

ഇന്നിപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ ബഹുധ്രുവീയമായിക്കൊണ്ടിരിക്കുകയാണ്. സമീപ ഭാവിയിലൊന്നും ഏകകക്ഷി ഭരണത്തിനുള്ള സാദ്ധ്യത കാണുന്നില്ല. വംശീയതയുടേയും സാമൂഹികമായ അന്തരങ്ങളുടേയും, പ്രാദേശിക വികസനത്തിലെ അസന്തുലിതാവസ്ഥയുടെയും, ഭാഷാപരവും സാംസ്കാരികവുമായ ബഹുസ്വരതയുടേയും ഒക്കെ വൈവിധ്യം പ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ എന്ന രാഷ്ട്രവും സമൂഹവും ഘടനാപരമായി ഒരു വിശാലസഖ്യമാണല്ലോ? നമ്മുടെ രാ‍ഷ്ട്രീയ പ്രക്രിയയിലും ഇത് ദൃശ്യമാകേണ്ടതാണ്.

അപഭ്രംശങ്ങളില്ല എന്നല്ല. അഴിമതിയുണ്ട്- അഴിമതിക്കാരായ രാഷ്ട്രീയക്കാരും. ഔദ്യോഗികമായ പിടിപ്പുകേടുണ്ട്, ചില സന്ദര്‍ഭങ്ങളില്‍ നിയമനിര്‍മ്മാണതലങ്ങളിലെ കാര്യക്ഷമതാരാഹിത്യവും. എന്തിനേറെ ഈയിടെയായി കോടതികളുടെ ഭാഗത്തുനിന്നുമുള്ള അധിക്രമണപ്രവണത പോലുമുണ്ട്. ഇതൊക്കെ നടപടിക്രമങ്ങളിലും (ഭരണഘടനാ)സ്ഥാപനങ്ങളിലും സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ മുന്‍‌നിരയിലേക്ക് വന്ന രാഷ്ട്രീയ നേതാക്കളുടെ പൊതുസ്വഭാവമായിരുന്ന ആദര്‍ശാത്മകത നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇത് അസ്വാഭാവികമൊന്നുമല്ല. എങ്കിലും അപഭ്രംശങ്ങള്‍ ഭരണഘടനയാല്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള നടപടിക്രമങ്ങളെ കീഴ്പ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ ജനാധിപത്യവും അതിന്റെ രാഷ്ട്രീയ സംവിധാനവും സജീവവും ചലനാത്മകവുമാണ്.

സര്‍വനാശത്തെക്കുറിച്ചുള്ള ഭീതി പൂണ്ട മനോഭാവം ദോഷദര്‍ശനപരവും അമിതവുമാണ് എന്നു പറയാതെ വയ്യ. എന്നാല്‍ അന്താരാഷ്ട്ര ഫൈനാന്‍സ് മൂലധനത്തിന്റെ ആശീര്‍വാദമുള്ള, ആരോടും കണക്കു പറയേണ്ടതില്ലാത്ത, നിയോ ലിബറല്‍ കാഴ്ചപ്പാടിനോടു കൂറുപുലര്‍ത്തുന്ന വിദഗ്ദരേയും മാധ്യമ പ്രഭുക്കളേയും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നു നാം കാണാതിരുന്നുകൂടാ.

2 comments:

വര്‍ക്കേഴ്സ് ഫോറം said...

രാഷ്ട്രീയം തെണ്ടികളുടെ അവസാനത്തെ അഭയസ്ഥാനമാണ്.

ഏറ്റവും കൂടുതല്‍ ആ‍വര്‍ത്തിക്കപ്പെട്ടിട്ടുള്ള ഈ ഉദ്ധരണിയായിരിക്കും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെ സംബന്ധിച്ചിടത്തൊളം അവരുടെ സ്വന്തം വാചകം. രാഷ്ട്രീയസ്പര്‍ശമുള്ള എന്തിനേയും ചെളിവാരിയെറിയുന്നത് അവര്‍ക്ക് രസമുള്ള കാര്യമാണല്ലോ ? ഒരു പക്ഷെ അവരുടെ ഏറ്റവും കടുത്ത ആക്രമണത്തിനു വിധേയരാകുന്നത് രാഷ്ട്രീയപാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളുമായിരിക്കും.

ഇത്തരം ഒരു ആക്രമണത്തിന് ന്യായീകരണമുണ്ടോ? ഇന്ത്യന്‍ രാഷ്ട്രീയപ്രക്രിയ അത്തരമൊരു ആക്രമണത്തെ ന്യായീകരിക്കും വിധമൊരു പതനത്തിലേക്കാണോ നീങ്ങിക്കൊണ്ടിരിക്കുന്നത്? അത് നിലവാരത്തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടു കഴിഞ്ഞോ? അതല്ല ഇവയെല്ലാം അധികപ്രസ്താവനകളോ ഊതിപ്പെരുപ്പിച്ചവയോ ആണോ?

Anonymous said...

Malayalam Blogs at single single click