Sunday, November 11, 2007

ദേവപ്രശ്നവും ചുരിദാറും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2007 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ നടന്ന ദേവപ്രശ്നം അസുഖകരമായ പല വിവാദങ്ങള്‍ക്കും ഇടയാക്കിയേക്കും എന്നതിനുള്ള സൂചനകള്‍ ദേവപ്രശ്നത്തില്‍ ‘കണ്ട‘ കാര്യങ്ങളിലും അതിനെത്തുടര്‍ന്നുണ്ടായിട്ടുള്ള പ്രസ്താവനകളിലും അഭിപ്രായങ്ങളിലും പ്രകടമാണ്.

1990ന് ശേഷം നടന്ന ഈ ദേവപ്രശ്നത്തില്‍ ‘കണ്ട’ ഏറ്റവും പ്രധാനപ്പെട്ട കാര്യം “നാലാംഭാവചിന്തയില്‍ ലക്ഷണപ്രകാരം അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം ദേവന് തൃപ്തികരമായിക്കാണുന്നില്ല” എന്നതായിരിക്കാമെന്നു തോന്നുന്നു. കുറേയേറെ ചര്‍ച്ചകളുടേയും അഭിപ്രായ സമന്വയങ്ങളുടേയുമൊക്കെ ആവശ്യം ഇനിയും ഇക്കാര്യത്തില്‍ വേണമെന്നുള്ളതുകൊണ്ടു തന്നെ തല്‍ക്കാലം ഇതത്ര ശ്രദ്ധിക്കപ്പെട്ടതായി തോന്നുന്നില്ല. യേശുദാസിനെ ഗുരുവായൂരമ്പലത്തില്‍ പ്രവേശിപ്പിക്കണം എന്ന് കുറച്ചുകാലം മുന്‍പുണ്ടായ ആവശ്യങ്ങള്‍ക്ക് ഒരു മറുപടിയാണോ ഈ കണ്ടെത്തല്‍ എന്ന സംശയവും ഇതുണര്‍ത്താതിരിക്കുന്നില്ല.

ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത് “ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നത് ദേവന് ഹിതകരമല്ലെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞതാണ്.” ഏതാണ്ട് മൂന്നുമാസംമുമ്പാണ് ദേവസ്വം അധികൃതര്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചത്. അത് ഗുരുവായൂരപ്പന് ഇഷ്ടമല്ല എന്ന് ‘കണ്ടത്’ അനുകൂലമായും പ്രതികൂലമായുള്ള അഭിപ്രായങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉണ്ടായിട്ടുണ്ട്.

കേരള ബ്രാഹ്മണ സഭ "അപ്പവേ നാന്‍ സൊന്നേന്‍" എന്ന മട്ടില്‍ ചുരിദാറിനെതിരെ അഭിപ്രായവുമായി വന്നിട്ടുണ്ട്. സാമൂഹിക സംഘടനകളുമായുള്ള ചര്‍ച്ചയില്‍ ദേവഹിതം അറിഞ്ഞേ മാറ്റാവൂ എന്ന് തങ്ങള്‍ പറഞ്ഞിരുന്നതായും അത് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അവര്‍ പറയുന്നു. ദേവപ്രശ്നത്തിനിടെ ഗുരുവായൂരില്‍ സദസ്സില്‍ സന്നിഹിതനായിരുന്ന മുന്‍‌മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഭഗവാന്റെ ഇഷ്ടമാണ് നടപ്പിലാക്കേണ്ടതെന്ന് പറഞ്ഞതായി മാധ്യമം പറയുന്നു. ചുരിദാര്‍ വേണ്ട എന്ന അഭിപ്രായങ്ങള്‍ കൂടുതലായി വന്നു തുടങ്ങിയിട്ടില്ല എന്നു തോന്നുന്നു. വരുമായിരിക്കും.

ദേവപ്രശ്നത്തിലെ ചുരിദാര്‍ കണ്ടെത്തലിനെതിരെ ആദ്യം ആഞ്ഞടിച്ചത് സുകുമാര്‍ അഴീക്കോടാണ്.

സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ദേവന് ഹിതമല്ലെന്ന് അഷ്ടമംഗലപ്രശ്നത്തില്‍ ജ്യോതിഷികളുടെ കല്പന ഭാരതീയ സംസ്കാരത്തിനെതിരായ കൊഞ്ഞനം കുത്തലാണെന്നും, അസംബന്ധത്തിന്റെ കൊടിയേറ്റവും വിഡ്ഢിത്തത്തിന്റെ അരങ്ങേറ്റവുമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനസ്സിന് അതീതമാണ് ദൈവം എന്നിരിക്കെ ദൈവത്തിന്റെ മനസ്സ് കവടി നിരത്തി പറയുന്നത് ഏത് ശാസ്ത്രപ്രകാരമാണെന്ന് ഇവര്‍ പറയണം. ഇത്തരം ജ്യോതിഷികളെ അറസ്റ്റുചെയ്ത് നിയമം നടപ്പിലാക്കിയാലേ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാവൂ എന്നദ്ദേഹം “പൌരോഹിത്യവും വ്യക്തിസ്വാതന്ത്ര്യവും“ എന്ന വിഷയത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു നടന്ന സെമിനാറില്‍ തുറന്നടിച്ചു.

സുകുമാര്‍ അഴീക്കോട് പറഞ്ഞതിന്റെ പിറകേയാണ് തികച്ചും ശ്രദ്ധേയമായ ചില അഭിപ്രായങ്ങളുമായി എണ്‍പതിലെത്തിനില്‍ക്കുന്ന ഒരമ്മൂമ്മ രംഗത്ത് വന്നത്.

'അമ്പലത്തില്‍ പരിശുദ്ധിയോടെയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചും വരണമെന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവും. അതിനുപകരം, അമ്പലത്തിന് മുന്നില്‍ വാടകയ്ക്ക് കിട്ടുന്ന, ആരെല്ലാമോ മാറിയുടുത്ത, എന്നോ അലക്കിയ മുണ്ടുടുത്ത് വരാം; മാന്യമായ ചുരിദാര്‍ ധരിക്കാന്‍ പാടില്ല എന്ന് പറയുന്നതില്‍ എന്തര്‍ഥം?'പഴയതില്‍നിന്ന് മാറില്ലെന്ന ബ്രാഹ്മണ്യത്തിന്റെ കടുംപിടിത്തമാണിത്- ഇതിന് ദൈവത്തെ കൂട്ടുപിടിക്കുകയാണ്. ദൈവകോപം ഇവര്‍ക്കെതിരെയാണുണ്ടാവുക'

മനകളിലെ അകത്തളങ്ങളില്‍ കുളിയും തേവാരവും പൂജകളുമായി കഴിയാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങളുടെ കഥ- 'നഷ്ടബോധങ്ങളില്ലാതെ'- കറന്റ് ബുക്സിലൂടെ പുറംലോകത്തെ അറിയിച്ച ദേവകി നിലയങ്ങോടാണ് ഇത് പറഞ്ഞത്.

ബ്രാഹ്മണ്യത്തിന്റെ കനത്ത വേലിക്കെട്ടുകളില്‍ ജീവിച്ച്, ഒടുവില്‍ ഭര്‍ത്താവിന്റെ തണലില്‍ അതെല്ലാം പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചവരാണിവര്‍. പൊന്നാനിയിലെ പകരാവൂര്‍മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും ആറാമത്തെ മകള്‍.

'ആര്യാ പള്ളം, പാര്‍വതി നെന്മിനിമംഗലം, എന്റെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ ഭാര്യ പാര്‍വതി നിലയങ്ങോട് തുടങ്ങിയവരാണ് മാറ് മറയ്ക്കാനുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 'ഉമ്മച്ചി' എന്ന് വിളിച്ച് പ്രമാണിമാര്‍ അവരെ കളിയാക്കി. മുഖത്തേക്ക് തുപ്പി. ആര്യേടത്തിയേയും ഭര്‍ത്താവിനേയും അപഹസിച്ച് കവിതകള്‍വരെ എഴുതിയുണ്ടാക്കി പ്രചരിപ്പിച്ചു. സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു പ്രമാണിമാരുടെ നിലപാട്. അതിന്റെ മറ്റൊരു പതിപ്പാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലും ജ്യോത്സ്യന്മാര്‍ കാണിച്ചത്. ഇതിനെതിരെ വിശ്വാസികളും പെണ്‍കുട്ടികളും മുന്നോട്ട് വരണം'

'സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ പാടില്ലെന്നായിരുന്നു പണ്ട് നമ്പൂതിരി പ്രമാണിമാരുടെ കല്‍പ്പന. ആര്യാ പള്ളവും പാര്‍വതിയേടത്തിയും മറ്റും അതിനെതിരെ പോരാടിയതിനാലാണ് എനിക്കൊക്കെ മാറ് മറയ്ക്കാന്‍ കഴിഞ്ഞത്. മാറ് മറയ്ക്കാതെയും ഒറ്റമുണ്ട് പുതച്ചും ജാക്കറ്റും സാരിയും ധരിച്ചുമെല്ലാം ഞങ്ങളുടെ തലമുറക്കാര്‍ അമ്പലത്തില്‍ പോയിട്ടുണ്ട്. വസ്ത്രരീതി മാറി എന്നതുകൊണ്ട് ഇതുവരെയും ആര്‍ക്കും ദൈവകോപം ഉണ്ടായിട്ടില്ല. ഇപ്പോള്‍, മാന്യവും സൌകര്യവുമുള്ള ചുരിദാര്‍ ധരിച്ചാല്‍ ദൈവകോപമുണ്ടാകുമെന്നാണ് ചില ജോത്സ്യന്മാരുടെ പ്രവചനം. ഇത് പെണ്ണുങ്ങളെ പേടിപ്പിക്കാനാണ്. പുതിയ തലമുറ ഇതുകേട്ട് പിന്മാറരുത്'.

പഴയകാലം നല്ലവണ്ണം ഓര്‍മ്മയുള്ള, അതിന്റെ നേരിട്ടുള്ള ജീവിതാനുനുഭവങ്ങളുള്ള ഈ അമ്മൂമ്മയുടെ വാക്കുകള്‍ക്ക് ആത്മാര്‍ത്ഥതയുടെ, സത്യസന്ധമായ രോഷത്തിന്റെ സ്പര്‍ശമുണ്ട്. ഇവരുടെ അഭിപ്രായങ്ങളെ അനുകൂലിക്കാം, എതിര്‍ക്കാം, പക്ഷെ അവഗണിക്കുക ബുദ്ധിമുട്ടായിരിക്കും എന്നത് തീര്‍ച്ച.

വ്യാസന്റെ കൃഷ്ണനാണോ സാമൂതിരിയുടെ കൃഷ്ണനാണോ ഗുരുവായൂരിലുള്ളത് എന്ന്‌ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെ ചോദിക്കുന്നു. ചുരിദാര്‍ പ്രശ്നത്തിലൂടെ പുറത്തുവന്നിരിക്കുന്നത് ഭഗവാന്റെ നിലപാടാണോ അതോ മതരംഗത്തേക്കു കാലോചിതമായ പരിഷ്കാരബോധങ്ങളോടെ ജനാധിപത്യശക്തികള്‍ പ്രവേശിക്കുന്നത് തടയുന്നിനുള്ള തല്‍പ്പരകക്ഷികളുടെ നികൃഷ്ട താല്‍പ്പര്യങ്ങളാണോ എന്നത് യഥാര്‍ഥഭക്തന്മാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നദ്ദേഹം പറയുമ്പോള്‍ അതിന് തികച്ചും രസകരമായ ചില നിരീക്ഷണങ്ങളുടെ പിന്‍‌ബലമുണ്ട്.

സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും നായരില്‍ താഴ്ന്ന ജാതിയില്‍ പിറന്നോര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നുമായിരുന്നു 75 വര്‍ഷംമുമ്പത്തെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സംബന്ധമായ കീഴാചാരം. ഇതിനു കാലോചിതമായ മാറ്റം വന്നപ്പോള്‍ ഉണ്ടാകാത്ത അപ്രിയം ഭഗവാന് ഇപ്പോള്‍ എന്തുകൊണ്ട് പൊടുന്നനെ ഉണ്ടാകുന്നു?“ എന്നദ്ദേഹം ചോദിക്കുമ്പോള്‍ ചിന്തിക്കാതിരിക്കാനാവില്ല.

അദ്ദേഹം വീണ്ടും നിരീക്ഷിക്കുന്നു....

വര്‍ഷങ്ങള്‍ക്കുമുമ്പ് ഭഗവാന്റെ നവരത്നമാല കളവുപോയത് എങ്ങനെ, ആരൊക്കെയാണ് അതിനുപിന്നിലുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരു മാര്‍ഗദര്‍ശനവും നല്‍കാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ലാത്ത ജ്യോതിഷികളും തന്ത്രിമാരും പരിവാരങ്ങളും ഭഗവാന് സ്ത്രീകള്‍ ചുരിദാര്‍ ധരിച്ചു തൊഴാന്‍ വരുന്നതില്‍ തികഞ്ഞ അതൃപ്തിയാണുള്ളതെന്ന് കണിശതയോടെ പറയുന്നതിലെ വൈരുദ്ധ്യം അവഗണിക്കാന്‍ വയ്യ “.

ഇക്കഴിഞ്ഞ ദേവപ്രശ്നത്തില്‍ ഗുരുവായൂരപ്പന്റെ തിരുവാഭരണത്തെക്കുറിച്ച് തെളിഞ്ഞത് “നഷ്ടപ്പെട്ട മൂന്ന് തിരുവാഭരണങ്ങളും വെള്ളി ഉരുളിയും തിരിച്ചുലഭിക്കുവാന്‍ ലക്ഷണം കാണുന്നില്ല“ എന്നാണത്രേ. ‘പോയത് പോട്ടെ’ എന്ന ഗുരുവായൂരപ്പനും ചിന്തിച്ചു തുടങ്ങിയോ? എന്തായാലും ഇപ്പോള്‍ ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള ഒരു തിടമ്പ് നഷ്ട്രപ്പെടുവാന്‍ സാധ്യതയുള്ളതായി ദേവപ്രശ്നത്തില്‍ ‘തെളിഞ്ഞിട്ടുണ്ട്’. മറ്റു രണ്ടെണ്ണം ശ്രീകോവിലിനകത്തായതുകൊണ്ട് കുഴപ്പമില്ലെന്നു തോന്നുന്നു. അതിനെക്കുറിച്ചൊന്നും പറയുന്നില്ല.

ഏത് കൃഷ്ണനാണ് ഗുരുവായൂരിലുള്ളത് എന്ന ചോദ്യത്തിന് സ്വാമി ശക്തിബോധി തന്നെ ചില ഉത്തരങ്ങള്‍ പങ്കു വെക്കുന്നുണ്ട്.

ഭഗവാന്‍ കൃഷ്ണനെക്കുറിച്ചു ചിന്തിക്കുന്നവര്‍ക്ക് കീഴ്വഴക്കങ്ങളില്‍ മാറ്റം വരുത്തുന്നതില്‍ ഭഗവാന് അതൃപ്തിയുണ്ടെന്ന ജ്യോതിഷികളുടെ കണ്ടെത്തല്‍ അങ്ങേയറ്റത്തെ ഭഗവത് നിന്ദയാണെന്നു പറയാതിരിക്കാനാകില്ല. കാരണം, ഗുരുവായൂരില്‍ ആരാധിക്കപ്പെടുന്നത് ഗീതാഗുരുകൂടിയായ വ്യാസകൃഷ്ണനാണെങ്കില്‍ അദ്ദേഹത്തിനു കീഴ്വഴക്കങ്ങള്‍ ലംഘിക്കുന്നതില്‍ താല്‍പ്പര്യമുണ്ടാകാതിരിക്കാനല്ല മറിച്ച് താല്‍പ്പര്യമുണ്ടാകാനാണ് സാധ്യത. 'ഗുരുഹത്യ അരുത്' എന്ന കീഴ്വഴക്കത്തെ ലംഘിക്കാന്‍ അര്‍ജുനനെ ഭഗവദ്ഗീതയില്‍ ഉപദേശിക്കുന്ന കൃഷ്ണന്‍, ഇന്ദ്രയജ്ഞം എന്ന കീഴ്വഴക്കത്തിനുപകരം ഗോവര്‍ധനത്തെ പൂജിക്കാന്‍ ഗോപന്മാരെ ഉപദേശിക്കുന്ന കൃഷ്ണന്‍, കീഴ്വഴക്കത്തെ അപ്പാടെ നിലനിര്‍ത്തുന്നതിലല്ല മറിച്ച് കാലോചിതമായി മാറ്റുന്നതിലാണ് താല്‍പ്പര്യം കണ്ടെത്തുക എന്ന് തീര്‍ത്തും പറയാം. ഇങ്ങനെയുള്ള വ്യാസകൃഷ്ണനാണ് ഗുരുവായൂരിലെയും ആരാധ്യദേവനെങ്കില്‍ കീഴ്വഴക്കങ്ങള്‍ക്ക് മാറ്റംവരുമ്പോള്‍ ആഹ്ളാദിക്കാനേ ഇടയുള്ളൂ. മാത്രമല്ല, ഭക്തമഹിളകള്‍ക്ക് പ്രിയപ്പെട്ട ഒരു വസ്ത്രവിശേഷത്തെ അപ്രിയമായി കരുതാവുന്നവിധം ഭക്തവാത്സല്യരാഹിത്യം ഭക്തപ്രിയനും ഗോപികാവല്ലഭനുമായ ഭഗവാനുണ്ടാകുമെന്നു പറയുന്നതും ഭഗവത്ദോഷമാണ്. മറ്റൊരു രീതിയില്‍ നോക്കിയാലും ചുരിദാര്‍ വിരോധം ഭഗവാനുണ്ടാകാന്‍ പ്രയാസമാണ്. പാളത്താറുടുത്ത് ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നതില്‍ അപ്രിയമില്ലാത്ത ഭഗവാന് പാളത്താറിന്റെ കൂട്ടിത്തുന്നിയ രൂപം മാത്രമായ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ വരുന്നതില്‍ രോഷംതോന്നുമെന്നു പറയുന്നത് അന്യായമാണ്.“

ഗുരുവായൂരിലുള്ളത് സാമൂതിരി രാജാവിന്റെ കുടുംബദേവത മാത്രമായ കൃഷ്ണനാണെങ്കില്‍ ജാതി-മത-സങ്കുചിതാചാര കാര്‍ക്കശ്യങ്ങള്‍, പഴഞ്ചന്‍ രാജാക്കന്മാര്‍ക്കെന്നപോലെ ആ ദേവതയ്ക്കും ഉണ്ടായിരിക്കും. മറിച്ച് ഗുരുവായൂരിലുള്ളത് ഭഗവദ്ഗീതയിലും 'നാരായണീയ'ത്തിലും ഒക്കെ പറയുന്ന വിധത്തിലുള്ള സര്‍വാന്തര്‍യാമിയായ ബ്രഹ്മചൈതന്യത്തിന്റെ പ്രത്യക്ഷ പുരുഷാകാരമാണെങ്കില്‍ അവിടുത്തേക്ക് ഒന്നും അഹിതമായിരിക്കാനിടയില്ല.“

എത് കൃഷ്ണന്‍ എന്ന ചോദ്യം ദേവപ്രശ്നത്തിന്റെ ഭാഗമല്ലാതിരുന്നതുകൊണ്ട് അതില്‍ നിന്നൊരുത്തരം ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ല.

ക്ഷേത്ര നടത്തിപ്പ്, പൂജാക്രമങ്ങള്‍, നിവേദ്യാതി ഉത്സവാഘോഷങ്ങള്‍ എന്നിവക്കൊക്കെ വിധി തന്ത്രസമുച്ചയം പോലുള്ള പ്രാമാണിക ഗ്രന്ഥങ്ങളാണെന്നും അവയിലൊന്നും തന്നെ ഭക്തരുടെ വേഷത്തെക്കുറിച്ച് പറയുന്നില്ലെന്നും ദേവന്റെ ഹിതാഹിതങ്ങളെപ്പറ്റി അന്വേഷിക്കുന്ന ദേവപ്രശ്നാനുഷ്ഠാനഗ്രന്ഥങ്ങളിലൊന്നും വസ്ത്രത്തെക്കുറിച്ചൊന്നും പറയുന്നില്ലെന്നും നവംബര്‍ 11ലെ മാതൃഭൂമിയിലെ വായനക്കാരുടെ കത്തുകളില്‍ മോഹന്‍ കെ. വേദകുമാര്‍ എന്ന വായനക്കാരന്‍ എഴുതുന്നു. പൂര്‍വാചാരങ്ങള്‍ അതേപടി നിലനിര്‍ത്തുകയാണെങ്കില്‍ ശങ്കരാചാര്യരുടെ കാലത്തുള്ള വസ്ത്രം ധരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്തായാലും “വിശ്വാസത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ ബഹുജനങ്ങള്‍ക്കൊപ്പംനിന്നുകൊണ്ട് കാലോചിതമാറ്റങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ ജനങ്ങളെ കിട്ടാത്തതുകൊണ്ട് 'ദേവപ്രശ്നം'പോലുള്ള മാമൂല്‍രീതികളെ അവലംബിച്ച് മുന്നോട്ടുവരുന്നത് തികച്ചും ദുരുപദിഷ്ടവും നികൃഷ്ടവുമാണ്“ എന്ന സ്വാമിയുടെ വിലയിരുത്തല്‍ തികച്ചും പ്രസക്തമാണെന്നു തന്നെ പറയാം.

കൂട്ടത്തില്‍ വായിച്ചത്

“പ്രശ്നം നടക്കുന്ന ദിവസങ്ങളില്‍ത്തന്നെ മരണംപോലുള്ള ദുര്‍നിമിത്തങ്ങള്‍ ക്ഷേത്രസന്നിധിയില്‍ ഉണ്ടാകാമെന്ന് ജ്യോതിഷികള്‍ സൂചിപ്പിച്ച് മൂന്നു മണിക്കൂര്‍ പിന്നിട്ടില്ല, മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഒരു യുവതിയെ വിഷം കഴിച്ച് അവശയായനിലയില്‍ കണ്ടെത്തി. ഇത് ഭക്തരെ അമ്പരപ്പിച്ചു.“

( മാതൃഭൂമി നവംബര്‍ 1)

തിടപ്പള്ളിയില്‍ ഭഗവാന്‍ എത്തുന്നുണ്ടെന്നും അവിടെ വിളക്കുവെക്കണമെന്നും ദേവപ്രശ്നത്തില്‍ കണ്ടതിനെത്തുടര്‍ന്ന് വിളക്ക് വെച്ച് തുടങ്ങി.

(മാതൃഭൂമി നവംബര്‍ 5)

(അവലംബം: മാതൃഭൂമി, ദേശാഭിമാനി,മംഗളം, മാധ്യമം ദിനപ്പത്രങ്ങളിലെ വാര്‍ത്തകള്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ "വ്യാസകൃഷ്ണനോ സാമൂതിരിയുടെ കൃഷ്ണനോ?" എന്ന ലേഖനം. ചിത്രങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി, ഹിന്ദു, പുഴ.കോം)

28 comments:

വര്‍ക്കേഴ്സ് ഫോറം said...

വര്‍ഷങ്ങള്‍ക്കുമുമ്പ് ഭഗവാന്റെ നവരത്നമാല കളവുപോയത് എങ്ങനെ, ആരൊക്കെയാണ് അതിനുപിന്നിലുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരു മാര്‍ഗദര്‍ശനവും നല്‍കാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ലാത്ത ജ്യോതിഷികളും തന്ത്രിമാരും പരിവാരങ്ങളും ഭഗവാന് സ്ത്രീകള്‍ ചുരിദാര്‍ ധരിച്ചു തൊഴാന്‍ വരുന്നതില്‍ തികഞ്ഞ അതൃപ്തിയാണുള്ളതെന്ന് കണിശതയോടെ പറയുന്നു. ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ വരുന്നവരുടെ കുടുംബത്തില്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടാവുമത്രെ..

Rajeeve Chelanat said...

"ഇനി അമ്പലങ്ങള്‍ക്ക് തീ കൊടുക്കാം’ എന്ന പേരില്‍ ലേഖനമെഴുതിയത് വി.ടി യാണ്. ഒരു സംശയമേ ഇപ്പോഴുള്ളു. അമ്പലങ്ങളെയാണോ, അമ്പലംവിഴുങ്ങികളെയാണോ വേണ്ടത് എന്ന്.

ദേവപ്രശ്നമെന്നപേരിലും മറ്റുമുള്ള അശ്ലീലങ്ങളിലൂടെ സമൂഹത്തെ പ്രാക്ര്‌ത കാലഘട്ടത്തേക്കു തള്ളിവിടാന്‍ ശ്രമിക്കുന്ന ഈ ബ്രഹ്മസ്വ-ദേവസ്വ-സാമൂഹ്യവിരുദ്ധരെ മാനസികചികിത്സാകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയാണ് വേണ്ടത്. ശ്രീക്ര്‌ഷണന്റെ പൂര്‍വ്വകാല ക്രെഡെന്‍ഷ്യല്‍സ് വെച്ചുനോക്കുമ്പോള്‍, ഭക്തകള്‍ വിവസ്ത്രരായി വരുന്നതാകും അദ്ദേഹത്തിനും ഏറെ പഥ്യം.

കേരളീയം said...

കേരളം വിട്ടാല്‍ എത്ര കൃഷ്ണ ക്ഷേത്രങ്ങള്‍ ഉണ്ട്?? അതി പോട്ടെ, ഗുരുവായൂരും പിന്നെ പത്മനാഭസ്വാമി ക്ഷേത്രവും അല്ലാതെ എത്ര കൃഷ്ണ ക്ഷേത്രങ്ങള്‍ ഉണ്ട്? അവിടുത്തെ കൃഷ്ണന്മാര്‍ ഒന്നും ചുരിദാര്‍ കണ്ടാല്‍ മനസ്സിളകാത്തവര്‍ ആണോ?.. ഈറനോടെ ഒറ്റമുണ്ട് ഉടുത്ത് വരുന്ന ആകാരഭംഗി ചുരീ‍ദാര്‍ ഇട്ടാല്‍ കിട്ടാത്തതാണോ ഭഗവാന് ഇഷ്ടപ്പെടാത്തത്?...

പിന്നെ ഈ പ്രശ്നം വയ്ക്കാനിരിക്കുന്ന പിണ്ണാ‍ക്കന്മാ‍ര്‍ക്ക് എന്ത് അറിയാമായിട്ടാ അവര്‍ തിരുവാഭരണം കണ്ട് പിടിക്കുന്നത് ?? സ്വന്തം കോണകം കള്ളന്‍ കൊണ്ട് പോയാല്‍ പോലും ഗണിച്ച് പറഞ്ഞ് കള്ളനെ കണ്ടുപിടിക്കാന്‍ ഇവര്‍ക്കാകുമോ?... ഇതൊക്കെ ആ ആര്യസമാജംകാരും ചേന്നാസും കൂടി ഒപ്പിക്കുന്ന ഒരു പൊറാട്ട് നാടകം അല്ലേ??. അതിനൊക്കെ ഏറാന്‍ മൂളാന്‍ കുറെ വിശ്വാസികളും....

ഭക്ത വത്സലനായ കൃഷ്ണന്‍ ഇതൊന്നും സഹിക്കില്ല എന്നു ഈ പ്രശ്നക്കാര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം..

മാവേലി കേരളം said...

എന്‍പതിലെത്തി നില്‍ക്കുന്ന ദേവകി നിലയങ്ങോടിന് എന്റെ ബഹുമാനം അറിയിയ്ക്കട്ടെ, ആദ്യമായി ഇത്രയും പറഞ്ഞതിന്.

ജോതിഷികള്‍ പറഞ്ഞാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അനുസരിയ്ക്കാതിരിയ്ക്കാന്‍ പറ്റുവോ? ദൈവത്തിന്റെ പ്രതിപുരുഷ്ന്മ്മാരെ എതിര്‍ത്താല്‍, വീട്ടുകാരെതിര്‍ക്കും, സമൂഹമെതിര്‍ക്കും ‘നല്ല‘ എന്ന ഇമേജു പോകും.പിന്നെന്താ ചെയ്ക?

വനിതാകമ്മീഷണന്മാര്‍ എന്തങ്കിലും പറഞ്ഞോ?പണ്ട്, ശബരിമല പ്രശ്നവും മീരാ ജാസ്മിന്‍ പ്രശ്നവുമൊക്കെ ഊണ്ടായപ്പോള്‍,ഈ കമ്മീഷണര്‍മാര്‍ പറഞ്ഞു എന്നു മാദ്ധ്യമങ്ങള്‍ പറഞ്ഞു” എ.കെ.ജി സെന്ററിലും എല്ലായിടത്തും പെണ്ണുങ്ങള്‍ക്കു കയറിച്ചെല്ലാന്‍ പറ്റില്ല. കേറേണ്ടാ എന്നു പറയുന്നിടത്തൊക്കെ എന്തിനാ കേറിച്ചെല്ലുന്നേ?’ എന്ന്.

ഏതായാലും ഇപ്പോള്‍ സ്ത്രീകള്‍ വിവസ്ത്രകളായി ചെല്ലണം എന്നു പറഞ്ഞില്ലല്ലോ? കേരളത്തിലെ സ്ത്രീകള്‍ക്കു സമാധാനിയ്ക്കാന്‍ വാകയുണ്ട്. ‍

Umesh::ഉമേഷ് said...

വളരെ നല്ല ലേഖനം. അവതരണവും നന്നു്. ഇതെഴുതിയതിനു നന്ദി.

chithrakaran ചിത്രകാരന്‍ said...

നല്ല പൊസ്റ്റ്.
ചിത്രകാരന്റെ കുത്തിവരകൂടി വായിക്കാം:
ദൈവജ്ഞന്മാര്‍ പണിക്കരുടെ പട്ടികളോ?

Anonymous said...

ചുരിദാര്‍ ധരിച്ച് വന്നാല്‍ ആന ഇടയുമെന്നതിന്റെ ലോജിക്ക് എന്താണാവോ?

Anonymous said...

ഹിന്ദു മിഡില്‍ക്ലാസിനെ ലക്ഷ്യമിടുന്ന പത്രങ്ങള്‍ക്ക് വേറെന്തെഴുതാനാകും, സുന്തരന്‍ വിഡ്ഢിത്തമാണെന്നറിഞ്ഞുകൊണ്ട് തന്നെ, നീട്ടിയെഴുതി സപ്പോര്‍ട്ട് ചെയ്യുകതന്നെ !

Unknown said...

കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ബാധിച്ചിരിക്കുന്ന ഈ മനോരോഗം ഉടനെയൊന്നും മാറുന്ന ലക്ഷണമില്ല. ഏതെങ്കിലും കുറച്ച് വിഡ്ഡികള്‍ കവടി നിരത്തി മുഴുത്ത ഭ്രാന്ത് വിളിച്ചു പറയും. അതനുസരിച്ച് ജീവിക്കാന്‍‍ തലച്ചോറു പണയം വെച്ച കുറച്ച് ജനങ്ങളും.

ഭൂമിപുത്രി said...

B.R.P.Bhakar-ന്റെ ബ്ലോഗിനെഴുതിയ കമന്റ് തന്നെ പകറ്ത്തട്ടെ-
മതത്തിന്റെയും വിശ്വാസത്തിന്റെയും കാര്യം വരുമ്പോള്‍,സ്ത്രികളെ സംബദ്ധിക്കുന്ന,മുന്നോട്ടുള്ള ഓരോ അടിവെപ്പും അധികം വൈകാതെ തന്നെ ഒരു
‘തിരുത്തലിനു’വിധേയമാകുന്ന്ടെന്നതു ശ്രദ്ധിക്കേണ്ടതാണു.

തമനു said...

ഈ പ്രശ്‌നത്തെപ്പറ്റി വായിച്ച വളരെ നല്ല ലേഖനങ്ങളിലൊന്ന്‌ ... :)

അതുല്യ said...

വിദ്യാഭാസവും വിവരവുമുള്ളവരൊക്കെ ഇത് പോലെയുള്ള കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് സമയം പാഴാക്കുന്നത് തന്നെയാണു നമ്മുടെ സമൂഹത്തേ പിറകോട്ട് പിടിച്ച് വലിയ്കാനുള്ള കാരണം.

ഭഗവാനു ഇന്ന വസ്ത്രത്തിനോട് ഹിതമോ അപ്രിയമോ ഉണ്ടെന്ന് ഒക്കെ അറിയാന്‍ കഴിവുള്ള ഈ പണ്ട്ഡിതന്മാരു സുനാമി ഒക്കെ വന്നപ്പോ എവിടായിരുന്നാവോ? ഡെങ്കി പനി വരുമെന്നെങ്കിലും പറയായിരുന്നു.

ജാതകം ഒക്കെ നോക്കുകയോ,അത് അവനവനു/അല്ലെങ്കില്‍ ഒരു കുടുംബത്തിനു ഒക്കെ സമാധാനമോ മറ്റോ കിട്ടുമെങ്കില്‍ അത് ആയിയ്കോട്ടെ. പക്ഷെ ഒരു സമൂഹത്തിനു മുകളില്‍ മൊത്ത്തം അടിച്ചേല്‍പ്പിയ്ക പെടുന്ന ഈ പ്രോക്രിത്തരത്തിനോട് യോജിയ്ക്കാന്‍ കഴിയുന്നില്ല.

മുകളില്‍ അണിയുന്ന ചൂരിദാര്‍ മാത്രാണോ ആവോ‍ പ്രശ്നം? രൌക്കയില്‍ നിന്ന് ബ്രായിലേയ്കൂം ഒന്നരയില്‍ നിന്ന് പുതിയ തരം അടിവസ്ത്രങ്ങളിലേയ്കും ഒക്കെ നമ്മളു മാറീതും ഭഗവാന്‍ അറിഞിട്ടുണ്ടാവില്ലേ? വസ്ത്രമുടുത്ത് നടക്കുക എന്ന രീതി മാത്രമേ ഏതെങ്കിലും ഭഗവാനും അത് ഉള്‍പെടുന്ന സമൂഹവും ഒക്കെ അനുശാസിച്ചിട്ടുള്ളു, Our clothes,are to be a protection for the eyes and the heart, so that we will not allow ourselves to be caught in the temptations of the flesh, the devil and the world. അല്ലാതെ, 5 മീറ്റര്‍ നീട്ടി തന്നെ ചുറ്റണം, അത് വെട്ടി തുന്നി ചുറ്റിയാലു പാപം പുറകെ വരുമെന്ന് ഒക്കെ എവിടെ പറയുന്നുവോ ആവോ? വസ്ത്രങ്ങളും നിറങ്ങളുമൊക്കെ ഏത് ദൈവത്തിന്റെ കാലത്താണാവോ കണ്ട് പിടിച്ചത്?:) ഭഗവാന്‍ കൃഷണന്‍ തന്നെ ചൂരിദാരും ഷോളും ഒക്കെ പോലത്തേ രീതിയൊക്കെ അവലംഭിച്ചിരുന്നതായിട്ട് കാണാം നമുക്ക്
!!

പക്ഷെ യഥാര്‍ഥ പ്രശനം കിടക്കുന്നത്,കട്ട് മുടിയ്കുന്ന ദേവസ്വം ബോര്‍ഡ് കൊണ്ട് വരുന്ന രീതികള്‍ ഒക്കെ നമ്മുക്ക് അവിടെ പോകുമ്പോ അവലംബിയ്കാന്‍ നിര്‍ബ്ബദ്ധിയ്കപെടുമ്പോഴാണു. ജനങ്ങളുടെ ന്യായമായ സൌകര്യങ്ങള്‍ ഒക്കെ നടപ്പിലാക്കാന്‍ കഴിയാതെ വരുന്ന ഒരു നീതി ന്യായ വ്യവസ്ഥിതി തന്നെ നമുക്കുള്ളപ്പോഴ്, ഒരു ദേവസ്വം ബോറ്ഡില്‍ നിന്ന് വരുന്ന ഈ വക നിയമങ്ങള്‍ ഒക്കെ “റാന്‍” മൂളുകയേ നിവര്‍ത്തിയുള്ളു ജനങ്ങള്‍ക്ക്. ദൈവം എവിടെയുമുള്ളപ്പോഴ്, 5/6 മണിക്കൂറ് ക്യൂ നിന്ന് തന്നെ കാണണംന്നുള്ള നമ്മുടെ കാശ്ച്ഛപ്പാട് മാറ്റിയെടുക്കാനാണു ആദ്യമായി നമ്മള്‍ ശ്രമിയ്കേണ്ടത്.

പ്രാര്‍ഥനാലായങ്ങള്‍ എല്ലാം എല്ലാ ജനങ്ങള്‍ക്കുമായിട്ട് മലര്‍ക്കേ തുറന്നിടട്ടെ. കുറെ കഴിയുമ്പോ അത് മൂലമെങ്കിലും ഈ ജാതി വേര്‍തിരിവ് കുറഞ് കിട്ടും. കൃസ്ത്യാനിയായ എന്റെ ദൈവമേ, ഹിന്ദുവായ എന്റെ ദൈവമേന്ന് ഒക്കെ പറയാതെ, ദൈവമെ എന്ന് മാത്രമല്ലേ നമ്മള്‍ പറയുന്നത്?

പാവം ഭഗവാന്‍, വക്രബുദ്ധികളുടെ വിളയാട്ടം സഹിയ്ക വയ്യാണ്ടേ അവിടെ നിന്ന് ഓടി പോയട്ടുണ്ടാവും, നന്മയുള്ളവരുടെ മനസ്സിലേയ്ക്.

നല്ല ലേഖനം നന്നായി വിവരിച്ചിരിയ്കുന്നു. നന്ദി.

Unknown said...

ഈ അടുത്തകാലത്തായി ഞാന്‍ വായിച്ച പോസ്റ്റുകളില്‍ മികച്ച പോസ്റ്റാണിത് . അതേ പോലെ വായിച്ച കമന്റുകളില്‍ ഇവിടെ അതുല്യ എഴുതിയ കമന്റും വളരെ നന്നായി . അതുല്യയുടെ അഭിപ്രായങ്ങളോട് നൂറ് ശതമാനം യോജിക്കുന്നു.

chithrakaran ചിത്രകാരന്‍ said...

ഇലാസ്റ്റിക്കിലെ റബ്ബര്‍,തലമുടികെട്ടുന്നതും ക്ലിപ്പുന്നതുമായ ഉപകരണങ്ങളിലെ പ്ലാസ്റ്റിക്, നഖത്തിലെ രാസവസ്തു മിശ്രിതമായ ക്യൂട്ടക്സ്,പൊളിസ്റ്റര്‍ മുണ്ടുകളിലെ ക്രിത്രിമ നാരുകള്‍ എന്നിവ ഭഗവാന് ദേഹമാസകലം ചൂടും പുകയുമുണ്ടാക്കുമെന്നതിനാല്‍ ഭക്തന്മാര്‍ അത്തരം വസ്തുക്കള്‍ വര്‍ജ്ജിക്കേണ്ടതാണെന്ന് ദേവജ്ഞന്മാര്‍ക്കും,തന്ത്രിമാര്‍ക്കും,മേല്‍ശാന്തിമാര്‍ക്കും , നവ ബ്രാഹ്മണ്യത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനായ പി കെ. നാരായണ പിള്ളക്കും തോന്നാത്തതിനാല്‍ ഭാഗ്യം.
ഈ വക ചൂലുകളെയൊക്കെ ക്ഷേത്രങ്ങളില്‍ നിന്നും പുറത്തെറിയാനുള്ള വിവേകം ഭക്തി ലഹരിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന ഭക്തര്‍ക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൂട.

വിശ്വാസം കുറവായതിനാല്‍ ഇനി അംബലത്തില്‍ കയറില്ലെന്ന് ശപഥം ചെയ്തു നടക്കുന്ന പുരോഗമന വാദികളുടെ ... ഇടപെടലുണ്ടായാലേ ഈ വക ജാതിമത കോപ്രായങ്ങള്‍ക്ക് അറുതിയുണ്ടാകു.
അതിനാല്‍ ക്ഷേത്രങ്ങള്‍ ബ്രഹ്മണര്‍ക്കും അംബലവാസികള്‍ക്കുമായി വിട്ടുകൊടുക്കാതെ വിശ്വാസങ്ങളുടെ നവീകരണത്തിനായി പുരോഗമന വാദികള്‍ കാര്യമായി ഇടപെടുക...
സര്‍ക്കാരിന് ആത്മീയതയെക്കുറിച്ച് വ്യക്തമായ ഒരു നിലപാടില്ലാതിരിക്കുന്നത് നമ്മുടെ നാടിന്റെ ശാപം തന്നെയാണ്.

ശ്രീഹരി::Sreehari said...

വളരെ നല്ല ലേഖനം

അങ്കിള്‍ said...

:)

Nilkane oru swakaryam parayanundu said...

Very well structured article. The vast reading and deep knowledge of the writer in the subject are amazing. Of course, the stand of Jyothishis simply underline the chauvanistic attitude that man keeps towards woman from time immemorial. Why have they never said about some people entering the temple fully drunk? Why do they never comment about the antisocial elements who abuse women in the temple premises verbally and physically? It is unsafe for a female irrespective of her age to stand alone in the queue in front of the temple, one has to be invariably sandwiched between two male relatives if one has to move safely.If we believe in Advaitha, what is the significance or difference between Hindus and Ahindus? Why have they never commented about the ill treatment extended by the so-called security persons on the devotees? Do they think that Krishna will forgive such actions happening just below his nose?

Unknown said...

the article is thought provoking and informative.actually,it is these set of jyothishis who fortell what is suitable for their sponsors.we have seen this in the case actress jayamala etc.and as somebody said it every one is worried about the dress of ladies only not about others.wel done moorthy keep it up

Nandan said...

guruvayoorinu nanniparayuka.manushyan thuniyuduthu thudangiasheshamanu daivam undayathenna arivu aswasakaramanu
- neelakandan

Unknown said...

ഒരു തുടര്‍വായനയ്ക്ക്‌ ഉപകരിച്ചേക്കുന്ന മറ്റൊരു പോസ്റ്റ്‌ = ചുരിദാറിന്റെ 'പുരോഗമനപരത'

thankam said...

Ethonnumalla churidhar venda ennu parayunnathinu karanam;ambalathil pokumpol nishkamamaya manassu venam;adiyil thattuduthale pennungalkku kamam niyandrikkanavoo(ONNARAMUNDU).onnara uduthittu churidhar idan pattilla.athukondu churidhar venda ennathanu sari.

അങ്കിള്‍ said...

അപ്പോള്‍ സാരിയുടുത്തു കയറുന്നവരെല്ലാം തറ്റുടുത്താണോ വരുന്നത് തങ്കം?. പുതിയ അരിവാണല്ലോ

Anonymous said...

uncle karuthunnathupoleyalla;ambalathil sariyuduthuvarunna pennungalil bhooribhagavum adiyil thattuduthu thanneyanu varunnathu;nadakkunere onnara udukkathe chellan padilla ennanu chitta.oru office udyogasthayaya njan soukaryathinu churudar idaruntenkilum ambalathil pokumbol karsanamayum thattuduthu sari dharikkum;yuvathiyaya ente nathoonum angane thanne.ithu keralathil ellayidathum nadappulla oru viswasamanu uncle......

അങ്കിള്‍ said...

ഓ.കെ. അനോണീ. ഞാന്‍ വിശ്വസിക്കാം, താങ്കള്‍ക്ക് വേണ്ടി. കേരളത്തിലെ ഏത് ജില്ലയിലെ കാര്യമാണ്‍ പറഞ്ഞതെന്നു കൂടി അറിയാന്‍ മോഹം.

എനിക്ക് വയസ്സ് 65. തിരുവനന്തപുരത്ത് താമസം. ഞാന്‍ കാണുന്ന സ്ത്രീകളുടെ സാരിക്കടിയില്‍ താറാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ ചുറ്റി. ഒന്നാമത് ഒരമ്പലത്തിലെയും ശ്രീകോവിലില്‍ ഞാന്‍ കയറിയിട്ടില്ല. കയറിയാലും ഇക്കാര്യം വെളിപ്പെടുകയില്ല. അനോണി തറപ്പിച്ച് പറഞ്ഞാല്‍ സമ്മതിക്കുകയേ നിവൃത്തിയുള്ളൂ.

എന്നാല്‍ അതാണ് ആചാരം എന്നു പറഞ്ഞാല്‍ 100% യോജിക്കാം. അങ്ങനെയാണ് സ്ത്രീകള്‍ ചെയ്തുവരുന്നത് എന്ന് പരഞ്ഞാല്‍......?

അനില്‍@ബ്ലോഗ് // anil said...

അങ്കിളേ,
ഇപ്പോള്‍ പെട്ടെന്നെന്താ “സാരീകെ പീച്ഛേ ക്യാഹേ‘ എന്നൊരു സന്ദേഹം?

വര്‍ക്കേഴ്സ് ഫോറത്തിന്റെ തന്നെ ആദ്യ കമന്റ്
"വര്‍ഷങ്ങള്‍ക്കുമുമ്പ് ഭഗവാന്റെ നവരത്നമാല കളവുപോയത് എങ്ങനെ, ആരൊക്കെയാണ് അതിനുപിന്നിലുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരു മാര്‍ഗദര്‍ശനവും നല്‍കാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ലാത്ത ജ്യോതിഷികളും തന്ത്രിമാരും പരിവാരങ്ങളും ഭഗവാന് സ്ത്രീകള്‍ ചുരിദാര്‍ ധരിച്ചു തൊഴാന്‍ വരുന്നതില്‍ തികഞ്ഞ അതൃപ്തിയാണുള്ളതെന്ന് കണിശതയോടെ പറയുന്നു. ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ വരുന്നവരുടെ കുടുംബത്തില്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടാവുമത്രെ.."

അനോണിയെ വിട്ടേക്കെന്നെ.

Anonymous said...

അല്ല അങ്കിളേ...താറെന്നു പറഞ്ഞാല്‍ റോഡുണ്ടാക്കുമ്പോള്‍ കുഴയ്ക്കുന്ന സാധനമാണോ? അതോ വെറുതെ താറടിക്കാനാണോ?
:)

അങ്കിള്‍ said...

താറിനെപറ്റി അറിയാന്‍ മോഹം കൂടിപ്പോയെങ്കില്‍ ഇതാ ഈ പോസ്റ്റൊന്നു വായിച്ചു നോക്കു. താറിനെപറ്റി വിശദമാക്കുന്നുണ്ടവിടെ.

Antareeyan said...

palarkkum onnara enthennu ariyilla. athu valare vyakthamaanu. thaazhepparayunna blog sandarshikkoo. kurachu pidi kittum .

http://antareeyam.blogspot.com